കഥാസാരം
ശാന്തസുന്ദരമായ നാട്ടിൻ പുറത്ത് ഒന്നിച്ചു വളർന്ന് ഒന്നിച്ച് ആടിപ്പാടി ഉല്ലസിച്ചു കഴിയുന്ന രണ്ടിണപ്രാവുകൾ അന്തോണിയും റാഹേലും. വള്ളക്കാരൻ കൊച്ചാപ്പിയുടെ മകനാണ് അന്തോണി.അവന്റെ കൊച്ചു സഹോദരി അമ്മിണി ,അവരുടെ അമ്മ മാമിയും അയൽ വാസിയായ രാഹേലിന്റെ അപ്പനും അമ്മയുമായ വണ്ടിക്കാരൻ കുഞ്ചെറിയായും മറിയാമ്മയുമായി സുഖദുഃഖങ്ങൾ ഒരു പോലെ പങ്കു വെച്ചു കഴിഞ്ഞു പോന്നു.കാളവണ്ടി കൊണ്ടു നടക്കാൻ ശേഷി കുറഞ്ഞു വന്ന കുഞ്ചെറിയാ ആ ജോലി അന്തോണിയെ ഏല്പിക്കുന്നു.എന്നായാലും റാഹേലിനെയും തന്നെയും അവൻ നോക്കേണ്ടവനാണല്ലോ എന്ന തീരുമാനത്തിൽ റാഹേലുമായി അന്തോണിയുടെ വിവാഹം നടത്താൻ തീരുമാനിച്ചു.ഈ അവസരത്തിൽ അന്തോണിയുടേയും റാഹേലിന്റെയും സഹപാഠിയായിരുന്ന സ്ഥലത്തെ പ്രധാന പണക്കാരന്റെ മകൻ രാജൻ വിദേശത്തു നിന്നും ബിരുദങ്ങൾ നേടി നാട്ടിലെത്തി. പുരോഗമനാശയക്കാരനായ രാജൻ സാധാരണക്കാരെയും സാധുജനങ്ങളെയും കഴിയുന്നത്ര തന്നോടൊപ്പം സഹകരിപ്പിച്ചു.റാഹേലിന്റെ ഗ്രാമീണ സൗന്ദര്യത്തിൽ ആകൃഷ്ടനായി അയാൾ അവളെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന വിവരം പിതാവായ ചാണ്ടിസാറിനോട് പറഞ്ഞു. അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രിയപുത്രന്റെ ആഗ്രഹത്തിനു തടസ്സമാകാതിരിക്കുവാനായി സമ്മതം മൂളി .പണമെന്നു കേട്ടപ്പോൾ മറ്റു ബന്ധങ്ങൾ മറന്നു പോയ മറിയയും കുഞ്ചെറിയായും റാഹേലിനെ അറിയിക്കാതെ വിവാഹത്തിനു സമ്മതിച്ച് ഒരുക്കങ്ങൾ തുടങ്ങി.ഒന്നായി കഴിഞ്ഞിരുന്ന ആ വീടുകൾക്കിടയിൽ മുള്ളുവേലി ഉയർന്നു. റാഹേലിനു അയലത്തു പോകുവാൻ അനുവാദവും നിഷേധിച്ചു.കാരണമറിയാതെ അന്തോണിയും വീട്ടുകാരും പകച്ചു നിന്നു.ഇതിനിടയിൽ രാജന്റെ വീട്ടിൽ ജോലിക്കാരനായി കഴിഞ്ഞു വന്നിരുന്ന അന്തോണി രാജന്റെ ഭാര്യയാകുവാൻ പോകുന്നത് റാഹേൽ ആണെന്നറിഞ്ഞു.കുഞ്ചെറിയായുടെ ഭീഷണിയിൽ വഴങ്ങി റാഹേലും മൗനസമ്മതം നൽകിയിരുന്നു.അന്തോണി തന്റെ എരിയുന്ന ഹൃദയവുമായി മലബാറിലേക്ക് യാത്രയായി. അന്തോണിയുടെ കത്തിൽ നിന്നും റാഹേൽ തന്റെ ഹൃദയേശ്വരൻ നാടു വിട്ടു പോയ വിവരമറിഞ്ഞു കരഞ്ഞു.വിവാഹദിവസമണഞ്ഞു. റാഹേലിന്റെ വിവാഹ ദിവസം രോഗിയായ അന്തോണി മലബാറിൽ നിന്നും നാട്ടിലേക്കു തിരിച്ചു.പള്ളിയിൽ നിന്നും വിവാഹിതയായ റാഹേൽ പരിവാരസമേതം ഭർത്തൃഗൃഹത്തിലേക്ക് യാത്ര ചെയ്തപ്പോൾ ഹൃദയം പൊട്ടി മരിച്ച അന്തോണിയുടെ ശവമഞ്ചവും ആ വഴി കടന്നു പോയി.അന്തോണിയുടേ മരണത്തിനു ശേഷം മധുവിധു ആഘോഷിച്ചു മണിയറയിൽ കഴിയാൻ റാഹേലിനും കഴിഞ്ഞില്ല. അടുത്ത ലോകത്തിൽ ഒന്നിച്ചു വാഴാൻ കൂട്ടുകാരനെത്തേടി ആ ഇണപ്രാവ് പരലോകത്തേക്ക് പറന്നു പോയി.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍