കുറുപ്പിന്റെ മകൾ രാധ കോളേജ് അവധിയ്ക്ക് കൂട്ടുകാരികളോടൊപ്പം നാട്ടിലെത്തുന്നു. പ്രഭു കന്യകയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കടത്തുവഞ്ചിയുമായി കാത്തു നിൽക്കുന്നത് അടിയാനായ ഗോവിന്ദന്റെ മകൻ സുരേന്ദ്രനാണ്.തന്റേടിയായ സുരേന്ദ്രൻ രാധയെ വേണ്ട വിധത്തിൽ ആദരിക്കുന്നില്ല . എങ്കിലും രാധയും കൂട്ടുകാരും മനസ്സില്ലാ മനസ്സോടെ വള്ളത്തിൽ കയറുന്നു.വള കിലുക്കങ്ങളോടേ പൊട്ടിച്ചിരിയോടെ വള്ളം വേമ്പനാട്ടു കായലിന്റെ വിരിമാറിലൂടെ നീങ്ങുന്നു.അനുസരണയില്ലാത്ത പെൺകുട്ടികൾ വള്ളത്തിനുള്ളിൽ തുള്ളിച്ചാടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. സുരേന്ദ്രൻ ഒന്നു രണ്ടു തവണ താക്കീതു ചെയ്യുന്നു. പക്ഷേ അവർ വീണ്ടും ബഹളമുണ്ടാക്കുന്നു. അങ്ങനെ വള്ളം മറിയുന്നു.
ഈ സംഭവം കുറുപ്പിന്റെ നാലുകെട്ടിനുള്ളിൽ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നു.പക്ഷേ സുരേന്ദ്രനോട് കാര്യം ചോദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. കാരണം അവൻ ആരെയും വക വെയ്ക്കാത്തവനും തന്റേടിയുമാണ്.
കുറുപ്പിന്റെ വയലിൽ കൊയ്ത്തിനു തർക്കം നടക്കുന്നു. സുരേന്ദ്രൻ കുറുപ്പിനെതിരായും സുരേന്ദ്രന്റെ അച്ഛൻ കുറുപ്പിനു അനുകൂലമായും നില കൊള്ളുന്നു. ഒടുവിൽ സുരേന്ദ്രൻ വിചാരിച്ചതു പോലെ തന്നെ കൊയ്ത്തു നടക്കുന്നു.അതിനെത്തുടർന്ന് സുരേന്ദ്രന്റെ വീട്ടിൽ അച്ഛനും മകനും തമ്മിൽ സ്വരച്ചേർച്ചയില്ലാതാകുന്നു.അച്ഛൻ കുറുപ്പിന്റെ വീട്ടിൽ അടിമപ്പണി ചെയ്യുന്നതിനു മകൻ ചോദ്യം ചെയ്യുന്നു. മകൻ മാന്യനായ കുറുപ്പദ്ദേഹത്തിനെ നിഷേധിച്ചതിൽ ഗോവിന്ദനും ക്ഷുഭിതനാകുന്നു.സുരേന്ദ്രനെ ഏതു രംഗത്തും സ്നേഹം കൊണ്ടു നിയന്ത്രിക്കുന്നവളാണു സഹോദരി ശാന്ത.അവൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് വീട്ടിൽത്തന്നെ നിൽക്കുകയാണു.
അവളുടെ വിവാഹത്തിനു വേണ്ടി ഗോവിന്ദൻ ജന്മിയായ കുറുപ്പിനോട് കുറേ പണം കടം വാങ്ങിയിരുന്നു., അതു തിരിയെ കൊടുത്തു തീർക്കാൻ കഴിയാത്തതു കൊണ്ട് സുരേന്ദ്രനും കൂടെ കുറുപ്പിന്റെ പാടത്തും പറമ്പിലും പണിക്കു പോകേണ്ട സാഹചര്യമുണ്ടാകുന്നു. തുടക്കത്തിൽ തന്നെ സുരേന്ദ്രനും ബാബുവും തമ്മിൽ വഴക്കുണ്ടാകുന്നു.സുരേന്ദ്രനെ ഏതു വിധേനയും അടിയറവു പറയിക്കാനാണ് കുറുപ്പിന്റെയും മകന്റെയും നീക്കങ്ങൾ.പതിവു പോലെ വള്ളം കളി വരുന്നു. ജന്മിമാരുടെ ആശീർവാദമില്ലാതെ തന്നെ സുരേന്ദ്രനും കൂട്ടുകാരും വള്ളമിറക്കുന്നു.രഹസ്യമായി രാധ വള്ളം കളി കാണാനെത്തുന്നു. അവളെ പരിഹസിച്ചുവെന്ന പേരിൽ ബാബുവും സുരേന്ദ്രനുമായി സംഘട്ടനം നടക്കുന്നു.അതോടെ സുരേന്ദ്രൻ കുറുപ്പിനു പ്രത്യക്ഷ ശത്രുവാകുന്നു.
അന്നു വരെ പഞ്ചായത്തു പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു കുറുപ്പിന് ആദ്യമായി എതിർസ്ഥാനാർത്ഥിയുണ്ടാകുന്നു- സുരേന്ദ്രൻ.ആരു ജയിക്കും എന്നതിനു പന്തയം വെയ്ക്കൽ നടക്കുന്നു.പക്ഷേ കുറുപ്പ് പന്തയം വെയ്ക്കുന്നത് സ്വന്തം മകളെയാണ്.
ഇലക്ഷനിൽ കുറുപ്പ് തോൽക്കുന്നു. തൊഴിലാളികളുടെ ആഫീസിൽ വെച്ച് പന്തയകല്യാണം നടക്കുന്നു. സുരേന്ദ്രനും രാധയും ദമ്പതികളാകുന്നു.പക്ഷേ ആദ്യരാത്രി തന്നെ രാധ മണിയറയിൽ നിന്നും ഭർത്താവിനെ ആട്ടിപ്പുറത്താക്കുന്നു.ആയുഷ്കാലം വരെ സുരേന്ദ്രനെ ഭർത്താവായി അംഗീകരിക്കില്ലെന്ന് അവൾ ശപഥം ചെയ്യുന്നു. നാളുകൾ മുന്നോട്ട് നീങ്ങുന്നു.
തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ച സുരേന്ദ്രനോട് പകരം വീട്ടാൻ ബാബു തയ്യാറാകുന്നു.സുരേന്ദ്രന്റെ സഹോദരി ശാന്തയെയാണ് ബാബുവിന്റെ നോട്ടം
പലതവണ അവളെ വലയിൽ വീഴ്ത്താൻ ബാബു ശ്രമിക്കുന്നു.ഒരു രാത്രി ബാബു നായട്ടിനിറങ്ങുമ്പോൾ അവളെ ഏകയായി കാണുന്നു. ശാന്തയെ ബലാൽക്കാരത്തിനൊരുങ്ങുന്നു.അവൾ പുലമാടത്തിലേക്ക് കയറുന്നു.അന്നു വരെ ജന്മിയെ സേവിച്ചിരുന്ന ഗോവിന്ദന്റെ ശബ്ദം മാറുന്നു.ശാന്തയുടെ ഭർത്താവും വന്നു ചേരുന്നു.
ബാബുവും തല്ലു കൊണ്ട് നാണം കെട്ടു മടങ്ങുന്നു. പക്ഷേ ആ രാത്രി തന്നെ ബാബു റൗഡി സംഘവുമായി സുരേന്ദ്രനെയും ശാന്തയുടെ ഭർത്താവിനെയും വളയുന്നു.- ഏറ്റുമുട്ടലായി – നെല്പ്പുരയിൽ തീ പിടിക്കുന്നു.കുറുപ്പ് തീയ്ക്കകത്തു അകപ്പെടുന്നു.
കടപ്പാട്: പാട്ടുപുസ്തകം