വഴിപിഴച്ചുപോയ സ്ത്രീയെ ഭാര്യയാക്കിയ കോളെജ് അദ്ധ്യാപകന്റെ കഥ പറഞ്ഞ ഈ സിനിമ മലയാളിയുടെ സദാചാരബോധത്തെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു.
കണ്ണുതുറക്കാത്ത ദൈവങ്ങളേ...മറക്കൂ നിങ്ങളീ ദേവദാസിയേ..
ഈ ചിത്രത്തിന്റെ വിജയത്തിൽ ആഹ്ലാദിച്ച നിർമ്മാതാക്കൾ അടുത്ത ചിത്രത്തിന് അഗ്നിപരീക്ഷ എന്ന പേരുമിട്ടു,പുരസ്കാരവും നേടി
കഥാസാരം
ഡോക്ടര്‍ മോഹനനും ഗോപാലനും ഉറ്റ സ്നേഹിതരാണു്. ഗോപാലന്റെ സഹോദരി ഹേമയുടെ വിവാഹത്തില്‍ സംബന്ധിക്കുവാന്‍ ഡോക്ടര്‍ മോഹൻ സ്നേഹിതന്റെ വസതിയിലെത്തി. വിവാഹ മുഹൂർത്തം അടുത്തപ്പോഴേക്കും വരന് അപസ്മാരരോഗബാധിതനായി ബോധം കെട്ടു വീണു. ഹേമ അതുകണ്ടു വിഷമിച്ചു ബോധരഹിതയായി. ആത്മസുഹൃത്തിന്റെ ധര്‍മ്മസങ്കടം കണ്ട ഡോക്ടര്‍ മുഹൂര്‍ത്തം തെറ്റിക്കാതെ ഹേമയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.
പട്ടണത്തില്‍ ഉദ്യോഗമായിക്കഴിയുന്ന യുവാവാണു് രാജന്. സന്ദര്‍ഭവശാല്‍ പരിചയപ്പെട്ട ഹേമ എന്ന യുവതിയുമായി രാജന് പ്രണയത്തിലായി. ഈ വിവരമറിഞ്ഞ രാജന്റെ പിതാവു് മകനെ കമ്പിയടിച്ചു വരുത്തി. ഹേമയുമായുള്ള വിവാഹം താനിഷ്ടപ്പെടുന്നില്ലെന്നും തന്റെ ചങ്ങാതിയുടെ പുത്രിയായ വിജയലക്ഷ്മിയെ രാജന് വിവാഹം കഴിക്കണമെന്നും ദുർവാശിക്കാരനായ ആ പിതാവു് നിര്‍ബ്ബന്ധം പിടിച്ചു. രാജന് എതിര്‍ത്തെങ്കിലും അവസാനം അച്ഛന്റെ നിര്‍ബ്ബന്ധവും പിടിവാശിയും മൂലം താന്‍ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്നുരാത്രി തന്നെ വധൂവരന്മാര് ട്രെയിന്‍ കയറി സ്ഥലം വിടുകയും ചെയ്തു. അതേ ട്രെയിനിൽ ഡോക്ടര്‍ മോഹനനും ഹേമയും യാത്ര ചെയ്തിരുന്നു.
ഡോക്ടര്‍ മോഹനനും ഹേമയും, രാജനും ഭാര്യയും യാത്ര ചെയ്തിരുന്ന ആ ട്രെയിൻ ഒരപകടത്തില്‍ പെട്ടു. പലരും മരിക്കുകയും അനവധി പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റാക്കുറ്റിരുട്ടു വ്യാപിച്ചിരുന്ന സ്ഥലത്തു് അമ്മയും മക്കളും, ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാണുവാന്‍ സാധിക്കാതെ വേര്‍പിരിഞ്ഞു മുറവിളി കൂട്ടി. ബോധരഹിതനായ രാജന് ആശുപത്രിയിലാക്കപ്പെട്ടു. തന്റെ അടുത്തിരുന്നു തന്നെ ശുശ്രൂഷിക്കുന്ന വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീയെക്കണ്ടു് അവള് തന്റെ ഭാര്യ തന്നെയായിരിക്കണമെന്നു് ബോധം വീണ്ടുകിട്ടിയ രാജന് തീര്‍ച്ചപ്പെടുത്തി. പക്ഷെ ആശുപത്രി വിട്ട ആദ്യ രാത്രിയില്‍ മണിയറയില്വെച്ചു് ആ യുവതിയെക്കണ്ട രാജന് ഞെട്ടിപ്പോയി. ആ പെണ്ണു താന്‍ വിവാഹം കഴിച്ച സ്ത്രീയല്ല. പക്ഷെ അവള്, രാജന് തന്റെ ഭര്ത്താവുതന്നെയാണെന്നു് വിശ്വസിക്കുന്നു. അതു ഹേമയായിരുന്നു.
നിരാധാരയായ ആ യുവതിയോടു് രാജനു് സത്യം തുറന്നു പറയുവാന്‍ നിവൃത്തിയില്ലാതായി. അയാളുടെ മനസ്സില്‍ ഉഗ്രമായ സംഘട്ടനങ്ങള്‍ നടന്നു. തന്റെ ഭര്‍ത്താവെന്നു തന്നെ ദൃഢമായി വിശ്വസിച്ച ഹേമയ്ക്കു് രാജനില്‍ നിന്നും ഒരു ഭാര്യക്കവകാശപ്പെട്ടതെല്ലാത്തിന്റെയും നിഷേധമാണു ലഭിച്ചതു്. രാജന് ഭാര്യാസമേതനായി താമസിക്കുന്ന വിവരമറിഞ്ഞ ഹേമ - രാജന്റെ കാമുകി - യുടെ അച്ഛന് അവനെ തിരക്കിവന്നു.രാജനെ ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. പക്ഷെ താന്‍ നിരപരാധിയാണെന്ന വിവരം കാണിച്ചു് കാമുകിക്കെഴുതിയ കത്തു് ഭാര്യയെന്നു വിശ്വസിച്ചു് കൂടെത്താമാസിച്ചിരുന്ന ഹേമയുടെ കൈയ്യിലാണു് ചെന്നു ചേര്‍ന്നതു്. കത്തുകണ്ട ഹേമ താന്‍ രാജന്റെ ഭാര്യയല്ലെന്നു മനസ്സിലാക്കിയതോടെ തന്റെ യഥാർത്ഥ ഭര്‍ത്താവിനെത്തേടി പുറപ്പെട്ടു.
അച്ഛനില്‍ നിന്നും കാമുകന്റെ വിവരമറിഞ്ഞ ഹേമ ഒരു മാനസിക രോഗിണിയായി മാറി. ഡോക്ടര്‍ മോഹനൻ ഇതിനകം കോയമ്പത്തൂരെത്തി, ഒരു നേഴ്സിംഗ് ഹോം തുടങ്ങിയിരുന്നു. ഹേമയുടെ അച്ഛന് അവളെ ചികിൽത്സാര്ത്ഥം കൂട്ടിക്കൊണ്ടു ചെന്നതു് മോഹനന്റെ നേഴ്സിംഗ് ഹോമിലേക്കാണു്. ഭർത്താവിനെ തിരക്കി പുറപ്പെട്ട ഹേമ ചെന്നെത്തിയതും അതേ നേഴ്സിംഗ് ഹോമിലാണു്. അതും ഒരു രോഗിയായിട്ടു്. രോഗം ഭേദപ്പെട്ട ഹേമ സാവിത്രിയെന്ന പേരില്‍ ഡോക്ടറുടെ വീട്ടിലെ ഒരു ജോലിക്കാരിയായിത്തീര്ന്നു.
ഡോക്ടര്‍ മോഹനൻ തന്റെ നേഴ്സിംഗ് ഹോമിനോടനുബന്ധിച്ചു് ഒരു നേത്രാശുപത്രി കൂടി തുടങ്ങി. ഇതിനിടയില്‍ അന്ധനായിക്കഴിഞ്ഞിരുന്ന ഗോപാലന് തന്റെ ആത്മസുഹൃത്തായിരുന്ന മോഹനന്റെ നേത്രാശുപത്രിയിലെത്തി. ഡോക്ടറുടെ ജോലിക്കാരിയായിത്തീര്ന്ന സാവിത്രി - ഹേമ - തന്റെ സഹോദരനെ തിരിച്ചറിഞ്ഞു. സഹോദരന്റെ കയ്യിലുണ്ടായിരുന്ന ഒരു ഫോട്ടോയില്‍ നിന്നും ഡോക്ടര്‍ മോഹനനാണു് തന്റെ ഭര്‍ത്താവെന്നു് അവള് മനസ്സിലാക്കി.
തന്റെ കാമുകിയെത്തേടി പുറപ്പെട്ട രാജന് കോയമ്പത്തൂരിലെത്തി. അയാള്‍ ഡോക്ടര്‍ മോഹനന്റെ നേഴ്സിംഗ് ഹോമിൽ വരികയും അവിടെവച്ചു് തന്റെ കാമുകിയായ ഹേമയെ കണ്ടുമുട്ടുകയും ചെയ്തു. അതോടെ തെറ്റിദ്ധാരണകളുടെ ചുരുളുകള്‍ നിവരുകയും എല്ലാവരും സന്തോഷത്തോടുകൂടി ഒന്നിച്ചു ചേരുകയും ചെയ്തു.
ഈ ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ രചിച്ച നാലു ഗാനങ്ങള്‍ക്കു് പരവൂര്‍ ദേവരാജന്‍ സംഗീതം പകര്‍ന്നു. യേശുദാസ്, പി.സുശീല, എന്നിവര്‍ പിന്നണിയില്‍ പാടി. എ. എല്‍. എസ്. കമ്പയിന്‍സ്, വെങ്കിടേശ്വര സിനി ടോൺ എന്നീ നിര്‍മ്മാണ ശാലകളില്‍ വെച്ചു് ചിത്രീകരണം നടന്നു. എസ്. ജെ. തോമസ് ഛായാഗ്രഹണവും, ബാബു കലാസംവിധാനവും നിര്‍വ്വഹിച്ചു.
ജിയോ പിൿച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം നടത്തിയ അഗ്നിപരീക്ഷ 11- 12 - 1968 - ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍