തച്ചമ്പലം വീട്ടിൽ പരേതരായ ചോയിക്കുട്ടിയുടെയും ഉണ്ണിമായയുടേയും പുത്രനായി 1936 -ൽ കോഴിക്കോട്ട് ജനിച്ചു. ബേപ്പൂർ ഹൈസ്ക്കൂളിൽ കായികാദ്ധ്യാപനായിരുന്ന അദ്ദേഹത്തെ ദാമോദരൻ മാഷെന്നാണ് സിനിമാലോകത്തും പുറത്തുമുള്ളവർ വിളിച്ചിരുന്നത്. തിക്കോടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകസൌഹൃദത്തിൽ നിന്നാണ് സിനിമയുടെ വഴിയിലെത്തിയത്.
നാടകനടനും രചയിതാവുമായി തിളങ്ങിയ ശേഷമാണ് ശ്രീ. ദാമോദരൻ സിനിമയിലെത്തിയത്. പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘ശ്യാമളച്ചേച്ചി’ എന്ന സിനിമയിൽ മുഖം കാണിച്ചുകൊണ്ടാണ് ശ്രീ. ദാമോദരന്റെ ചലച്ചിത്രപ്രവേശം. ഹരിഹരൻ സംവിധാനം ചെയ്ത ‘ലൌ മാര്യേജ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ തിരക്കഥയെഴുതിയത്. വി എം വിനു സംവിധാനം ചെയ്ത ‘യെസ് യൌവർ ഓണർ’ എന്ന ചിത്രത്തിനു വേണ്ടാണ് അവസാനമായി തിരക്കഥ രചിച്ചത്. അവസാനം അഭിനയിച്ച ചിത്രം രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ ആണ്.
വൻപ്രദർശനവിജയം നേടിയ ഒട്ടേറെ ചിത്രങ്ങളുടെ രചയിതാവാണ് ശ്രീ. ദാമോദരൻ, അദ്ദേഹത്തിന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ എൺപതുകളിൽ മലയാളസിനിമയുടെ ജാതകം തിരുത്തിക്കുറിച്ചു. ഐ. വി. ശശി - ദാമോദരൻ കൂട്ടുകെട്ട് ‘അങ്ങാടി’, ‘മീൻ’, ‘കരിമ്പന’, ‘ഈ നാട്’, ‘അഹിംസ’, നാണയം’, ‘വാർത്ത’, ‘ആവനാഴി’, ‘അടിമകൾ ഉടമകൾ’, ‘അബ്കാരി’, ‘1921‘, ‘ഇൻസ്പെക്ടർ ബൽറാം’ എന്നിങ്ങനെ ഹിറ്റുകളൂടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. ജയൻ, മമ്മൂട്ടി എന്നീ നടന്മാരെ ജനപ്രിയനായകന്മാരാക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ സിനിമകളിൽ മിക്കവയും ചിത്രീകരിച്ചത് കോഴിക്കോട്ട് വെച്ചാണ്. ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിലാണ് ഐ. വി. ശശിയും ദാമോദരനും ഒന്നിച്ചത്.
‘ആര്യൻ’ ‘അദ്വൈതം’, ‘അഭിമന്യു’, ‘കാലാപാനി’, എന്നീ ചിത്രങ്ങളിൽ ടി ദാമോദരനും പ്രിയദർശനും മോഹൻലാലും ഒന്നിച്ചപ്പോൾ അവയും വിജയങ്ങളായി. പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിൽ ശ്രീ ദാമോദരൻ അഭിനയിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ തിന്മകളേയും വിമർശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ അദ്ദേഹം ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. ‘മേഘം’,‘ആനവാൽമോതിരം’, ‘കാട്ടിലെ തടി തേവരുടെ ആന’ എന്നീ പടങ്ങളിലെ അഭിനയം ഉദാഹരണം.
ഭരതൻ സംവിധാനം ചെയ്ത ‘കാറ്റത്തെ കിളിക്കൂട്’, ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ മണിരത്നത്തിന്റെ ഏകമലയാളചിത്രമായ ‘ഉണരൂ’ എന്നിവയുടെ തിരക്കഥയും ശ്രീ. ദാമോദരന്റേതാണ്. ഷാജി കൈലാാസിന്റെ ‘മഹാത്മാ’, വിവ്ജി തമ്പിയുടെ ‘ജനം’, ടി എസ് സുരേഷ്ബാബുവിന്റെ ‘സ്റ്റാലിൻ ശിവദാസ്’, അനിലിന്റെ ‘അടിവേരുകൾ’,‘മൃത്യുഞ്ജയം’ തുടങ്ങിയവയാണ് മറ്റ് തിരക്കഥകൾ.
ഫുട്ബോൾ കമന്റേറ്റർ, റഫറി എന്നീ നിലകളിലും പ്രശസ്തനാണ്.
പരേതയായ ശ്രീമതി. പുഷ്പയാണ് ഭാര്യ. തിരക്കഥാകൃത്ത് ദീദി(പ്രിൻസിപ്പൽ, ഐ എച്ച് ആർ ഡി, കോഴിക്കോട്), സിംന (കോഴിക്കോട് വിദ്യാകേന്ദ്ര), അഡ്വക്കേറ്റ് രശ്മി(ഹൈക്കോടതി) എന്നിവരാണ് മക്കൾ. പി. പ്രേംചന്ദ്(അസി. എഡിറ്റർ, ചിത്രഭൂമി), അഡ്വ. പി. പി. രാജീവ് ലക്ഷ്മൺ(കോഴിക്കോട്), മോഹൻകുമാർ (ബ്ലൂ മൌണ്ട് ടീ ആന്റ് കമ്മോഡിറ്റി ടീ ടെസ്റ്റർ, കൊച്ചി) എന്നിവർ മരുമക്കളുമാണ്. 28 മാർച്ച് 2012-ൽ ഹൃദയാഘാതം മൂലം കോഴിക്കോട്ട് അന്തരിച്ചു.
തയ്യാറാക്കിയത്: ജയലക്ഷ്മി രവീന്ദ്രനാഥൻ
അവലംബം : 29/3/2012-ൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചരമവാർത്ത.