കഥാസാരം
ഒരു വലിയ തേയിലത്തോട്ടത്തിന്റെ ഉടമയാണു കൃഷ്ണമേനോൻ. അദ്ദേഹത്തിന്റെ ഏകപുത്രൻ രഘു ഉപരിപഠനാർത്ഥം മറുനാട്ടിൽ കഴിയുകയാണ്.ഹൃദ്രോഗിയായിരുന്നതിനാൽ തോട്ടത്തിന്റെ ഭരണച്ചുമതല അനന്തിരവനായ പ്രതാപനെ ഏല്പ്പിച്ചു സ്വസ്ഥമായി കഴിഞ്ഞു കൂടിയ മേനോനു അയാളുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും അമർഷം ഉണ്ടായി. കൃഷ്ണമേനോന്റെ ഉറ്റസുഹൃത്തായ ഗോവിന്ദക്കുറുപ്പിന്റെ മകൾ വാസന്തി രഘുവിന്റെ കളിത്തോഴിയാണ്. അവർ തമ്മിലുള്ള വിവാഹവും നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.തന്റെ സ്വത്തുക്കൾ മുഴുവൻ ഭാര്യ ലക്ഷ്മിയമ്മയ്ക്കും രഘുവിനും വാസന്തിക്കുമായി നൽകിക്കൊണ്ട് മേനോൻ വില്പ്പത്രം എഴുതി. ഏതെങ്കിലും കാരണവശാൽ രഘു – വാസന്തിമാരുടേ വിവാഹം നടക്കാതെ വന്നാൽ സ്വത്തിന്റെ നേർപകുതി വാസന്തിക്കു നൽകണമെന്നു കൂടി വില്പത്രത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.ഈ വിവരമറിഞ്ഞ പ്രതാപൻ അമ്മാവനുമായി പിണങ്ങി.തനിക്ക് യാതൊന്നും നൽകുവാൻ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വില്പത്രവും അതിന്റെ ഉടമസ്ഥനേയും നശിപ്പിക്കുവാൻ അയാൾ പ്ലാനിട്ടു.അതിനു വേണ്ടി താൻ രഹസ്യമായി സംരക്ഷിച്ചു പോരുന്ന അക്രമിസംഘത്തെ പ്രതാപൻ ഏർപ്പാടു ചെയ്തു.ഒരു ദിവസം രാത്രിയിൽ പ്രതാപന്റെ നിർദ്ദേശപ്രകാരം കൃഷ്ണമേനോനെ അക്രമിസംഘം കൊല ചെയ്തു. കമ്പി മുഖേന വിവരമറിഞ്ഞ രഘു നാട്ടിലേക്ക് മടങ്ങി. രഘുവിനെക്കൂടി വധിച്ചു കളയുവാൻ പ്രത്പനും അനുയായികളും നടത്തിയ ഗൂഢാലോചന യാദൃശ്ചികമായി കേട്ട വാസന്തി വിവരം ഒരു ദൂതൻ മുഖേന സ്റ്റേഷനിലെത്തിയ രഘുവിനെ അറിയിക്കുകയാൽ പ്രതാപന്റെ ആ ശ്രമം വിഫലമായി.വീട്ടിലെത്തിയ രഘു അച്ഛൻ മരണപ്പെട്ട വിധമറിഞ്ഞതോടെ പ്രജ്ഞ നശിച്ചു അരക്കിറുക്കനായി മാറി.നാളുകൾ പലതു കഴിഞ്ഞിട്ടും രഘുവിന്റെ മാനസിക നിലയിൽ വലിയ മാറ്റം വന്നില്ല. തോട്ടത്തിലെ സർവാധിപതിയായി തീർന്ന പ്രതാപൻ ജോലിക്കാരെ പലവിധത്തിൽ ഉപദ്രവിച്ചു തുടങ്ങി.പ്രത്യേകിച്ചു സ്ത്രീജനങ്ങളെ !ഈയവസരത്തിലാണ് രഘുവിന്റെ ഉത്തമസുഹൃത്തായ മധു വിവരങ്ങളെല്ലാം അറിഞ്ഞത്. ഒരു മുസ്ലിമിന്റെ വേഷത്തിൽ മധു തോട്ടത്തിലെത്തി പ്രതാപനെക്കണ്ടു അവിടെ ഒരു ജോലി കരസ്ഥമാക്കി.തോട്ടം തൊഴിലാളിയായ പാച്ചുപിള്ളയുടെ ഇരട്ട പെറ്റ മക്കളാണു ജയന്തിയും മാലിനിയും.മാലിനി ആരുടെയോ കൂടെ ഒളിച്ചോടിപ്പോയതു മുതൽ മനഃശാന്തി നശിച്ച പാച്ചുപിള്ള മദ്യപാനം തുടങ്ങി.അച്ഛനെ പരിചരിച്ചു ജീവിച്ചു പോന്ന ജയന്തിയെ പ്രതാപൻ തന്റെ ഓഫീസിൽ ഒരു ജോലിക്കാരിയായി നിയമിച്ചു.അവിടെ വെച്ച് മധുവും ജയന്തിയുമായി പരിചയപ്പെട്ടു.അധികാര പ്രമത്തതയും പണക്കൊഴുപ്പും കൊണ്ട് എന്തും ചെയ്യുവാൻ മടിയില്ലാതായിത്തീർന്ന പ്രതാപൻ , വാടക കൊടുക്കാതെ തന്റെ എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികളുടെ വീടുകൾക്ക് തീ വെയ്ക്കുവാൻ അനുചരന്മാർക്ക് ആജ്ഞ നൽകി.പക്ഷെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ ഒരു മുഖം മൂടി ഇടപെട്ടു പ്രതാപന്റെ അക്രമിസംഘത്തെ അടിച്ചോടിച്ചു. അന്നു മുതൽ തന്റെ എല്ലാ പ്രവൃത്തികൾക്കും വിഘാതമായി നിന്നു തുടങ്ങിയ ആ മുഖം മൂടിയെ കണ്ടു പിടിക്കുവാൻ പ്രതാപൻ കിനഞ്ഞു പരിശ്രമിച്ചു.എങ്കിലും മുഖം മൂടിയെ പിടിക്കുവാൻ അയാൾക്കു സാധിച്ചില്ല. ഇതിനിടയിൽ മധുവിന്റെ പരമാർത്ഥവും അയാളുടെ ഉദ്ദേശവും മനസ്സിലാക്കിയ ജയന്തി മധുവിനെ സഹായിക്കുവാനായി അയാളുടെ പങ്കാളിയായിത്തീർന്നു.പക്ഷേ മധു ആരാണെന്ന് യാദൃശ്ചികമായി പ്രതാപൻ അറിഞ്ഞ്, അയാളെ ബന്ധിച്ച് ഒരു രഹസ്യ സങ്കേതത്തിലേക്ക് കോണ്ടു പോയി.ജയന്തിയും രഹസ്യമായി മധുവിനെ പിൻതുടർന്നു.പ്രതാപന്റെ രഹസ്യ സങ്കേതത്തിൽ വെച്ച് ജയന്തി സ്വസഹോദരിയായ മാലിനിയെ കണ്ടു മുട്ടി.അവളെ കണക്കറ്റു ശകാരിച്ചു. മാലിനി പ്രതാപന്റെ കൂടെ കഴിയുകയാണെന്ന് അപ്പോൾ മാത്രമാണു ജയന്തിക്കു മനസ്സിലായത്.നേരത്തെ തന്നെ വാസന്തിയിൽ കണ്ണു നട്ടിരുന്ന പ്രതാപൻ ഗോവിന്ദക്കുറുപ്പിനെയും മകളെയും ചതിപ്രയോഗത്താൽ ബന്ധിച്ച് രഹസ്യ സങ്കേതത്തിൽ എത്തിച്ചു.അവിടെ വെച്ച് അവൻ തന്റെ ഇംഗിതം വാസന്തിഉഎ അറിയിച്ചു. പക്ഷേ പ്രതാപന്റെ ഭാര്യയായി കഴിയുവാൻ അവൾ വിസമ്മതിച്ചു.ഈ സന്ദ്ഭത്തിലാണ് പ്രതാപന്റെ ഭാര്യയായി തീർന്നു വലിയ എസ്റ്റേറ്റിന്റെയും അതോടു കൂടി വലിയ ധനത്തിന്റെയും ഉടമയാകാമെന്ന് മനപ്പായസം കുടിച്ച് കഴിഞ്ഞിരുന്ന മാലിനി തനിക്കു പറ്റിയ മഠയത്തരത്തിന്റെയും പ്രതാപൻ തന്നൊട് കാണിച്ച വഞ്ചനയുടേയും യഥാർഥ രൂപം മനസ്സിലാക്കിയത്. അവൾ പ്രതാപനെ നേരിട്ടു.തുടർന്നു നടന്ന സംഘട്ടനത്തിൽ പ്രതാപന്റെ കൈത്തോക്കിനിരയായി മാലിനി മരണപ്പെട്ടു. അജ്ഞാതനായ മുഖം മൂടി തദവസരത്തിൽ ആ രഹസ്യ സങ്കേതത്തിലെത്തി.പ്രതാപനും അനുയായികളുമായി ഏറ്റു മുട്ടുകയും അവരെ പരാജയപ്പെടുത്തി വാസന്തിയെയും അച്ഛനെയും മധുവിനെയും മറ്റും ബന്ധനത്തിൽ നിന്നും മോചിതരാക്കുകയും ചെയ്തു.പോലീസ് പാർട്ടിയും ഈ സന്ദർഭത്തിൽ അവിടെ എത്തിയിരുന്നു.മാനസികരോഗിയായി കഴിഞ്ഞിരുന്ന രഘുവാണ് ഒരു മായാവിയെപ്പോലെ ആപൽഘട്ടങ്ങളിൽ എല്ലാം പ്രതാപവാനായ പ്രതാപനുമായി പയറ്റി തങ്ങളെയെല്ലാം രക്ഷിച്ചതെന്നറിഞ്ഞു മധുവും ജയന്തിയും വാസന്തിയുമെല്ലാം അത്ഭുത പരതന്ത്രരായി.നിയമപാലകരുടെ കൈക്കുള്ളിൽ പ്രതാപനും അനുചരരും അമർന്നു കഴിഞ്ഞു. തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ മുഴുവനും കൈവശം വന്നു ചേർന്ന ശേഷം രഘു വാസന്തിയെ കല്യാണം കഴിച്ചു.മധുവും ജയന്തിയുമായുള്ള കല്യാണവും നടന്നു. ഈ ചിത്രം കേരളത്തിൽ വിതരണം നടത്തിയത് കുമാരസ്വാമി ആൻഡ് കമ്പനിയാണ്!. 28.8.1965 ൽ റിലീസായി.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്