പണിക്കരും നർത്തകിയായ മകൾ സുമതിയും (വിദ്യ) അനന്തിരവനായ ഗോപിയും കൂടി കഥകളിയും നൃത്തവും കൊണ്ട് പട്ടിണിയിലും ദുരിതത്തിലുമാണു കഴിയുന്നത്.ഗോപിയും സുമതിയും തമിൽ കുഞ്ഞുന്നാളിലേ സ്നേഹമാണ്.കലാകാരനായ അനന്തിരവനു മകളെ കൊടുക്കുന്നതിൽ പണിക്കർക്ക് അഭിമാനവുമുണ്ട്.പക്ഷേ പണീക്കരുടെ ഭാര്യ കാർത്ത്യായനിയ്ക്ക് (ടി ആർ ഓമന) അതത്ര ഇഷ്ടമല്ല. കാശു കിട്ടാത്ത കലയുമായി നടക്കുന്ന ഭർത്താവിനോടും ഗോപിയോടും വെറുപ്പും കാർണിവൽ കൊണ്ട് പണമുണ്ടാക്കുന്ന വിക്രമനോട് സ്നേഹവുമാണു കാർത്ത്യായനിയമ്മയ്ക്ക്. സുമതിയെ വിക്രമനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനുള്ള ആലോചന പൊങ്ങി വരുമ്പോൾ പണീക്കർക്ക് കലിയാകും.അങ്ങനെ ആ കുടുംബം അസ്വസ്ഥതയിൽ കഴിയുമ്പോഴാണ് നിത്യ കടക്കാരനായ കാള ഔസേപ്പും (ആലുമൂടൻ) അനന്തിരവനായ വിക്രമന്റെ കുടുംബവും പണിക്കരെ ശല്യം ചെയ്യാൻ തുടങ്ങിയത്.
അവധികൾ പറഞ്ഞു കുഴഞ്ഞ പണിക്കർ അവസാനം മകളെ വിക്രമനു കൊടുക്കേണ്ട ഗതികേടു വരെ എത്തിയെങ്കിലും ഒടുവിൽ തന്റെ എല്ലാ സ്വത്തുക്കളും കടക്കാരനായ അനന്തിരവനു കൊടുത്തു കൊണ്ട് വീടു വിട്ടിറങ്ങി.ഇതിനിടയിൽ പണിക്കരുടെ വീടിനു തൊട്ടു മുന്നിൽ ഒരു മുസ്ലിം കുടുംബം താമസമാക്കിയിരുന്നു. യാഥാസ്ഥിതികരായ പണിക്കർക്കും ഭാര്യയ്ക്കും ആ മുസ്ലിം കുടുംബം ഒരു അപശകുനമായിരുന്നു. പലപ്പോഴും അവരെ അപമാനിക്കാനും പുറം തള്ളാനും പണിക്കർ ശ്രമിച്ചിരുന്നു. ഇറച്ചി വെട്ടുകാരനായ മൂസാക്കുട്ടിയുടെ (അടൂർഭാസി) മക്കളായ ജമീല (ഉഷാകുമാരി) സൈനബ (സുമിത്ര) കോയ (ബഹദൂർ) എന്നിവരുടെ കലാവാസനയിലും സ്നേഹമസൃണമായ പെരുമാറ്റത്തിലും ആകൃഷ്ടരായ അവരെ സുമതി നൃത്തവും കഥകളിയുമൊക്കെ പഠിപ്പിച്ചു വന്നു. വീടു വിട്ടിറങ്ങിയ പണിക്കർ ജീവനു തുല്യം സ്നേഹിക്കുന്ന ലക്ഷ്മി പശുവിനെ വിക്രമന്റെ കൈയ്യിൽ നിന്ന് മൂസാക്കുട്ടി വാങ്ങി പണിക്കരെ ഏല്പ്പിച്ചതോടെ പണിക്കരുടെ ജീവിതത്തിൽ ഒരു പുതിയ അനുഭവമുണ്ടായി.പണിക്കർ മൂസാക്കുട്ടിയോട് കണ്ണീരോടെ യാത്ര പറഞ്ഞു പിരിയാൻ തുടങ്ങിയപ്പോൾ സ്നേഹനിധികളായ ആ മുസ്ലിം കുടുംബം പണിക്കർക്കും മറ്റും അവരുടെ വീട്ടിൽ അഭയം നൽകി. ഒരു കൃഷ്ണ വിഗ്രഹവും ഓടക്കുഴലും ചിലങ്കയും മാത്രമായിരുന്നു പണിക്കർക്ക് ശേഷിച്ച സ്വത്ത്. ഈ സമയം അഔസേപ്പ് മാപ്പിളയും പണിക്കരോട് സഹതാപം തോന്നി സഹായം നൽകി. സുമതിയെ കിട്ടുകില്ലെന്നും തന്റെ വാശിയൊന്നും വിലപ്പോവുകില്ലെന്നും കണ്ടപ്പോൾ വിക്രമനും സംഘവും പുതിയ ഗൂഢാലോചന തുടങ്ങി.മൂസാക്കുട്ടിയുടെ മകൾ ജമീലയെ പ്രേമിച്ചു നടക്കുന്ന ഹിസ്റ്റീരിയ രോഗിയായ ഖരീമിനെ (ഉമ്മർ) വിക്രമൻ കൈയ്യിലെടുത്ത് എന്തു സാഹസവും ചെയ്യിക്കാനും ഖരീമിന്റെ ദുർബലതയെ പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാക്കി.ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകൾ വലിച്ചു മാറ്റിയ മൂസാക്കുട്ടിയും പണിക്കരും ഔസേപ്പും ഒറ്റക്കെട്ടായി തീർന്നപ്പോൾ ആ കുടുംബം സന്തോഷം കൊണ്ടു മതി മറന്നു.
ഡെൽഹിയിൽ ഒരു നൃത്ത മത്സരം നടത്താനുള്ള ഇൻഡ്യാ ഗവണ്മെന്റിന്റെ പ്രഖ്യാപനം ഈ സമയത്തുണ്ടായി.പണിക്കരും ഗോപിയും സുമതിയും തുള്ളിച്ചാടി .ഡെൽഹിയിൽ പോകാനുള്ള ഒരുക്കങ്ങൾക്ക് മൂസാക്കുട്ടിയും ഔസേപ്പും പണീക്കരെ സഹായിച്ചു.എന്നാൽ ഒരു രാത്രിയിൽ ഖരീമിന്റെ സഹായത്തോടെ വിക്രമൻ സുമതിയെ തട്ടിക്കൊണ്ടു പോയി.അവന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ ഒളിപ്പിച്ചു.സുമതി നഷ്ടപ്പെട്ട ദുഃഖഭാരം പണിക്കരുടെ കുടുംബത്തെ തകർത്തെങ്കിലും മൂസാക്കുട്ടിയുടെ സഹകരണത്തോടെ മുസ്ലിം പെൺകുട്ടികളെ നൃത്തം പഠിപ്പിച്ച് ഡെൽഹിയിലെ മത്സര വേദിയിലേക്ക് ഗോപിയോടൊപ്പം അയക്കുന്നു. ഇതിനിടയിൽ വിക്രമൻ സുമതിയോട് ബലാൽക്കാരത്തിനു മുതിർന്നു. ഖരീമിൽ നിന്നും രഹസ്യങ്ങൾ മനസ്സിലാക്കിയ മൂസാക്കുട്ടി വിക്രമനിൽ നിന്നും സുമതിയെ രക്ഷിച്ച് അവളെയും കൊണ്ട് ഡെൽഹിക്കു പറന്നു. പ്രതികാരേച്ഛുവായ വിക്രമൻ അവരെ പിൻ തുടർന്നു. ഈ മൂന്നു യുവസുന്ദരികളും ചേർന്ന് നടത്തിയ ദേശീയോൽഗ്രഥന നൃത്തം സമ്മാനാർഹമായി.തുടർന്നുള്ള വേദനാ നിർഭരമായ രംഗങ്ങൾ അഭ്രപാളികളിൽ.