ജീവിക്കുവാൻ വേണ്ടി – മകളെ പോറ്റുവാൻ വേണ്ടി – ശ്രീദേവി മുട്ടിയ കവാടങ്ങളെല്ലാം മലർക്കെ തുറന്നു. മാനമായ ഏതെങ്കിലും ജോലി നൽകുവാൻ വേണ്ടിയല്ല ; യൗവനം മുറ്റി നിന്ന അവളുടെ മാംസള ശരീരത്തിനു വേണ്ടി.
എല്ലാ വഴികളും അടഞ്ഞപ്പോൾ ശ്രീദേവിയിലെ സ്ത്രീത്വം അടിയറവു പറഞ്ഞു. പുറത്ത് വെള്ളക്കുപ്പായവും അകത്ത് കറുത്ത വാവുമേന്തി നടക്കുന്ന പകൽമാന്യന്മാർക്ക് വേണ്ടതെന്തെന്നവൾക്കറിയാം. മകളെ രക്ഷിക്കുവാൻ വേണ്ടി തന്റെ ദേഹത്തിന്റെ ചൂട് അന്യർക്കു പകർന്നു കൊടുക്കുവാൻ തന്നെ അവൾ തീരുമാനിച്ചു.
ശ്രീദേവിയിൽ അമിതമായ ആഗ്രഹം ജനിച്ച ധനവാനും പ്രതാപശാലിയുമാണ് മാധവമേനോൻ. ഒരിക്കൽ അയാൾ ചോദിച്ചു “ നീയെന്തിനു പൊതുസ്വത്തായി കഴിയുന്നു. എന്റേതു മാത്രമാകരുതോ ??
അങ്ങനെ ശ്രീദേവി മേനോന്റെ വെപ്പാട്ടിയായി.
മധുരപ്പതിനേഴിന്റെ മാദകത്തിടമ്പായി വളർന്ന കവിത, സംഗീതത്തിലും കവിതാ രചനയിലും പാണ്ഡിത്യം നേടിയിരുന്നു.അവൾ കലാലയ വിദ്യാർത്ഥിനിയായി.മാധവമേനോന്റെ പുത്രി ഉഷ , കവിതയുടെ സഹപാഠിനിയും ഉറ്റ സുഹൃത്തുമാണ്. പുത്രൻ സേതുവിനാണെങ്കിൽ അവളോട് അവജ്ഞയും വെറുപ്പുമാണ് തോന്നിയത്.
കോളേജ് വാർഷിക ദിന പരിപാടികളിൽ പങ്കെടുത്തു മടങ്ങിയ കവിതയെ കടന്നാക്രമിച്ച , കാമവെറിയരായ, കശ്മലന്മാരിൽ നിന്നും അവളെ രക്ഷിച്ചത് സേതുവാണ്.അതുമുതൽ കവിതയെപ്പറ്റി സേതുവിനുണ്ടായിരുന്ന വെറുപ്പും അവജ്ഞയും മാറിത്തുടങ്ങി.
സമൂഹവും സഹപാഠികളും കവിതയെ പരിഹസിച്ചു.കളിയാക്കി.അമ്മയെയും അവളെയും പറ്റി ഉയർന്നു വന്ന അപവാദപ്രചരണങ്ങൾ കവിതയുടെ മനഃശാന്തി നഷ്ടപ്പെടുത്തി.
ഒരിക്കൽ എന്റെ ജീവൻ നില നിർത്തുവാൻ വേണ്ടി അമ്മ ഈ ചെളിക്കുണ്ടിലേക്കിറങ്ങി.ഇന്ന് എന്റെ മാനം രക്ഷിക്കുവാൻ ഈ തൊഴിൽ നിർത്തണം. കവിത ശ്രീദേവിയോടഭ്യർത്ഥിച്ചു. മാധവമേനോനെ അവൾ വീട്ടിൽ നിന്നാട്ടിയിറക്കി.
കാറ്റും കോളും മഴയും നിറഞ്ഞ ദിവസം. സമയം തൃസന്ധ്യ.കുടിച്ചു മദോന്മത്തനായി മാധവമേനോൻ കവിതയുടെ വീട്ടിലെത്തി. അവൾ ഏകയാണ്.ഒട്ടും മടിക്കാതെ മേനോൻ അവളെ കടന്നു പിടിച്ചു.ഭയവിഹ്വലയായ ആ പാവം പെൺകുട്ടി പ്രാണരക്ഷാർത്ഥം പുറത്തേക്കോടി.മേനോൻ പുറകെയും.വെള്ളവും ചെളിയും നിറഞ്ഞു കിടന്ന മുറ്റത്തിട്ട് വമ്പനായ ആ ചെന്നായ് പാവപ്പെട്ട പെൺകുട്ടിയെ കീഴടക്കി.
വീട്ടിലേക്ക് കയറി വന്ന ശ്രീദേവി കണ്ട കാഴ്ച അവളുടെ സമനില തെറ്റിച്ചു.നിയന്ത്രണം വിട്ട അമ്മ, മകളുടെ ചാരിത്ര്യ ചോരനെ കൈയ്യിൽ കിട്ടിയ കോടാലി കൊണ്ട് വെട്ടിക്കൊന്നു. അമ്മയും മകളും അറസ്റ്റു ചെയ്യപ്പെട്ടു.
അച്ഛന്റെ ക്രൂരമായ പ്രവൃത്തിയിൽ മനം നൊന്ത മകൻ സേതു പശ്ചാത്താപവിവശനായി ഓടിയെത്തി.അമ്മയെയും മകളെയും രക്ഷിക്കുവാൻ.
ബന്ധുമിത്രാദികളുടെ എതിർപ്പിനെ അവഗണിച്ച് സേതു കവിതയെ ജാമ്യത്തിലിറക്കി.അച്ഛന്റെ കാട്ടാളത്തത്തിനു വിധേയനായ കവിതയെ ഭാര്യയായി സ്വീകരിക്കുവാൻ ആ നല്ല മകൻ തീരുമാനിച്ചു.
സേതുവിന്റെ നിശ്ചയം അറിഞ്ഞ കവിതയുടെ പ്രതികരണമെന്തായിരുന്നു ? സേതു നീട്ടിയ സഹായഹസ്തങ്ങൾ അവൾ സ്വീകരിക്കുമോ ? അമ്മ കൂടി നഷ്ടപ്പെട്ട സ്ഥിതിയിൽ കവിത എന്തു ചെയ്യും ?
മലയാളത്തിന്റെ പ്രഥമ സംവിധായിക വിജയനിർമ്മല , കവിതയുടെ കഥ വികാര തീവ്രതയുള്ള രംഗങ്ങളിൽ കൂടി അവതരിപ്പിക്കുന്നു.
കടപ്പാട് : പാട്ടുപുസ്തകം