കാടുകളെ നാണ്യവിളകളാക്കി മാറ്റിയ ആ യജ്ഞത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളും അവരുടെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട്. അതിന്റെ പ്രതീകങ്ങളായി രണ്ട് വീര തരുണികളെയും അവതരിപ്പിക്കയാണീ കഥയിലൂടെ.
എന്തു തൊഴിലു ചെയ്തും അദ്ധ്വാനിച്ചു ജീവിക്കുന്നതിൽ അഭിമാനം കണ്ടെത്തി.പൊറിഞ്ചു കങ്കാണിയെ വിശ്വസിച്ച് ആ തോട്ടത്തിലെത്തിയ രണ്ട് തൊഴിലാളി യുവതികളാണ് ചെല്ലമ്മയും മറിയാമ്മയും.
പക്ഷേ ? അവരുടെ സങ്കല്പങ്ങളും പ്രതീക്ഷകളുമെല്ലാം അടിയോടെ തകർത്ത ദുരനുഭവങ്ങളാണവർക്കവിടെ അഭിമുഖീകരിക്കേണ്ടതായി വന്നത്.മാംസദാഹിയായ തോട്ടമുടമയുടെയും സുഹൃത്തുക്കളുടെയും ആ ദാഹശമനത്തിനുള്ള നല്ല നല്ല പാനീയങ്ങൾ തേടിപ്പിടിച്ചു കൊടുത്ത് പ്രീതി സമ്പാദിച്ചിരുന്ന പൊറിഞ്ചു മറിയാമ്മയെയും ചെല്ലമ്മയെയും വിറ്റു കാശു മാറുവാൻ വേണ്ടിയാണ് ജോലിക്കായി കൂട്ടിക്കൊണ്ടു വന്നതെന്ന് ബോദ്ധ്യമായപ്പോൾ ?രക്ഷപ്പെടുവാൻ മറ്റൊരു മാർഗ്ഗവുമില്ലാതായ ആ സാധു യുവതികൾക്ക് എല്ലാം നിശ്ശബ്ദമായി സഹിക്കയില്ലാതെ ഗത്യന്തരവുമില്ലാതായി.അങ്ങിനെ മുതലാളിയുടെയും സുഹൃത്തുക്കളുടെയും മൃഗീയ വികാരങ്ങൾക്കിരയായി തീർന്ന ചെല്ലമ്മയ്ക്ക് അതിന്റെ ഒരു ശാശ്വത സ്മാരകം ഉദരത്തിൽ ഉൽഭവിച്ചു.ചവുട്ടി മെതിക്കപ്പെട്ട പവിത്രമായ സ്ത്രീത്വത്തിൽ പോറലേറ്റപ്പോൾ- ജീവിതാശ പോലും നശിച്ച ചെല്ലമ്മയെ ആവും വിധം ആശ്വസിപ്പിച്ചിരുന്നു മറിയാമ്മ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളേക്കാൾ - മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി – എന്ന തത്വ സംഹിതയിൽ വിശ്വസിച്ചു ജീവിക്കുന്ന ചെല്ലമ്മയും മറിയാമ്മയും ഏകോദര സഹോദരികളെപ്പോലെ ആത്മാർത്ഥ സ്നേഹത്തിലാണ് ജീവിച്ചു വന്നത്.ചെല്ലമ്മയ്ക്കുണ്ടായ ഈ ദുരന്തത്തിൽ അതിരറ്റു ദുഃഖിച്ച മറിയാമ്മ ചെല്ലമ്മക്ക് ആത്മഹത്യ ചെയ്യിക്കാതെ ജീവിക്കാനുള്ള പ്രേരണയും പ്രചോദനവും ആത്മധൈര്യവും പകർന്നു കൊടുത്തു. ചെല്ലമ്മ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മാളു എന്ന് നാമകരണം ചെയ്തു കൊണ്ടാ കുഞ്ഞിനെ രണ്ടു പേരും കൂടി ഓമനിച്ചു വളർത്തി. യഥാർത്ഥത്തിൽ തന്റെ സ്വന്ത മാതാവാരാണെന്നു പോലും മാളുവിനറിഞ്ഞു കൂടാത്ത വിധം കലവറയില്ലാത്ത സ്നേഹത്തിലാണാ രണ്ടമ്മമാരും കൂടി അവളെ വളർത്തിയത്.
പരിവർത്തനങ്ങൾ പലതും സൃഷ്ടിച്ചു കൊണ്ടുള്ള കാലത്തിന്റെ പ്രയാണത്തോടൊപ്പം മാളുവും ആ പരിവർത്തനത്തിനു വിധേയയായി , മധുരപ്പതിനേഴിന്റെ പടിവാതിൽ എത്തി നിൽക്കുകയാണിന്ന് ; ഇനിയെന്ത് ? എന്നൊരു ചോദ്യ ചിഹ്നവുമായി ആ അമ്മമാരുടെ മുന്നിൽ.തങ്ങൾക്കുണ്ടായ അനുഭവങ്ങൾ മകൾക്കുണ്ടാകരുതേ എന്ന് മനഃപൂർവമായാഗ്രഹിച്ചു കൊണ്ട് ആ അമ്മമാർ അവളെ ആ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടുത്തി വല്ല നാട്ടിൻ പുറത്തുള്ള അദ്ധ്വാനിക്കുന്ന നല്ലൊരു ചെറുപ്പക്കാരനു വിവാഹം ചെയ്തു കൊടുക്കണം എന്ന് അഭിലഷിച്ചിരിക്കുകയാണ്.
പക്ഷേ ? ആ തോട്ടത്തിലെ ഉശിരനായൊരു തൊഴിലാളിയായ കുഞ്ഞിരാമനുമായി മാളു പ്രണയബന്ധത്തിലായ വിവരം ആ അമ്മമാരറിഞ്ഞിരുന്നില്ല.
കുഞ്ഞുരാമന്റെ ഉറ്റസുഹൃത്തുകളും സന്തത സഹചാരികളുമാണ് ചിട്ടി മമുവും ചായക്കടക്കാരൻ കുടുക്കു കൊച്ചാപ്പിയും അയാളുടെ പുത്രീഭർത്താവായ ഒടക്കുവേലും മറ്റൊരു തൊഴിലാളിയും നല്ലൊരു ഗായകനുമായ ശ്രീധരനും.ശ്രീധരന്റെ കാമുകിയെ ആ തോട്ടം ഉടമ ബലാത്സംഗം ചെയ്തതിനെ തുടർന്നവൾ ആത്മഹത്യ ചെയ്തു. അന്നുമുതൽ തികച്ചും നിരാശനും നിരുന്മേഷനുമായി തീർന്ന ശ്രീധരൻ അവളെക്കുറിച്ചുള്ള നീറുന്ന സ്മരണകളുമായാ പരിസരത്തിൽ ശോകഗാനങ്ങളുമാലപിച്ച് നടക്കുകയാണിന്ന്.
യൗവനയുക്തയായ മാളുവിന്റെ അകൃത്രിമ ലാവണ്യത്തിൽ ആകൃഷ്ടനായ മുതലാളി എങ്ങനെയും മാളുവിനെ തന്റെ വികാരത്തിനിരയാക്കുവാൻ നിശ്ചയിച്ച് പൊറിഞ്ചുവിനെ അതിനായി നിയോഗിക്കുന്നു. പക്ഷേ കുഞ്ഞിരാമന്റെ ബലിഷ്ഠ ഹസ്തങ്ങളുടെ രുചി അനുഭവിക്കേണ്ടി വന്ന പൊറിഞ്ചുവിനു മാളു ഒരു കൈ എത്താത്ത കനിയായി പര്യവസാനിച്ചു.
അവിടുത്തെ തൊഴിലാളികൾ അസംഘടിതരും ശരിയായ നേതൃത്വമില്ലാതെ ഏതാണ്ട് അടിമത്വത്തിൽ കഴിഞ്ഞിരുന്നവരുമായിരുന്നു.അവരെ സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രചോദനവുമേകിക്കൊണ്ടൊരു ഉയർന്ന ട്രേഡ് യൂണിയൻ പ്രവർത്തകൻ മാത്യു വേഷ പ്രച്ഛന്നന്നായി അവിടെയെത്തി സംഘടനാ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ തൊഴിലാളികൾ ഒന്നടങ്കം സംഘടിച്ച് ശക്തരായി അവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തിനു സന്നദ്ധരായി. രംഗമാകെ പ്രക്ഷുബ്ധമാവുകയാണവിടം മുതൽ.
സംഘടിത തൊഴിലാളി വർഗ്ഗത്തിനെതിരെ മുതലാളി മർദ്ദന മുറകളും കള്ളക്കേസും തീ വെയ്പുകളും ഒക്കെയായി , ഗുണ്ടാകളെ ഇറക്കുമതി ചെയ്തു അവർ മാളുവിന്റെ കുടിൽ അഗ്നിക്കിരയാക്കുകയാൽ ചെല്ലമ്മ കൊല്ലപ്പെട്ടു. കുഞ്ഞിരാമൻ- ശ്രീധരൻ- മമ്മു- കൊച്ചാപ്പി- വേലു- മറിയാമ്മ തുടങ്ങിയവരെയെല്ലാം മർദ്ദിച്ചവശരാക്കി.യൂണിയൻ കെട്ടിപ്പടുത്ത മാത്യുവിനെ മാത്യുവിനെ കൊല ചെയ്തു. തങ്ങളുടെ നേതാവിനെ വധിച്ചതിനെതിരെ രോഷാകുലരായ തൊഴിലാളികൾ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പ്രതികാരദാഹത്തോടെ തോട്ടം ആഫീസ് ലക്ഷ്യമാക്കി സമരാവേശഭരിതരായി മാർച്ചു ചെയ്തു.
സഹ്യാദ്രിസാനുക്കളെപ്പോലും കിടിലം കൊള്ളിച്ചു കൊണ്ട് ആവേശപൂർവമായി മാർച്ചു ചെയ്ത ആ അജയ്യ ശക്തിക്കെതിരെ മുതലാളിയുടെ ആവശ്യപ്രകാരം പോലീസും പാഞ്ഞെത്തി.തുടർന്നവിടെ നടക്കുന്നതൊരു ഉഗ്രം സംഘട്ടനമാണ്. ലാത്തികൾ ആഞ്ഞു വീശി. തോക്കുകൾ ഗർജ്ജിച്ചു. പക്ഷേ ? ലാത്തിക്കും തോക്കിനും അടിച്ചമർത്താനാവില്ലാത്ത ആ അജയ്യശക്തിയുടെ ആർത്തിരമ്പിയുള്ള മുന്നേറ്റത്തിൽ എന്തെല്ലാം സംഭവിക്കും ? ആ രണാങ്കണത്തിൽ ആരെല്ലാം മുറിവേറ്റു വീഴും ? വിരിമാറിൽ വെടിയുണ്ടയേറ്റ് ആരെല്ലാം മരിച്ചു വീഴും ? രോമാഞ്ചത്തോടെയല്ലാതാർക്കും ആ രംഗങ്ങൾ കാണുക സാദ്ധ്യമല്ല.
സ്വാതന്ത്ര്യ സമര കഥകളിൽ ഏറ്റവും വികാരോജ്ജ്വലവും വിദഗ്ധ ഹസ്തങ്ങളാൽ അഞ്ജനമെഴുതി പ്രകാശിതമാക്കി അഭ്രയോലയിൽ ആവിഷകരിച്ചതുമായ ഈ സമരകാവ്യം കാണേണ്ടതു തന്നെയാണ്
കടപ്പാട് : പാട്ടുപുസ്തകം