ഒരു നാടിന്റെ വരള്‍ച്ചയും ക്ഷാമവും ഇല്ലാതാക്കാനായി രാജകല്പനപ്രകാരം ഒരു മുനികുമാരനെ വശീകരിച്ചു കൊണ്ടുവരാന്‍ നിയുക്തയായ വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ മനോഹര ചിത്രം ഒരർത്ഥത്തിൽ നിശിതമായ രാജ്യതന്ത്രജ്ഞതയുടെ മുന്നിൽ ചതച്ചരയ്ക്കപ്പെടുന്ന നിഷ്കളങ്കമായ പ്രണയത്തിന്റെയും, നിസ്വാർത്ഥമായ ത്യാഗത്തിന്റെയും കഥ കൂടിയാണു്.
ലോമപാദരാജ്യത്തിലെ കൊടും വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി സ്ത്രീസാമീപ്യം ഉണ്ടാവാത്ത ഒരു മുനികുമാരനെക്കൊണ്ടു് യാഗം അനുഷ്ഠിക്കണം എന്നു് ആ രാജ്യത്തെ രാജഗുരു നിർദ്ദേശിച്ചു. അങ്ങനെയുള്ള മുനികളെപ്പറ്റി ലോമപാദരാജാവു് അന്വേഷിപ്പിച്ചു. കാട്ടിൽ കഴിയുന്ന കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന്, യൌവ്വനയുക്തനായ ഋശ്യശൃംഗൻ, സ്വപിതാവിനെ അല്ലാതെ മറ്റാരെയും കണ്ടിട്ടില്ല എന്ന വിവരം രാജാവു് അറിയുന്നു. ഋശ്യശൃംഗനെ വശീകരിച്ചു കൊണ്ടുവരുവാൻ മാലിനി എന്ന ദേവദാസി സ്ത്രീയെ ചുമതലപ്പെടുത്തി. മാലിനിയുടെ പുത്രിയായ വൈശാലി എന്ന പെൺകുട്ടി ഇതിനായി നിയോഗിക്കപ്പെടുന്നു. ഈ ദൌത്യം നിർവ്വഹിക്കുവാൻ മാലിനിയും വൈശാലിയും പരിചാരങ്ങളുമായി വിഭാണ്ഡകാശ്രമത്തിലേക്കു് പുറപ്പെടുന്നു.
വൈശാലി കൌശലത്തിൽ ഋശ്യശൃംഗന്റെ മുന്നിൽ എത്തിപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ നിഷ്കളങ്കനായ ഋശ്യശൃംഗനു് വൈശാലി ഒരു സ്ത്രീ ആണെന്നു പോലും അറിയില്ലായിരുന്നു. ക്രമേണ ഋശ്യശൃംഗൻ വൈശാലിയിൽ അനുരക്തനാകുന്നു. ഒടുവിൽ വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ അവരോടൊപ്പം പിതാവറിയാതെ ലോമപാദരാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും കീഴ്പ്പെട്ടു് വൈശാലിയും അവനിൽ അനുരക്തയായിക്കഴിഞ്ഞിരുന്നു. ലോമപാദരാജ്യത്തെത്തിയ ഋശ്യശൃംഗനെ, രാജഗുരുവിന്റെ ഉപദേശപ്രകാരം തന്ത്രപൂർവ്വം വൈശാലിയിൽ നിന്നകറ്റി രാജപുത്രിയായ ശാന്തയുടെ സമീപത്തെത്തിക്കുന്നു. യാഗത്തിന്റെ ഒരുക്കങ്ങൾ നടത്തുകയും ശാന്തയെ ഋശ്യശൃംഗനെക്കൊണ്ടു വിവാഹം കഴിപ്പിക്കുവാൻ രാജഗുരുവിന്റെ പ്രേരണയിൽ രാജാവു് തീരുമാനിക്കുകയും ചെയ്യുന്നു. ഋശ്യശൃംഗൻ ഈ ചതി തിരിച്ചറിയുന്നില്ല. അവൻ ആൾക്കൂട്ടത്തിനിടയിൽ വൈശാലിയെ തിരയുന്നുണ്ടെങ്കിലും കാണുവാൻ സാധിക്കുന്നില്ല. ഋശ്യശൃംഗന്റെ യാഗത്തിനൊടുവിൽ അതിശക്തമായ മഴ പെയ്യുന്നതോടെ ജനങ്ങൾ ആനന്ദനൃത്തമാടുന്നു. ആഘോഷാരവങ്ങൾക്കിടയിൽ രാജകിങ്കരന്മാരാലും ജനക്കൂട്ടത്തിന്റെ ആഹ്ലാദത്തിമിർപ്പിനാലും ദൂരേക്കു് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ഭ്രാന്തമായ ആ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ഒറ്റപ്പെട്ടില്ലാതാകുന്നതോടെയാണു് ചിത്രം അവസാനിക്കുന്നതു്.
ശ്രീ ഒ.എൻ.വി. കുറുപ്പു് രചിച്ചു് ശ്രീ ബോംബെ രവി സംഗീതസംവിധാനം നിർവ്വഹിച്ച അഞ്ചുഗാനങ്ങൾ ഉണ്ടു് ഈ ചിത്രത്തിൽ. ഇതിലെ ഗാനരചനയ്ക്കു് ശ്രീ ഒ.എൻ.വി. കുറുപ്പിനു് ആ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും, കേരള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. ചിത്രയ്ക്കു് ഈ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി..’ എന്ന ഗാനത്തിന്റെ ആലാപനത്തിനു് ദേശീയ അവാർഡും, കേരള സംസ്ഥാന അവാർഡും ലഭിച്ചു.
തയ്യാറാക്കിയതു് - കല്യാണി