കഥാസാരം
കണക്കെഴുത്തുകാരനായ ഗോപാലപിള്ളയും ഭാര്യ ലക്ഷ്മിയും അവരുടെ ജീവിതത്തിലെ സ്വപ്നസുമമായ രാജമ്മയിലൂടെ സ്വർഗ്ഗീയ സുഖം അനുഭവിച്ചു വരവെ ഒരു ദിവസം മഴയോടൊപ്പം വന്ന മിന്നൽ കൊച്ചു രാജമ്മയുടെ കണ്ണുകളുടെ വെളിച്ചം അപഹരിച്ചു. പഠിപ്പു മുടങ്ങി. വീട്ടിൽ കഴിഞ്ഞു വന്ന രാജമ്മ ഉദ്യാനനൃത്തം മനസ്സിൽ കണ്ടു സ്ക്കൂളിനെ ലക്ഷ്യമാക്കി തെരുവിലൂടെ ഒറ്റക്കു നടന്നു പോകവേ എതിരേ പാഞ്ഞു വന്ന ലോറി കണ്ടു കൊണ്ട് മകളെ രക്ഷിക്കുവാനായി ലക്ഷ്മി ഓടിയെത്തി. പക്ഷേ പാവം ആ മാതാവ് വണ്ടിയുടെ അടിയിൽ പെട്ടു മരിച്ചു പോയി. ഗോപാലപിള്ള ആകെ തളർന്നു.അന്ധയായ മകളെ പോറ്റാനൊരു സഹായത്തിനായി ഗോപാലപിള്ള വീണ്ടും ഒരു വിവാഹം കഴിച്ചു. പക്ഷേ രാജമ്മക്ക് കണ്ണിനു കാഴ്ചയില്ലെന്നു പോലും കരുതാതെ ചിറ്റമ്മ അവളെ ഉപദ്രവിച്ചു തുടങ്ങി.ഗോപാലപിള്ളയാകട്ടെ ഒന്നും ചെയ്യുവാൻ കഴിവില്ലാതെ വിധിയെ മൂകമായി പഴിച്ചു കഴിഞ്ഞു കൂടി.രാജമ്മയുടെ കൂട്ടുകാരിയായ രാധ മാത്രം ആ കൊച്ചുമിഴികളിലെ കണ്ണുനീർ തുടക്കുവാൻ സഹായത്തിനെത്തി.കാലം എല്ലാവരിലും മാറ്റങ്ങളൊരുക്കിക്കൊണ്ട് കടന്നു പോയി. ചിറ്റമ്മയുടെ ഒളിപ്പോരിലും , ഒന്നിനും പോംവഴി കാണാനാവാതെ നിസ്സഹായതയിൽ കഴിയുന്ന അച്ഛന്റെ അവസ്ഥയിലും വീർപ്പുമുട്ടിക്കഴിയുന്ന രാജമ്മ മഹിളാസദനത്തിലെ കൈത്തൊഴിൽ ശാലയിൽ ജോലിക്കു പോയിത്തുടങ്ങി. രാജമ്മയുടെ ഉറ്റ സുഹൃത്തായ രാധ പണ്ടത്തെപ്പോലെ തന്നെ അവളെ നിത്യവും സന്ദർശിച്ചു കൊണ്ടിരുന്നു. സദനത്തിൽ പോയിത്തുടങ്ങിയ രാജമ്മ സ്ഥലത്തെ നേതാവും ചട്ടമ്പിയുമായ സോമൻ നായരുടെയും അയാളുടെ കൂട്ടുകാരൻ ചെല്ലപ്പൻ നായരുടെയും ദൃഷ്ടിയിൽ പെട്ടു. വിവാഹാലോചനയുമായി സോമൻ നായർ ചെല്ലപ്പൻ നായരെ രാജമ്മയുടെ ചിറ്റമ്മയുടെ അടുത്തയച്ചു .ഒരു ദിവസം വഴിയിൽ വെച്ച് ഒരു വണ്ട് രാജമ്മയുടെ പുറത്തു പറ്റിക്കൂടി. അതുവഴി കാറിൽ കടന്നു പോയ ഡോക്ടർ ബാലകൃസ്ഃനൻ അവളെ വണ്ടിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു.ജീവിതത്തിലാദ്യമായി പുരുഷ സ്പർശമേറ്റ രാജമ്മയുടെ മനസ്സും ശരീരവും ഒരുപോലെ കോരിത്തരിച്ചു.പിന്നീടും പലദിവസവും അവർ സന്ധിച്ചു. ഡോക്ടറുടെ വീട്ടിലും ഒരു ദിവസം അവൾ പോയി.അദ്ദേഹം അവൾക്ക് ഒരു കൂളിംഗ് ഗ്ലാസ്സും കളി പിയാനോയും സമ്മാനിച്ചു. കറുത്ത കണ്ണട ധരിച്ച രാജമ്മയെ രാത്രിയിൽ കണ്ട ചിറ്റമ്മ ഭയന്നു വീണു പോയി.താനൊരു ഹരിജൻ ആണെന്നും കാക്കക്കറുമ്പനാണെന്നും ബാലകൃഷ്ണൻ രാജമ്മയെ അറിയിച്ചു. പക്ഷേ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും അയാൾ നല്ലവനും സ്നേഹധനനും ആണെന്ന് മനസ്സിലാക്കിയ രാജമ്മ ജാതി തനിക്കൊരു പ്രശ്നമേയല്ല എന്നു പറയുകയാണുണ്ടായത്. ആദ്യഭാര്യയുടെ ഘാതകനും വിടനുമായ സോമൻ നായർക്ക് രാജമ്മയെ വിവാഹം ചെയ്തു കൊടുക്കുവാൻ ഭാര്യയുടെ പ്രേരണം മൂലം ഗോപാലപിള്ള സമ്മതിച്ചു.അന്നുരറ്റഹ്രി രാജമ്മ ഡോക്ടർ ബാലകൃഷ്ണന്റെ വീട്ടിലെത്തി തന്നെ ആ റൗഡിയുമായുള്ള വിവാഹത്തിൽ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചു. രാജമ്മ ഡോക്ടറുടെ വീട്ടിലാണെന്നറിഞ്ഞ സോമൻ നായരും ചെല്ലപ്പൻ നായരും കൂടി ജാതിയുടെ കൊടിയുമുയർത്തി അവിടെ ചെന്നു. ഭീഷണി കൊണ്ട് ഡോക്ടർ വഴങ്ങുന്നില്ലെന്നു കണ്ട് അവർ പോലീസിൽ അഭയം തേടി.ഇൻസ്പെക്ടറുടെ മുൻപിൽ വെച്ച് രാജമ്മ തന്റെ അഭിപ്രായവും ആഗ്രഹവും തുറന്നറിയിച്ചു. പ്രായപൂർത്തിയായവരുടെ വിവാഹക്കാര്യത്തിൽ തനിക്ക് ഇടപെടുവാൻ അധികാരമില്ലെന്നു പറഞ്ഞ് നേതാവിനെ ഇൻസ്പെക്ടർ പറഞ്ഞയച്ചു.ഹരിജനായ ഡോക്ടർ ബാലകൃഷ്ണൻ നായരായ രാജമ്മയെ രജിസ്റ്റർ വിവാഹം കഴിച്ചു.രാജമ്മയുടെ ഉറ്റ ചങ്ങാതിയായ രാധയും അവളുടെ ഭർത്താവും അഡ്വക്കേറ്റുമായ ജയചന്ദ്രനും ആ മിശ്രവിവാഹത്തിനു സാക്ഷി നിന്നു.രാജമ്മയും ബാലകൃഷ്ണനും പുത്തൻ ജീവിതത്തിലെ പുതുമകളിൽ സന്തോഷിച്ചു നാൾ കഴിച്ചു. രാജമ്മ ഡോക്ടർ ബാലകൃഷ്ണനുമൊത്ത് സുഖജീവിതം നയിച്ചു പോരുന്നതു കണ്ട് അസൂയയുടെ അലകൾ മനസ്സിൽ അടിച്ചുയർന്ന സോമൻ നായർ ഒരു രാത്രി തന്ത്രപൂർവം ഡോക്ടറെ വീട്ടിൽ നിന്നും മാറ്റിയിട്ട് രാജമ്മയെ ബലാൽക്കാരം ചെയ്യുവാൻ ശ്രമിച്ചു. സോമൻ നായരുടെ കൈവശമുണ്ടായിരുന്ന കത്തി എങ്ങനെയോ രാജമ്മ തട്ടിയെടുത്തു. അതു അയാളുടെ കരളിൽ തറക്കുകയും ചെയ്തു.അയാൾ മരിച്ചു.രാധയുടെ ഭർത്താവായ ജയചന്ദ്രന്റെ വാചാലമായ വാദമുഖങ്ങളും രാജമ്മയുടെ ദയനീയ നിലയും കണക്കിലെടുത്ത് കോടതി അവളെ ശിക്ഷയിൽ നിന്നും ഒഴിവാക്കി വെറുതെ വിട്ടു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്