കഥാസാരം
ദീർഘകാലം സ്വാതന്ത്ര്യ സമരത്തിലെ മുൻ നിര യോദ്ധാവായിരുന്ന ശേഖരപ്പണിക്കർ വെടിയുണ്ട ഏറ്റ കാലുകളുമായി നടക്കാനാവാതെ ജീവിച്ചു പോന്നു.പണിക്കരുടെ ഭാര്യ ഇന്നു ഭ്രാന്തിയാണ്.സമരങ്ങളിൽ സ്വന്തം ഭർത്താവിന്റെ കൂടെ പങ്കെടുത്തവളായിരുന്നു ഭവാനി.അരക്കു താഴോട്ടു തളർന്നു ഒന്നിനും നിവൃത്തിയില്ലാതെ കഴിയുന്ന പണിക്കരെയും ചിത്തഭ്രമം പിടിപെട്ട ഭവാനിയെയും സംരക്ഷിച്ചു പോന്നത് അവരുടെ അരുമമകളായ കൊച്ചമ്മുവാണ്.അഴകും ചന്തവും ഉള്ള ആ പെൺകുട്ടി കാമഭ്രാന്തന്മാരുടെ നോട്ടപ്പുള്ളിയായി.ഒന്നു രണ്ടു പ്രാവശ്യം അവൾ അവരുടെ കിരാതത്വത്തിനു അടിമപ്പെട്ടു പോവുകയും ചെയ്തു.ഒരു ദിവസം ചോരയിൽക്കുളിച്ച് എത്തിയ കൊച്ചമ്മുവിൽ നിന്നും വിവരമറിഞ്ഞ ശേഖരപ്പണിക്കരുടെ രക്തം തിളച്ചു.പണിക്കർ തന്റെ കൊച്ചുമകൾക്ക് ആറിചു നീളമുള്ള ഒരു കത്തി രക്ഷാ കവചമായി നൽകി. കൊച്ചമ്മുവിനു ഒരു പ്രാവശ്യം തന്റെ കവചം ഉപയോഗിക്കേണ്ടതായി വന്നു. കയറൂരി വിട്ട കൂറ്റൻ കാളയെപ്പോലെ മദിച്ചു നടന്ന ഹെഡ് കോൺസ്റ്റബിൾ നാരായണപിള്ള കൊച്ചമുവിനെ കടന്നു പിടിച്ചു, അവൾ അച്ഛൻ കൊടുത്ത കത്തി പ്രയോഗിച്ചു. നാരായണപിള്ള കൊല്ലപ്പെട്ടു.പരിഭ്രാന്തയായ കൊച്ചമ്മു ഓടി അഭയം തേടിയത് ആന്റി കറപ്ഷൻ ഓഫീസറായ രാജശേഖരൻ നായരുടെ ഭവനത്തിലാണ്.നീതി നടത്തുന്നതിൽ യാതൊരു പരിഗനനയും വിട്ടു വീഴ്ചയുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരുന്ന രാജശേഖരൻ നായേ കുടുക്കിലാക്കാൻ സഥലത്തെ സബ് ഇൻസ്പെക്ടർ ഡാനിയേലും മറ്റു ചില സ്വാർത്ഥ മോഹികളും സാമൂഹ്യവിരുദ്ധരും തക്കം നോക്കിയിരുന്ന കാലത്താണ് ആന്റി കറപ്ഷൻ ഓഫീസറുടെ മുറിയിൽ രാത്രിയിൽ ഒരു യുവതിയെ കാണാനിടയായത്.അവർ ഈ സന്ദർഭം ശരിക്കും മുതലെടുത്തു.ആരുടെ മുൻപിലും മുട്ടു മടക്കാത്ത ഒരു പ്രതിസന്ധിയിലും ചൂളിപ്പോകാത്ത ആ ഉദ്യോഗസ്ഥൻ രാത്രിയിൽ തന്നെ കൊച്ചമ്മുവിനെ വീട്ടിലെത്തിക്കുവാൻ പുറപ്പെട്ടു.രാജശേഖരൻ നായരുടെ മുറിയിൽ ചില പോലീസ് ഉദ്യോഗസ്ഥന്മാർ കടന്നു ചില തിരച്ചിലുകൾ നടത്തി.ചില തെളിവുകൾ കണ്ടെടുത്തു.ഇതൊക്കെ കണ്ട രാജശേഖരൻ നായരുടെ അമ്മ അമ്മുക്കുട്ടി മകനെ തിരക്കി കൊച്ചമ്മുവിന്റെ കുടിലിൽ എത്തിരി.ശേഖരപ്പണിക്കരെ കണ്ട അമ്മുക്കുട്ടി ഞെട്ടിപ്പോയി.ഒരു കാലത്തു തന്റെ എല്ലാമായിരുന്നു ശേഖരപ്പണിക്കർ.പണിക്കരിൽ നിന്നും അവർക്കു ലഭിച്ച പുത്രനാണു രാജശേഖരൻ നായർ.രാജശേഖരനും കൊച്ചമ്മുവും അങ്ങനെ സഹോദരീ സഹോദരന്മാർ ആണെന്ന സത്യം വെളിച്ചത്തു വന്നതോടു കൂടി കൊലക്കേസിന്റെ പ്രശ്നം കുഴഞ്ഞു. കേസു വിസ്താരം നടന്ന കോടതിയിലെ ജഡ്ജി രാജശേഖരൻ നായരെ തന്റെ മകളുടെ ഭർത്താവായി സ്വപ്നം കണ്ടു കഴിഞ്ഞു വന്ന ദേഹമാണ്.ഹെഡ് കോൺസ്റ്റബിളിനെ കൊന്നത് താനാണെന്ന് രാജശേഖരൻ നായരും കുറ്റമേറ്റു പറഞ്ഞു.യഥാർത്ഥ കുറ്റവാളി ആരാണെന്ന് തെളിയിക്കുവാൻ ബുദ്ധിമുട്ടുണ്ടായി.അതിനാൽ കേസിന്റെ മറ്റു ചില തെളിവുകൾ ആധാരമാക്കി കോടതി രണ്ടു പേരെയും അഞ്ചു കൊല്ലം വീതം വെറും തടവിനു ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവർ ജയിലിലേക്കു കൊണ്ടു പോകപ്പെട്ടു.
എഴുതിയതു് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍