കഥാസാരം
എറണാകുളത്ത് ഒരു വൻപിച്ച കണ്ണാടി ഫാക്റ്ററിയുടേ ഉടമയാണ് വേണു.സരസ്വതി അമ്മയുടേ ഏകപുത്രനായ വേണു ഉപരിപഠനാർത്ഥം അമേരിക്കയിൽ പോയി. അഞ്ചു വർഷം കഴിഞ്ഞു മടങ്ങിയ വേണു ബോംബെയിലെ ഒരു ഹോട്ടലിൽ തങ്ങുവാൻ ഇടയായി.അവിടെ വെച്ചു കേശവൻ എന്ന ഹോട്ടൽ ജോലിക്കാരനെ പരിചയപ്പെടുന്നു. കേശവനിൽ നിന്നും ഒരു തൊഴിലാളിക്കു മാത്രമേ ഒരു തൊഴിലാളിയുടെ വിഷമവും വേദനയും ദുഃഖവും ദുരിതവും ശരിക്കും അറിയാൻ കഴിയൂ എന്നും തൊഴിലാളികളുടെ സാക്ഷാൽ ജീവിതത്തിന്റെ നഗ്നരൂപം എന്താണെന്നും മനസ്സിലാക്കുവാൻ വേണുവിനു കഴിഞ്ഞു. ഒരു മാസം കഴിഞ്ഞേ വീട്ടിലേക്കു വരികയുള്ളൂ എന്ന് സരസ്വതിയമ്മയ്ക്ക് കമ്പിയടിച്ചിട്ട് വേണു വേഷം മാറി വേലു എന്ന പേരിൽ നാട്ടിലെത്തി അയാളുടെ ഫാക്ടറിയിൽ തന്നെ കൂലിവേലക്കു വേണ്ടി മാനേജരായ വിക്രമൻ നായരെ സമീപിച്ചു. സകല ദുർഗുണങ്ങളുടെയും വിളനിലമായ മാനേജർ, താൻ വിവാഹം കഴിക്കുവാൻ നിശ്ചയിച്ചുറച്ചിരുന്ന തന്റെ അമ്മാവന്റെ മകൾ മാലതിയുമായി പ്രണയബന്ധത്തിലാണേന്ന് വേണു മനസ്സിലാക്കി. ഒന്നു രണ്ടു ദിവസത്തെ ആൾമാറാട്ട ജീവിതം കൊണ്ട് തന്റെ ഫാക്ടറിയിലെ തൊഴിലാളികളുടെ ദയനീയ ജീവിതരീതി വേണുവിനു ഗ്രഹിക്കാൻ സാധിച്ചു.ഫാക്ടറിയിലെ ഒരു മേസ്തിരിയായ രാമൻ നായരുടെ ശുപാർശ പ്രകാരം മാനേജർ വേലുവിനു അവിടെ ഒരു ജോലി കൊടുത്തു. വേലു രാമൻ നായരുടെ വീട്ടിൽ താമസവുമാക്കി.രാമൻ നായരുടെ മകളാണു ദേവകി.സുന്ദരിയും സുശീലയുമായ പെൺകുട്ടി.സ്ത്രീലമ്പടനായ മാനേജർ ദേവകിയിൽ കണ്ണു വെച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി.വേലുവും ദേവകിയുമായുള്ള അടുപ്പം അവസാനം അവരെ പ്രേമബദ്ധരാക്കി. അവൻ ദേവകിയെത്തന്നെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചു. മാനേജരുടെ അക്രമവും കൊള്ളരുതായ്മകളും കള്ളത്തരവും കൂടിക്കൂടി വരുന്നതു കണ്ട് ഇനിയും വേഷം മാറി നടക്കുന്നത് ഫാക്ടറിയുടെ അഭിവൃദ്ധിയ്ക്ക് തടസ്സവും അപകടവും ആണെന്ന് മനസ്സിലാക്കിയ വേണു ഒരു കത്തെഴുതി ദേവകിക്ക് കൊടുത്തയച്ചിട്ട് സ്ഥലം വിട്ടു. താൻ ഉടൻ തന്നെ മടങ്ങി വന്നു കൊള്ളാമെന്ന് കത്തിൽ കാണിച്ചിരുന്നു എങ്കിലും ദേവകിയ്ക്ക് പല സംശയങ്ങളും ഭയവും ഉണ്ടായി. താൻ വഞ്ചിക്കപ്പെട്ടു എന്നു ധരിച്ച അവൾ പൊട്ടിക്കരഞ്ഞു.മകളെ സമാധാനപ്പെടുത്തിയിട്ട് രാമൻ നായർ വേലുവിനെ അന്വേഷിച്ചു പുറപ്പെട്ടു. ഈ തക്കം നോക്കി തന്റെ ഇംഗിതത്തിനൊന്നും വഴങ്ങുന്നില്ലെന്ന് ബോദ്ധ്യമായ മാനേജർ ദേവകിയെ ജോളിയിൽ നിന്നും പിരിച്ചു വിട്ടു. അവളും വേലുവിനെ അന്വേഷിച്ച് നാടു വിട്ട് തിരുവനന്തപുരത്ത് എത്തിച്ചേർന്നു. അവിടെ വെച്ച് അവൾ സ്വന്തം സഹോദരനായ കേശവനെ കണ്ടു മുട്ടി. കേശവൻ ദേവകിയെ ഒരു വീട്ടിൽ താമസിപ്പിച്ച് പട്ടണത്തിൽ റിക്ഷാ വലിച്ച് അവൾക്ക് ചിലവിനു കൊടുത്തു കൊണ്ടിരുന്നു.വേലു വേണുവുമായി വീട്ടിലെത്തി. അമ്മയും വേലക്കാരും തൊഴിലാളികളും ചേർന്ന് അയാൾക്ക് ഗംഭീരമായ സ്വീകരണം നൽകി .അയാൾ വേലുവിന്റെ വേഷത്തിൽ ദേവകിയുടെ വീട്ടിൽ ചെന്നു. പക്ഷേ അവിടെ ആരെയും കണ്ടില്ല, വേണുവിനു കാര്യങ്ങളെല്ലാം മനസ്സിലായി. ഫാക്ടറിയിലെ റിക്കാർഡുകളും കണക്കുകളും പരിശോധിച്ചതിൽ മാനേജരുടെ പല കൊള്ളരുതായ്മകളും കള്ളത്തരങ്ങളും വേണു കണ്ടു പിടിച്ചു. ഇതിനെല്ലാം ശരിക്ക് ഉത്തരം പറയണമെന്ന് മാനേജർക്ക് താക്കീതും കൊടുത്തു. വേണു ദേവകിയെ അന്വേഷിച്ച് പുറപ്പെട്ടു. അവൻ തിരുവനന്തപുരത്തെത്തി. യദൃച്ഛയാ അവിടെ വെച്ചു പഴയ ബോംബേ ഹോട്ടൽ തൊഴിലാളിയായിരുന്ന കേശവനെ കണ്ടു മുട്ടി. അങ്ങിനെ ദേവകിയെ സന്ധിക്കാൻ സൗകര്യം ലഭിച്ചു.വേണു മടങ്ങി വരുന്നതിനു മുൻപ് മാനേജർ പല കാര്യങ്ങളും നേടി.വേണു എന്നു പറഞ്ഞു മുതലാളിയായി വന്നവൻ ഫാക്ടറി ജോലിക്കാരനായിരുന്ന വേലുവാണെന്നും അയാൾ എല്ലാവരെയും കബളിപ്പിക്കുകയായിരുന്നെന്നും പറഞ്ഞു പരത്തി. മാലതി അതു പരിപൂർണ്ണമായി വിശ്വസിച്ചു. സരസ്വതിയമ്മയും ചിന്താക്കുഴപ്പത്തിലായി.വേണു മടങ്ങിയെത്തി. മാനേജരുടേ ഏർപ്പാടു പ്രകാരം പോലീസ് വേണുവിനെ ആൾമാറാട്ട കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. വാസ്തവം വേണു പറഞ്ഞു മനസ്സിലാക്കിയതോടു കൂടി മാനേജരുടെ ചതിയും വക്രതയും വെളിച്ചത്തായി.അയാൾ ശിക്ഷിക്കപ്പെട്ടു.വേണു ദേവകിയെ വിവാഹം ചെയ്തു. തൊഴിലാളികൾ നൽകുന്ന സ്വീകരണത്തോടു കൂടി ചിത്രം അവസാനിക്കുന്നു.
പ്രേം നസീർ , ടി എസ് മുത്തയ്യ , തിക്കുറിശ്ശി , എസ് പി പിള്ള , അടൂർ ഭാസി , സി എം പാപ്പുക്കുട്ടി, പഞ്ചാബി, സ്റ്റണ്ട് കൃഷ്ണൻ , ഷീല , ആറന്മുള പൊന്നമ്മ ,അടൂർ പങ്കജം, കുമാരി പത്മിനി എന്നിവരാണു ഈ ചിത്രത്തിൽ അഭിനയിച്ചത്. പി ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് പുകഴേന്തി ഈണം നൽകി.യേശുദാസ് , എസ് ജാനകി , ശൂലമംഗലം രാജലക്ഷ്മി , വസന്ത എന്നിവരാണു പിന്നണിയിൽ പാടിയത്.ശബ്ദലേഖനം പി ഗോവിന്ദൻ നായർ , എം ബി വാൽക്കേ എന്നിവരും ഛായാഗ്രഹണം കെ രാമചന്ദ്രനും ചിത്ര സംയോജനം ഇ അരുണാചലവും വേഷവിധാനം കെ ആർ രാഘവ് , എസ് സിദ്ദേശ്വർ , കെ വി ഭാസ്കരൻ എന്നിവരും , വസ്ത്രാലങ്കാരം ടി എ മാധവൻ , പി മാണിക്യം എന്നിവരും കലാസംവിധാനം ഡൊമിനിക് , സുന്ദരം എന്നിവരും നൃത്ത സംവിധാനം ചിന്നി സമ്പത്തും നിശ്ചല ഛായാഗ്രഹണം വി എ ജോണും നിർവഹിച്ചു.സേലം രത്നാ സ്റ്റുഡിയോയിലാണ് മുതലാളിയുടെ നിർമ്മാണം നടന്നത്.ഈസ്റ്റ് ഇൻഡ്യാ ഫിലിം കമ്പനി (പ്രൈവറ്റ് ) ലിമിറ്റഡ് കേരളത്തിൽ വിതരണം നടത്തി. 1965 ഏപ്രിൽ 30 നു പ്രദർശനം തുടങ്ങി.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്