പുത്തൻ തലമുറയിലെ ഗായകരുടെ ഇടയിൽ ബഹുമുഖമായ വ്യക്തിത്വവും വൈവിദ്ധ്യത നിറഞ്ഞ സംഗീതപ്രാഗത്ഭ്യവും കൊണ്ടു ശ്രദ്ധേയയായ ഒരു ഗായിക എന്നു നിസ്സംശയം പറയാം ഗായത്രിയെക്കുറിച്ചു്. കഠിനപരിശീലനം കൊണ്ടു തിളക്കമേറിയ സംഗീതപരമായ കഴിവുകൾ കൂടാതെ ആത്മവിശ്വാസം സ്ഫുരിക്കുന്ന സംഭാഷണരീതി കൊണ്ടും പക്വതയേറിയ പെരുമാറ്റരീതി കൊണ്ടും ആകർഷകമായ ഒരു വ്യക്തിത്വമാണു് ഗായത്രിക്കുള്ളതു്. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദധാരിയായ ഗായത്രി തൃശൂരിൽ 1978 മാർച്ച് 3 നു് ജനിച്ചു. ഡോ. പി. യു. അശോകനും, ഡോ. കെ.എസ്. സുനീതിയുമാണു് മാതാപിതാക്കൾ. സോഫ്റ്റ്വെയർ എഞ്ചിനീയറായ ഗണേഷ്, ഗായത്രിയുടെ ഇളയ സഹോദരനാണു്.
പാരമ്പര്യമായി കിട്ടിയ സംഗീതാഭിരുചിയാണു് ഗായത്രിക്കുള്ളതു്. അമ്മമ്മ അമ്മുക്കുട്ടിയമ്മ, കർണ്ണാടസംഗീതാദ്ധ്യാപികയും അമ്മയുടെ സഹോദരി തുളസി, വീണാ പ്രൊഫസറും ആയിരുന്നു. അമ്മയും നന്നായി പാടുമായിരുന്നു. കുടുംബത്തിലുള്ള എല്ലാവരുടെയും പ്രോത്സാഹനത്താൽ വളരെ ചെറിയകുട്ടി ആയിരിക്കുമ്പോൾ മുതലേ ഗായത്രി കർണ്ണാടക സംഗീതം അഭ്യസിക്കാൻ തുടങ്ങി. ആറു വയസ്സുമുതൽ കർണ്ണാടക സംഗീതാഭ്യസനത്തിനുവേണ്ടി ശ്രീ. വാമനൻ നമ്പൂതിരിയുടേയും, പിന്നീടു് മങ്ങാടു് പി. നടേശന്റേയും ശിഷ്യയായി. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ കൊച്ചു ഗായത്രി റേഡിയോയ്ക്കു വേണ്ടി ബാലമംഗളം സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആദ്യമായി ഒരു സോളോ ഗാനം ആലപിച്ചുകൊണ്ടു് തന്റെ സംഗീതയാത്രയ്ക്കു് ആരംഭം കുറിച്ചിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഗായത്രി ഹിന്ദുസ്ഥാനി സംഗീതത്തിനോടും വളരെയധികം താൽപ്പര്യം പ്രകടിപ്പിച്ചുതുടങ്ങി. പർവീൺ സുൽത്താന, കിഷോരീ അമോൽക്കർ, ഹരിഹരൻ എന്നിവരുടെ ഗസലുകളോടു് വളരെ ഇഷ്ടമായിരുന്നു. തൃശൂർ വിമലാ കോളേജിൽ ബി. എ. ബിരുദത്തിനു പഠിക്കുമ്പോള്‍, വെസ്റ്റേൺ സംഗീതമത്സരങ്ങളിൽ ഉൾപ്പെടെ മിക്ക യുവജനോത്സവങ്ങളിലും പങ്കെടുത്തു് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടു്. അക്കാലത്തു് തൃശ്ശൂരിലുണ്ടായിരുന്ന പല ട്രൂപ്പുകളിലും പാടുകയും ചെയ്തിരുന്നു. ‘കലിംഗ’ എന്ന വെസ്റ്റേൺ മ്യൂസിക് ബാൻഡിൽ അംഗമായിരുന്നു.
കോളേജു വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിനോടുള്ള ഉൽക്കടമായ ആവേശം നിമിത്തം പണ്ഡിറ്റ് രമേഷ് നാരായണന്റെ ക്ലാസ്സുകളിൽ ചേർന്നു് ഹിന്ദുസ്ഥാനിസംഗീതത്തിലെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. കൂടുതൽ പഠിക്കുന്നതിനായി ശ്രീമതി അൽക്കാ മരുൾക്കറിന്റെ ശിഷ്യയായി മൂന്നു വർഷത്തോളം പൂനയിൽ താമസിച്ചു പഠിച്ചു. ഗുരുകുലവിദ്യാഭ്യാസരീതിയിലായിരുന്നു ആ അഭ്യസനം. സംഗീതത്തോടു് വളരെയധികം അർപ്പണബോധവും കഠിനമായ പരിശീലനരീതികളിലൂടെ കടന്നു പോകുവാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രമേ അത്തരം അഭ്യസനരീതികളിലോടു് പൊരുത്തപ്പെടുവാൻ കഴിയൂ എന്നതാണു സത്യം. വിജയകരമായി ആ പഠനം പൂർത്തിയാക്കിയ ശേഷം 2000-ൽ ആയിരുന്നു ഗായത്രിയുടെ സിനിമാപിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. തന്റെ കുടുംബ സുഹൃത്തും, പ്രമുഖ തബലിസ്റ്റും, ഗസല്‍ ഗായകനും ആയിരുന്ന ശ്രീ ഫിലിപ്പ് ഫ്രാന്സിസു് ആയിരുന്നു അതിനു നിമിത്തമായതു്. അദ്ദേഹം ആ സമയത്തു് ‘അരയന്നങ്ങളുടെ വീടു്’ എന്ന ചിത്രത്തിന്റെ മ്യൂസിക് അറേഞ്ചർ ആയി പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രസിദ്ധ സംഗീതസംവിധായകനായ ശ്രീ രവീന്ദ്രന് മാസ്റ്ററെ ചെന്നു കാണുകയും, അതുവഴി അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍, ശ്രീ യേശുദാസിനോടൊപ്പം ആ ചിത്രത്തിൽ 'ദീനദയാലോ രാമാ...' എന്ന ഗാനം പാടിക്കൊണ്ടു് ഒരു സിനിമാ പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
പിന്നീടു് ഗായത്രിക്കു് സിനിമയിൽ ധാരാളം മനോഹര ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിൽ നടത്തിയ വര്‍ഷങ്ങളുടെ പരിശ്രമം കൈമുതലായുള്ള ഗായത്രിയുടെ കൈയില്‍ മെലഡിഗാനങ്ങൾ വളരെ സുരക്ഷിതമായിരുന്നു. ഇളയരാജ, ഔസേപ്പച്ചന്, വിദ്യാസാഗര്‍, ജോണ്സന്, രമേശ് നാരായണ്‍, ദീപക് ദേവ് തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുടെ പാട്ടുകള്‍ക്ക് തന്റെ വൈവിദ്ധ്യത നിറഞ്ഞ ശബ്ദം നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ചു. സസ്നേഹം സുമിത്രയിലെ ‘എന്തേ നീ കണ്ണാ..’, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ‘ഘനശ്യാമ വൃന്ദാരണ്യം...’ മകൾക്കു് എന്ന ചിത്രത്തിലെ ‘ചാഞ്ചാടിയാടി’, മുല്ലവള്ളിയും തേന്മാവിലെ ‘ താമരനൂലിനാൽ...’ പ്രാഞ്ചിയേട്ടനിലെ ‘കിനാവിലെ..’ തുടങ്ങി ഒട്ടനവധി ഹിറ്റു് ഗാനങ്ങൾ ഗായത്രി മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ടു്.
എച്ച്. എം.വി. സരിഗമ ഇറക്കിയ ‘വിശുദ്ധി’ എന്ന ഹിന്ദി ഭജന്‍ ആല്‍ബത്തിലെ നാലു പാട്ടുകൾക്കു് സംഗീതസംവിധാനം ചെയ്തുകൊണ്ടു് ആ രംഗത്തും ഗായത്രി ആദ്യത്തെ ചുവടുവെയ്പ്പു നടത്തി. ഒട്ടേറെ മലയാളം, ഹിന്ദി ആൽബങ്ങളിലും ഗായത്രി പാടിയിട്ടുണ്ടു്. പണ്ഡിറ്റ് ജസ്രാജ്, ശങ്കർമഹാദേവൻ, ശുഭ മുഡ്ഗൾ തുടങ്ങിയവരോടൊപ്പം പാടിയ ആൽബം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഗസൽ ആൽബം ‘നീയും നിലാവും’ ശ്രദ്ധിക്കപ്പെട്ട ആൽബമാണു്.
പണ്ഡിറ്റ് വിനായക് ടോർവി (പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ശിഷ്യൻ), പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പ്രവീണയും ഗസല്‍ ഗായികയുമായ ശ്രീമതി ശുഭാ ജോഷി (പണ്ഡിത ശോഭാ ഗുർടുവിന്റെ ശിഷ്യ) എന്നിവരൊക്കെ ഗായത്രിയുടെ സംഗീതയാത്രയിലെ ഗുരുക്കളാണു്. 1995 മുതൽ ആർട് ഓഫ് ലിവിങ്ങ് ഫൌണ്ടേഷന്റെ ഒരു പ്രധാന അംഗവും സജീവപ്രവർത്തകയുമാണു്. ശ്രീ ശ്രീ രവിശങ്കറിന്റെ അരുമശിഷ്യയായ ഗായത്രി ഇപ്പോള്‍ ഗുരുവിനു വേണ്ടി ഇന്ത്യയ്ക്കകത്തും പുറത്തും സംഗീതസദിരുകൾ നടത്താറുണ്ടു്. ‘അനഹത’, ‘വിശുദ്ധി’, ‘സ്മരൺ’ തുടങ്ങി ആർട് ഓഫ് ലിവിങ്ങ് ഫൌണ്ടേഷനു വേണ്ടി ആൽബങ്ങൾ ഇറക്കിയിട്ടുണ്ടു്.
2003- ൽ സസ്നേഹം സുമിത്രയിലെ ‘എന്തേ നീ കണ്ണാ..’ എന്ന ഗാനത്തിനു് ഏറ്റവും മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. 2007 -ൽ ‘Outstanding Women Achievers‘ നായുള്ള ആർട് ഓഫ് ലിവിങ്ങ് ഫൌണ്ടേഷന്റെ പുരസ്കാരം ലഭിച്ചു.
കർണ്ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സിനിമാ സംഗീതം, ഭജന്‍സ് ഇവയിലൊക്കെ കഴിവു തെളിയിച്ച ഗായത്രി യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, ഹരിഹരന്, കെ.എസ്. ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കര്‍ മഹാദേവന് മുതലായ പ്രഗല്ഭരുമായി ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലുമായി ധാരാളം സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടു്, ഇപ്പോഴും പങ്കെടുത്തു വരുന്നു. സ്വദേശത്തും വിദേശത്തുമായി ധാരാളം ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ കച്ചേരികളും സജീവമായി നടത്തിവരുന്നു. ത്യാഗരാജസംഗീതോത്സവം, സൂര്യ സംഗീതോത്സവം, താളം സംഗീതോത്സവം തുടങ്ങി പ്രശസ്ത സംഗീതസഭകളിൽ തന്റെ സംഗീതക്കച്ചേരികൾ മിക്ക വർഷങ്ങളിലും നടത്തിവരുന്ന ഗായത്രി ഫ്യൂഷൻ സംഗീതത്തിലും ജുഗൽബന്ദിയിലും തന്റെ സംഗീതപരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടു്, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
Interviews with Gayathri (Youtube)
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia