അര്‍ദ്ധരാത്രി. മങ്ങിയ നിലാവു്. ഭയം തോന്നിക്കുന്ന നിശ്ശബ്ദത. ലോകത്തിലുള്ള സര്‍വ്വചരാചരങ്ങളും മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണു്. പട്ടണത്തിന്റെ അതിര്‍ത്തി വിട്ടു് തെല്ലകന്നുമാറി നില്ക്കുന്ന ആ വലിയ ബംഗ്ലാവിന്റെ പരിസരത്തില്‍ ഏകാന്തഭീകരമായ ആ നിശ്ശബ്ദതയെ ഭഞ്ജിപ്പിച്ചുകൊണ്ടു് ഒരു വെടി മുഴങ്ങി. ജാലകവാതിലുകള്‍ വല്ലാത്ത ശബ്ദമുണ്ടാക്കിക്കൊണ്ടു് കിടന്നാടി. നൈലോണ്‍ കര്‍ട്ടനുകള്‍ ഭയം തോന്നിക്കുന്ന വിധത്തില്‍ വീണു ചിന്നിച്ചിതറി. പ്രേതം. ആ ബംഗ്ലാവിനെക്കുറിച്ചു് ജനഹൃദയങ്ങളിലുള്ള വിശ്വാസം അതാണു്. ബംഗ്ലാവില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ടു വ്യക്തികള്‍ ചാടിയെണീറ്റു. അതില്‍ ഒരാള്‍ ധീരനായിരുന്നു. മറ്റേ ആള് ഒരു പുല്‍ക്കൊടിയെ പോലും ഭയപ്പെടുന്നവനും.
ധീരനായ മനുഷ്യന് ടോര്ച്ചുമെടുത്തുകൊണ്ടു് കിടക്കയില്‍ നിന്നും പുറത്തേക്കോടി. താമസിച്ചില്ല. ഒരു കറുത്ത സത്വം അദ്ദേഹത്തിന്റെ ശരീരത്തിലേക്കു് ചാടിവീണു. ഒരു സംഘട്ടനം. ഭയം തോന്നിക്കുന്ന ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന തീപ്പൊരി പറക്കുന്ന ഒരു ഉഗ്രന്‍ സംഘട്ടനം. ധീരനായ മനുഷ്യന്റെ കഴുത്തില്‍ കറുത്ത സത്വത്തിന്റെ കൈകള്‍ ചുറ്റി. ഭയമുള്ള മനുഷ്യനു് അതു് നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. ധീരനായ മനുഷ്യന് സി ഐ ഡി ചന്ദ്രനും മറ്റേ ആള് അദ്ദേഹത്തിന്റെ വേലക്കാരന് പപ്പുവും ആയിരുന്നു.
കള്ളനോട്ടടി, അട്ടിമറി, കള്ളക്കടത്തു് എന്നിവ നിത്യത്തൊഴിലാക്കി സ്വീകരിച്ചുള്ള ഒരു ഗൂഢസംഘത്തെ കണ്ടുപിടിക്കുന്നതിനു വേണ്ടി ഡല്‍ഹിയിലെ കുറ്റാന്വേഷണ വകുപ്പില്‍ നിന്നും വന്നിട്ടുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു ചന്ദ്രന്.
ഇനി ആരു്? ശക്തമത്തായ ആ ഭീകരസംഘത്തെ കണ്ടുപിടിക്കാന്‍ കൂടുതല്‍ ശക്തനായ സി ഐ ഡി യെ ആവശ്യമാണു്. അതാരാണു്? ചിന്തിച്ചു. സി ഐ ഡി നസീര്‍. സി ഐ ഡി നസീര്‍ കേരളത്തില്‍ വന്നു.
സംഭവബഹുലമായ വികാരം നിറഞ്ഞു നില്ക്കുന്ന സാഹസപൂര്ണ്ണമായ ദിരനാത്രങ്ങള് അതിവേഗം കടന്നുപോയി. ഒടുവില്‍ രഹസ്യങ്ങളുടെ കലവറ പൊട്ടിത്തകര്‍ന്നു.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : പാട്ടുപുസ്തകം