ചന്ദ്രകാന്തത്തിലെ നായകന്മാർ ജ്യേഷ്ഠാനുജന്മാരാണ്.വിനയനും അജയനും.രണ്ടു പേരും കവികൾ.ജ്യേഷ്ഠൻ ധാരാളം കവിതകളെഴുതി പ്രശസ്തിയും പണവും നേടി.കവിത വില്പന വസ്തുവാക്കിയതു കൊണ്ട് അവനു അനുജനെ വളർത്താൻ കഴിഞ്ഞു.എന്നാൽ അനുജൻ തന്റെ കാവ്യാനുഭൂതികൾ പ്രദർശനത്തിനു വെയ്ക്കാനിഷ്ടപ്പെട്ടില്ല.കവിത ആത്മാവിന്റെ കണ്ണുനീരാണ്.അത് നിറം കലർത്തി വിൽക്കാനുള്ളതല്ല എന്നവൻ വിശ്വസിച്ചു.അതു കൊണ്ട് അവനിലെ കവി ഘടദീപമായി ഒളിവിൽ കഴിഞ്ഞു.ബാഹ്യരൂപം കണ്ട് ആന്തരികഭാവന വളർന്ന ഒരു പെൺകുട്ടിയായിരുന്നു അവരുടെ മുറപ്പെണ്ണായ രജനി.അജയന്റെ ഹൃദയത്തിൽ വിടരുന്ന കവിതകളുടെ സൗരഭ്യം അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. അവന്റെ അനുരാഗവും സ്വന്തം കവിത പോലെ തന്നെ നിഗൂഢമായിരുന്നു. രജനി പ്രസിദ്ധനായ ജ്യേഷ്ഠനെ സ്നേഹിച്ചു. അയാൾ തന്നെ സ്നേഹിക്കുന്നില്ല എന്നറിഞ്ഞിട്ടും മനസ്സു മാറാതെ ഉറച്ചു നിന്നു.
ഒരു ദിവസം അനുജന്റെ ഏതാനും കാവ്യശകലങ്ങൾ ജ്യേഷ്ഠന്റെ ദൃഷ്ടിയില്പ്പെട്ടു.അജയൻ തന്നേക്കാൾ വലിയ പ്രതിഭാശാലിയാണെന്ന് വിനയനു മനസ്സിലായി. രജനി അവന്റെ ഏറ്റവും വലിയ ദൗർബല്യമാണെന്നും.മുറപ്പെണ്ണിനെ അനുജനു വിവാഹം ചെയ്തു കൊടുക്കാൻ അവൻ തീരുമാനിക്കുന്നു. പക്ഷേ രജനി അതിനു തയ്യാറായില്ല.രണ്ട് നന്മകൾ തമ്മിലുള്ള സംഘട്ടനമാണ് പിന്നീടുണ്ടായത്.ജ്യേഷ്ഠൻ അനുജനു വേണ്ടിയും അനുജൻ ജ്യേഷ്ഠനു വേണ്ടിയും ത്യാഗം ചെയ്യുന്നു.പക്ഷേ അനുജനാണു ജയിച്ചത്.അവൻ വീടിനോട് യാത്ര പറഞ്ഞു.അനുജന്റെ വേർപാട് വിനയനെ ആകെ അവശനാക്കി.തന്റെ കവിതയുടെ പ്രചോദനം അനുജനായിരുന്നു എന്ന സത്യം അവൻ മനസ്സിലാക്കുന്നു.രജനിയെ താൻ വിവാഹം കഴിച്ചാൽ അവൻ മടങ്ങി വന്നേക്കുമെന്ന് വിനയൻ കരുതി. വിവാഹം നടന്നു.അവർക്ക് ഒരു കുട്ടിയും ജനിച്ചു.പക്ഷേ വിനയന്റെ ദുഃഖം ഏറിയേറി വന്നു.ഭാര്യയേക്കാളും കുട്ടിയേക്കാളും തനിക്കു വലുത് തന്റെ അനുജനാണെന്ന് അവനു ബോദ്ധ്യപ്പെട്ടു.അച്ഛന്റെ നിത്യദുഃഖത്തിനു കാരണം ചെറിയച്ഛനാണെന്ന് കുട്ടിക്കു മനസ്സിലായി. എന്റെ ചെറിയച്ഛൻ വരുമോ ? അവൾ ചോദിക്കും. എന്നെങ്കിലും അനുജൻ മടങ്ങി വരുമെന്ന് തന്നെ വിനയൻ വിശ്വസിച്ചു.
വിദൂരമായ സ്ഥലത്തിരുന്ന് ആരുമാരുമറിയാതെ അനുജൻ എഴുതി
“ നീ പ്രഭാതവും ഞാൻ സന്ധ്യയുമാണ്.ഒരേ വർൺനവും ഒരേ ഗന്ധവും ഒരേ സ്വപ്നവുമാണ് നമുക്കിരുവർക്കും.ഒരേ ചിന്തയുടെ മേഘങ്ങൾ നമ്മളെ രണ്ടു പേരെയും തഴുകുന്നു.എങ്കിലും നാം പരസ്പരം കണ്ടു മുട്ടുന്നില്ല.കണ്ടു മുട്ടാൻ പാടില്ല.
കീറിക്കളഞ്ഞ ആ കവിതയുടെ ഒരു ഭാഗം ഒരു മലയാളിപ്പെൺകുട്ടിയുടെ കൈയ്യിൽ കിട്ടി. അവളത് ഒരു വാരികക്ക് അയച്ചു കൊടുത്തു.അപൂർണ്ണഗാനം എന്ന പേരിൽ അത് വാരികയിൽ പ്രസിദ്ധീകരിച്ചു.വിനയൻ ആ കവിത വായിച്ചു. പത്രമോഫീസിൽ നിന്നും ആ പെൺകുട്ടിയുടെ മേൽ വിലാസം കണ്ടു പിടിച്ച് അനുജനെ തിരക്കി ബോംബെയിലെത്തി.അപ്പോഴേക്കും അജയൻ ആ സ്ഥലത്തോടും യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു.ആകെത്തകർന്ന് വിനയൻ മടങ്ങി വന്നു.ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ കാണുക
കടപ്പാട് : പാട്ടുപുസ്തകം