കഥാസാരം
കേവുവള്ളക്കാരൻ ശിവരാമൻ കായലോരത്തെ ചായക്കച്ചവടക്കാരനായ പത്മനാഭന്റെ മകനാണ്.കടത്തുകടവിലെ തെറിച്ചി പാറോതിയുടെ മകൾ തങ്കമ്മയുടെ ജോലി കായലിൽ മുങ്ങി കക്കാ വാരലാണ്. തൊട്ടാൽ പൊട്ടുന്ന പ്രായമായ തങ്കമ്മയും ശിവരാമനും പ്രണയത്തിലായി . കൊച്ചിയിൽ നിന്നും ചരക്കു വള്ളവുമായി വരുമ്പോഴും പോകുമ്പോഴും അവൻ കടവിൽ വള്ളമടുപ്പിക്കും .അച്ഛനെ കാണാനല്ല , തങ്കമ്മയുമായി ഒരു രാത്രി കഴിയുവാൻ.ശിവരാമന്റെ പരിപാടിയ്ക്ക് പിന്തുണയും സഹകരണവും കൂട്ടുകാരനായ നീലകണ്ഠൻ നൽകിപ്പോന്നു.ഒരു രാത്രിയിൽ ശിവരാമൻ തങ്കമ്മയെ വിളിച്ചിറക്കിക്കൊണ്ടു പോകുന്നത് പാറോതി കണ്ടു.അവൾ വിവരം പത്മനാഭനോടു പറഞ്ഞ് തട്ടിക്കയറി.ചെറുക്കനിഷ്ടമാണെങ്കിൽ വിവാഹം നടത്താമെന്നായി പത്മനാഭൻ . പാറോതി സമതിച്ചു. അങ്ങിനെ കല്യാണവും ഉറച്ചു.സ്ഥലത്തെ പ്രമാണിയാണ് എഴുപത്തിയൊന്നു വയസ്സായ ദാമോദരൻ മുതലാളി. കയറു കമ്പനിയുണ്ട്.കുമരകം കക്കായുടേ ഏജൻസിയുമുണ്ട് മുതലാളിക്ക്.പക്ഷേ ഭാര്യയുമില്ല, സന്താനങ്ങളുമില്ല.മുതലാളിക്ക് ചെറിയ പെൺപിള്ളാരോട് വലിയ ഇഷ്ടമാണ്. തന്റെ പ്രായാധിക്യത്തിന്റെ മറവിൽ അദ്ദേഹം അവരെക്കണ്ടാൽ തലോടും , കൈക്കു പിടിക്കും , സൗകര്യപ്പെട്ടാൽ തോളിലോ വയറ്റത്തോ ഒന്നു തടവി എന്നും വരും.മുതലാളിക്ക് തങ്കമ്മയോടും കമ്പമാണ്. തന്റെ കയറുകമ്പനിയിലെ തൊഴിലാളിയായ പാറോതിയോട് അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു.അനുഭവിക്കുവാൻ മറ്റാരുമില്ലാത്ത തന്റെ സകലസ്വത്തും തങ്കമ്മയ്ക്ക് എഴുതിക്കൊടുക്കാമെന്ന് മുതലാളി പറഞ്ഞപ്പോൾ പാറോതി ഇളകിവശായി. അമ്മ മകളെ ഉപദേശിച്ചു. പക്ഷേ തങ്കമ്മ ഉറക്കെച്ചിരിക്കുകയാണു ചെയ്തത്.അവൾക്കതു ശിവരാമനോട് പറഞ്ഞു രസിക്കുവാനുള്ള ഒരു വാർത്ത മാത്രമായിരുന്നു.കപ്പൽ കയറി ലോകം ചുറ്റിക്കാണുക എന്നുള്ളതാണു ശിവരാമന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം . അവൻ സ്വപ്നം കാണുന്നത് തങ്കമ്മയെയല്ല , കപ്പലിനെയാണ്.ഒരു ദിവസം വള്ളവുമായി കൊച്ചിയിലെത്തിയ ശിവരാമനു വില്യം ഗുഡേക്കർ കമ്പനി വക ഒരു ചരക്കു കപ്പലിൽ ജോലി കിട്ടി.അവൻ അത്യാഹ്ലാദം കൊണ്ട് തുള്ളിച്ചാടി.നീലകണ്ഠനിൽ നിന്നും വിവരമറിഞ്ഞ പത്മനാഭനും തങ്കമ്മയും ആകെ വിഷമിച്ചു. വിവാഹം നിശ്ചയിച്ചിട്ട് രണ്ടു മൂന്നു കൊല്ലം ലോകം ചുറ്റുവാൻ പോകുക. തങ്കമ്മയ്ക്ക് സഹിക്കുവാൻ സാധിച്ചില്ല.പത്മനാഭനൊത്ത് അടുത്ത ബോട്ടിൽ അവൾ കൊച്ചിയിലെത്തി.അച്ഛനും ഇഷ്ടതോഴിയും കേണപേക്ഷിച്ചിട്ടും ശിവരാമന്റെ തീരുമാനത്തിനു ഇളക്കമുണ്ടായില്ല.തന്നേക്കാളേറെ കപ്പലിനെ സ്നേഹിക്കുന്ന ശിവരാമനോട് തങ്കമ്മയ്ക്ക് അമർഷം തോന്നി. ഈ അവസരം ദാമോദരൻ മുതലാളിക്ക് അനുകൂലമായി.വീട്ടിൽ തിരിച്ചെത്തിയ തങ്കമ്മ മുതലാളിയെ കല്യാണം കഴിക്കുവാൻ തീരുമാനിച്ചു. നാട്ടുകാർ പരിഹസിച്ചിട്ടും അവൾ കൂട്ടാക്കിയില്ല.ദാമോദരൻ മുതലാളിയും തങ്കമ്മയുമായുള്ള വിവാഹം നടന്നു.വിവാഹം കഴിഞ്ഞ മാസത്തിൽ തങ്കമ്മ പുറത്തു മാറിയില്ല. മുതലാളിയുടെ അമ്മായിയമ്മയായി കൊച്ചമ്മ ചമഞ്ഞ പാറോതി അമ്പരന്നു. പക്ഷേ തങ്കമ്മ മുതലാളിയോട് സത്യം തുറന്നു പറഞ്ഞു.തന്റെ സ്വത്തിനു ഒരവകാശി ഉണ്ടായിരിക്കുന്നു എന്നാർത്തു വിളിച്ച മുതലാളിയെ കണ്ട തങ്കമ്മ മിഴിച്ചു നിന്നു പോയി.വിവാഹാനന്തരം എട്ടാം മാസത്തിൽ അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു.നാട്ടിൻപുറത്തുള്ള പെണ്ണുങ്ങൾ കൈവിരലിൽ കണക്കു കൂട്ടി കൊച്ച് ശിവരാമന്റേതു തന്നെ എന്നു കുശുകുശുത്തു.ദാമോദരൻ മുതലാളി മാത്രം അതു വക വെച്ചില്ല.തന്റെ സ്വന്തം പുത്രനെപ്പോലെ അദ്ദേഹം ആ കുട്ടിയെ ലാളിച്ചു വളർത്തി.വർഷം നാലു കഴിഞ്ഞു. ശിവരാമൻ മടങ്ങിയെത്തി. തങ്കമ്മയെ വിവാഹം കഴിക്കുവാൻ ഓടിയെത്തിയ അവൻ വിവരമറിഞ്ഞു തളർന്നു പോയി. തങ്കമ്മ പ്രസവിച്ചത് തന്റെ കുട്ടി ആണെന്നവനു ബോദ്ധ്യമുണ്ട്.കുഞ്ഞിനെക്കാണാൻ ചെന്ന ശിവരാമന്റെ മുഖത്തു നോക്കി അതു ദാമോദരൻ മുതലാളിയുടേതാണ് എന്ന് തങ്കമ്മ തറപ്പിച്ചു പറഞ്ഞു.ശിവരാമൻ വേദനയോടെ തിരിഞ്ഞു നടന്നു.കായലോരത്തു കളിക്കാനിറങ്ങിയ കുഞ്ഞിനെ മിഠായി കൊടുത്ത് പത്മനാഭൻ വശത്താക്കി.അയാൾ ആ കുട്ടിയുടെ ചെവിയിൽ ഒരു സത്യം മന്ത്രിച്ചു.കുട്ടിയുടെ അച്ഛൻ ശിവരാമൻ ആണെന്ന്. കുഞ്ഞ് അത് ദാമോദരൻ മുതലാളിയോട് ചോദിച്ചു. തന്റെ അച്ഛൻ ശിവരാമനാണോ എന്ന് തങ്കമ്മയോടും ചോദിച്ചു.ദാമോദരൻ മുതലാളി വല്ലാതെ അന്ധാളിച്ചു.തങ്കമ്മയും സന്താപത്തിലാണ്ടു.ഒരു ദിവസം ദാമോദരൻ മുതലാളി വ്യാപാരസംബന്ധമായി കൊച്ചിയിലേക്കു പോയി.പാറോതിയും തങ്കമ്മയും കുഞ്ഞും കൂട്ടത്തിലുണ്ടായിരുന്നു.മലബാർ ഹോട്ടലിൽ താമസമാക്കിയ മുതലാളി പുറത്തോട്ടു പോയ സന്ദർഭത്തിൽ പാറോതി കുഞ്ഞിനെയും കൊണ്ട് കളിക്കുവാനിറങ്ങി.വള്ളവുമായി നീലകണ്ഠൻ കൊച്ചിയിലെത്തിയിരുന്നു.അവൻ കുഞ്ഞിനെ കണ്ടു.തന്റെ അച്ഛനെ കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് അവൻ കുഞ്ഞിനെ ശിവരാമൻ തിരിച്ചു ജോലിയിൽ കയറിയ കപ്പലിലേക്കു കൊണ്ടു പോയി. വിവരമറിഞ്ഞ തങ്കമ്മ പുറകേ ഓടിയെത്തി. കപ്പലിൽ വെച്ച് ശിവരാമൻ കുഞ്ഞിനെ മാറോടണച്ച് ഉമ്മ വെച്ചു.ഇതിനിടയിൽ മുതലാളി ഹോട്ടലിലെത്തി.തങ്കമ്മയും കുഞ്ഞും ശിവരാമനെ കാണുവാനായി കപ്പലിലേക്കു പോയിരിക്കുകയാണെന്നറിഞ്ഞ അദ്ദേഹം നിലം പതിച്ചു. തങ്കമ്മ മടങ്ങി വരുന്നതിനുള്ളിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.പിന്നാലെ തങ്കമ്മയും കുഞ്ഞും കൂടി വീട്ടിൽ എത്തി.ഹൃദ്രോഗിയായി കിടപ്പിലായ മുതലാളിയെ , തന്റെ ഭർത്താവിനെ , അവൾ ശുശ്രൂഷിച്ചു.പക്ഷേ ദാമോദരൻ മുതലാളി രക്ഷപ്പെട്ടില്ല.തന്റെ സകല സ്വത്തും മകന്റെ പേരിൽ എഴുതി വെച്ച വില്പ്പത്രം തങ്കമ്മയെ ഏല്പ്പിച്ച് മുതലാളി ഈ ലോകത്തോട് യാത്ര പറഞ്ഞു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്