Book |
Publisher |
Category |
Adoor Bhasi
മലയാളസിനിമാഹാസ്യത്തിന് പുതിയ ഒരു ദിശ നല്കിയ ഒരു ഹാസ്യനടനായിരുന്നു അടൂർ ഭാസി. എന്നും നായകന്റെ അടുത്തു നില്ക്കുന്ന
ഒരു കഥാപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യകാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ
ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്രപ്രവർത്തകൻ, ഗായകൻ,
നിർമ്മാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം
‘മലയാളസിനിമയിലെ ലോറൽ-ഹാർഡിമാർ’ എന്ന ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചു.
1927-ൽ ഹാസ്യസാഹിത്യകാരനായിരുന്ന ഇ. വി. കൃഷ്ണപ്പിള്ളയുടേയും ശ്രീമതി. കെ മഹേശ്വരിയമ്മയുടേയും നാലാമത്തെ
പുത്രനായി കെ. ഭാസ്കരൻ നായർ എന്ന അടൂർ ഭാസി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ
കുടുംബം പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് താമസം മാറ്റുകയായിരുന്നു.
ഭാസി തന്റെ അഭിനയജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.
കെ. വിക്രമൻ നായർ, ടി. ആർ. സുകുമാരൻ നായർ, ജഗതി എൻ. കെ ആചാരി എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യമലയാളചിത്രം ‘തിരമാല’. വളരെ അപ്രധാനമായ റോളാണ് ആ പടത്തിൽ ലഭിച്ചത്. 1965-ൽ പുറത്തിറങ്ങിയ ചന്ദ്രതാരയുടെ ‘മുടിയനായ പുത്രൻ’ എന്ന ചിത്രത്തിലഭിനയിച്ചു കൊണ്ടാണ് ശ്രദ്ധേയനായത്. അതിനുശേഷം ഭാസിയുടെ സാനിദ്ധ്യം മലയാളസിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960 -70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത സിനിമകൾ അപൂർവ്വമായിരുന്നു. പ്രശസ്തനടൻ പ്രേം നസീറിനോടൊപ്പം അക്കാലത്ത് ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു.
ഏതു റോളും ഭാസിക്കു വഴങ്ങുമായിരുന്നു. ‘ചട്ടക്കാരി‘ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരള
സംസ്ഥാന സർക്കാരിൻ പുരസ്കാരം 1974- ലഭിച്ചു. തുറന്ന് 1978-ൽ നല്ല നടനുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം
ഒരിക്കൽക്കൂടി ലഭിച്ചു. ഭാസി മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1977-ൽ പുറത്തിറങ്ങിയ ‘ആദ്യപാഠം‘ ആയിരുന്നു
ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ‘അച്ചാരം അമ്മിണി ഓശാരം ഓമന‘ (1977), ‘രഘുവംശം‘ (1978) എന്നിവ
സംവിധാനം ചെയ്തു.
നല്ലൊരു ഗായകൻ കൂടിയാണ് ശ്രീ. അടൂർ ഭാസി. ഒരു മിക്ക ഹാസ്യഗാനങ്ങൾ തന്മയത്തോടെ പാടി ഫലിപ്പിച്ചിട്ടുണ്ട്.
അവിവാഹിതനായിരുന്നു. 1990 മാർച്ച് 29 -ന് അന്തരിച്ചു.
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
അവലംബം : വിക്കീപീഡിയ
ഹാസ്യസാമ്രാട്ടു് ഈ വി കൃഷ്ണപിള്ളയുടെ നാലാമത്തെ മകന്. സി വി രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണു് മാതാവു്. ജനനം 1927. കെ ഭാസ്ക്കരന്‍ നായര്‍ എന്നാണു് ശരിയായ പേരു്. തിരുവനന്തപുരം എം ജി കോളേജില്‍ നിന്നു് ഇന്റര്മീഡിയറ്റു് പാസ്സായി. തുടര്‍ന്നു് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ലോമ എടുത്തു.
ആദ്യം മധുരയിലായിരുന്നു ജോലി. തിരുവന്തപുരം ആകാശവാണിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ ടി എന്‍ ഗോപിനാഥന് നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന സഖി വാരികയില്‍ സഹപത്രാധിപരായി. അക്കാലത്തു് തിരുവനന്തപുരത്തെ പ്രശസ്ത അമച്വര്‍ നാടക സംഘടനയായ കലാവേദിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ടി ആര് സുകുമാരന്‍ നായര്‍, ടി എന്‍ ഗോപിനാഥന് നായര്‍, ജഗതി എന്‍ കെ ആചാരി, നാഗവള്ളി ആര് എസ് കുറുപ്പു്, പി കെ വിക്രമന് നായര്‍ തുടങ്ങിയവരോടൊപ്പം നാടകരാഗത്തു് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തിരമാല എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലഭിനയിച്ചു. 1965ല്‍ ചന്ദ്രതാര നിര്‍മ്മിച്ച മുടിയനായ പുത്രനിലൂടെയാണു് ശ്രദ്ധേയനായതു്. ഈ ചിത്രത്തിലെ അഭിനയത്തിനു് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ ലഭിച്ചു. ഏപ്രില്‍ 18, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ഗുരുവായൂര്‍ കേശവന്, ചട്ടക്കാരി തുടങ്ങി ആയിരത്തി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്ഡു് രണ്ടു തവണയും സഹനടനുള്ള അവാര്ഡു് ഒരു തവണയും ലഭിച്ചു. നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, മല്ലനു മാതേവനും. അടുക്കള രംഗങ്ങളിലൊതുക്കി നിര്‍ത്തിയിരുന്ന സിനിമാ ഹാസ്യത്തെ മുന്‍നിരയിലേക്കു കൊണ്ടു വരികയും ഹാസ്യനടനു് നായകനിരയില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തതു് അടൂര്‍ ഭാസിയാണു്. സി വി രാമന് പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണു് അമ്മ.
ഭാസിക്കു് അഞ്ചു സഹോദരങ്ങള്‍ ഉണ്ടു്. മൂത്ത സഹോദരി ഓമനക്കുട്ടി അമ്മയും. നടനും ആര് കെ ലാബോറട്ടറീസു് ഉടമയായിരുന്ന ചന്ദ്രാജിയും നിര്യാതരായി. രാജലക്ഷ്മിയമ്മ, പത്മനാഭന് നായര്‍, കൃഷ്ണന് നായര്‍ എന്നിവരാണു് മറ്റു് സഹോദരങ്ങള്‍. പ്രശസ്ത നടനും ടി വി താരവുമായ ബി ഹരികുമാര്‍ ഓമനക്കുട്ടിയമ്മയുടെ മകനാണു്. അവിവാതിനായിരുന്ന അടൂര്‍ ഭാസി 1990 മാര്‍ച്ചു് 29 നു അന്തരിച്ചു.
തയ്യാറാക്കിയത് : മാധവഭദ്രൻ
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർ ബുക്ക് - 2010
Amalikal | DC Books | Malayalam Movies Related Memoirs |