തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ 1890 കളിൽ ജീവിച്ച പരമു എന്ന നല്ല കള്ളന്റെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനം. വെള്ളത്തിനടിയിൽ ദീർഘനേരം മുങ്ങിക്കിടക്കാൻ പോലുള്ള കഴിവുകൾ സ്വായത്തമായിരുന്ന മനുഷ്യനായിരുന്നു പരമു എന്നാണ് പറയപ്പെടുന്നത്. 'തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതി വെള്ളായണി ക്ഷേത്രത്തിൽ പരമു അവർണ്ണർക്ക് പ്രവേശനം നേടികൊടുത്തു.
1919ൽ നിരണം പള്ളിയിലെ പൊന്നിൻ കുരിശ്ശ് കവർന്നത് പരമുവിനെ തിരുവിതാംകൂർ മുഴുവൻ പ്രശസ്തനാക്കി. ഇതിനേത്തുടർന്ന് ഒളിവിൽ പോയ പരമു, കുളത്തൂപ്പുഴയിൽ വച്ച് തിരുവിതാംകൂർ പോലീസ് പിടിയിലായി. 1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെ വീട്ടിൽ വച്ച് പരമു മരിച്ചു' എന്നാണ് പരമുവിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രം.
പരമുവിനെ വിവാഹങ്ങൾക്ക് ക്ഷണിച്ചാൽ പോവുകയില്ല. കാരണം, 'തിരിച്ചു വരുന്ന വഴി ഞാനറിയാതെ വല്ല ചരുവമോ, മൊന്തയോ, കിണ്ടിയോ ഞാനറിയാതെ എന്റെ കക്ഷത്തിരുന്നെന്ന് വരും.' മോഷ്ടിച്ചെടുത്തതെല്ലാം ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാനായി അവ മുഴുവൻ ഒരു ആത്മീയാചാര്യനെ ഏൽപിച്ചാണത്രെ പരമു മരിച്ചത്.
സിനിമയിൽ പ്രേംനസീറാണ് പരമുവിന്റെ അവതരിപ്പിച്ചത്. ജയൻ, ജയഭാരതി, സോമൻ തുടങ്ങിയവരും അഭിനയിച്ചു.