കാൻസറെന്ന മഹാരോഗത്തിനു ആശ്വാസകരമായി തനിക്കെന്തു ചെയ്യാൻ കഴിയും എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു രവിയ്ക്ക്. അതിനു വേണ്ടി രവി ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്തു.ഹോസ്പിറ്റലിൽ സഹായത്തിനു രവിക്കു പറ്റിയ ഒരാളെ കിട്ടി. ഏറെ ഗുണഗണങ്ങളുള്ള സുന്ദരിയും പാവപ്പെട്ടവളുമായ സുജാത. കാൻസർ കൊണ്ടു കഷ്ടപ്പെടുന്ന സുജാതയുടെ അമ്മയെ ഓപ്പറേറ്റ് ചെയ്തു സുഖമാക്കാനുള്ള ശ്രമത്തിൽ അവർ മരിച്ചു.മകൾക്ക് ഈ ലോകത്തിൽ ആരുമില്ലെന്ന അമ്മയുടെ അന്ത്യവാചകം രവിയെ വിഷമിപ്പിച്ചു. തുടർന്ന് സുജാതയുമായി അയാൾ കൂടുതൽ അടുത്തിടപഴകി.ഒടുവിൽ അവളെ വിവാഹം ചെയ്യാൻ രവി തീരുമാനിക്കുകയും ചെയ്തു.
അനുവാദത്തിനും അനുഗ്രഹത്തിനും വേണ്ടി രവി കേശവൻ നായരുടെ അടുത്തെത്തി.രവിയുടെ തീരുമാനം ആ കുടുംബത്തെ ആകമാനം ഉലച്ചു.രവി നളിനിക്ക് ഉള്ളതാണെന്ന സങ്കല്പമായിരുന്നു കേശവൻ നായർക്ക്.ഒടുവിൽ അദ്ദേഹം രവിക്ക് അനുവാദം കൊടുത്തു.രവി സുജാതയെ വിവാഹം ചെയ്യുകയും ചെയ്തു.
സ്വർഗ്ഗതുല്യമായൊരു ജീവിതത്തിനു വേണ്ടി കൊതിച്ച രവി സുജാതയുടെ സമീപത്ത് നിന്നു മാറിയതേയില്ല.രവിയുടെ അശ്രദ്ധ കൊണ്ട് ഒരു രോഗി മരിച്ചു. ഇതു രവിയെ ഷോക്കേല്പിച്ചു.ഗവേഷണം പൂർത്തിയായല്ലാതെ ഇനി തന്റെ ശ്രദ്ധ ഒന്നിലേക്കും തിരിയില്ലെന്ന് ദൃഢവ്രതമെടുത്ത രവി , വീട്ടിൽ ഗവേഷണം നടത്തി.സുജാത രവിയുടെ ഏറ്റവും വലിയ സഹായവുമായി. വിശ്രമമില്ലാതുള്ള ജോലി മൂലം സുജാതയുടെ ആരോഗ്യം ക്ഷയിച്ചു വന്നു.ഗവേഷണം പൂർത്തിയാക്കി വിജയിയായി തിരിച്ചു വന്ന രവി കണ്ടത്, രക്തം തുപ്പുന്ന സുജാതയെയാണ്.അരുകിൽ നിന്നു മാറാതെ നിന്നു ശുശ്രൂഷിച്ച് രവി സുജാതയെ സുഖപ്പെടുത്തിയെടുത്തു. രവി എല്ലാ കർത്തവ്യങ്ങളിൽ നിന്നും പിൻ വലിഞ്ഞ് സുജാതയുടെ അടുത്തു തന്നെ കൂടി.ഒരത്യാവശ്യ ഓപ്പറേഷനു ഹോസ്പിറ്റൽ അധികൃതർ വിളിച്ചിട്ടു പോലും രവി സ്വന്തം കോട്ടേജ് വിട്ട് പുറത്തിറങ്ങിയില്ല. ഭർത്താവ് ഈ നില തുടർന്നാൽ മനുഷ്യ സമൂഹത്തിനു നഷ്ടമാകുന്നത് ഒരു ഒന്നാംതരം ഡോക്ടറല്ലേ ? ഒരു കുറിപ്പെഴുതി വെച്ചിട്ടു തീവണ്ടിയിൽ കയറി സുജാത സ്ഥലം വിട്ടു. നിർഭാഗ്യമെന്നു പറയട്ടെ തീവണ്ടി മറിഞ്ഞ് സുജാത മരിച്ചു.വിധിയുടെ വിനോദം.രവി ഇരുളിലായി.
കാലം കടന്നു.കേശവൻ നായർക്ക് സുഖമില്ലെന്ന് കാണിച്ചു കൊണ്ട് രവിക്ക് നളിനിയുടെ ഒരു കമ്പി കിട്ടി.കേശവൻ നായർ രക്തസമ്മർദ്ദം കൊണ്ട് വല്ലാതെ കഷ്ടപ്പെടുകയായിരുന്നു.നളിനിയുടെ വിവാഹം നടന്നു കാണാത്ത ഒരൊറ്റ വ്യാകുലമാണൂ അദ്ദേഹത്തിന്റെ രോഗം ഇത്രയ്ക്ക് മൂർച്ഛിക്കാനുള്ള കാരണമെന്ന് രവിയ്ക്ക് എളുപ്പം മനസ്സിലായി.രവി നളിനിയെ വിവാഹത്തിനു നിർബന്ധിപ്പിച്ചു.നളിനി വഴങ്ങിയില്ല.ഒരു ഭർത്താവെന്ന നിലയിൽ തന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് രവി നളിനിയെ വിവാഹം ചെയ്തു.
ആദ്യരാത്രിയോടെ തന്നെ രവി പറഞ്ഞ കാര്യം അക്ഷരം പ്രതി ശരിയാണെന്ന് നളിനിക്ക് ബോദ്ധ്യം വന്നു.അവൾ കെഞ്ചി, കേണു വാദിച്ചു. രവി ഇളകിയില്ല. അയാളുടെ മനസ്സിൽ ആദ്യഭാര്യ സുജാത നിറഞ്ഞു നിൽക്കുകയായിരുന്നു.ലോകരുടെ മുന്നിൽ അവർ സന്തുഷ്ട ദമ്പതികളായിരുന്നെങ്കിലും കിടക്കമുറിയിൽ അവർ അപരിചിതരായിരുന്നു.ഈ നാടകം കൂടുതൽ കാലം തുടരാൻ നളിനിക്ക് കഴിഞ്ഞില്ല. ലാബറട്ടറിയിൽ നിന്ന് ആസിഡ് എടുത്തു കുടിച്ച് ആത്മഹത്യ ചെയ്യാൻ അവൾ ശ്രമിച്ചു. ആ ശ്രമം തടഞ്ഞ രവിയുടെ കണ്ണുകളിൽ ആസിഡു ചിതറി. വിധിയുടെ മറ്റൊരു വിളയാട്ടം.രവി അന്ധനായി.
നളിനി രവിയേയും കൊണ്ട് ഹോസ്പിറ്റലിലേക്കോടി. വഴിക്ക് കാറു നിന്നു.അപ്പോൾ അതുവഴി വന്ന ഒരു കാറിൽ കയറി അവർ ഹോസ്പിറ്റലിൽ എത്തി. കാറിൽ രാധയുണ്ടായിരുന്നു.നേഴ്സ് ആയ രാധ.
ഹോസ്പിറ്റലിൽ നിന്നും വീട്ടിലേയ്ക്ക് മാറ്റിയ രവിയെ ശുശ്രൂഷിക്കാൻ രാധയും നളിനിയുടെ വീട്ടിലെത്തി.രവി രാധയോട് തന്റെ ജീവിതകഥ മുഴുക്കെ പറഞ്ഞു.നളിനിയെ ഒരു സഹോദരി ആയിട്ടല്ലാതെ ഭാര്യയായി കാണാൻ ഈ ജീവിതത്തിലാവില്ലെന്ന് രവി തീർത്തു പറഞ്ഞത് നളിനി കേട്ടു.
രവിയുമായി രാധ ഇത്രയേറേ അടുത്തിടപഴകുന്നതിൽ പലർക്കും മുറുമുറുപ്പുണ്ടായി.ഭാഗീരഥിയമ്മ രാധയെ തുരത്താൻ തന്നെ തീരുമാനിച്ചു.ഹരി അമേരിക്കയിൽ നിന്നും വന്നതോടെ രവിയെ ഓപ്പറേഷനു വിധേയനാക്കി.ഓപ്പറേഷൻ കഴിഞ്ഞപ്പോൾ രാധയെ തനിക്ക് വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ടെന്ന് രവി മറ്റുള്ളവരെ അറിയിച്ചു.ഇതു കേട്ട് രാധ വീടു വിട്ടോടീ.പക്ഷേ അവളുടെ കൈയ്യിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു.ആ ഫോട്ടോ ??
രവിയ്ക്ക് കാഴ്ച തിരിച്ചു കിട്ടിയോ ? രാധയുടെ ഗതി ? നളിനി ? തുടര്ന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ് ഈ ചിത്രം.
കടപ്പാട്: പാട്ടുപുസ്തകം