പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, കവിയൂർ പൊന്നമ്മ, വിജയ നിര്‍മ്മല,ഷീല, ജി.കെ.പിള്ള, മുത്തയ്യ, ടി.കെ. ബാലചന്ദ്രന്,ടി.പത്മിനി, ബഹദൂര്‍, സുകുമാരി, മോഹന്‍ തമ്പി, പഞ്ചാബി, പ്രതാപന്, ഡങ്കന്‍, അശോകന് എന്നിവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്. കൂടാതെ കൌസല്യ, യമുന, പ്രിന്സന്, ആത്മ എന്നീ ബാലനടീനടന്മാരും വേഷമിട്ട ഈ ചിത്രം 10- 11- 1967-ൽ പ്രദർശനശാലകളിൽ എത്തി.
കഥാസാരം
സ്വന്തം അദ്ധ്വാനത്താല്‍ സ്വയം സമ്പാദിച്ച മേല്‍വിലാസവും ധനവുമായി വമ്പിച്ച ബിസ്സിനസ് നടത്തി ജീവിക്കുന്ന പത്മനാഭന് നായരും തകര്‍ന്ന തറവാട്ടു മഹിമയും അര്‍ദ്ധപട്ടിണിയും മുതല്ക്കൂട്ടാക്കിക്കൊണ്ടു് അനുദിനം തകരുന്ന ഒരു പഴയ യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ ഈശ്വരിയമ്മയും വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലും രണ്ടു ധൂമങ്ങളിലാണെങ്കിലും സന്തുഷ്ടമായ കുടുംബജീവിതം കഴിച്ചുപോന്നു. അവരുടെ ഏക പുത്രനാണു് വിജയന്.അച്ഛനും അമ്മയും വിജയനെ ജീവനിലും ജീവനായി സ്നേഹിച്ചു.ഓമനിച്ചു.ലാളിച്ചു.രണ്ടുപേര്‍ക്കും വിജയനെക്കുറിച്ചു് വളരെ പ്രതീക്ഷകളുണ്ടു്, ആഗ്രഹങ്ങളുണ്ടു്, അവനിലൂടെ ഭാവിയെക്കുറിച്ചു് സങ്കല്പങ്ങളുണ്ടു്.
പക്ഷെ രണ്ടും ഒരിക്കലും ഒന്നിക്കാത്ത സമാന്തര പാതകളിലൂടെയാണെന്നുമാത്രം. മകനെ ബിസ്സിനസ് പഠിപ്പിച്ചു് തന്റെ ഭാരിച്ച ചുമതല അവന്റെ തോളിലേറ്റി ജീവിതസാഫല്യം നേടുകയാണു് അച്ഛന്റെ ലക്ഷ്യം. മകനെക്കൊണ്ടു് സഹോദരന്റെ മകള്‍ സുമംഗലിയെ വിവാഹം കഴിപ്പിച്ചു് തങ്ങളുടെ സമ്പത്തും മേന്മയും തറവാടിന്റെ ഉയര്ച്ചയ്ക്കു് ഉപകരിപ്പിക്കുകയാണു് അമ്മയുടെ ആഗ്രഹം.ഈ വിഭിന്ന ശക്തികള്‍ അവരവരുടെ ആഗ്രഹങ്ങള്‍ അവരവരുടെ മനസ്സില്‍ത്തന്നെ രൂഢമൂലമായി ഉറപ്പിച്ചുകൊണ്ടു് മകനെ വളര്‍ത്തുകയും ചെയ്തു. അവന് മിടുക്കനായി പഠിച്ചു് മിടുക്കനായി വളര്‍ന്നുവന്നു.
പത്മനാഭന് നായർ ഒരിക്കല്‍ ആറു രൂപയ്ക്കു വിലയ്ക്കുവാങ്ങിയ ഒരു കൈക്കുഞ്ഞാണു് ഓമന. വിജയനോടൊത്തു് കളിച്ചു വളര്‍ന്ന അവള് വിജയന്റെ കളിപ്പാട്ടമായിരുന്നു. വിജയനു് ഓമനയും ഓമനയ്ക്കു് വിജയനും നിര്വ്വചനങ്ങള്ക്കു് അതീതമായ ബന്ധമായിരുന്നു.
വിജയന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വന്നതോടെ വീട്ടിനകത്തെ വിരുദ്ധശക്തികള്‍ സ്വന്തം ലക്ഷ്യപ്രാപ്തിയിലേക്കു് നീങ്ങിത്തുടങ്ങി.
മറ്റൊരു പ്രമുഖ ബിസിനസ്സുകാരന്റെ സുന്ദരിയായ മകളെക്കൊണ്ടു് വിവാഹം കഴിപ്പിച്ചു് രണ്ടു ബിസിനസ് ശക്തികളുംകൂടി ഒന്നാകുക എന്ന മോഹന പ്രതീക്ഷയുമായി പത്മനാഭന് നായർ മുന്നോട്ടു നീങ്ങി. മകനെ അങ്ങോട്ടയയ്ക്കുകയും അവന്റെ ഹൃദയത്തില്‍ ഇക്കിളിയിടുവാന് 'ആനന്ദവു'മായി പരിചയപ്പെടാനും മറ്റുമുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
അമ്മയാണെങ്കില്‍ മകനെ സഹോദരന്റെ വീട്ടിലേക്കു് അടിക്കടി അയച്ചു.സഹോദരന്റെ സുന്ദരിയായ മകളെ കൂടെക്കൂടെ ഇവിടെ വരുത്തി താമസിപ്പിച്ചു.അങ്ങിനെ ആ പരിപാടിയും നീങ്ങി.
ഇതെല്ലാം കണ്ടും അറിഞ്ഞും കഴിഞ്ഞ ഓമന ഒരു അന്തരാളാവസ്ഥയില് ആയിരുന്നു. ഇതിനിടയ്ക്കു് ഈശ്വരിയമ്മയ്ക്കു് ഓമനയെക്കുറിച്ചു് ചില ഭയാശങ്കകളും ഉണ്ടായി.വിജയനും ഓമനയുമായുള്ള ബന്ധവും അതിന്റെ ആഴവും അറിയാവുന്ന ഈശ്വരിയമ്മ ഓമനയെക്കൊണ്ടു് ഒരു സത്യം ചെയ്യിച്ചു."വിജയനെ ഭര്‍ത്താവായി സ്വീകരിക്കുകയില്ല" എന്നതാണു് ആ സത്യം.വിജയനെ ഭര്ത്താവാക്കണമെന്നു് അവള് ആഗ്രഹിച്ചിരുന്നില്ല. അവള്‍ക്കു വിജയനോടും വിജയനു് അവളോടുമുള്ള സ്നേഹം'രണ്ടു ദേഹമെങ്കിലും ആത്മാവു് ഒന്നു്' എന്നതായിരുന്നു.അവര്‍ക്കു് പിരിഞ്ഞിരിക്കാന്‍ ഇഷ്ടമല്ല. കാണാതിരിക്കാനിഷ്ടമല്ല. പക്ഷെ മാംസദാഹം അവിടില്ല.മറ്റൊരു ചിന്തയുമില്ല.ഒന്നിച്ചു വളര്‍ന്നു.ഒന്നിച്ചു വളരണം അത്രതന്നെ.
വിജയന്റെ അച്ഛന്റെയും അമ്മയുടെയും മനോഗതി മനസ്സിലാക്കിയ ഓമന,ഈ ലോകത്തു് മറ്റെല്ലാറ്റിലും ഉപരിയായി വിജയന്റെ മേന്മ മാത്രം ആഗ്രഹിക്കുന്ന ഓമന, അച്ഛന്റെ ആഗ്രഹമാണു് വിജയന്റെ ഭാവിക്കു് നല്ലതെന്നു് കരുതി. വിജയനേയും ആനന്ദത്തിനേയും കൂടുതല്‍ അടുപ്പിക്കുന്നതിനു് അവള് അവളുടേതായ പങ്കു വഹിച്ചു. അതു വിജയിച്ചു വരികയും ചെയ്തു.
സുമംഗലിയുടെ സഹോദരന് ധൂര്‍ത്തനും വിടനുമായ ഉണ്ണി വീട്ടില്‍ പണം ഇല്ലെങ്കില്‍ എന്തും കട്ടും വിറ്റും പണം ഉണ്ടാക്കി ചീട്ടുകളിയും നാട്ടു ചട്ടമ്പിത്തരവുമായി നടക്കുന്നവനാണു്. അവനു് ഓമനയെ നന്നേ പിടിച്ചു.ഒരു ദിവസം അവന് അവളെ കയറി പിടിച്ചു.കുതറി മാറി ഓടിയ അവള് വിജയനോടു് കരഞ്ഞുകൊണ്ടു് സങ്കടം പറഞ്ഞു.ഓമനയുടെ കണ്ണുനീരുകണ്ടാല്‍ വിജയനു് താങ്ങുകയില്ല.അവന്റെ സകല നിയന്ത്രണവും നശിച്ചു പോയി. അവന് സുമംഗലിയെ വിളിച്ചു് അതിരറ്റു ശാസിച്ചു.കല്യാണപ്രതീക്ഷയുമായി കഴിയണ്ടന്നും മറ്റും തീര്‍ത്തു പറഞ്ഞു.എട്ടും പൊട്ടും അറിയാത്ത ആ പാവം എന്നാല്‍ എന്നെ കൊന്നോളൂ എന്നു പറഞ്ഞു് ചുവരില്‍ വച്ചിരുന്ന 'പഴയ പ്രതാപത്തിന്റെ പ്രതീകമായ വാള്' വലിച്ചെടുത്തതു് വിജയന്റെ തലയിലാണു് വീണതു്. തല പിളര്‍ന്നു് വിജയന് നിലം പതിച്ചു.തളം കെട്ടിക്കിടക്കുന്ന രക്തവും അബോധാവസ്ഥയിലുള്ള വിജയന്റെ കിടപ്പും കണ്ടു് ഭയന്നുപോയ സുമംഗലി ആ വാള് സ്വന്തം മാറില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്തു.
ഏക ആശ്വാസമായിരുന്ന മകളുടെ മരണവും തന്റെ കുടുംബക്ഷേത്രത്തിലുണ്ടായ മോഷണവും എല്ലാം കൂടി കൊണ്ടു് സമചിത്തത തകര്‍ന്ന സുമംഗലിയുടെ അച്ഛന് മകളുടെ ചിതയില്‍നിന്നു കൊണ്ടുപോയ തീ വാരിയെറിഞ്ഞു് തറവാടും ക്ഷേത്രവും തീയിട്ടു നശിപ്പിച്ചിട്ടു് അതിനകത്തു് സ്വയം വെന്തു മരിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു് പത്മനാഭന് നായർ മകന്റെ വിവാഹം ഉറപ്പിച്ചു.വിജയന് ആനന്ദത്തിനെ വിവാഹം കഴിച്ചു.അമ്മയുടെയും സഹോദരിയുടെയും സ്ഥാനത്തു് ഓമനയായിരുന്നു.അവള്തന്നെയാണു് ആ ദമ്പതികളെ മണിയറയിലാക്കിയതു്.
പത്മനാഭന് നായരുടെ ബിസ്സിനസ്സുമായി ഏറെ ബന്ധമുള്ള ഒട്ടേറെ സാമ്പത്തിക ബാദ്ധ്യതകളുമുള്ള രാജന് വിജയന്റെ വിവാഹത്തില്‍ പങ്കുകൊള്ളാനായി എത്തിച്ചേർന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉണ്ണി ഒരു സംഘം റൗഡികളുമായി നായരുടെ ഗോഡൗൺ കവര്‍ച്ച ചെയ്തു. ഗോഡൗണിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണു് രാജന്റെ വരവു്. അവനതറിയുകയും ചെയ്തു.അതോടെ പത്മനാഭന് നായരുടെ കടപ്പാടു് വര്‍ദ്ധിച്ചു.
രാജന് ഓമനയെ കണ്ടു. രാജനു് ഓമനയെ ഇഷ്ടപ്പെട്ടു.അവന് അവളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു.അതു നല്ലതാണെന്നു് പത്മനാഭന് നായർക്കും ഈശ്വരിയമ്മക്കും ആനന്ദത്തിനും തോന്നി.പക്ഷെ എന്തോ വിജയനു് ഇഷ്ടപ്പെട്ടില്ല. ഓമന കണ്ണുനീരോടെ യാചിച്ചു അവളെ ആ വീട്ടില്‍നിന്നു് പറഞ്ഞയക്കരുതെന്നു്. അവള്‍ക്കു വിജയനെ കാണാതെ ജീവിക്കാന്‍ വയ്യെന്നു്. വെറും വേലക്കാരിയായി കഴിഞ്ഞുകൊള്ളാമെന്നു്, പക്ഷെ ആ അപേക്ഷ അയാള്‍ സ്വീകരിച്ചില്ല.അവളുടെ പ്രാർത്ഥന ചെവിക്കൊണ്ടില്ല.അവസാനം അവള് വിജയനോടു യാചിച്ചു. അവന് പറഞ്ഞു.'മാര്‍ഗ്ഗം രണ്ടേയുള്ളൂ' ഒന്നുകില്‍ ഓമന രാജന്റെ ഭാര്യയാകുക.അല്ലെങ്കില്‍ എന്റെ ഭാര്യയാകുക.അവള്‍ക്കതു് അപ്രതീക്ഷിതമായി മുഖത്തടിച്ച അടിയായിരുന്നു.അങ്ങനെ ഓമനയുടെ വിവാഹം തീരുമാനിച്ചു. സുമുഹൂര്‍ത്തമായി ഏറ്റവും ആഡംബരപൂര്‍വ്വം ആ മംഗളകര്‍മ്മം നടന്നു. മംഗല്യസൂത്രവുമണിഞ്ഞു് ഒരു ദേവകന്യകയെപ്പോലെ വിജയന്റെ കാലില്‍ തൊട്ടു നമസ്കരിച്ചിട്ടു് ഓമന പ്രാർത്ഥനാമുറിയിലേക്കു് പോയി.
വളരെ നേരമായിട്ടും ഓമന തിരിച്ചു വന്നില്ല. അവളെ വിളിച്ചുകൊണ്ടുവരുവാന്‍ വിജയന് അങ്ങോട്ടു ചെന്നു. വാതില്‍ അടച്ചിരുന്നു.അവന് മുട്ടിവിളിച്ചു. മറുപടിയില്ല. വീണ്ടും വീണ്ടും വിളിച്ചു. അവസാനം കതകു തള്ളിത്തുറന്നു് അകത്തുകടന്നു. മഹാലക്ഷ്മിയുടെ ബിംബത്തിന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു കിടക്കുന്ന ഓമനയെ വിജയന് കണ്ടു.അവന് കുലുക്കിവിളിച്ചിട്ടു് അവള് അനങ്ങിയില്ല. ഓമന മരിച്ചുകഴിഞ്ഞിരുന്നു.അവള് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഒരു കത്തെഴുതി കയ്യില്‍ വെച്ചിരുന്നു. "വിജയനെ കൂടാതെ ഓമനയ്ക്കു ജീവിതമില്ല" എന്നു മാത്രമായിരുന്നു. വിജയന് തന്നെ അവളെ ചിതയില്‍ വെച്ചു. അവന് അവള്‍ക്കു സമ്മാനിച്ചതും ഒരിക്കല്‍പോലും കഴുത്തിലണിയാത്തതുമായ പവിഴമാല അവന് ആ ചിതയില്‍ അര്‍പ്പിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍