പ്രേംനസീര്‍, ശാരദ, ആറന്മുള പൊന്നമ്മ, അടൂര്‍ പങ്കജം, ശ്രീലത, കൊട്ടാരക്കര ശ്രീധരന് നായര്‍, പി.ജെ. ആന്റണി, അടൂര്‍ ഭാസി, എസ്. പി. പിള്ള, ഗോവിന്ദന്‍കുട്ടി, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി, ആലുംമൂടന്‍, ഹരി, രാഘവന്, ജോസ്മോന്, ഗോപി നാഥ് എന്നിവര്‍ പ്രധാന ഭാഗങ്ങളില്‍ അഭിനയിച്ചു. ഈ ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ ഏഴു ഗാനങ്ങള്‍ രചിച്ചു. പരവൂര്‍ ദേവരാജന്‍ നല്കിയ ഈണത്തില്‍ പാട്ടുകള്‍ പാടിയതു് യേശുദാസ്, പി.സുശീല എന്നിവരാണു്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലാണു് ചിത്രം അഭ്രത്തിലേക്കു പകർത്തിയതു്.
കഥാസാരം
സൂസിയും രാജനും സഹപാഠികളാണു്. അവര്‍ പ്രേമബദ്ധരും ആണു്. വിദ്യാഭ്യാസം പൂര്‍ത്തിയായതിനുശേഷം ശോഭനമായ ഒരു വിവാഹജീവിതം സ്വപ്നം കണ്ടു കഴിയുന്ന സൂസിക്കു ലുബ്ധനും ഹൃദയശൂന്യനുമായ ഒരു രണ്ടാനപ്പനുണ്ടായിരുന്നു. ദല്ലാള്‍ ലാസറിന്റെ സഹായത്തോടുകൂടി സൂസിയെ വയോധികനും വിഭാര്യനും ജോമി, ജോളി എന്നീ രണ്ടു് ആൺ മക്കളുടെ പിതാവുമായ ചാക്കോസാറിനു് വിവാഹം ചെയ്തുകൊടുക്കുവാന്‍ അയാള്‍ തീരുമാനിച്ചു. സൂസിയുടെ മോഹനപ്രതീക്ഷകളെല്ലാം അങ്ങനെ തകര്‍ന്നു. വിവരമറിഞ്ഞ രാജന് നിരാശനായി നാടുവിട്ടു.
കാലചക്രങ്ങള്‍ തിരിഞ്ഞു. സൂസി രണ്ടുകുട്ടികളുടെ അമ്മയായി. പ്രസവിക്കുന്തോറും സൌന്ദര്യം വര്‍ദ്ധിച്ചുവന്ന ഭാര്യ, വയോധികനായ ഭര്‍ത്താവു്, സൂസിക്കുചുറ്റും അകാരണങ്ങളായ അപവാദത്തിന്റെ ചുരുളുകള്‍ നിവര്‍ന്നു തുടങ്ങി. ചാക്കോസാറിന്റെ സഹോദരി അച്ചാമ്മ അപവാദ പ്രചരണത്തിനു മുന്‍പന്തിയില്‍ത്തന്നെ നിന്നു. തന്നില്‍ നിന്നും മാനസികമായി അകന്നുകൊണ്ടിരുന്ന ഭര്‍ത്താവു്, ഇളയമ്മ എന്നല്ലാതെ ഇഷ്ടകാമുകിയായി തന്നെ കാണുവാൻ ആഗ്രഹിച്ച ഭര്ത്തൃപുത്രന്, കുശുമ്പും കുന്നായ്മയും ദുര്‍മുഖവുമായി നടക്കുന്ന ഭര്‍ത്തൃസഹോദരി- സൂസിക്കു് ആ വീടു് ഒരു ശത്രുപാളയമായി അനുഭവപ്പെട്ടു. എങ്കിലും സഹിച്ചും ക്ഷമിച്ചും ഒരു നല്ല ഭാര്യയും, ഒരു നല്ല മാതാവുമായിത്തന്നെ അവള് അവിടെ കഴിഞ്ഞുവന്നു.
ഇതിനിടയില്‍ ഒരുദിവസം രാജന് അപ്രതീക്ഷിതമായി സൂസിയെ കാണുവാന്‍ ആ വീട്ടിലെത്തി. ഒരു പൂര്വ്വകാമുകനായിട്ടല്ല, ഒരു സഹോദരനെന്ന നിലയ്ക്കു് മാത്രമാണു് രാജനവിടെ ചെന്നതു്. പക്ഷെ പലരും തെറ്റിദ്ധരിച്ചു. സൂസിയുടെ ഭര്‍ത്താവിന്റെ വിവാഹപ്രായമായ ആണ് മക്കള്‍ പ്രത്യേകിച്ചും. സൂസി രാജനോടു് തന്റെ ജീവിതത്തില്‍ കൂടുതല്‍ കഷ്ടപ്പാടുകള്ക്കു് കാരണം ഉണ്ടാക്കരുതെന്നു് കേണപേക്ഷിച്ചു.
ചാക്കോസാര്‍ ഒരു ദിവസം തന്റെ സ്കൂളിലെ കുട്ടികളുമായി പിക്നിക്കിനു പോയി. അന്നു് തന്റെ മകന് ജോയി, ഇളയമ്മയായ സൂസിയെ ബലാല്ക്കാരം ചെയ്യുവാന്‍ ഒരുമ്പെട്ടു. യദൃശ്ചയാ രാജനും ഡ്രൈവര്‍ കുട്ടിയുമായി അവിടെ എത്തി. രാജനും ചാക്കോസാറിന്റെ പുത്രനുമായി ഏറ്റുമുട്ടി. രാജന്റെ സഹായത്തിനെത്തിയ ഡ്രൈവര്‍ കുട്ടിയുടെ അടികൊണ്ടു തലപൊട്ടി ജോയിയും, ജോയിയുടെ സഹായത്തിനെത്തിയ സഹോദരന് ജോളിയും അപമൃത്യുവിനിരയായി. സംഘട്ടനത്തിനിടയില്‍ തൊട്ടിലില്‍ കിടന്നിരുന്ന സൂസിയുടെ ഇളയകുട്ടിയും മൃത്യുവിനിരയായി.ഈ സന്ദര്‍ഭത്തിലാണു് ചാക്കോസാര്‍ സൂസിയില്‍ തനിക്കു ജനിച്ച മൂത്തപുത്രനുമായി മടങ്ങിവന്നതു്. കൊലപാതകങ്ങളുടെയിടയില് ഭ്രാന്തനായിപ്പോയ ഡ്രൈവര്‍ കുട്ടിയുമായുള്ള ഏറ്റുമുട്ടലില്‍ ചാക്കോസാറും മകനും കൂടി കൊല്ലപ്പെട്ടു. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ മുഴുവനും വധിക്കപ്പെട്ടുകിടക്കുന്ന ശോകാര്‍ദ്രവും ഭയാജനകവുമായ രംഗം കണ്ടു് സൂസി തളര്‍ന്നവശയായി. മനസ്സിന്റെ സമനില തെറ്റിയ സൂസി തന്റെ ഇളയകുഞ്ഞിന്റെ ജഡം ഒരു സഞ്ചിയിലാക്കി തന്റെ ഇടവകപ്പള്ളിയിലേക്കുപോയി. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ട പള്ളിയിലെ വൈദികന് പോലീസില്‍ വിവരം അറിയിച്ചു. സൂസി അറസ്റ്റു ചെയ്യപ്പെടുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
ഈ ചലച്ചിത്രം എക്സല്‍ പ്രൊഡൿഷൻസുതന്നെയാണു് കേരളത്തില്‍ വിതരണം ചെയ്തതു്. 5- 4-1969-ൽ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍