ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്. പികെ ജോസഫ് എന്ന സംവിധായകന്റെ 'ഒരു മുഖം പല മുഖം', 'എന്റെ കഥ' എന്നീ ചിത്രങ്ങൾ ഒരേ ദിവസമാണ് ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. രണ്ട് ചിത്രങ്ങളിലും രതീഷും, മോഹൻലാലും മമ്മൂട്ടിയും, ഉണ്ണിമേരിയുമുണ്ടായിരുന്നു. ഇരുചിത്രങ്ങളുടെയും ഗാനവിഭാഗം ചെയ്തത് പൂവച്ചൽ ഖാദറും എ റ്റി ഉമ്മറുമാണ്.
'എന്റെ കഥ' എന്ന ചിത്രം നിർമ്മിച്ചത് റീന എം ജോൺ എന്ന നടിയും കുടുംബവുമാണ്. റീനയുടെ അമ്മ സഹനിർമ്മാതാവ് കൂടിയായ ജെസ്സി റെക്സിനായുടെ കഥയ്ക്ക് ഡോക്ടർ പവിത്രനാണ് തിരക്കഥയെഴുതിയത്. ഗാനങ്ങളിൽ 'വാചാലബിംബങ്ങളേ രാഗാർദ്ര ശില്പങ്ങളേ' ശ്രദ്ധേയം.
ഉഷ എന്ന നർത്തകിയോട് (റീന) ബാബു എന്ന യുവാവിന് (മമ്മൂട്ടി) തോന്നുന്ന ആരാധന വിവാഹത്തിൽ കലാശിച്ചില്ല. ബാബുവിന്റെ അമ്മ (സുകുമാരി) ജ്യേഷ്ഠന്റെ മകളെ ഭാവിവധുവാക്കി വാക്ക് കൊടുത്തിരുന്നല്ലോ. മുറപ്പെണ്ണുമായുള്ള (ഉണ്ണിമേരി) ബാബുവിന്റ കല്യാണം കഴിഞ്ഞു. മുറപ്പെണ്ണിന് മറ്റൊരു കാമുകനുണ്ടായിരുന്നുവെന്നത് (രതീഷ്) വേറെ കാര്യം. ഇനിയും വേറൊരു കാര്യമാണ് ഉഷയ്ക്ക് മറ്റൊരു ആരാധകൻ (നസീർ) കൂടിയുണ്ടായിരുന്നുവെന്നത്. നസീർ-റീന പ്രണയം തളിർക്കേ പഴയ മമ്മൂട്ടി റീനയെ കാണാനെത്തി. ആദ്യരാത്രി തന്നെ മരുമകൾ ഗർഭിണിയാണെന്നറിഞ്ഞ് കുഴഞ്ഞ് വീണ് മരിച്ച അമ്മയെക്കുറിച്ച് (സുകുമാരി) മമ്മൂട്ടി പറഞ്ഞു.
ഉണ്ണിമേരി വഞ്ചിച്ച മമ്മൂട്ടിയെ റീനയ്ക്ക് കല്യാണം കഴിക്കാമല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ സുഹൃത്ത് മോഹൻലാലിന്റെ ചിന്ത. പക്ഷെ റീന-നസീർ വിവാഹം ഉറപ്പിച്ചിരിക്കുകയാണല്ലോ. അങ്ങനെ വിട്ടാൽ പറ്റില്ല; അവളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ലാൽ അവളെ പ്രാപിക്കാൻ തുനിഞ്ഞതും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതും ലാൽ-മമ്മൂട്ടി ഇടിയും ഒടുവിൽ മമ്മൂട്ടി വീണതും, ഓടിയ ലാലിനെ നസീർ ഓടിച്ചിട്ടിടിക്കുന്നതും, തുടർന്ന് നസീർ പ്ളെയിനപകടത്തിൽ മരിക്കുന്നതും ഒടുവിൽ റീനയും മരിക്കുന്നതോടെ 'എന്റെ കഥ'യ്ക്ക് വിരാമമായി.
കഥയെഴുതിയ ജെസ്സി റെക്സീന പിന്നീട് കഥയെഴുതുകയോ ചിത്രങ്ങൾ നിർമ്മിച്ചതായോ കേട്ടറവില്ല
(നടീനടന്മാരുടെ പേരുകൾ കഥാപാത്രങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്.)