കഥാസാരം
ഗോപിയെന്ന യുവാവിനു ജീവിതസുഖമനുഭവിക്കുവാൻ വേണ്ടുന്ന എല്ലാ ഘടകങ്ങളും ഒന്നിണങ്ങിയിരുന്നു.സ്നേഹനിധിയായ അമ്മ- സഹോദരന്റെ സുഖം മറ്റെല്ലാറ്റിനേക്കാളും ഉപരിയായി കരുതുന്ന സഹോദരി ലക്ഷ്മി – അയാളുടെ വൻപിച്ച സ്വത്തുക്കളും എസ്റ്റേറ്റും കൃത്യനിഷ്ഠയോടെ നോക്കി സഹായിക്കുന്ന നല്ലവനായ സഹോദരീഭർത്താവ്- ഇവരെല്ലാവരും ഏകമനസ്സോടു കൂടി ഗോപിയുടെ നല്ലഭാവിക്കായി പ്രവർത്തിച്ചു.പക്ഷേ പണവും കുടിലകേസരിയുടെ കൂട്ടുകെട്ടും ഗോപിയെ എല്ലാ അഴുക്കു ചാലുകളിലൂടെയും നീന്തിക്കളിക്കുവാൻ പ്രേരിപ്പിച്ചു.മദ്യത്തിലും മദിരാക്ഷികളിലും മാത്രം അവന്റെ ശ്രദ്ധ ചെന്നു പെട്ടു.മദാലസയായ മാലിനിയുടെ പാദസേവകനായി അഭിമാനവും ഭണ്ഡാരവും അവൾക്ക് കാഴ്ച വെച്ചു. വിവാഹം ഒരു പക്ഷേ ഗോപിയെ നേർവഴിക്കു കൊണ്ടു വന്നേക്കുമെന്ന് വ്യാമോഹിച്ച ലക്ഷ്മി ശാലീനയും സുന്ദരിയുമായ സതിയെ - അമ്മാവന്റെ മകളെ - അവനു വധുവായി തേടിപ്പിടിച്ചു. വിവാഹവും നടന്നു.പക്ഷേ മധുവിധുവിന്റെ ആദ്യരാത്രിയിൽ പോലും മാലിനിയുടെ സാമീപ്യം ഉപേക്ഷിക്കുവാൻ ഗോപിക്കു കഴിഞ്ഞില്ല.ആ സാധു പെൺകുട്ടിയുടെ കണ്ണുനീരിനു ഗോപിയിൽ ഒരു മാറ്റവും സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. നിയന്ത്രണം വിട്ട ജീവിതം ഗോപിയെ തകർച്ചയുടെ അത്യഗാധതയിൽ എത്തിച്ചു.കൂട്ടുകാരനായ സുരേഷും ടൈപ്പിസ്റ്റും അയാളെ ഉപേക്ഷിച്ചു. കാമുകിയായ മാലിനി പുറം തള്ളി വാതിലടച്ചു.ഗർഭിണിയായ തൊഴിലാളിപ്പെണ്ണ് ഗർഭസത്യാഗ്രഹവുമായി പടിക്കലെത്തി. കടക്കാരുടെ ഉപദ്രവവും കൂടിയായപ്പോൾ സ്വന്തം ജീവിതം അവസാനിപ്പിക്കുവാൻ ഗോപി വിഷം കഴിക്കുവാൻ തന്നെ തീരുമാനിച്ചു.എന്നാൽ തന്നെപ്പോലെ തന്നെ രൂപഭാവങ്ങൾ ഉള്ള ഒരാൾ പെട്ടെന്ന് കറ്റന്നു വന്നു ഗോപിയെ ആ ഉദ്യമത്തിൽ നിന്നും വിരമിപ്പിച്ചു.മധു – ഗോപിയുടെ അച്ഛനു മറ്റൊരു സ്ത്രീയിൽ ജനിച്ച പുത്രൻ .ഗോപിയെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി അമ്മയോടു വിവരം പറഞ്ഞ് അവനെ അവിടെ താമസിപ്പിച്ചതിനു ശേഷം മധു ഗോപിയായി അവന്റെ വീട്ടിലെത്തി. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ ഗോപിയുടെ മേൽ വീണിരുന്ന കുരുക്കുകൾ ഓരോന്നായി മധു അഴിച്ചു.പക്ഷേ പ്രേമദാഹത്താൽ വികാരവിവശയായ സതിയുടെ മുന്നിൽ മധു ഒരു നിമിഷം ചഞ്ചലചിത്തനായിപ്പോയി.എന്നാൽ ആദർശധീരനായ ആ യുവാവ് തന്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ തക്ക കാരണങ്ങൾ പറഞ്ഞ് അവളുടെ കന്യകാത്വത്തിനു കളങ്കം സംഭവിപ്പിക്കാതെ ആ വീട്ടിൽത്തന്നെ കഴിഞ്ഞു കൊണ്ട് ഗോപിയുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ട് നയിക്കുവാൻ എല്ലാ പാതകളും ഒരുക്കി. നേരത്തെ പറഞ്ഞ് ഒരുക്കിയിരുന്ന സമയത്തു തന്നെ ഗോപിയെ വീണ്ടും അയാളുടെ വീട്ടിൽ വരുത്തി മധു അവിടെ നിന്നും തിരിച്ചു പോകുന്നതോടെ കഥയവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍