Mookkannoor Sebastian
Story
കഥാകൃത്തും, സംവിധായകനും,നടനും ഒക്കെയായി നാടകരംഗത്തു് ഒരുകാലത്തു് തിളങ്ങി നിന്നിരുന്ന ശ്രീ മൂക്കന്നൂർ സെബാസ്റ്റ്യൻ അങ്കമാലിയിൽ ആണു് ജനിച്ചതു്. ചെറുപ്പം മുതൽക്കേ നാടകകലയോടു് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു. 1951 ൽ അങ്കമാലി ഗ്രാമത്തിലെ നാടകസമിതികളിൽ സ്വന്തമായി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തുകൊണ്ടായിരുന്നു നാടകരംഗത്തേയ്ക്കുള്ള കടന്നു വരവു്. പിന്നീടു് അങ്കമാലി ഭാവനാ തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തം ട്രൂപ്പ് ആരംഭിച്ചു. വിവിധ വിഷയങ്ങളെ പരാമർശിക്കുന്ന ഒട്ടനവധി നാടകങ്ങൾ അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്തു് കേരളമൊട്ടാകെ പ്രദർശിപ്പിച്ചു. ‘സഹനമൂര്‍ത്തി’, ‘ജീവിതഗതി’, ‘അങ്ങാടിയില്‍ നിന്നു വീട്ടിലേക്കു്’, ‘തകര്‍ന്ന മുതലാളി’, ‘കടല്‍ ശാന്തമായി’, ‘നിറതോക്ക്’, ‘മുട്ടുവിന്‍ തുറക്കപ്പെടും’, ‘സ്വർഗ്ഗം കണ്ട സഖാവു്’ തുടങ്ങി മുതലാളിത്തവ്യവസ്ഥയേയും സമൂഹത്തിലെ അനീതികളെയും ദുരാചാരങ്ങളെയുമൊക്കെ ശക്തമായി വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ. അവയൊക്കെയും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെങ്കിലും അതോടൊപ്പം ഫെഡറൽ ബാങ്കിലെ ഒരു ഉദ്യോഗസ്ഥനും ആയിരുന്നു.
ക്രമേണ സിനിമയുടെ വർണ്ണപ്പകിട്ടിൽ ആകൃഷ്ടനായ സെബാസ്റ്റ്യൻ നാട്ടിലെ നാടകപ്രവർത്തനങ്ങളും ബാങ്കിലെ ജോലിയും ഒക്കെ ഉപേക്ഷിച്ചു് 1972 ൽ ചെന്നൈയിൽ എത്തിച്ചേർന്നു. നാടകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ കലാകാരനെ സിനിമാലോകം അത്രകണ്ടു് വരവേൽക്കുകയും ഉൾക്കൊള്ളുകയും ചെയ്തില്ല. നിരാശനായ ഇദ്ദേഹം നിലനിൽപ്പിനുവേണ്ടി ‘ഇന്റര്‍വ്യൂ’, ‘ഒഴുക്കിനെതിരെ’, ‘ഭൂമിദേവി പുഷ്പിണിയായി’, ‘നെല്ല്’ തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വരെ വന്നു. പല സംവിധായകരെയും നിർമ്മാതാക്കളെയും ഒക്കെ സമീപിച്ചു് ഒരുപാടു കഥകൾ പറഞ്ഞുകേൾപ്പിക്കുകയും, എഴുതിക്കൊടുക്കുകയുമൊക്കെ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. സിനിമാരംഗത്തുനിന്നും കിട്ടിയ ഈ അവഗണനകളിൽ നിന്നും പുതുമുഖങ്ങളെവെച്ചു് സ്വന്തമായി ഒരു ചിത്രം നിർമ്മിക്കുക എന്ന ആശയം സെബാസ്റ്റ്യനിൽ ഉടലെടുത്തു. അങ്ങനെ 1979 ൽ അങ്കമാലിയിൽ തനിക്കുണ്ടായിരുന്ന വസ്തുക്കൾ വിറ്റു്, സ്വന്തം കുടുംബാംഗങ്ങളുടെ പോലും എതിർപ്പുകളെ അവഗണിച്ചു് ‘ബിന്ദു’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമകൾ ബ്ളാക് ആന്‍ഡ് വൈറ്റില്നിന്നു് വർണ്ണചിത്രങ്ങളിലേക്കു് പതുക്കെ ചുവടു മാറ്റിക്കൊണ്ടിരിക്കുന്ന ആ സമയത്തായിരുന്നു സെബാസ്റ്റ്യൻ തന്റെ ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ പണി ആരംഭിക്കുന്നതു്. കഥയും സംവിധാനവും ഒക്കെ സ്വയം നിർവ്വഹിച്ചു. മതസൗഹാര്‍ദ്ദം, ദളിതരുടെ ഉദ്ധാരണം,സമുദായമൈത്രി തുടങ്ങിയ നിരവധി ഘടകങ്ങൾക്കു് പ്രാധാന്യം നൽകിക്കൊണ്ടു് കേരളത്തിന്‍െറ സാംസ്കാരികരംഗത്തു് എടുത്തുപറയത്തക്കവിധത്തിലുള്ള പല വിഷയങ്ങളെയും ആസ്പദമാക്കി വ്യത്യസ്തമായി അണിയിച്ചൊരുക്കിയ ഒരു ചിത്രമായിരുന്നു ‘ബിന്ദു’. 1979ല്‍ തുടങ്ങിയ ചിത്രം പല പ്രതികൂല സാഹചര്യങ്ങളേയും തരണം ചെയ്തു് 1984 ൽ ആണു് എല്ലാ പണികളും തീർത്തു് പൂര്‍ത്തിയാക്കാൻ സാധിച്ചതു്. അപ്പോഴേക്കും വർണ്ണചിത്രങ്ങളുടെ വർണ്ണപ്പൊലിമയിൽ സിനിമാരംഗം മുഴുകിക്കഴിഞ്ഞിരുന്നു. പുതുമുഖങ്ങൾ അഭിനയിച്ചിട്ടുള്ള ബിന്ദു എന്ന ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രത്തിനു് വിതരണക്കാരെയോ പ്രദർശിപ്പിക്കാൻ തീയേറ്ററോ കിട്ടിയില്ല. അങ്ങനെ ആദ്യത്തേതും അവസാനത്തേതുമായി നിർമ്മിച്ച തന്റെ ചിത്രത്തോടൊപ്പം വിധി മൂക്കന്നൂർ സെബാസ്റ്റ്യൻ എന്ന പ്രതിഭാശാലിയായ കലാകാരനെ എല്ലാവിധത്തിലും തളർത്തിക്കളഞ്ഞു. നാട്ടിലെ നാടകവേദികളും സ്വന്തമായുണ്ടായിരുന്ന ജോലിയും ഒക്കെ ഉപേക്ഷിച്ചു്, ആത്മവിശ്വാസത്തോടും ലക്ഷ്യബോധത്തോടും കൂടി നല്ല സിനിമകളുടെ ഭാഗമാകുവാനും, സിനിമാരംഗത്തു് തന്റെ കഴിവു തെളിയിക്കുവാനുമായി കോടമ്പാക്കത്തെത്തിയ മൂക്കന്നൂർ സെബാസ്റ്റ്യൻ എന്ന ഈ കലാകാരനു് സിനിമയുടെ ലോകത്തുള്ള മത്സരങ്ങളെ അതിജീവിക്കുവാൻ കഴിയാതെ, ജീവിതത്തിൽ താൻ വിചാരിച്ചതൊന്നും എത്തിപ്പിടിക്കാൻ കഴിയാതെ, കീഴടങ്ങേണ്ടി വന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
തയ്യാറാക്കിയതു് - കല്യാണി
References :
കോടമ്പാക്കം: ബ്ലാക് ആന്റ് വൈറ്റ് - ലേഖകൻ പി.കെ. ശ്രീനിവാസന്
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Bindu |
Mookkannoor Sebastian |
Mookkannoor Sebastian |
Mookkannoor Sebastian |
1985 |
Mookkannoor Sebastian |
Available Web Series : 0
Available Short Movies : 0