കഥാതന്തു:
വാത്സല്യത്തിന്റെ സജീവചൈതന്യമായിരുന്നു ആ അച്ഛന് (തിക്കുറിശ്ശി). സ്നേഹത്തിന്റെ നിറകുടം. അന്തസ്സും ഐശ്വര്യവും അകമ്പടി സേവിച്ചു നിന്നിരുന്ന ഒരു കുടുംബത്തിന്റെ ഉടമസ്ഥനാണദ്ദേഹം. രണ്ടു് ആണ്‍കുട്ടികളെ അവശേഷിപ്പിച്ചിട്ടു് സഹധര്‍മ്മിണി അകാലചരമം പ്രാപിച്ചു. ബാലനും ചന്ദ്രനും. ഇരു കണ്മിഴികളെപ്പോലെ അദ്ദേഹം അവരം സൂക്ഷിച്ചു വളര്‍ത്തി. മാതാവു മരിക്കുമ്പോള്‍ തീരെ കൈക്കുഞ്ഞായിരുന്ന ചന്ദ്രനെ അദ്ദേഹം കൂടുതല്‍ ലാളിച്ചു പോയതില്‍ അതു തെറ്റാണോ ആവോ? അവരെ പരിചരിക്കുവാന്‍ ഒരു നല്ല സ്ത്രീയെ (ജയശ്രീ) അദ്ദേഹം വിവാഹം ചെയ്തു. കുട്ടികള്‍ അങ്ങനെ വളര്‍ന്നു. ചന്ദ്രന് ഒരു കൂസൃതിക്കുടുക്കയായി മാറി. അവനു് ഒരു കൂട്ടുകാരനുണ്ടു്, മാതു. നാട്ടിനു് അധികംവന്ന ഒരധികപ്രസംഗി.
പാട്ടുംപാടിക്കൊണ്ടു് ഉടയോനില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടി (ഗിരിജ) തെരുവീഥികളില്‍ക്കൂടി നടക്കുമായിരുന്നു, ഉഷ. ചന്ദ്രന് പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കൂടെക്കൂടെ അവളെ നോക്കി അങ്ങനെ നില്ക്കാറുണ്ടു്. ആ കാട്ടുപൂവിന്റെ കലാവാസനയെ തേച്ചുമിനുക്കി കച്ചവടപ്രായമാക്കാമെന്നു കരുതി ഒരു സാധാരണക്കാരന് അവളെ കൂട്ടിക്കൊണ്ടുപോയി. അതാണു് മാനേജര്‍ നാണുക്കുട്ടന് (കുഞ്ഞുകുഞ്ഞു ഭാഗവതര്‍).
കാലത്തിന്റെ ഏടുകള്‍ അതിശീഘ്രം മറിഞ്ഞുകൊണ്ടിരുന്നു. ചന്ദ്രന് ഇന്നു് കോമളനായ ഒരു യൂവാവാണു്, (പ്രേംനസീര്‍). ഉഷ പ്രസിദ്ധയായ നടിയും (ബി എസ് സരോജ).
ചന്ദ്രന് നാടകം കാണുകയാണു്. ഉഷയുടെ മനോഹരമായ മേനക. തരംഗമാലകളില്ക്കൂടി തത്തിക്കളിച്ചുവരുന്ന അരയന്നപ്പിട പോലെ അവള് അരങ്ങത്തേക്കു നീങ്ങി. അവളുടെ ഒരോ ചുവടുവയ്പും ചന്ദ്രന്റെ മൃദുലവികാരങ്ങളെ തട്ടിയുണര്‍ത്തി. ഓരോ അംഗചലനവും അവന്റെ ഹൃദയാന്തരീക്ഷത്തില്‍ നിരവധി മഴവില്ലുകള്‍ രചിച്ചു. അവളുടെ കടക്കണ്ണുകളില്‍ സ്വര്‍ഗ്ഗസുഖങ്ങള്‍ വിടര്‍ന്നു വരുന്നതായി തോന്നിയിരുന്ന കൗതുകം എന്ന പദം കാലത്തിന്റെ പേനത്തുമ്പുകൊണ്ടു് പ്രകൃതി പ്രേമം എന്നു വെട്ടിത്തിരുത്തി.
ചന്ദ്രനു് ഉഷയെ വിവാഹം ചെയ്യണം. നിര്‍ബന്ധം നിശ്ചയം എന്നീ കടിഞ്ഞാണില്ലാത്ത രണ്ടു കുതിരകള്‍ ആ ആഗ്രഹത്തെ വലിച്ചിഴച്ചു് അച്ഛന്റെ തീരുമാനത്തിന്റെ തിരുമുറ്റത്തു് കൊണ്ടിട്ടു. അച്ഛന് ഞടുങ്ങി. ബന്ധുക്കള്‍ അമ്പരന്നു. നാട്ടുകാര്‍ പിറുപിറുത്തു. മകന്റെ വാശിയും അച്ഛന്റെ വാത്സല്യവും തമ്മില്‍ ഒരു വടംവലി നടന്നു. ചന്ദ്രന് ഉഷയെ വിവാഹം ചെയ്തു.
പഴയ ചങ്ങാതി മാതു ഇന്നും ജീവിതത്തിലെ തീരാത്ത ഇത്തിള്ക്കണ്ണിയാണു് (എസ് പി പിള്ള).
അച്ഛന്റെ വരുതികളുടെ വരമ്പുകളെല്ലാംതന്നെ ചന്ദ്രന് കവച്ചുവെച്ചുകൊണ്ടിരുന്നു. അവന്റെ നിഷേധസ്വരങ്ങള്‍ ആ ഭവനഭിത്തിക്കുള്ളില് മുഴങ്ങി. അവന്റെ അട്ടഹാസത്തിന്റെ അലയടിയില്‍ അവിടെ ശാന്തത ആടി ഉലഞ്ഞു. അച്ഛന്റെ ഹൃദയവീണയിലെ സമാധാനതന്ത്രികള് ഒന്നൊന്നായി പൊട്ടിത്തുടങ്ങി. ഐശ്വര്യത്തിന്റെ നറുമലരുകള്‍ വിരിഞ്ഞിരുന്ന ആ കുടുംബതടാകത്തില് അവന് കല്ലുവലിച്ചെറിഞ്ഞു് കലക്കി കളങ്കപങ്കിലമാക്കി. ഉഷ, ഭര്‍ത്തൃഭക്തയായ ആ സ്നേഹസമ്മന്ന ഒരു ഭാര്യയുടെ അതിരുകളില്‍ നിന്നുകൊണ്ടു് അവനെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിച്ചു. ചന്ദ്രന് ഒരച്ഛനായി.
അവന് ആവശ്യമില്ലാതെ പാവപ്പെട്ട ചിറ്റമ്മയെ കുറ്റപ്പെടുത്തി. അവിവേകത്തിന്റെ ലഹരിയില്‍ ഒരു ദിവസം അവന് അച്ഛന്റെ മുഖത്തുനോക്കി ഓഹരി ചോദിച്ചു. "എന്റെ സ്വത്തും വസ്തുക്കളും മാത്രമേ പങ്കുവെയ്ക്കുവാനൊക്കൂ. എന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആകെത്തുക എങ്ങനെ വീതിക്കുമോടാ മോനേ" അച്ഛന് വിങ്ങി വിങ്ങി പറഞ്ഞു പോയി. അവിടത്തെ വേലക്കാരന് കോമന് (മാത്തപ്പന്) പോലും ഹൃദയം നൊന്തു കരഞ്ഞു.
ചന്ദ്രന് ഒരു നാടകക്കമ്പനി തുടങ്ങി. മാതുവും മാനേജരും അതിനു ശിങ്കിടി പാടി. സര്‍വ്വവും അവതാളത്തിലായി. അപകടത്തില്‍ നിന്നും രക്ഷ നേടുവാന്‍ അസംബ്ലി സ്ഥാനാര്‍ത്ഥിയായി. തോറ്റു. അങ്ങനെ പരാജയത്തിന്റെ കെട്ടുവള്ളത്തില്‍ കയറി. അധഃപതനത്തിന്റെ അറേബ്യന്‍ കടലില്‍ ചെന്നു വീണു. ദാരിദ്ര്യത്തിന്റെ കോളും നൈരാശ്യത്തിന്റെ ഇരുളും അവനെ അവിടെയിട്ടു വട്ടംകറക്കി.
ഇതിനിടയില്‍ ഉഷയെപ്പറ്റി ഉറച്ച തെറ്റിദ്ധാരണകള്‍ ചന്ദ്രനില്‍ കടന്നുകൂടി. സംഭവങ്ങള്‍ നിറഞ്ഞ മണിക്കൂറുകള്‍ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞുപോയി. ഒരു ശപിക്കപ്പെട്ട അര്‍ദ്ധരാത്രിയില്‍ അവന്റെ ഓമനയായ മകനേയും മാറോടു ചേര്‍ത്തു പിടിച്ചുകൊണ്ടു് (ബോബന് കുഞ്ചാക്കോ) അവന് എങ്ങോട്ടെന്നില്ലാതെ നടന്നു. അങ്ങനെ ഉഷയെ പിരിഞ്ഞു.
അനന്തരസംഭവങ്ങള്‍ കണ്ണുനീരും പുഞ്ചിരിയും കലങ്ങിമറിഞ്ഞു. സ്നേഹവും ദ്വേഷവും ഏറ്റുമുട്ടി. ജയാപജയങ്ങള്‍ ഒരൊത്തുതീര്പ്പിലെത്തി. അസമത്വങ്ങളുടെ നിഴലുകള്‍ മാഞ്ഞു. തെറ്റിദ്ധാരണകളുടെ ശവസംസ്ക്കാരം നടന്നു. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ശംഖുനാദം മുഴങ്ങി.
മകന് അച്ഛനായപ്പോള്‍ അച്ഛന് എന്താണെന്നറിഞ്ഞു.
പിതാവിന്റെയും മാറ്റും മഹത്വവും സുവര്‍ണ്ണലിപികള്‍ കൊണ്ടു് പ്രപഞ്ചഗ്രന്ഥത്തില് രേഖപ്പെടുത്തുന്ന അച്ഛന്റെ ചേതോവികാരങ്ങളുടെ ഒരപഗ്രഥനപഠനമാണു് അച്ഛന്.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
Old is Gold by B Vijayakumar |