പ്രസ്തുത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന് നായര്‍, മധു, എസ്. പി. പിള്ള, മണവാളൻ ജോസഫ്, ജനാര്ദ്ദനന്, രാം ചന്ദ്, ഉഷാകുമാരി, ശോഭ, ടി.ആർ. ഓമന, സ്നേഹലത, കെ. വി. ശാരദ, ബേബി സരോജ, ബേബി ശാന്തി എന്നിവര്‍ അഭിനയിച്ചു. റ്റി. ആർ. രാംചന്ദ് അസോഷിയേറ്റു് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രം ഡിന്നി ഫിലിംസ് വിതരണം ചെയ്തു.
കഥാസാരം
തിരുവിതാംകൂറില്‍ നിന്നും വന്നു് മലബാറില്‍ വസ്തുവാങ്ങി താമസമാക്കിയ മത്തായിയുടെ കഥയാണിതു്. മൂത്തമകന് ജോണി പട്ടാളത്തില്‍നിന്നും പിരിഞ്ഞു വന്നവനാണു്. ഭാര്യ മറിയ വലിയ മതവിശ്വാസിയാണു്. മക്കള്‍ ത്രേസ്യ, കുടിപ്പള്ളിക്കുടക്കാരന് ബേബി, കൊച്ചുമകന് ഇവരാണു് മത്തായിയുടെ കുടുംബാംഗങ്ങള്‍.
നാട്ടുകാരില്‍ പള്ളിക്കുടം മാസ്റ്ററും പലചരക്കു കടക്കാരന് നമ്പ്യാരും അവരെ വെറുത്തപ്പോള്‍ ചായക്കടക്കാരന് മമ്മതും, പിള്ളയും അവരുടെ വരവിനെ ന്യായീകരിച്ചു. ചേട്ടന്മാരെ വെറുക്കുന്ന കാട്ടുജാതിക്കാരന് കുഞ്ഞന്‍ തന്റെ മകള്‍ ചെമ്പിയെ അവരില്‍ നിന്നും അകന്നു നില്ക്കാന് ഉപദേശിച്ചെങ്കിലും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു.
കണക്കപ്പിള്ളയുടെ മകള്‍ മാധവിയുമായി ജോണി പ്രേമത്തിലാകുന്നു. നാട്ടില്‍ പ്രതിഷേധശബ്ദമുയരുമ്പോള് മണ്ണിന്റെ മക്കള്‍ക്കു് ജാതിയില്ലെന്നു പറഞ്ഞു് തന്റെ മകളുടെ ഇംഗിതത്തിനു ആ നല്ല മനുഷ്യന് വഴങ്ങുന്നു. എങ്കിലും മുതലാളിയെ തൃപ്തിപ്പെടുത്തി അച്ഛനെ രക്ഷിക്കുവാന്‍ മാധവി, ശേഖരന് എന്നൊരാളെ വിവാഹം കഴിക്കുവാന്‍ ഹൃദയവേദനയോടെ തയ്യാറാകുന്നു.
മരണദേവത മത്തായിയുടെ കുടുംബത്തെ അതിരുകവിഞ്ഞലട്ടി. ബേബി, കൂട്ടുകാരന് ബാലനോടൊപ്പം ജലാശയത്തില്‍ വീണു മൃതിയടഞ്ഞു. മകന്റെ സ്മരണയുമായി ഉറങ്ങാന്‍ കിടന്ന മറിയ രാത്രിയില്‍ അവന്റെ ശബ്ദം കേട്ടതുപോലെ തോന്നിയിട്ടു് ഇറങ്ങിത്തിരിച്ചു് കാട്ടാനയുടെ കാലടിയില്‍പ്പെട്ടു മരിക്കുന്നു. ഇതിനു പുറകെ കുഞ്ഞന്‍, ത്രേസ്യ , ഇളയകുഞ്ഞു് - ഒടുവില്‍ മത്തായി ഇങ്ങനെ മരണങ്ങളുടെ നീണ്ട പട്ടിക. അവസാനമായി വളരെയധികം മനുഷ്യജീവന് അപഹരിച്ച കൊലയാനയുടെ മരണം കൊണ്ടവസാനിക്കുന്നു. കാട്ടാനയെ വെടിവെച്ചുകൊന്ന ജോണിയെ ജനങ്ങള്‍ നേതാവായി അംഗീകരിച്ചു. ഇങ്ങനെ മരണത്തോടും മലയോടും മല്ലിട്ടു ജീവിക്കുവാന്‍ ആഗ്രഹിച്ചു കഴിയുന്ന മണ്ണിന്റെ മക്കളുടെ കഥയാണു് 'ജന്മഭൂമി'.
തു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|