കഥാസാരം :
ഈ കുഞ്ഞിനെ ഞാൻ പ്രസവിച്ചതല്ല. .. തുമ്പോലാർച്ച നിരുദ്ധകണ്ഠയായി.തുമ്പോലാർച്ചയുടെ കമിതാവും പ്രതിശ്രുതവരനുമായ ആരോമൽച്ചേകവർ ക്രുദ്ധനാണ്.സംശയാലുവാണ്. “ കളരി പരമ്പര ദൈവങ്ങളാണേ ഞാൻ പിഴച്ചവളല്ല “ ആരോമൽച്ചേകവർ ചോദിച്ചു :- “പിന്നെ ഈ കുട്ടി ? “ തുമ്പോലാർച്ച പറഞ്ഞു :- ഒരു ഗർഭിണിയായ സ്ത്രീയ്ക്ക് ഞാൻ അഭയം നൽകി. അവൾ ഇവിടെക്കിടന്ന് പെറ്റു.കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.പക്ഷേ തുമ്പോലാർച്ചയുടെ വാക്കുകൾ ആരും വിശ്വസിച്ചില്ല.തുമ്പോലാർച്ചയുടെ വിവാഹ നിശ്ചയത്തിനെത്തിയ
ആരോമൽച്ചേകവരും ബന്ധുക്കളും പിരിഞ്ഞു.അവൾ ഏകാകിനിയായി.ആരോമൽച്ചേകവർ കുഞ്ഞുണ്ണൂലിയെ വിവാഹം ചെയ്ത വാർത്ത കൂടി കേട്ടപ്പോൾ അവൾ ഞെട്ടി.ഉദയപ്പൻ - തുമ്പോലാർച്ചയുടെ അച്ഛൻ - മകൾക്ക് മറ്റൊരു വിവാഹം ആലോചിച്ചു.ചതിയനായ ചന്തുവിനെ.ചന്തു പറഞ്ഞു. അവൾ പിഴച്ചവളാണ്.തൃപ്പം കോട്ടപ്പന്റെ തിരുനടയിൽ വെച്ച് അഗ്നിയിൽ ചാടി അവൾ സത്യം തെളിയിച്ചാൽ ഞാൻ കല്യാണം കഴിക്കാം.തൃപ്പംകോട്ടപ്പന്റെ മുറ്റത്ത് ആഴി കൂട്ടി. തുമ്പോലാർച്ച തീയിൽ ചാടി തന്റെ പരിശുദ്ധി തെളിയിച്ചു.അവൾ പറഞ്ഞു.ഇനി ഈ അങ്കത്തട്ടിൽ വെച്ച് എന്നെ പയറ്റിൽ തോല്പിക്കുന്ന ധീരനെ മാത്രമേ ഞാൻ വിവാഹം ചെയ്യുകയുള്ളൂ. ഉറുമിയും ഉടവാളുമായി അവൾ അങ്കത്തട്ടിൽ കയറി.കടത്തനാട്ടിലെ കായിക കലാധീരതകൾ അവളുമായി ഏറ്റുമുട്ടി തോറ്റു. ചന്തുവും ദയനീയമായി പരാജയപ്പെട്ടു.തുമ്പോലാർച്ച പ്രതികാരദുർഗ്ഗയെപ്പോലെ ചോദിച്ചു.വരിൻ… അന്തസ്സുള്ള ആണുങ്ങളില്ലേ ? വരുൻ.. ആൾക്കൂട്ടത്തിൽ നിന്നൊരു പാണൻ അങ്കത്തട്ടിലേക്ക് ചാടിക്കയറി.ഉഗ്രമായ പയറ്റ്.യുദ്ധത്തിൽ തുമ്പോലാർച്ചയെ പാണൻ പരാജയപ്പെടുത്തി. അവൻ അവൾക്ക് പുടവ കൊടുത്തു. അവൾ വിനയത്തോടെ പാണന്റെ പിന്നാലെ നടന്നു.ആ പാണന്റെ വേഷം ധരിച്ചു വന്ന ധീരൻ ആരാണെന്ന് തുമ്പോലാർച്ചയോ കടത്തനാട്ടുകാരോ മനസ്സിലാക്കിയില്ല. അവൾ പാണക്കുടിലിലെത്തി .അടുത്ത തിരുവാതിര നക്ഷത്രമുദിക്കുമ്പോൾ വന്നു കൊള്ളാമെന്ന വാഗ്ദാനവും നൽകി പാണൻ പോയി.ചതിയനായ ചന്തുവും സംഘവും കൂടി ഒരു ദിവസം രാത്രി പാണക്കുടിലിലെത്തി തുമ്പോലാർച്ചയെ തട്ടിയെടുത്ത് മികച്ചേരി വീട്ടിലാക്കി.
തിരുവാതിര നാൾ പാണൻ അവളെക്കാണാൻ വന്നെത്തുമ്പോൾ അവനെ പിടിക്കുവാൻ ജനം മികച്ചേരി വീട്ടിൽ കാത്തിരുന്നു. കൂടെ ആരോമൽച്ചേകവരും. ആ രാത്രി ചേകവർ തുമ്പോലാർച്ചയുടെ കിടക്കമുറിയിലെത്തി.അവൾ ക്രുദ്ധയായി.തന്റെ അനന്തമായ ശക്തി കൊണ്ട് ആരോമൽ അവളെ പ്രാപിച്ചു.അടുത്ത ദിവസം പാണൻ ആരും കാണാതെ തുമ്പോലാർച്ചയുടെ കിടക്കറയിലെത്തി.അവൾ ഗദ്ഗദത്തോടെ അറിയിച്ചു. “ ഞാൻ ആദ്യമായി പിഴച്ചു പോയി.ആരോമൽച്ചേകവർ എന്നെ വഞ്ചിച്ചു. പാണൻ എന്നെ തൊടരുത്.ഞാൻ അശുദ്ധയാണ് “
പാണന്റെ വേഷത്തിലെത്തിയിരുന്ന ആരോമലിന്റെ കണ്ണു നിറഞ്ഞു.തുമ്പോലാർച്ചയുടെ സത്യസന്ധതയെ അദ്ദേഹം അഭിനന്ദിച്ചു.ചേകവർ പാണന്റെ വേഷം ഊരിയെറിഞ്ഞു.തുമ്പോലാർച്ച ആശ്ചര്യം പൂണ്ടു.ആരോമൽ പറഞ്ഞു.എല്ലാം എന്റെ കപട നാടകമായിരുന്നു.തുമ്പോലാർച്ച എന്റേതാണ്. താൻ തുളുനാട്ടിൽ അഭ്യാസത്തിനു പോയ് വരും വരെ ഈ കഥ ആരോടും പറയരുതെന്ന് ചേകവർ അറിയിച്ചു. അവൾ സമതിച്ചു.തുമ്പോലാർച്ച ഗർഭിണിയായി.മികച്ചേരി വീട്ടിലും പരിസരത്തും വീണ്ടും സംശയങ്ങൾ ഫണം വിടർത്തി.ആരോമലിനോടുള്ള വാഗ്ദാനം പാലിക്കാൻ അവൾ മൂകയായി.മികച്ചേരി വീട്ടിലെ അഭിമാനം അവളെ ഉരപ്പുരയിലടച്ചു. പശുത്തൊഴുത്തിൽ കിടന്നവൾ പ്രസവിച്ചു.അവളുടെ പിഞ്ചുകുഞ്ഞിനെ വീട്ടുകാർ പായിലാക്കി കോരപ്പുഴയിലൊഴുക്കി.അവൾ കുഞ്ഞിനെ രക്ഷിക്കാൻ പുഴക്കരയിലേക്കോടി.ഇതിഹാസപുരുഷനായ ആരോമൽച്ചേകവർ ആ കുഞ്ഞിനേയും തുമ്പോലാർച്ചയെയും രക്ഷിച്ചുവോ ? തുമ്പോലാർച്ചയുടെ വീട്ടിൽ കയറിച്ചെന്ന് പ്രസവിച്ച് , കുഞ്ഞിനെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ആ സ്ത്രീ അരായിരുന്നു ? കഥയുടെ കുരുക്കുകളഴിയുന്ന സമാപന രംഗങ്ങൾ അഭ്രപാളികളിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം