ക്യാപ്റ്റൻ ജോഷ്വായും ജോസ് തോട്ടാനും ചേർന്ന് തയ്യാറാക്കിയ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ളയും പൊൻ കുന്നം വർക്കിയും കൂടി സംഭാഷണമെഴുതി.വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾ പറവൂർ ജി ദേവരാജൻ സംഗീതം നൽകി. ദേവരാജൻ, കെ എസ് ജോർജ്ജ്, ശാന്താ പി നായർ,കുമരേശൻ, എം എൽ വസന്തകുമാരി, വസന്താ ഗോപാലകൃഷ്ണൻ, ഗുരുവായൂർ രാജൻ, ശ്രീധർ എന്നിവരായിരുന്നു പിന്നണി ഗായകർ.
പ്രേം നസീർ , പത്മിനി പ്രിയദർശിനി, ടി എസ് മുത്തയ്യ, പി എ തോമസ്, എസ് പി പിള്ള, ജോസ് പ്രകാശ്, ബഹദൂർ,നാണുക്കുട്ടൻ, പങ്കജവല്ലി,അടൂർ പങ്കജം, പി കെ പാർവതി, ശ്യാമള ,ബേബി രമണി , ശിവറാം ,പി കെ മോഹൻ, ബ്രഹ്മമംഗലം,ലില്ലി എന്നിവരാണ് മുഖ്യഭാഗങ്ങളിൽ അഭിനയിച്ചത്.സത്യൻ ഗസ്റ്റ് ആർട്ടിസ്റ്റായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ശബ്ദലേഖനം എ കൃഷ്ണനും നൃത്തസംവിധാനം കെ. തങ്കപ്പനും രംഗ സംവിധാനം കെ പി ശങ്കരൻ കുട്ടിയും ചിത്ര സംയോജനം എം എസ് മണിയും ,ച്ഛായാഗ്രഹണം ഇ എൻ സി നായരും , വേഷാലങ്കാരം പി എൻ കൃഷ്ണനും വസ്ത്രാലങ്കാരം ഡി ഗണേശനും നിർവഹിച്ചു.ശ്രീ.ജെ ഡി തോട്ടാൻ സംവിധാനം ചെയ്തു.
കഥാസാരം
കേശവമേനോൻ ധനാഢ്യനും സ്ഥലത്തെ ബാങ്കറുമാണ്.ബാങ്കിലെ ജീവനക്കാരനാണ് രാധാകൃഷ്ണൻ.ഭാര്യ രാധയും മകൾ വാസന്തിയുമുൾപ്പെട്ട രാധാകൃഷ്ണന്റെ കുടുംബം സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പര്യായമായിരുന്നു.
മലനാട്ടിൽ കൊലയും കൊള്ളയും കൊള്ളിവയ്പുമായി കഴിഞ്ഞിരുന്ന കുമാർ മേനോന്റെ സമീപമെത്തി.മേനോൻ കുമാറിനെ രാധാകൃഷ്ണനു പരിചയപ്പെടുത്തിക്കൊടുത്തു.അവരിരുവരും ആത്മാർത്ഥ സുഹൃത്തുക്കളായി.
തന്റെ കൈയ്യിൽ ധാരാളം പണമുണ്ടെന്നും ഒരു തൊഴിൽശാല സ്ഥാപിച്ച് പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുത്തിക്കൊടുക്കണമെന്നും അതിനു പറ്റിയ പ്രദേശമായതു കൊണ്ടാണ് താനിവിടെ വന്നു ചേർന്നതെന്നും കുമാർ രാധാകൃഷ്ണനെ പറഞ്ഞു വിശ്വസിപ്പിച്ചു.ആത്മമിത്രമായ കുമാറിനു രാധാകൃഷ്ണൻ തന്റെ വീടിനടുത്തു താമസിക്കുവാൻ സൗകര്യമുണ്ടാക്കി കൊടുത്തു.അങ്ങിനെ കുമാർ രാധാകൃഷ്ണന്റെ വീട്ടിലെ സന്തതസഹചാരിയയൈ.
ബാങ്കു മാനേജർ മേനവന്റെ അനുമതി കൂടാതെ രാധാകൃഷ്ണൻ ആർക്കോ പണം കടം കൊടുത്തു.അതേപ്പറ്റി മേനവൻ അല്പം പരുഷമായി സംസാരിച്ചു. പണം തിരിച്ചടപ്പിക്കുവാൻ വേണ്ടി രാധാകൃഷ്ണൻ കടം വാങ്ങിയ ആളിനെ തേടി പുറപ്പെട്ടു.
രാധാകൃഷ്ണൻ പോയ തക്കം നോക്കി കുമാർ രാധാകൃഷ്ണന്റെ വീട്ടിലെത്തി.അവന്റെ യഥാർത്ഥ രൂപം പ്രകടിപ്പിച്ചു.പവിത്രചരിതയായ രാധയോട് അവൻ പ്രേമാഭ്യർത്ഥന നടത്തി. സൽഗുണ സമ്പന്നയായ അവൾ അമ്പരന്നു ഞെട്ടി.കുമാറിനെ അവിടെ നിന്നും ആട്ടിപ്പായിക്കാൻ രാധ പരിശ്രമിച്ചു.അവൻ വിട്ടില്ല.ബലാത്സംഗത്തിനു പുറപ്പെട്ട ആ നിഷ്ഠൂരന്റെ കൈയ്യിൽ അവൾ ഞെങ്ങി ഞെളിപിരി കൊണ്ടു.
വണ്ടി കിട്ടാതെ രാധാകൃഷ്ണൻ വീട്ടിലേയ്ക്ക് മടങ്ങി. അവിടെ കണ്ട രംഗം അയാളെ വല്ലാതെ പരിഭ്രാന്തനാക്കി.തന്റെ ആത്മാർത്ഥ സുഹൃത്തായി കരുതിയ കുമാറിന്റെ നിഷ്ക്കരുണമായ പ്രവർത്തി രാധാകൃഷ്ണനെ ജ്വലിപ്പിച്ചു. സംഘട്ടനങ്ങൾ നടന്നു.കുമാർ അപ്രത്യക്ഷനായി.
കുമാർ വധിക്കപ്പെട്ടതായി സംസാരം ജനങ്ങളിൽ പൊന്തി വന്നു. രാധാകൃഷ്ണൻ സംശയിക്കപ്പെട്ടു.കൊലക്കുറ്റം ചുമത്തി രാധാകൃഷ്ണൻ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധേയനായി ജയിലിലാക്കപ്പെട്ടു.
രാധാകൃഷ്ണനെ ജീവനിലുമുപരിയായി സ്നേഹിച്ചിരുന്ന രാധ തന്റെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു നാടു വിടേണ്ടതായി വന്നു കൂടി.ബാങ്കു മാനേജർ കേശവ മേനോനും ഭാര്യ മീനാക്ഷിയമ്മയും കൂടി രാധാകൃഷ്ണന്റെ കുട്ടിയെ വളർത്തി.
വാസന്തി മേനവൻ ദമ്പതിമാരുടെ മകളെന്ന വിധം വളർന്നു വന്നു.അവളുടെ യഥാർത്ഥ മാതാപിതാക്കന്മാർ ആരെന്നവൾക്കറിയുകയില്ല.
കോളേജ് വിദ്യാഭ്യാസകാലത്ത് അവൾ പ്രഭ എന്ന ഒരു യുവകോമളനുമായി പ്രണയത്തിലായി.ഇതറിയാതെ കേശവമേനോന്റെ അനന്തിരവനും ഒരു പരമവിഢ്ഢിയുമായ രാമു പ്രേമാഭ്യർത്ഥനയുമായി വാസന്തിയുടെ പുറകെ കൂടി.മേനവന്റെഡ്രൈവർ രാമുവിനു സഹായിയായി.
ഒരു ദിവസം വാസന്തി കോളേജിലേയ്ക്കു പോയ വഴിയിൽ അവളുടെ കാർ ഒരു വല്യമ്മയുടെ ദേഹത്തു മുട്ടി.പല ആപത്സന്ധികളെയും കടന്നു തന്റെ മകളെ തേടി വന്ന രാധയായിരുന്നു വല്യമ്മ.പക്ഷേ തന്റെ മാതാവിന്റെ ദേഹത്താണ് കാറു മുട്ടിയതെന്ന് വാസന്തി അറിയുന്നില്ല.
വാസന്തി രാധയെ ആസ്പത്രിയിലാക്കി.പരിക്കുകൾ ഉണങ്ങിയപ്പോൾ ആശുപത്രിയിൽ നിന്നും മേനവന്റെ വീട്ടിലേയ്ക്കു മാറ്റപ്പെട്ട രാധ പൂർണ്ണ ആരോഗ്യവതിയായി തീർന്നു.
താനാരാണെന്ന് സ്വന്തം മകളെപ്പോലും അറിയിക്കാതെ മേനവന്റെ വസതിയിൽ കഴിഞ്ഞു കൂടി.പതിനാലു വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം രാധാകൃഷ്ണൻ മടങ്ങിയെത്തി.ജയിൽശിക്ഷ ലഭിക്കുവാനിടയാകത്തക്കവണ്ണം കോടതിയിൽ തനിക്കെതിരായി മൊഴി കൊടുത്ത കേശവമേനോനോട് പകരം വീട്ടുക എന്നതു മാത്രം ലക്ഷ്യമാക്കി അവൻ നീങ്ങിത്തുടങ്ങി.
സഹധർമ്മിണിയെയും ഓമനമകളെയും ഓർത്തു നീറിക്കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ ഒരർദ്ധരാത്രിയിൽ മേനവന്റെ വസതിയിലെത്തി.മേനവനോടുള്ള പ്രതികാരം തീർക്കാൻ.
രാധ അവിടെ വെച്ചു രാധാകൃഷ്ണനെ കണ്ടു.പരസ്പരം മനസ്സിലാക്കി.അവരുടെ ഓമനമകൾ വാസന്തിയുടെ ഭാവിയോർത്ത് രാധാകൃഷ്ണൻ തന്റെ ആഗമനോദ്ദേശ്യത്തിൽ നിന്നും പിൻ തിരിഞ്ഞു.
പ്രഭയുടെ അച്ഛൻ അയാൾക്കൊരു വിവാഹം നിശ്ചയിച്ചു. മേനവൻ വാസന്തിയ്ക്കും. പക്ഷേ പ്രഭയുടെ അച്ഛനും കേശവമേനോനും ആലോചിച്ചുറച്ചത് വാസന്തിയും പ്രഭയും തമ്മിലുള്ള വിവാഹമാണെന്നവർ അറിഞ്ഞിരുന്നില്ല.
അപ്പോഴാണ് വാസന്തി കുമാറിന്റെ കൊലയാളിയായ രാധാകൃഷ്ണന്റെ മകളാണെന്ന സത്യം പ്രഭയും അച്ഛനുമറിയുന്നത്.അത് വാസന്തിയുടെ വിവാഹത്തിനു തടസ്സമായി. തന്റെ നിരപരാധിത്വം തെളിയിച്ച വാസന്തിയുടെ ഭാവി സുരക്ഷിതമാക്കാൻ രാധാകൃഷ്ണൻ നിർബന്ധിതനായി. കുമാർ മരിച്ചിട്ടില്ലെന്ന സത്യം രാധാകൃഷ്ണനു നന്നായറിയാം. കുമാറിനെത്തേടി അയാൾ ഭ്രാന്തനെപ്പോലെ ഓടി.
രാധാകൃഷ്ണന്റെ നിശ്ചയദാർഢ്യവും ഭഗീരഥ പ്രയത്നവും മൂലം കുമാറിനെ കണ്ടെത്തി. അയാൾ കുമാറിനെ മേനവന്റെ മുന്നിൽ കൊണ്ടുവന്നു.മേനവൻ ഇതികർത്തവ്യാ മൂഢനായി തീർന്നു.
പലരും വളരെ സൂക്ഷിച്ചു നീക്കിയ കരുക്കൾ രാധാകൃഷ്ണനുമായുള്ള ചതുരംഗക്കളിയിൽ നിഷ്ഫലമായി.അയാൾ തന്റെ നിരപരാധിത്വം സംശയാതീതമായി തെളിയിച്ചു.
പ്രഭയും വാസന്തിയും തമ്മിലുള്ള വിവാഹം നടന്നു. രാധയും രാധാകൃഷ്ണനും ഒന്നു ചേർന്നു. ഒരു കുടുംബം തകർക്കുവാൻ യത്നിച്ച കുമാറിനു സത്യത്തിന്റെയും നീതിയുടെയും നിയമത്തിന്റെയും ബലിഷ്ഠ ഹസ്തങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ അവസരം ലഭിച്ചില്ല.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്