കഥാസാരം
ശാന്തിയും സമാധാനവും വിളയാടിയിരുന്ന ഒരു കുടുംബത്തിന്റെ നായകനാണ് ശങ്കുണ്ണിനായർ . ഭവാനിയെന്നും ഗോവിന്ദൻ നായരെന്നും, രണ്ടു സന്താനങ്ങളാണു ശങ്കുണ്ണി നായർക്കുള്ളത്.കുഞ്ഞുലക്ഷ്മിയമ്മയുടെ മക്കളായ യശോദയും എൻ പി പിള്ളയുമായി ദല്ലാൾ പരമുപിള്ളയുടെ ഒത്താശയിൽ ഒരു ഒത്തുമാറ്റ കല്യാണത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്തു.യശോദയുടെ ഭാവിയെ ഓർത്തു തനിക്കു ഉപരിപഠനാർത്ഥം അമേരിക്കയ്ക്കു പോകുവാനുള്ള അവസരം പോലും പാഴാക്കി പിള്ള വിവാഹത്തിനു സമ്മതിച്ചു.പിള്ള വിവാഹത്തിനു മുൻപ് പെണ്ണു കാണുവാൻ പോലും പോയില്ല.ചില തടസ്സങ്ങൾ കാരണം യശോദയും ഗോവിന്ദൻ നായരും തമ്മിലുള്ള വിവാഹം നടന്നില്ല. ഭവാനിയും പിള്ളയുമായുള്ള വിവാഹം നടക്കുകയും ചെയ്തു.സുമുഖിയും ശാലീനയുമായ ഭവാനിയുമൊത്തുള്ള ജീവിതം തന്റെ ത്യാഗത്തിനു തക്ക പ്രതിഫലമായി എൻ പി പിള്ളക്കു തോന്നി. ഭവാനിയുമൊത്ത് പിള്ള തന്റെ ജോലി സ്ഥലമായ മദിരാശിക്കു പോയി.യശോദയുടെ വിവാഹം രണ്ടു പ്രാവശ്യം നീട്ടി വെയ്ക്കേണ്ടതായി തന്നു.ഒരിക്കൽ യശോദയുടെ അനാരോഗ്യം കാരണവും മറ്റൊരിക്കൽ ഗോവിന്ദൻ നായർക്ക് ജോലി സംബന്ധമായി ഏതോ പരിശീലനത്തിനു പോകേണ്ടി വന്നതു കൊണ്ടും. പ്രസവത്തിനു വേണ്ടി ഭവാനിയെ മദ്രാസിൽ നിന്നും കൊണ്ടു വന്നു. യശോദയുടെ വിവാഹവും നടത്തുവാൻ നിശ്ചയിച്ചു.സഹോദരിയുടെ വിവാഹത്തിൽ പങ്കു കൊള്ളുവാനും തന്റെ ഓമനക്കിടാവിനെ കാണുവാനുമായി എൻ പി പിള്ളയും മദിരാശിയിൽ നിന്നും വീട്ടിലെത്തി.തിരുവനന്തപുരത്ത് ജോലിയായിരുന്ന ഗോവിന്ദൻ നായർക്ക് സഹപ്രവർത്തകയായിരുന്ന ഒരു കാമുകി ഉണ്ടായിരുന്നു.ശ്രീദേവി. അവൾ ഗർഭിണിയായി. അവളുടെ അച്ഛന്റെയും സഹോദരന്റെയും ഭീഷണിയ്ക്കു മുൻപിൽ ഗോവിന്ദൻ നായർക്ക് അവളെ വിവാഹം കഴിക്കേണ്ടതായി വന്നു. അതും യശോദയുടെ വിവാഹത്തിനു തലേ ദിവസം.വിവരം അറിഞ്ഞ യശോദയ്ക്ക് ചിത്തഭ്രമം പിടിപെട്ടു. തനിക്കും കുടുംബത്തിനും താങ്ങാനാവാത്ത അപമാനം വരുത്തി വെച്ച വിശ്വാസവഞ്ചകരോട് പക വീട്ടാൻ എൻ പി പിള്ള ഉറച്ചു. തന്റെ ആദ്യസന്താനമായ ഓമനക്കുട്ടനെയോ പ്രസവിച്ചു കിടക്കുന്ന ഭവാനിയെയോ കാണാതെ അയാൾ മദിരാശിക്കു മടങ്ങി. അവിടെ നിന്നും അമേരിക്കയിൽ പരിശീലനത്തിനും പോയി.തന്റെ കുഞ്ഞിനോടൊപ്പം രോഗശയ്യയിലായ അമ്മയെ കാണാൻ എത്തിയ ഭവാനിയെ കുഞ്ഞുലക്ഷ്മി അമ്മ അധിക്ഷേപിച്ചു ശകാരിച്ചു മടക്കി.ഭവാനി നീറിപ്പുകയുന്ന ഹൃദയവുമായി നാളുകൾ തള്ളി നീക്കി. എൻ പി പിള്ള അമേരിക്കയിൽ നിന്നും മടങ്ങിയെത്തി.കുഞ്ഞുലക്ഷ്മി അമ്മ മരണമടഞ്ഞു.ശവസംസ്കാര ചടങ്ങിനെത്തിയ ശങ്കുണ്ണി നായരെയും സ്വപുത്രനെയും പിള്ള അധിക്ഷേപിച്ചു ആട്ടിയോടിച്ചു.അച്ഛനെക്കുറിച്ച് പുത്രനുണ്ടായിരുന്ന സകല ആശയും നശിച്ചു.സ്കൂളിൽച്ചെന്നാൽ അവനെ അച്ഛനില്ലാത്തവനെന്ന് സഹപാഠികൾ വിളിക്കും.വ്രണിതഹൃദയനായ അവൻ അമ്മയോട് പരാതിപ്പെട്ടു. ഭവാനി അവളുടെ വിവാഹ ഫോട്ടോ അവനു കൊടുത്തു.അതു കാണിച്ചിട്ടും അവന്റെ സതീർത്ഥ്യർ പരിഹാസം നിർത്തിയില്ല.സങ്കടവും അഭിമാന ക്ഷതവും കൊണ്ട് അവനു ജ്വരം ബാധിച്ചു.അവനെ ആസ്പത്രിയിലേക്കു മാറ്റി. എൻ പി പിള്ളയുടെ ധർമ്മബോധം ഉണർന്നു.ഡോക്ടർമാർ കൈയ്യൊഴിഞ്ഞ തന്റെ പുത്രൻ പിള്ളയുടെ സാമീപ്യവും പരിചരണവും കൊണ്ടു രക്ഷപ്പെട്ടു.അങ്ങനെ ഭവാനിയും പിള്ളയും ഒത്തു ചേർന്നു.ആ ആനന്ദത്തള്ളലിൽ യശോദയുടെ ചിത്തഭ്രമവും മാറി. തകർന്നു കൊണ്ടിരുന്ന കുടുംബം അന്തഃഛിദ്രത്തിൽ നിന്നും വിമുക്തമായി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്