രവിപുരം ഗ്രാമത്തിലെ പാവപ്പെട്ട ഒരു കടത്തുകാരനായ നാണുപ്പണിക്കരുടെ പുത്രിയാണു് സൗന്ദര്യവതിയായ ലക്ഷ്മി.
പണ്ടു് നാണുപ്പണിക്കര്‍ ഊട്ടിയില്‍ എസ്റ്റേറ്റുകളില്‍ എല്ലുമുറിയെ പണിയെടുത്തു് ആറായിരം രൂപയോളം തന്റെ അനുജനും ആധാരമെഴുത്തുകാരനുമായ പാച്ചുപ്പണിക്കര്ക്കു് അയച്ചുകൊടുത്തു. മടങ്ങിവന്ന നാണുപ്പണിക്കര്‍ അനുജനോടു് പണം ആവശ്യപ്പെട്ടപ്പോള്‍ ദുരാഗ്രഹിയും വഞ്ചകനുമായ ആ പണക്കൊതിയന് കൈ മലര്‍ത്തി. അങ്ങനെ തന്റെ ജീവിതത്തിലുണ്ടാക്കിയ പണം നഷ്ടപ്പെട്ടു് ജീവിക്കുവാന്‍ നിവൃത്തിയില്ലാതെയായിത്തീര്ന്നപ്പോഴാണു് നാണുപ്പണിക്കര്‍ കടത്തുവഞ്ചിക്കാരനായതു്. പ്രായം തികഞ്ഞു നില്ക്കുന്ന തന്റെ മകളുടെ വിവാഹക്കാര്യം നാണുപ്പണിക്കരെ വല്ലാതെ അലട്ടി.
ശ്രീവിലാസത്തെ ശ്രീധരന് കര്‍ത്താവിന്റെ പുത്രനായ സോമന് ലക്ഷ്മിയെ കണ്ടുമുട്ടി. പണിക്കരില്ലാത്തതിരുന്ന ഒരു ദിവസം ലക്ഷ്മി സോമനെ കടത്തുവഞ്ചിയില്‍ മറുകരയ്ക്കു് പോയി. ലക്ഷ്മിയുടെ വഞ്ചിയില്‍ കയറിയ സോമന് അവളുടെ ഹൃദയത്തിലും കടന്നുകൂടി. യുവസഹജമായ വികാരവായ്പു് അവരെ പ്രണയബദ്ധരാക്കി.
പാച്ചുപ്പണിക്കരോടു് ആറായിരം രൂപ കടം വാങ്ങിയാണു് കര്‍ത്താവു് സോമനെ വിദ്യാഭ്യാസം ചെയ്യിച്ചതു്. പണവും പലിശയും മടക്കിക്കൊടുക്കുകയോ തന്റെ മകളായ സരളയെ സോമന് വിവാഹം കഴിക്കുകയോ ചെയ്യണമെന്നായി പണിക്കര്‍. കര്‍ത്താവും സോമനും ഒപ്പം വിഷമിച്ചു.
ഐ. എ. എസു്. സിലക്ഷന്‍ കിട്ടിയ സോമന് ഡല്‍ഹിയിലേക്കു് പുറപ്പെട്ടു. പാച്ചുപ്പണിക്കരുടെ ദുര്മ്മാര്ഗ്ഗിയായ അനന്തിരവന് രാജശേഖരന് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു് ജോലി അന്വേഷിച്ചു് അലഞ്ഞുതിരിഞ്ഞു് കലാക്ഷേത്രം കുട്ടന്‍പിള്ള എന്ന ഉദരംഭരിയുടെ കയ്യിലകപ്പെട്ടു. അവരിരുവരും ചേര്‍ന്നു് ഒരു പണക്കാരനെ പറഞ്ഞിളക്കി സിനിമാനിര്മ്മാണത്തിലേര്പ്പെട്ടു. അങ്ങിനെ രാജശേഖരന് ഒരു സിനിമാഡയറക്ടറായി മാറി.
മധുരസ്മരണകള് അയവിറക്കിക്കൊണ്ടു് ലക്ഷ്മി ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു. പക്ഷെ മറച്ചുവയ്ക്കുവാന് കഴിയാത്ത ആ രഹസ്യം നാണുപ്പിള്ള അറിഞ്ഞു. പാവപ്പെട്ടവനെങ്കിലും അഭിമാനിയായ പണിക്കര്‍ അപമാനഭാരത്താല്‍ ആത്മഹത്യക്കൊരുങ്ങി. പക്ഷെ പോലീസു് ആയാളെ അറസ്റ്റു് ചെയ്തു് ജയിലിലാക്കി. നിരാശ്രയയായ ലക്ഷ്മി കണ്ണുനീരോടുകൂടി തെരുവിലേക്കിറങ്ങി. അലഞ്ഞുതിരിഞ്ഞു് കഷ്ടപ്പെട്ടു് ഒടുവില്‍ അവളും കലാക്ഷേത്രം കുട്ടന്‍പിള്ളയുടെ സങ്കേതത്തില്‍ എത്തി.
ആ തക്കം നോക്കി പാച്ചുപ്പണിക്കര്‍ ജ്യേഷ്ഠന്റെ വീടു് കൂടി വാടകയ്ക്കു് കൊടുത്തു തൃപ്തി നേടി. എന്നുതന്നെയല്ല ജയില്‍ ചാടി അനുജന്റെ വീട്ടില്‍ അഭയം തേടിയ നാണുപ്പണിക്കരെ അയാള്‍ വീണ്ടും പോലീസിലേല്പിച്ചു.
ലക്ഷ്മിയുടെ ദയനീയ നിലയ്ക്കു് തന്റെ മകനാണുത്തരവാദിയെന്നു ബോദ്ധ്യപ്പെട്ട ശ്രീധരന് കര്‍ത്താവു് സോമനെ വരുത്തി. അവര്‍ ലക്ഷ്മിയെ തിരക്കിയെങ്കിലും കണ്ടുകിട്ടുവാന്‍ സാധിച്ചില്ല.
സോമനു് മജിസ്ട്രേട്ടായി ഉദ്യോഗം ലഭിച്ചു. കലാക്ഷേത്രത്തില്‍ വച്ചു് ലക്ഷ്മി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. കുട്ടിയെ മാറ്റേണ്ടതു് അത്യാവശ്യമായി കരുതിയ കുട്ടന്‍പിള്ള തന്റെ ഭാര്യ മാധവിയെക്കൊണ്ടു് ലക്ഷ്മിയ്ക്കു് മരുന്നു കൊടുത്തു ബോധം കെടുത്തി കുഞ്ഞിനെ അപഹരിച്ചു് ഒരനാഥമന്ദിരത്തിലാക്കി. അനാഥമന്ദിരത്തിലെ അദ്ധ്യാപിക പാച്ചുപണിക്കരുടെ മകള്‍ സരളയാണു്. അവള് ആ കുട്ടിയെ, സോമന്റെ കുഞ്ഞിനെ, ലാളിച്ചുവളര്‍ത്തി.
സോമനു് ഉദ്യോഗക്കയറ്റം കിട്ടിയപ്പോള്‍ പാച്ചുപണിക്കര് കര്‍ത്താവിനോടു് തന്റെ ആവശ്യം വീണ്ടും ആവര്‍ത്തിച്ചു. ഒന്നുകില്‍ സോമന് സരളയെ വിവാഹം ചെയ്യുക അല്ലെങ്കില്‍ പണവും പലിശയും മടക്കിത്തരുക. വിവാഹം സാദ്ധ്യമല്ലെന്നു് തീര്‍ത്തു് പറഞ്ഞ കര്‍ത്താവിന്റെ പേരില്‍ കേസു് കൊടുക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. പക്ഷെ കര്‍ത്താവു കൊടുത്ത പ്രമാണം സരള എടുത്തു മാറ്റിയിരുന്നതിനാല്‍ കേസു് കൊടുക്കുവാന്‍ നിവൃത്തിയില്ലാതെ വന്നു. ദുരാഗ്രഹം വൈരാഗ്യമായി മാറിയ പണിക്കര്‍ കര്‍ത്താവിനെ കൊല്ലുവാന്‍ നിശ്ചയിച്ചു. അയാളുടെ ആ സാഹസോദ്യമം പോലീസു് പരാജയപ്പെടുത്തുകയും പണിക്കര്‍ ജയിലിലാകുകയും ചെയ്തു.
കലാക്ഷേത്രം കുട്ടന്‍പിള്ള ലക്ഷ്മിയെ സിനിമയില്‍ ചേര്‍ത്തു. മാധുരിയെന്ന പേരില്‍ അവള് പ്രസിദ്ധയായ നടിയായിത്തീര്‍ന്നു. മാംസദാഹിയായ രാജശേഖരന് മാധുരിയെ മാനഭംഗപ്പെടുത്തുവാന്‍ തുനിഞ്ഞു. തന്റെ ചാരിത്ര്യം രക്ഷിക്കുവാനുള്ള പരിശ്രമത്തിനിടയില്‍ മാധുരി കൊലപാതകിയായി. രാജശേഖരനെ വധിച്ച പ്രതിയായി അവള് കോടതിയിലെത്തിക്കപ്പെട്ടു. ന്യായാധിപനായി സോമനും. രവിപുരത്തുള്ള ഒരു കടക്കാരന്റെ മകളാണു് താനെന്നു് മാധുരിയുടെ മൊഴി കേട്ടു് സോമന് നടുങ്ങി. സോമന് കേസു് സെഷന്സിലേക്കു് കമ്മിറ്റു ചെയ്തു.
ഉദ്യോഗം രാജികൊടുത്തു സോമന് മാധുരിയുടെ വക്കീലായി സെഷന്സു് കോടതിയില്‍ ഹാജരായി. അവള്‍ക്കു് വേണ്ടി സോമന് കേസു് വാദിച്ചു. പക്ഷെ തന്നെ രക്ഷിക്കാനായി മുന്നോട്ടു് വന്ന വക്കീല്‍ തന്റെ ഹൃദയേശ്വരനായ സോമനാണെന്നു് മാധുരി അറിഞ്ഞില്ല. തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്താലാണു് സോമന് ഇതിനൊരുമ്പെട്ടതു്. കോടതിയില്‍ പ്രഗത്ഭമായി രീതിയില്‍ വാദിച്ചു് മാധുരി നിരപരാധിയാണെന്നും സ്വയരക്ഷാര്ത്ഥമാണു് രാജശേഖരനെ വധിക്കാനിടയായതെന്നും സോമന് സ്ഥാപിച്ചു. കോടതി മാധുരിയെ വെറുതെ വിട്ടു.
അനാഥാലയത്തിലാക്കിയ തന്റെ പുത്രനേയും മാധുരി എന്ന ലക്ഷ്മിയേയും സോമന് സ്വീകരിച്ചു.
കൊയമ്പത്തൂര് ഈശ്വര്‍ പിക്ചേഴ്സു് ലിമിറ്റിഡു് തയ്യാര്‍ ചെയ്ത ഈ ചിത്രം അവരുടെതന്നെ കഥയെ ആസ്പദമാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചതാണു്. ഡോക്ടര്‍ പി. എസു്. നായരും വാണക്കുറ്റിയും ചേര്‍ന്നു സംഭാഷണങ്ങളെഴുതി. അഭയദേവു് രചിച്ച പത്തു് പാട്ടുകള്‍ എസു്. ജി. കെ. പിള്ള ട്യൂണ്‍ ചെയ്തു. ചെല്ലപ്പനും തങ്കരാജും ചേര്‍ന്നു നൃത്തസംവിധാനവും, കെ. ഗോപാല്‍ ഛായാഗ്രഹണവും, രാമസ്വാമി ശബ്ദലേഖനവും, ജി. വിശ്വനാഥു് ചിത്രസംയോജനവും, സംവിധാനവും നിര്‍വ്വഹിച്ചു.
പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, പി. എ. തോമസു്, എസു്. പി. പിള്ള, ജോസു്പ്രകാശു്, പള്ളം ജോസഫു്, വാണക്കുറ്റി, കാലാക്കല്‍ കുമാരന്, നെടുമ്പ്രം രാഘവന്‍പിള്ള, പി. എം. മാണിക്കം, എന്‍. എന്‍. പിള്ള, പല്ലാട്ടു് ശിവരാമപിള്ള, പി. ആര്. സുലോചന, റ്റി. ആര്. ഓമന, അമ്പലപ്പുഴ മീനാക്ഷി, ശാന്ത, രാംകുമാരി, വിജയകുമാരി, ഹേമലത എന്നിവര്‍ അഭിനയിച്ചു.
എല്‍. പി. ആര്. വര്‍മ്മ, എസു്. എം. വേണുഗാനം, ജോസു്പ്രകാശു്, ഗജലക്ഷ്മി, ഗുരുവായൂര്‍ പൊന്നമ്മ എന്നിവരായിരുന്നു പിന്നണിഗായകര്‍.
1954 നവംബര്‍ 12 നു് മനസ്സാക്ഷി പ്രദര്‍ശനം തുടങ്ങി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|