കഥാസാരം
ഇണങ്ങി പിരിയാത്ത അയൽക്കാരാണ് കടലിന്റെ മക്കളായ മരിയാനും സേവ്യറും.പ്രസ്തീനയാണു സേവ്യറുടെ ഭാര്യ. അവർക്കൊരു മകനേയുള്ളൂ.ലോറൻസ്. മരിയാന്റെ ഭാര്യ ആനി , അവരുടെ മകൾ സ്റ്റെല്ല ഇവരെല്ലാവരും കൂടി ഒരു കുടുംബം പോലെ കഴിഞ്ഞു വന്നു.മരിയാന്റെ ആദ്യഭാര്യയിൽ ഒരു മകനുണ്ട്. ബാസ്റ്റ്യൻ. ഈ മൂന്നു കുട്ടികളും ഒന്നിച്ചാണു പഠിക്കുന്നത്. അനുസരണശീലമില്ലാത്ത ബാസ്റ്റ്യൻ അദ്ധ്യാപകന്റെ പേന മോഷ്ടിച്ചതിനു ശിക്ഷിക്കപ്പെടുന്നു.അവൻ അമ്മാവന്റെ താമസസ്ഥലമായ കൊളമ്പിലേക്ക് കടന്നു കളഞ്ഞു. കടപ്പുറത്തു കാട്ടുതീ പോലെ പടർന്നു പിടിച്ച കോളറ മരിയാന്റെ കുടുംബത്തെയും ആക്രമിച്ചു. നിവാരണ നടപടിക്കായി മുനിസിപ്പാലിറ്റിക്കാർ അയാളുടെ വീടും വീട്ടുസാമാനങ്ങളും കത്തിച്ചു കളഞ്ഞു. സ്വന്തം സ്ഥലം പണയപ്പെടുത്തി സേവ്യർ മരിയാനു പുതിയ ഒരു വീടു വെച്ചു കൊടുത്തു. ആ സൗഹൃദത്തിനു മുൻപിൽ മരിയാൻ കൃതജ്ഞതയുടെ മിഴിനീർ പൊഴിച്ചു നിന്നു പോയി.ലോറൻസിന്റെയും സ്റ്റെല്ലയുടെയും ബാല്യകാലസ്നേഹം അവർ വളർന്നതിനൊടൊപ്പം അനുരാഗമായി പരിണമിച്ചു. അപ്പനമ്മമാർ ഈ ബന്ധം വിവാഹം കൊണ്ടുറപ്പിക്കുവാൻ തീരുമാനിച്ചു. സ്ത്രീധനപ്പണത്തിനു മരിയാൻ പാടുപെട്ടു.നാളുകൾ നീങ്ങി.ഒരു ദിവസം ചൂണ്ടയിട്ടു കൊണ്ട് പുറം കടലിൽ കഴിഞ്ഞ സേവ്യറും മരിയാനും കള്ളക്കടത്തുകാർ പോലീസിനെ ഭയന്നു കടലിൽ ഒരു പെട്ടി താഴ്ത്തുന്നതു കണ്ടു. അവർ ആ പെട്ടി മുങ്ങിയെടുത്തു. കടപ്പുറത്ത് കുഴിച്ചിട്ടിട്ട് വീട്ടിലേക്ക് മടങ്ങി.നാടുവിട്ടു പോയ ബാസ്റ്റ്യൻ വീട്ടിൽ തിരിച്ചെത്തി.വന്നപ്പോഴേ സ്റ്റെല്ലയും ലോറൻസുമായുള്ള സ്നേഹബന്ധത്തിനു വിലക്കു കല്പിച്ചു.സ്വർണ്ണം കിട്ടിയ വിവരം എങ്ങനെയോ മനസ്സിലാക്കി മരിയാനെ പ്രേരിപ്പിച്ച് സേവ്യററിയാതെ സ്വർണ്ണം മുഴുവൻ സ്വന്തമാക്കി.പിറ്റേന്ന് കടപ്പുറത്ത് സ്വർണ്ണം തിരഞ്ഞു കാണാതായപ്പോൾ സേവ്യർ കണ്ണീർ പൊഴിച്ചു. മരിയാനും സങ്കടം പ്രകടിപ്പിക്കുവാൻ മറന്നില്ല. അധികം താമസിക്കുന്നതിനു മുൻപായി മരിയാനും കുടുംബവും അതുവരെയുള്ള എല്ലാ സ്നേഹബന്ധങ്ങളുടെയും നൂലിഴകൾ മുറിച്ചെറിഞ്ഞു കൊണ്ട് മറ്റൊരു സ്ഥലത്ത് വാങ്ങിയ പേൾവ്യൂ ബംഗ്ലാവിലേക്ക് താമസം മാറ്റി. നാളുകൾ കഴിഞ്ഞു. പണത്തിനു നേടിയെടുക്കാവുന്ന സുഖ ജീവിത തല്പത്തിൽ അഹങ്കാരത്തോടെ മരിയാൻ നാളുകൾ നീക്കി. സ്റ്റെല്ലയുടേ മാനസിക നില മാത്രം മാറിയിരുന്നില്ല. പക്ഷേ ബാസ്റ്റയ്ന്റയും മരിയാന്റെയും നിയന്ത്രണത്തിൽ വീർപ്പു മുട്ടിക്കഴിയാനേ അവൾക്ക് കഴിഞ്ഞുള്ളൂ.രോഗിയും ത്യാഗിയുമായ സേവ്യറും ലോറൻസും ഒരിക്കൽ പേൾവ്യൂവിൽ ചെന്ന് മാർ ഇവാൻ ആയി മാറിയ മരിയാനെക്കണ്ടു.പക്ഷേ വേദനിക്കുന്ന ഹൃദയവുമായി മടങ്ങുവാനേ അവർക്ക് കഴിഞ്ഞുള്ളൂ.സ്റ്റെല്ലക്ക് അനുയോജ്യനായ മറ്റൊരു വരനെ അവർ കണ്ടു പിടിച്ചു. ബോംബേ മ്യൂസിക് അക്കാഡമിയിലെ പ്രൊഫസർ സ്റ്റീഫൻ .ബാസ്റ്റ്യൻ സ്റ്റെല്ലയുടെ സംഗീതാഭിരുചിയെ മുതലെടുത്തു കൊണ്ട് അവളെ ബോംബെയിൽ എത്തിച്ച് കൃത്രിമമായി വിവാഹ രജിസ്റ്റർ ഉടമ്പടിയിൽ ഒപ്പ് വെപ്പിച്ചു. ഈ അവസരത്തിൽ ഒരു നാടക സംഘവുമായി ബോംബെയിൽ എത്തിയ ലോറൻസ് സ്റ്റെല്ലയെയും പ്രൊഫസർ സ്റ്റീഫനെയും കണ്ടു മുട്ടി. സ്റ്റെല്ല തന്റെ ഭാര്യയായി കഴിഞ്ഞുവെന്ന് പ്രൊഫസർ അറിയിച്ചു.തകർന്ന ഹൃദയവുമായി ലോറൻസ് നാട്ടിലേക്ക് തിരിച്ചു.പ്രൊഫസറുടെ മനോഹരമായ ബെഡ് റൂമിലേക്കാനയിക്കപ്പെട്ട് ഭർതൃ സഹജമായ നീക്കങ്ങൾ സ്റ്റീഫനിൽ നിന്നും ഉണ്ടാകുമ്പോഴാണ് സ്റ്റെല്ല ബാസ്റ്റയ്ന്റെ രഹസ്യ ചലനങ്ങളുടെ ചതിവിന്റെ വിശ്വ രൂപം മനസ്സിലാക്കിയത്.അവൾ സമസ്ത ശക്തിയും സംഭരിച്ച് എതിർത്തു.സ്റ്റെല്ലയുടേ പ്രണയകഥ അവൾ സ്റ്റീഫനോട് പറഞ്ഞു.അപ്പോഴാണ് ബാസ്റ്റ്യന്റെ കുടിലത അയാൾക്കും മനസ്സിലാകുന്നത്.നല്ലവനായ അയാൾ ഉടൻ തന്നെ വിമാനത്തിൽ സ്റ്റെല്ലയെ കൊച്ചിയിലേക്ക് അയക്കുകയും ലോറൻസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു.ലോറൻസ് അവളെ കണ്ടു മുട്ടി തന്റെ ഭവനത്തിൽ താമസിപ്പിച്ചു.ബാസ്റ്റയ്ൻ അവിടെയും എത്തി.ഒരു സംഘട്ടനത്തിൽ കലാശിച്ച അന്തിമരംഗം പഴയ കാമുകരെ ഒന്നിച്ചു ചേർത്ത് ചിത്രം അവസാനിച്ചു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്