2012 മലയാള സിനിമയിൽ "റീമേക്കു"കളുടെ വർഷമായിരുന്നു. മുൻകാലചിത്രങ്ങളുടെ പേരുകളും ആവർത്തനവും ഉണ്ടായിരുന്നു. "റീമേക്കുകൾ" അഥവാ ചിത്രങ്ങളുടെ "പുനരാവിഷ്കരണം. "നിദ്ര", "ചട്ടക്കാരി", "രാസലീല"എന്നീ റീമേക്കുകൾ, ഈ റീമേക്കുകൾ കണ്ട അനുഭവത്തിൽ "പത്മവ്യൂഹം", "സിംഹാസനം", "അസുരവിത്ത്"എന്നീ ചിത്രങ്ങൾ കാണാൻ തിയേറ്ററിലെത്തിയ പ്രേക്ഷകരിൽ ചിലരെങ്കിലും നിരാശപ്പെട്ടിട്ടുണ്ടാകണം. ഇതേ പേരിലുള്ള പഴയ ചിത്രങ്ങളുടെ കഥയുടെ പുനരാഖ്യാനമല്ലല്ലോ ഈ ചിത്രങ്ങൾ ചെയ്തിരിക്കുന്നത്. പേരിൽ മാത്രമേ ചേർച്ചയുള്ളു. കഥ വേറെ. ഇപ്പോഴിതാ വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാലസഖി"യും "റീമേക്കു"മായി വരുന്നു. ഈ "റീമേക്കു"കളുടെ ആവശ്യം? "റീമേക്കു"കൾക്കായി നിർമ്മാതാക്കളെയും സംവിധായകരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്താണ്? മലയാള സിനിമയ്ക്ക് മുതൽകൂട്ട് ആക്കാനാണോ ഈ "റീമേക്കു"കൾ?അതോ കച്ചവടക്കണ്ണുകളോടെയുള്ള വെറും ‘കലാ അഭ്യാസ’മാണോ?
1944 ൽ വൈക്കം മുഹമ്മദ് ബഷീർ രചിച്ച അനശ്വര നോവൽ. ഒരു മുസ്ളിം ബാലികയും മുസ്ളിം ബാലനും തമ്മിൽ ചെറുപ്പത്തിൽ തോന്നിത്തുടങ്ങിയ സ്നേഹം പ്രേമമായി വളരുന്നതും അവസാനം സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ആ ബന്ധം സാക്ഷാത്ക്കരിക്കാനാകാതെ പോയതുമായ കഥയാണ് "ബാല്യകാലസഖി"എന്ന ചെറുനോവലിലൂടെ ബഷീർ ആവിഷ്ക്കരിച്ചിരിക്കുന്നത്. 1967 ൽ ഈ നോവൽ അഭ്രപാളികളിൽ കൂടി ആവിഷ്കരിക്കപ്പെട്ടു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചതോ വൈക്കം മുഹമ്മദ് ബഷീർ തന്നെ. പ്രേനസീറും ഷീലയും - മലയാള സിനിമ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെ ജനപ്രീതി നേടിയ താരജോടികളുണ്ടോ എന്നു സംശയം. സംവിധാനം - ശശികുമാർ. പക്ഷേ ചിത്രത്തിനു നോവലിന്റെയത്ര ജനപ്രീതി ലഭിച്ചില്ല. എന്നാൽ ചിത്രം സാമാന്യ വിജയം നേടുകയും ചെയ്തു.പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാലസഖി"വീണ്ടും അതേ പേരിൽ "റീമേക്ക്"ആയി വരാൻ പോകുന്നു. ഇത് ഒരു മമ്മൂട്ടി ചിത്രമാണു്. നായകൻ മജീദായി മമ്മൂട്ടി.1967 ലെ നസീർ ചിത്രമായ "ബാല്യകാല സഖി"ക്കു ലഭിക്കാതെ പോയ ബഷീറിന്റെ അനശ്വര പ്രേമകഥയ്ക്ക് വായനക്കാരിലുള്ള ജനപ്രീതി "റീമേക്ക്"നു് നേടാനാകുമോ? നേടാനായില്ലെങ്കിൽ ഈ പുനരാഖ്യാനം കൊണ്ട് മലയാളസിനിമയ്ക്ക് എന്തുനേട്ടം?
അഭ്രപാളികളിൽ വിജയിച്ച കഥകളാണ് അതേപേരിൽ വീണ്ടു പുനർനിർമ്മിക്കപ്പെടുന്നതായി കണ്ടു വരുന്നത്. ചില "റീമേക്കു"കൾ അനാവശ്യമല്ലേ എന്നു തോന്നിപ്പോകും. കാരണം "റീമേക്കു"കളുടെ "ഒറിജിനലു"കൾ അത്രമാത്രം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടാകും. "ചെമ്മീൻ"ന്റെ റീമേക്ക് ആർക്കെങ്കിലും വെറുതെ ഒന്നു സങ്കൽപ്പിക്കാൻ കഴിയുമോ" സത്യന്റെ പളനി, ഷീലയുടെ കറുത്തമ്മ, കൊട്ടാരക്കരയുടെ ചെമ്പൻകുഞ്ഞ്, അടൂർഭവാനിയുടെ ചക്കി, മധുവിന്റെ പരീക്കുട്ടി, അടൂർ പങ്കജത്തിന്റെ നല്ല പെണ്ണ് - നടീനടന്മാർ കഥാപാത്രങ്ങളായി ജീവിക്കുകയല്ലായിരുന്നോ ചിത്രത്തിൽ. ഇത്തരത്തിൽ "പൂർണ്ണത" അല്ലെങ്കിൽ "പെർഫെൿഷൻ" (perfection) കൈവരിച്ച ചിത്രങ്ങൾ അധികമുണ്ടാവില്ലായിരിക്കാം. എന്നാലും പ്രേഷകർ കൈയടിച്ചു പ്രോത്സാഹിപ്പിച്ച വിജയചിത്രങ്ങളുടെ "റീമേക്കു"സംരംഭത്തിൽ നിന്നു അൽപ്പം മാറി ചിന്തിച്ചുകൂടെ നിർമ്മാതാക്കൾക്കും സംവിധായകർക്കും? ഭൂതകാലത്തിൽ പരാജയപ്പെട്ട ചിത്രങ്ങളുടെ "റീമേക്കു"കൾ "ബോക്സ് ആഫീസ് "വിജയങ്ങളാക്കി മലയാള സിനിമയ്ക്ക് നൽകിക്കൊണ്ട് അത്തരം "റീമേക്കു"കൾ മലയാള സിനിമയക്ക് മുതൽക്കൂട്ടാകും. നിർമ്മാതാക്കൾക്കും സംവിധായകർക്കും ഉദ്ദേശ സാഫല്യവും!!! പരാജയപ്പെട്ട പഴയ ചില മലയാള ചിത്രങ്ങളുടെ കഥകൾ വളരെ മികച്ചവയാണ്. വർത്തമാനകാലത്തിലും പ്രസക്തിയുള്ള കഥകൾ. ചിത്രങ്ങളുടെ പരാജയത്തിനു കാരണം താരനിർണ്ണയമാകാം, സംവിധാനത്തിന്റെ പാളിച്ചകളാകാം. അത്തരത്തിലുള്ള പഴയ "സിനിമാക്കഥകളുടെ "റീമേക്ക്" അല്ലെങ്കിൽ "പുനർനിർമ്മാണ"മാണ് മലയാള സിനിമാപ്രേക്ഷകർ ആഗ്രഹിക്കുന്നതും.
അന്യഭാഷകളിൽ വെന്നിക്കൊടി നാട്ടിയ ചിത്രങ്ങളുടെ കഥകൾ മലയാളത്തിൽ പുനർനിർമ്മിച്ച് വികൃതവും വിരസവുമാക്കിയ സന്ദർഭങ്ങളുണ്ട്. അത്തരം ചിത്രങ്ങളിൽ ചിലതെങ്കിലും മലയാളത്തിൽ വീണ്ടും പുനർനിർമ്മിച്ച് മലയാള സിനിമ പ്രസ്തുത അന്യഭാഷാ ചിത്രങ്ങളോടു കാണിച്ച അലസമായ സമീപനത്തിനു പ്രായശ്ചിത്തം ചെയ്യട്ടെ.1967 ൽ തെലുങ്കിലെ "ദേവത"(1941) യെ മലയാളത്തിൽ "പാവപ്പെട്ടവൾ"ആയി അണിയിച്ചൊരുക്കി. "മൂവി മാസ്റ്റേഴ്സ് ". സംവിധാനം. പി.എ. തോമസ്. തെലുങ്കിലെ ഒരു ക്ളാസിക് ആയി കരുതപ്പെടുന്ന ചിത്രം. അക്ഷരാർത്ഥത്തിൽ തന്നെ തെലുങ്കിലെ "ദേവത"മലയാളത്തിൽ എത്തിയപ്പോൾ "പാവപ്പെട്ടവൾ " ആയി! തീർത്തും ഒരു അനാവശ്യ റീമേക്ക് സാഹസം! എന്തുകൊണ്ട് മലയാളത്തിലെത്തിയപ്പോൾ മൂക്കും കുത്തി വീണു.
"പാവപ്പെട്ടവൾ "ആയ തെലുങ്കിലെ "ദേവത"യെ വീണ്ടും അണിയിച്ചൊരുക്കി മലയാളത്തിൽ ഒരു "ദേവത" യൊ "മാലാഖ"യൊ ആക്കിക്കൂടാ? ഇന്നും പ്രസക്തിയുള്ള ഇതിവൃത്തം. പ്രഭു കുടുംബത്തിലെ സുന്ദരിയും സുശീലയുമായ വേലക്കാരി വിദേശവിദ്യാഭ്യാസം കഴിഞ്ഞുവന്ന പ്രഭുകുമാരന്റെ പ്രേമവലയത്തിൽപെട്ടു വഞ്ചിക്കപ്പെടുന്നു. ഗർഭിണിയായ വേലക്കാരി വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു. അവൾ വേശ്യത്തെരുവിലെത്തുന്നു. പ്രഭുകുമാരനുവേണ്ടി വിവാഹം ഉറപ്പിച്ചു വച്ചിരുന്ന പരിഷ്കാരിയായ ധനിക പുത്രി അവളുടെ കാമുകനോടൊപ്പം നാടുവിടുന്നു. പശ്ചാത്താപവിവശനായ പ്രഭുകുമാരൻ താൻ വഞ്ചിച്ച വേലക്കാരിയെ വേശ്യാഗൃഹത്തിൽ നിന്നും രക്ഷിച്ചു വീട്ടിലേക്ക് മരുമകളായി കൊണ്ടുവരുന്നു. ഇതാണ് "ദേവത" യുടെ രത്നചുരുക്കം. ചിറ്റൂർ വി. നാഗയ്യ, കുമാരി, സൂര്യകുമാരി തുടങ്ങിയ പ്രഗത്ഭ താരങ്ങൾ അഭിനയിച്ച "ദേവത" എന്ന തെലുങ്ക് ചിത്രം കേരളത്തിലും പ്രദർശന വിജയം നേടിയിരുന്നു. ബി.എൻ.റെഡ്ഡി എന്ന സംവിധായകന്റെ ഏറ്റവും പ്രശസ്തമായ ചിത്രം. 1940 കളിലും 1950 കളിലും അതീവ ജനപ്രീതി ആർജ്ജിച്ച തെലുങ്കുചിത്രങ്ങൾ കേരളത്തിലും പ്രദർശിക്കപ്പെട്ടിരുന്നു. "പാവപ്പെട്ടവൾ" ൽ സത്യൻ, കമലാദേവി, വിധുബാല തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ചിത്രം ദയനീയമായി പരാജയപ്പെട്ടു. "ദേവത" യുടെ കേരള സന്ദശനത്തിനു ശേഷം രണ്ടര ദശകങ്ങൾ പിന്നിട്ടിട്ടും പഴമക്കാർ ആ തെലുങ്കു ചിത്രത്തെ മറന്നിട്ടില്ലായിരുന്നു. "പാവപ്പെട്ടവൾ"ടെ വേഷത്തിൽ എത്തി മലയാളം സംസാരിച്ച "ദേവത" അവരെ നിരാശരാക്കി. "റീമേക്ക് "അത്രയ്ക്കു മോശമായിരുന്നു. ഒരു വേലക്കാരിയെ കേന്ദ്ര കഥാപാത്രമാക്കി വന്ന പ്രഥമ ദക്ഷിണേന്ത്യൻ ചിത്രമായിരുന്നു "ദേവത". ഒരു "ബ്ളാക് ആന്റ് വൈറ്റ് "ക്ളാസിക്ക്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ കെ.രാമനാഥ് ഒരു മലയാളിയായിരുന്നു. തിരുവനന്തപുരം സ്വദേശി. ചിത്രത്തിൽ നായകൻ വേലക്കാരിയെ മാനഭംഗപ്പെടുത്തുന്ന രംഗം അതീവ സാങ്കേതികമികവോടെ, ഒട്ടും ആഭാസതയില്ലാതെ ചിത്രീകരിച്ചത് അക്കാലത്തെ ചർച്ചാവിഷയമായിരുന്നു. വിദേശ മാഗസിനുകളുടെ സെക്സ് കവറുകളും,കാമലാഞ്ഛനയുള്ള പ്രതിമയും, ചില കലണ്ടർ ദൃശ്യങ്ങളും മാറ്റി മാറ്റി കാണിച്ചായിരുന്നു ദൃശ്യം ക്യാമറയിൽ പകർത്തിയത്. "സിംബോളിക് "ആയി ചിത്രീകരിച്ച ഈ മാനഭംഗരംഗം സംവിധായകന്റെയും ഛായാഗ്രാഹകന്റെയും ഭാവനയുടെ ഉദാത്ത ഉദാഹരണമാണ്. വിദേശത്തുനിന്നും വിദ്യാഭ്യാസം കഴിഞ്ഞെത്തിയ നായകൻ (നാഗയ്യ) പുസ്തകവായനയിൽ മുഴുകിയിരിക്കുമ്പോൾ അടുത്ത മുറിയിൽ തൈരു കടയുന്ന വേലക്കാരി (കുമാരി) യെ ശ്രദ്ധിക്കുന്ന ഒരു രംഗമുണ്ട്. വേലക്കാരിയുടെ ചലനങ്ങളും ശരീരഭാഗങ്ങളും നായകന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നു. നായകൻ വേലക്കാരിയിൽ ആകൃഷ്ടനാകുന്നത് ഈ രംഗം കൊണ്ടാണ്. നായകൻ നായികയിൽ കാമാസക്തനാകുന്ന രംഗം ഒട്ടും ആഭാസം കലരാതെയാണ് ചിത്രീകരിച്ചത്.
"ദേവത" യിലെ സാങ്കേതിക മികവൊന്നും തന്നെ "പാവപ്പെട്ടവൾ"ൽ ദൃശ്യമല്ലായിരുന്നു. ഇനി "പാവപ്പെട്ടവൾ" തെലുങ്കു ചിത്രത്തിന്റെ "റീമേക്ക് അല്ല" "യാദൃശ്ചികമായ സാമ്യം" എന്നാണ് വാദമെങ്കിൽ ഒരു ചോദ്യം. തെലുങ്കിൽ "ദേവത" യായി അക്ഷരാർത്ഥത്തിൽ തിളങ്ങിയ ഈ സാമൂഹ്യ കഥയെ എങ്ങനെ "പാവപ്പെട്ടവൾ" (ഇതും അക്ഷരാർത്ഥത്തിൽ തന്നെ) ആയി മലയാളീകരിച്ചു? സംവിധാനത്തിൽ വരുന്ന പാകപ്പിഴകൾ, സംഭാഷണം, മർമ്മപ്രധാനമായ രംഗങ്ങളുടെ ചിത്രീകരണത്തിലുള്ള സൂക്ഷ്മതക്കുറവ്, താരനിർണ്ണയം. ഇതൊക്കെയാണ് "റീമേക്കു" കളുടെ വിധി നിശ്ചയിക്കുന്ന ഘടകങ്ങൾ/ കാരണങ്ങൾ.
"പാവപ്പെട്ടവൾ" ടെ വിധി ഏറ്റുവാങ്ങിയ നിരവധി അന്യഭാഷാ റീമേക്കുകൾ മലയാളത്തിലുണ്ട്. ചില പ്രധാന ചിത്രങ്ങൾ പരാമർശനീയമായി തോന്നുന്നു. വളരെ സംക്ഷിപ്തമായി ആ ചിത്രങ്ങളിലേക്ക് ഒരു എത്തിനോട്ടം.
തെലുങ്കിൽ "മിസ്സമ്മ" , തമിഴിൽ "മിസ്സിയമ്മ" (1955), ഹിന്ദിയിൽ "മിസ് മേരി" (1957) മറാത്തിയിൽ "ഝക്ളി മൂത്" (1957) - എല്ലാ ഭാഷകളിലും വിജയം വരിച്ച നർമ്മ പ്രധാനമായ ഒരു സാമൂഹ്യ ചിത്രം. "ചന്ദാമാമ" (അമ്പിളി അമ്മാവൻ - കുട്ടികളുടെ മാസിക) പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനായ ചക്രപാണി എഴുതിയ കഥയ്ക്ക് ആധാരം 1935 ലെ "മൻമൊയി ഗേൾസ് സ്കൂൾ" (Manmoyee Girls School) എന്ന ബംഗാളി ചിത്രം. രവീന്ദ്രനാഥ മൈത്ര രചിച്ച ഒരു ബംഗാളി നാടകത്തിന്റെ ചിലച്ചത്രാവിഷ്കാരമായിരുന്നു "മൻമൊയി ഗേൾസ് സ്കൂൾ". എല്ലാ ഭാഷകളിലും സിനിമാ പഥത്തിൽ കൂടി ജൈത്രയാത്ര നടത്തിയ ഈ നർമ്മരസപ്രധാനമായ സാമൂഹ്യകഥ മലയാളത്തിൽ "മിസ് മേരി" (1972) യായി വന്ന് പ്രേഷകരെ ബോറടിപ്പിച്ചു. തീർത്തും "അനാവശ്യ"മായിരുന്നു ഈ മലയാളം "റീമേക്ക്". തെലുങ്കിൽ എൻ.ടി. രാമറാവു, സാവിത്രി, തമിഴിൽ ജെമിനി ഗണേശൻ, സാവിത്രി; ഹിന്ദിയിൽ ജെമിനി ഗണേശൻ, മീനാകുമാരി - വിജയചിത്രങ്ങളിലെ നായികാനായിക താരങ്ങൾ ഇങ്ങനെ ആയിരുന്നു. 1935 ലെ ബംഗാളി ചിത്രം "മൻമൊയി ഗേൾസ് സ്കൂൾ" ൽ ജഹർഗാംഗുലി നായകൻ, കാനൻ ദേവി നായിക. ജോലി ലഭിക്കാൻ വേണ്ടി ഭാര്യാഭർത്താക്കന്മാരായി കപടനാടകം കളിക്കേണ്ടിവന്ന നായികാനായകന്മാരുടെ അഭിനയം യഥാർത്ഥ പ്രേമത്തിലും വിവാഹത്തിലും കലാശിക്കുന്ന നർമ്മരസപ്രധാനമായ സാമൂഹ്യകഥ. മലയാള ചിത്രത്തിലെ താരനിർണ്ണയത്തിൽത്തന്നെ പാകപ്പിഴ. നായിക - രേണുക ഒരു പുതുമുഖം. ഉപനായിക -ജൂനിയർ ഷീല. നായകൻ "നിത്യഹരിതനായകൻ" പ്രേംനസീർ തന്നെ. നായകനേക്കാൾ നായികയ്ക്ക് പ്രാധാന്യമുള്ള കഥ. കാനൻ ദേവിയും സാവിത്രിയും മീനാകുമാരിയും ഉജ്ജ്വലമാക്കിയ നായികാ കഥാപാത്രം. മേരിയെ അലങ്കോലമാക്കി മലയാളചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ജമുനയായിരുന്നു ഉപനായിക. ആ കഥാപാത്രത്തെ മൂന്നു ഭാഷകളിലും അവിസ്മരണീയമാക്കി ജമുന. മലയാളത്തിൽ ജൂനിയർ ഷീല അവതരിപ്പിച്ച ഉപനായികയാകട്ടെ ചിത്രം കണ്ടു തിയേറ്ററിനു പുറത്തിറങ്ങിയപ്പോഴേ പ്രേക്ഷകമനസ്സുകളിൽ നിന്നും മാഞ്ഞുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി - മൂന്നു ഭാഷകളിലും പ്രയോജനപ്പെടുത്തിയ ഒരു ഈണം - മലയാളത്തിൽ ആ ഈണത്തെ തഴുകിയുള്ള ഒരു ഗാനം മാത്രമാണു മുൻകാല ചിത്രങ്ങളോടു നീതി പുലർത്തി എന്നു പറയാവുന്ന ഒരു ഘടകം. "മണിവർണ്ണനില്ലാത്ത വൃന്ദാവനം ..........." (ജയചന്ദ്രൻ, സുശീല) ഹിന്ദിയിൽ "വൃന്ദാവൻ കാ കൃഷ്ണകന്നയ്യ........(റാഫി, ലത) " തമിഴിൽ "വൃന്ദാവനവും നന്ദകുമാരനും....." (എ.എം.രാജ, സുശീല). ഈ ഗാനങ്ങളെ തഴുകി മെനഞ്ഞെടുത്ത മേൽപ്പറഞ്ഞ മലയാളഗാനം മാത്രമാണ് മലയാളത്തിലെ "മിസ് മേരി" യുടെ സ്മരണ നിലനിർത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജമ്പു! ആരാണാവോ ഈ സംവിധായകൻ. ബംഗാളി, ഹിന്ദി, തെലുങ്ക് തമിഴ് ഭാഷകളിൽ വിജയം വരിച്ച കഥ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളായി കേരളത്തിലും പ്രദർശനവിജയം നേടിയ കഥ. മലയാളികൾക്കു് "ആവർത്തനവിരസത"ഉളവാക്കാത്ത കഥ മാതൃഭാഷയിലായപ്പോൾ പ്രേക്ഷകരെ നിരാശരാക്കി. "മിസ് മേരി" യുടെ മലയാളരൂപം അവർക്കൊരു ശിക്ഷയായി!! വെന്നിക്കൊടി നാട്ടിയ ഒരു അന്യഭാഷാ ചിത്രത്തിന്റെ കഥയെ മലയാള ഭാഷയിൽ അഭ്രപാളികളിലാക്കി എങ്ങനെ വിരസവും വികൃതവുമാക്കാമെന്നതിനു ഉദാഹരണങ്ങൾ മാത്രം- "പാവപ്പെട്ടവളും" "മിസ് മേരി" യും.
അന്യഭാഷകളിൽ നിന്നും മലയാളത്തിലെത്തിയ മറ്റു ചില ചിത്രങ്ങളിതാ:
"പോലീസുകാരൻ മകൾ" (തമിഴ് -1962)
- മലയാളത്തിൽ "വ്യാമോഹം" (1977)
"ഗലാട്ടാ കല്യാണം" (തമിഴ് -1968)
- മലയാളത്തിൽ "സ്നേഹിക്കാൻ സമയമില്ല" (1978)
"ഇരുകോടുകൾ" (തമിഴ് -1969)
- മലയാളത്തിൽ "മോഹവും മുക്തിയും" (1977)
"പാശമലർ" (തമിഴ് -1961)
- മലയാളത്തിൽ "ശാന്ത ഒരു ദേവത" (1977)
"നാനും ഒരു പെൺ" (തമിഴ് -1963)
- മലയാളത്തിൽ "ഹൃദയത്തിന്റെ നിറങ്ങൾ" (1979)
"ശിത്തി" (തമിഴ് -1966)
- മലയാളത്തിൽ "അച്ഛന്റെ ഭാര്യ" (1971)
"സബാഷ് മീന" (തമിഴ് -1958)
- മലയാളത്തിൽ "ചിരിക്കുടുക്ക" (1976)
"ആർതി" (ഹിന്ദി-1962)
- മലയാളത്തിൽ "മനസ്വിനി" (1968)
"കല്യാണപ്പരിശ്" (തമിഴ് -1959)
- മലയാളത്തിൽ "സമ്മാനം" (1975)
"അന്നൈ" (തമിഴ് -1962)
- മലയാളത്തിൽ "അമ്മ" (1976)
"ഫൂൽ ഔർ പത്ഥർ " (ഹിന്ദി -1964)
- മലയാളത്തിൽ "പുതിയവെളിച്ചം" (1979)
"ദീക്ഷ" (തെലുങ്ക് -1966)
- മലയാളത്തിൽ "കുസൃതിക്കുട്ടൻ" (1966)
"കർപ്പകം" (തമിഴ് -1963)
- മലയാളത്തിൽ "വിഷുക്കണി" (1977)
"രാമു" (തമിഴ് -1966)
- മലയാളത്തിൽ "ബാബുമോൻ" (1975)
മേൽ പരമാർശിച്ച ചില ചിത്രങ്ങൾ മൂല ചിത്രത്തോളം മേന്മ പുലർത്തിയില്ലെങ്കിലും മോശമെന്നു പറയാതിരിക്കത്തക്കവിധം നന്നായിരുന്നു, ജനപ്രീതിയും ബോക്സ് ആഫീസ് വിജയവും നേടിയിരുന്നു. എന്നാൽ ചില ചിത്രങ്ങൾ "പാവപ്പെട്ടവൾ "ടെ വഴി പിൻതുടരുകയായിരുന്നു. ഉദാഹരണത്തിന് "ഹൃദയത്തിന്റെ നിറങ്ങൾ", "അച്ഛന്റെ ഭാര്യ", "അമ്മ", "മോഹവും മുക്തിയും" തുടങ്ങിയ ചിത്രങ്ങൾ. ഏതു ഭാഷയിലായാലും അഭിനയപ്രതിഭകളായ നടീനടന്മാർ അനശ്വരമാക്കിയ കഥാപാത്രങ്ങളുണ്ട്. അത്തരം കഥാപാത്രങ്ങളെ മറ്റു നടീനടന്മാരാൽ അവതരിപ്പിക്കപ്പെടുന്നതു സ്വീകരിക്കാൻ വിമുഖത ഉണ്ടാകുന്നത് സ്വാഭാവികം. ഉദാഹരണത്തിന് "ചെമ്മീൻ" ലെ ചക്കി മരക്കാത്തിയെ അടൂർഭവാനിയല്ലാതായി കാണാൻ ആകുമോ? കഥാപാത്രത്തോടു അത്രയ്ക്ക് താദാത്മ്യം പ്രാപിച്ചതല്ലേ അടൂർ ഭവാനിയുടെ രൂപം പ്രേക്ഷകമനസ്സുകളിൽ? "അന്നൈ" എന്ന തമിഴ് ചിത്രത്തിൽ പി. ഭാനുമതിയുടെ അഭിനയപാടവം അത്തരത്തിലായിരുന്നു. സ്വസഹോദരിയുടെ മകനെ ദത്തെടുത്തു വളർത്തുകയും ദത്തുപുത്രന്റെ സ്നേഹം അവന്റെ അമ്മയായ സ്വസഹോദരിയായിട്ടുപോലും പങ്കിടാൻ തയ്യാറാകാത്ത വളർത്തമ്മയായിട്ടുള്ള അഭിനയം. ചിത്രം മുഴുവനും നിറഞ്ഞുനിൽക്കുന്ന പെറ്റമ്മയുടെ സ്നേഹത്തെ മറികടക്കുന്ന പോറ്റമ്മയുടെ സ്നേഹം. ഭാനുമതിയുടെ "പോറ്റമ്മ" യെ കണ്ടു മനസ്സിൽ പതിഞ്ഞ പ്രേക്ഷകർ മലയാളത്തിലെ "അമ്മ" യിലെ കെ.ആർ.വിജയയുടെ പോറ്റമ്മയെ നിഷ്കരുണം പുറന്തള്ളി. കെ.ആർ. വിജയ മികച്ച നടി തന്നെ. പക്ഷേ ഭാനുമതി ഉജ്ജ്വലമാക്കിയ കഥാപാത്രത്തിന്റെ ചിത്രത്തെ പ്രേക്ഷകമനസ്സുകളിൽ നിന്നും അൽപ്പം പോലും വ്യതിചലിപ്പിച്ചു സ്ഥാനം നേടാൻ കെ.ആർ. വിജയയ്ക്കു കഴിഞ്ഞില്ല.
തമിഴിലെ പ്രശസ്ത നോവലിസ്റ്റും പുരോഗമനസാഹിത്യത്തിന്റ ഉപജ്ഞാതാക്കളിൽ ഒരാളുമായിരുന്ന കോതൈനായകി അമ്മാൾ എന്ന സാഹിത്യകാരി രചിച്ച "ദയാനിധി" എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു "ശിത്തി" (1966). കുടുംബത്തിന്റെ ഉയർച്ചയ്ക്കായി ഒരു മധ്യവയസ്കന്റെ പത്നിയാകേണ്ടിവന്ന ത്യാഗമയിയായ ഒരു യുവതിയുടെ കഥ. ആദ്യഭാര്യയിലെ കുട്ടികളുടെ "ശിത്തി" (രണ്ടാനമ്മ)യായി പത്മിനിയുടെ ഉജ്ജ്വല പ്രകടനം. മുരടനായ ഭർത്താവായി എം.ആർ.റാധ വമ്പിച്ച പ്രദർശന വിജയം നേടിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് "ഔരത്ത് " (1967) ലും രണ്ടാനമ്മയായി പത്മിനി തന്നെ.
ഹിന്ദി ചിത്രവും സാമാന്യ വിജയം നേടി. മലയാളത്തിൽ ചിത്രം പുനർനിർമ്മിച്ചത് "അച്ഛന്റെ ഭാര്യ " (1971) എന്ന പേരിൽ. സംവിധാനം -തിക്കുറിശ്ശി സുകുമാരൻ നായർ. കേന്ദ്ര കഥാപാത്രമായ രണ്ടാനമ്മ,"അച്ഛന്റെ ഭാര്യ" യായി പത്മിനിയുടെ ഇളയ സഹോദരി രാഗിണി. പക്ഷേ രാഗിണിയുടെ "അച്ഛന്റെ ഭാര്യ" ക്ക് "ശിത്തി" ക്കോ "ഔരത്ത് " നോ ലഭിച്ച സ്വീകരണം ലഭിച്ചില്ല. മുരടനായ ഭർത്താവായി അഭിനയിച്ചതോ ഹാസ്യതാരമായി മാത്രം കൂടുതലും പ്രേക്ഷകർ കാണാനാഗ്രഹിച്ചിരുന്ന അടൂർഭാസിയും. "അച്ഛന്റെ ഭാര്യ" യുടെ ഭാവി "എട്ടുനിലയിൽ പൊട്ടി" യുള്ള വീഴ്ച. പ്രധാനമായും താരനിർണ്ണയമാണു് മലയാളം റീമേക്കിനെ ദയനീയ പരാജയത്തിലേക്ക് നയിച്ചത്.
"ദീക്ഷ" (1951) എന്ന തെലുങ്കു ചിത്രം അതീവ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു കുടുംബ ചിത്രം. സംവിധായകൻ കെ.എസ്. പ്രകാശ് റാവു തമിഴിൽ "അണ്ണി" (1951) എന്ന പേരിലും ഒരേ സമയം നിർമ്മിച്ച ചിത്രം. രണ്ടു ചിത്രങ്ങളിലും "അണ്ണി" (ചേട്ടത്തി)യായി അഭിനയിച്ചത് തമിഴ്/തെലുങ്ക് നടി ജി.വരലക്ഷ്മി. മലയാളത്തിലെ റീമേക്ക് "കുസൃതിക്കുട്ടൻ" (1966). സംവിധാനം എം. കൃഷ്ണൻ നായർ. ഭർതൃസഹോദരനെ മകനെപോലെ ലാളിക്കുകയും ചെയ്യുന്ന ത്യാഗമയിയും സ്നേഹമയിയുമായ ചേട്ടത്തിയമ്മയായി അംബികയ്ക്കു പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ചിത്രത്തിനു സാമാന്യവിജയം മാത്രം. അക്കാലത്ത് "റൊമാന്റിക്" പരിവേഷമുണ്ടായിരുന്ന അംബികയ്ക്ക് ചേട്ടതിയമ്മയായി പ്രേക്ഷകരെ വശീകരിക്കാനായില്ല. ആ റോളിൽ ഒരുപക്ഷേ മിസ് കുമാരിക്കു കഴിയുമായിരുന്നിരിക്കാം. പ്രധാനമായും താരനിർണ്ണയത്തിലുള്ള അപാകത ചിത്രത്തിന്റെ വിജയ സാധ്യത കുറച്ചുകളഞ്ഞു.
കുടുംബചിത്രങ്ങളുടെ സംവിധായകൻ എം.കൃഷ്ണൻ നായർ, 1977 ൽ ഒരു സാഹസം ചെയ്യിച്ചു നിർമ്മാതാവു് കൃഷ്ണൻ നായരെക്കൊണ്ട്. ശിവാജി ഗണേശന്റെ എക്കാലത്തെയും സൂപ്പർഹിറ്റായ "പാശമലർ " (തമിഴ് 1961) എന്ന ചിത്രം മലയാളത്തിൽ "റീമേക്ക് " ചെയ്യിച്ചു. "ശാന്ത ഒരു ദേവത" -തമിഴ് ചിത്രത്തിനു തിരക്കഥയെഴുതിയ കെ.പി.കൊട്ടാരക്കര തന്നെയായിരുന്നു മലയാള ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. മലയാള ചിത്രം ദയനീയമായി പരാജയപ്പെട്ടു. "രാഖി" (1962)യാകട്ടെ ബോക്സ് ആഫിസിൽ വിജയിച്ചു. തമിഴിൽ ശിവാജിഗണേശൻ - സാവിത്രി; ഹിന്ദിയിൽ അശോക് കുമാർ - വഹീദാ റെഹ് മാൻ; മലയാളത്തിൽ മധു- കെ.ആർ.വിജയ എന്നീ താരങ്ങളായിരുന്നു കഥയിലെ മുഖ്യ കഥാപാത്രങ്ങളായ സഹോദരീ സഹോദരന്മാരെ അവതരിപ്പിച്ചത്. തമിഴിൽ കെ.പി.കൊട്ടാരക്കരയെ ഒരു ‘താരമാക്കി’ "പാശമലർ" ന്റെ തിരക്കഥ. എന്നാൽ അതേ തിരക്കഥയ്ക്ക് സംഭാഷണവും കൂടി രചിച്ച കെ.പി. കൊട്ടാരക്കരയ്ക്കു് തിരിച്ചടിയാണ് "ശാന്ത ഒരു ദേവത" നൽകിയത്. മൂലചിത്രമായ "പാശമലർ" ന്റെ മധുരസ്മരണകൾ പ്രേക്ഷക മനസ്സുകളിൽ തെളിഞ്ഞു നിന്നിരുന്ന സമയം. വീണ്ടും വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു "പാശമലർ". മലയാള ചിത്രങ്ങൾ തുടർപ്രദർശനങ്ങളിലെ "ആഴ്ച" (വെള്ളിയാഴ്ച മുതൽ വ്യാഴാഴ്ച വരെ) പൂർത്തിയാക്കാൻ പ്രേക്ഷകരെ കിട്ടാത്ത ദിവസങ്ങൾ "ഗ്യാപ്"(Gap) എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നു. ഗാപ് ദിനങ്ങളിൽ "പാശമലർ " പോലെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചു വന്നിരുന്നു. "പാശമലർ " അത്തരത്തിലുള്ള "ഗ്യാപ്" നെ "ഹൗസ്ഫുൾ" ആക്കിയിരുന്നു. "ശാന്ത ഒരു ദേവത " യുടെ മുഖ്യ ഘടകങ്ങൾ വലിയ പൊരുത്തക്കേടൊന്നുമില്ലായിരുന്നു. എന്നിരുന്നാലും "ശാന്ത ഒരു ദേവത" നിർമ്മാതാവിന് ഒരു ശിക്ഷയായി. മുടക്കു മുതൽ ലഭിച്ചോ എന്നു സംശയം.
കമലഹാസന്റെ ആദ്യചിത്രം "കളത്തൂർ കണ്ണമ്മ" (1960). ഭീംസിങ്ങ് സംവിധാനം ചെയ്ത ഈ സൂപ്പർഹിറ്റ് തമിഴ് ചിത്രത്തെ മലയാളത്തിലാക്കി പരാജയം ചോദിച്ചു വാങ്ങിക്കുകയായിരുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. മലയാള റീമേക്കിന്റെ പേരു് "നവവധു" (1971). സംവിധാനം പി.ഭാസ്കരൻ. ഹിന്ദിയിൽ "മൈം ചുപ് രഹൂംഗി" (1962) എന്ന പേരിലെടുത്ത ചിത്രത്തിന്റ വിജയമായിരിക്കാം പി.ഭാസ്കരനെ "കളത്തൂർ കണ്ണമ്മ" യെ ഒരു "നവവധു" ആക്കി മലയാളത്തിലെത്തിക്കാൻ പ്രേരിതനാക്കിയത്. ഹിന്ദി ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് ഭീംസിങ്ങ് തന്നെയായിരുന്നു. തമിഴ് ചിത്രത്തിലെ "കണ്ണമ്മ" സാവിത്രിയും ഹിന്ദി ചിത്രത്തിനലെ നായിക മീനാകുമാരിയും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു ദുഃഖപുത്രിയായ ചിത്രത്തിലെ നായികാ വേഷത്തിൽ. വിവാഹത്തിനുമുമ്പേ കാമുകനിൽ നിന്നും അകലേണ്ടിവരുകയും ഒരു കുഞ്ഞിനു് ജന്മം നൽകി ആ കുഞ്ഞിൽ നിന്നും കൂടി വേർപെടേണ്ടിവന്ന ഹതഭാഗ്യയായ ദുഃഖപുത്രിയാണ് കഥയിലെ നായിക. മലയാള ചിത്രത്തിൽ ദുഃഖപുത്രിയായ നായികയെ അവതരിപ്പിച്ചതോ, മലയാള സിനിമയുടെ "ദുഃഖപുത്രി" യായ ശാരദയും. പക്ഷേ, "നവവധു" വിൽകൂടി ദുഃഖപുത്രിക്ക് പ്രേക്ഷകരിൽ താൻ അവതരിപ്പിച്ച കഥാപാത്രം വഴി ചലനമുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാനോ, ചിത്രത്തെ വിജയിപ്പിക്കാനോ കഴിഞ്ഞില്ല. ചിത്രം വന്നതും പോയതും ആരും അറിഞ്ഞില്ല. തമിഴ് ഗാനരചയിതാവ് കണ്ണദാസന്റെ സഹോദരൻ എ.എൽ ശ്രീനിവാസൻ ആയിരുന്നു "നവവധു" വിന്റെ നിർമ്മാതാവ്. "കളത്തൂർ കണ്ണമ്മ" യുടെ അസൂയാവഹമായ വിജയമായിരിക്കാം മലയാളം റീമേക്കിന് നിർമ്മാതാവിനെ പ്രേരിപ്പിച്ചത്. തമിഴിൽ നിർമ്മാതാവ് എ.വി. മെയ്യപ്പനായിരുന്നു. ഒരു ശരാശരി വിജയചിത്രത്തിന്റെ എന്നല്ല, അത്ര മോശമല്ലാത്ത "പരാജയചിത്ര" ത്തിന്റെ പോലും ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ ഇറങ്ങിയിരുന്ന കാലമായിരുന്നു അന്നു്. എന്നാൽ ദേവരാജൻ മാസ്റ്റർ ചിത്രത്തിനുവേണ്ടി ഈണം പകർന്ന ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ ഇറക്കാൻ പോലും നിർമ്മാതാക്കൾ മുന്നോട്ടു വന്നില്ല എന്നതിൽ നിന്നും "നവവധു" നിർമ്മാതാവിനുണ്ടാക്കിയ സാമ്പത്തിക ബാധ്യത മനസ്സിലാക്കാവുന്നതേയുള്ളു."നിത്യഹരിതനായകൻ" പ്രേനസീർ നായകൻ, "ദുഃഖപുത്രി" ഉർവ്വശി ശാരദ നായിക. ചിത്രം പരാജയപ്പെട്ടതിന്റെ മുഖ്യ കാരണം മൂലചിത്രത്തിന്റെ ഒളിമങ്ങാത്ത മധുരസ്മരണ തന്നെ. ഇന്നത്തെപോലെ ദൃശ്യചാനലുകളോ എഫ്.എം. റേഡിയോ ചാനലുകളോ ചിത്രത്തിന്റെ പരസ്യത്തിനായി ഇല്ലാതിരുന്ന കാലം. ചുവർ പരസ്യങ്ങൾ കഴിഞ്ഞാൽ പിന്നെ പരസ്യം, ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ "വായ്മൊഴി" തന്നെ. "കളത്തൂർ കണ്ണമ്മ" യുടെ റീമേക്കാണ് "നവവധു" എന്ന "വായ്മൊഴി" പരസ്യം പ്രേക്ഷകരുടെ തീയേറ്ററിലേക്കുള്ള ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ.- "ഉപ്പോളം വരുമോ ഉപ്പിലിട്ടത്"? "കളത്തൂർ കണ്ണമ്മ" യോളം വരുമോ "നവവധു"? ബോക്സ് ആഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളുടെ "റീമേക്ക്"എന്ന സാഹസത്തിനൊരുങ്ങുമ്പോൾ നിർമ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം - മൂല ചിത്രത്തിനോടു നീതി പുലർത്താൻ പറ്റുമോ എന്നു ചിന്തിക്കുക. മൂലചിത്രത്തിൽ ഇല്ലാത്ത എന്തെങ്കിലും പുതിയ ചേരുവകൾ റീമേക്കിൽ ഉൾപ്പെടുത്താൻ സാധ്യത ഉണ്ടോ എന്നും ആലോചിക്കുക. മലയാളത്തിൽ റീമേക്കുകൾവഴി പ്രേക്ഷകരെ സിനിമയിൽ നിന്നും തീയേറ്ററുകളിൽ നിന്നും അകറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
റീമേക്ക് വഴി വലിയ കേടുപാടുകൾ കൂടാതെ രക്ഷപ്പെട്ട ചിത്രങ്ങളുമുണ്ട്. മൂലചിത്രത്തേക്കാൾ ജനപ്രീതി നേടിയില്ലെങ്കിലും മൂല ചിത്രത്തോളമോ, മൂലചിത്രത്തോടടുത്തോ വിജയവും ജനപ്രീതിയും നേടിയ ചിത്രങ്ങളുമുണ്ട്. ഹിന്ദിയിലെ ഒരു സൂപ്പർഹിറ്റ് ചിത്രം 1962 ലെ "ആർതി" . മീനാകുമാരി, അശോക് കുമാർ, പ്രദീപ്കുമാർ മുഖ്യ നടീനടന്മാർ. സംവിധാനം ഫണിമജുംദാർ. "ആർതി" യെ മലയാളത്തിൽ "മനസ്വിനി" (1968) എന്ന പേരിൽ അവതരിപ്പിച്ചു. "മദ്രാസ് മൂവീസ്" ന്റെ ബാനറിൽ വാസുദേവൻ - സംവിധാനം പി.ഭാസ്കരൻ. "ഭാരതസ്ത്രീ തൻ ഭാവ ശുദ്ധി" യെയും മനുഷ്യനിൽ ഒളിഞ്ഞു കിടക്കുന്ന ഏതൊരു കഠോര ഹൃദയത്തിലും അന്തർലീനമായിരിക്കുന്ന നന്മനിറഞ്ഞ സ്നേഹത്തേയും അടിസ്ഥാനമാക്കിയുള്ള കുടുംബകഥ. മലയാളത്തിൽ പ്രധാന താരങ്ങൾ ശാരദ, സത്യൻ, മധു. ചിത്രം വൻവിജയം വരിച്ചു. ഹിന്ദിയിൽ റോശൻ ഒരുക്കിയ ഈണങ്ങൾ ജനപ്രീതി നേടിയപ്പോൾ "മനസ്വിനി" യിൽ ബാബുരാജ് ഒരുക്കിയ ശ്രുതിമധുര ഗാനങ്ങളും ചിത്രത്തിന്റെ വിജയത്തിനു സഹായകമായി.
വിജയിച്ച മറ്റൊരു റീമേക്ക് - "വിഷുക്കണി" (1977). 1963 ൽ കെ.എസ്.ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ കെ.എസ്. ശബരിനാഥൻ നിർമ്മിച്ച "കർപ്പകം" എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു "വിഷുക്കണി". "കർപ്പകം" എന്ന ചിത്രത്തിൽ നിന്നും വാരിക്കൂട്ടിയ പണം കൊണ്ട് നിർമ്മാതാവ് സ്വന്തമായി നിർമ്മിച്ച സ്റ്റുഡിയോ ആണത്രെ "കർപ്പകം സ്റ്റുഡിയോ". കെ. ആർ. വിജയയും ജെമിനി ഗണേശനുമായിരുന്നു പ്രധാനവേഷങ്ങളിൽ. "കർപ്പകം" ത്തിന്റെ ഹിന്ദി റീമേക്ക് "രിശ്തെനാത്തെ (1965) സംവിധാനം ചെയ്തതും കെ.എസ്.ഗോപാലകൃഷ്ണൻ തന്നെ. രാജ്കുമാറും നൂതനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി റീമേക്ക് സാമാന്യ വിജയം നേടി. 1977 ലെ "വിഷുക്കണി" തീയേറ്ററുകളിലെത്തിയത് "വിഷുക്കണി" യായിട്ടുതന്നെ. വിഷു ചിത്രമായിരുന്നു "വിഷുക്കണി" . പ്രേംനസീർ, ശാരദ, വിധുബാല മുഖ്യവേഷങ്ങളിൽ. ചിത്രം വിജയിച്ചു. ഹിന്ദി റീമേക്കിനേക്കാൾ ബോക്സ് ആഫീസ് വിജയം നേടി മലയാള റീമേക്ക്. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടി സലിൽ ചൗധരി ഒരുക്കിയ ഈണങ്ങളും ചിത്രത്തെ വിജയത്തിലേക്കു നയിക്കാൻ സഹായകമായി. മൂല തമിഴ് ചിത്രത്തിന്റെ റിലീസിനു 14 വർഷത്തിനു ശേഷമാണ് മലയാളം റീമേക്ക്. ഹിന്ദി റീമേക്ക് "രിശ്ത്തെനാത്തെ" യാകട്ടെ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ മാത്രമാണ് പ്രദർശിപ്പിക്കപ്പെട്ടത്. കഥയുടെ ആവർത്തനവിരസത അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടില്ല. സലിൽ ചൗധരി ഒരുക്കിയ ഈണങ്ങളും വിഷു ഉത്സവക്കാലവും ചിത്രത്തിന്റെ വിജയ സാധ്യതകൾക്ക് കരുത്തേകി. 1971 ലെ "അച്ഛന്റെ ഭാര്യ" എന്ന റീമേക്ക് വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ, 1977 ലെ "വിഷുക്കണി" പരിഹരിച്ചു നിർമ്മാതാവിന്റെ കാര്യത്തിൽ. "അച്ഛന്റെ ഭാര്യ" യുടെ നിർമ്മാതാവു തന്നെയായിരുന്നു "വിഷുക്കണി" നിർമ്മിച്ചതും.
ശിവാജി ഗണേശൻ ചിത്രമായ "സബാഷ്മീന" (1958) ശരാശരി വിജയമെന്നേ പറയാനാകൂ. അത്ര അറിയപ്പെടാത്ത മിസ് മാലിനിയായിരുന്നു നായിക. ഉപനായികയായി സരോജാദേവി. നർമ്മ രസപ്രധാനമായ ഈ തമിഴ് ചിത്രം ഹിന്ദിയിൽ "ദിൽ തേരാ ദിവാന" (1962) ആയി പുനർനിർമ്മിച്ചു തമിഴ് ചിത്രത്തിന്റെ നിർമ്മാതാക്കളായ "പത്മിനി പിൿച്ചേഴ്സ്". രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത് ബി.ആർ. പന്തലു. 1976 ഇതേ കഥ "ചിരിക്കുടുക്ക" എന്ന പേരിൽ മലയാളത്തിലും പുനർനിർമ്മിച്ചു.
എ.ബി.രാജ് ആയിരുന്നു സംവിധായകൻ. താരതമ്യേന നോക്കുമ്പോൾ ഹിന്ദി റീമേക്കിനേക്കാൾ വിജയിച്ചു "ചിരിക്കുടുക്ക". ദാദാ മിറാസി രചിച്ച നർമ്മരസപ്രധാനമായ പ്രണയകഥയുടെ അടിസ്ഥാനം, തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. ചേരിനിവാസികളുടെ പുനരധിവാസവും ചിത്രത്തിന്റെ സന്ദേശമായിരുന്നു. പ്രേംനസീറും വിധുബാലയും മുഖ്യവേഷത്തിൽ അഭിനയിച്ച ഈ മലയാളം റീമേക്ക് മൂലചിത്രത്തോടു നീതി പുലർത്തി.
തമിഴിലെ "രാമു" (1966) മലയാളത്തിൽ "ബാബുമോൻ" (1975) ആയും, "കല്യാണപ്പരിശ് " (1959) മലയാളത്തിൽ "സമ്മാനം" (1975) ആയും പ്രദർശനത്തിനെത്തി. രണ്ടു മലയാളം റീമേക്കുകളും ശരാശരി വിജയം മാത്രം. എന്നാൽ "കല്യാണപ്പരിശ്" ന്റെ ഹിന്ദി റീമേക്ക് "നസ്റാന" (1961) സൂപ്പർ ഹിറ്റായി. "രാമു" ഹിന്ദിയിലെ "ദൂർ ഗഗൻ കി ഛാവ് മെ" (1964) എന്ന കിശോർ കുമാർ ചിത്രത്തിന്റെ കോപ്പിയായിരുന്നു. ഹിന്ദി ചിത്രം പരാജയപ്പെട്ടു. എന്നാൽ തമിഴ് റീമേക്കായ "രാമു" വും മലയാളം റിമേക്കായ "ബാബുമോനും" വിജയിക്കുകയും ചെയ്തു. ഒരു ഹാസ്യനടനായും റൊമാന്റിക് നായകനായും പ്രേക്ഷകർ കണ്ടു ശീലിച്ച കിശോർ കുമാറിനെ ഒരു ദുരന്തനായകനായി കാണാൻ പ്രേക്ഷകർ വിമുഖത കാണിച്ചതാകാം ഹിന്ദി ചിത്രത്തിന്റെ പരാജയ കാരണം.
വളരെ സൂക്ഷ്മതയോടെ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്തു് അവതരിപ്പിച്ച "പുതിയവെളിച്ചം" (1979) അതിന്റെ മൂലചിത്രത്തോടു് ഏതാണ്ടു പൂർണ്ണമായും നീതി പുലർത്തിയ വിജയിച്ച ചിത്രമായിരുന്നു. 1966 ൽ റിലീസായ "ഫൂൽ ഔർ പത്ഥർ" എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു "പുതിയവെളിച്ചം". മലയാളം റീമേക്കിനു മുമ്പു തന്നെ തമിഴിൽ "ഒളിവിളക്ക്" (1968) എന്ന പേരിൽ എം.ജി.ആർ. നെ നായകനാക്കിയുള്ള തമിഴ് റീമേക്ക് കേരളത്തിലും വമ്പിച്ച പ്രദർശന വിജയം നേടിയിരുന്നു. താരനിർണ്ണയത്തിന്റെ കാര്യത്തിൽ ശ്രീകുമാരൻതമ്പി കാണിച്ച സൂക്ഷ്മത ശ്ളാഘനീയം തന്നെ. ഹിന്ദിയിൽ "ഹി-മാൻ"(HE-MAN) പരിവേഷമുള്ള ധർമ്മേന്ദ്ര ആയിരുന്നു നായകൻ. സന്ദർഭവശാൽ കൊള്ളക്കാരനായിത്തീർന്ന നായകൻ. സ്നേഹം കൊണ്ടു നായകനെ നേർവഴിക്കു കൊണ്ടുവരുന്ന ഒരു വിധവ. ഹിന്ദിയിൽ വിധവയായി മീനാകുമാരി. തമിഴിൽ നായകൻ എം.ജി.ആർ. വിധവയായി ഷൗക്കാർ ജാനകി. മലയാളത്തിൽ ജയനെ നായകനാക്കിയാണ് ശ്രീകുമാരൻ തമ്പി ആ ചിത്രത്തോടും കഥാപാത്രത്തോടും നീതി പുലർത്തിയത്. വിധവയായി ശ്രീദേവിയെ അഭിനയിപ്പിച്ചതും യുക്തമായ തീരുമാനം തന്നെ. ശോക കഥാപാത്രങ്ങളെ അവതിരപ്പിക്കുന്നതിൽ ശാരദയെപ്പോലെ തന്മയത്വമുള്ള അഭിനേത്രികൾ ഉണ്ടായിരുന്നെങ്കിലും ശ്രീവിദ്യയെ നായികയാക്കാനുള്ള തമ്പിസാറിന്റെ തീരുമാനം എറ്റവും യുക്തം തന്നെയെന്ന് ചിത്രം കണ്ടതിനുശേഷം ഏതു പ്രേക്ഷകനും വിധി എഴുതും എന്നു സംശയമില്ല. അതുപോലെ നായകനായി ജയനെയല്ലാതെ വേറെ ഒരു നടനെ ആ കഥാപാത്രാവതരണത്തിനു സങ്കൽപ്പിക്കാൻ കഴിയാത്തപോലെ ജയൻ അവതരിപ്പിച്ചു. തമിഴിൽ എം.ജി.ആറിനു ചേർന്ന വേഷമല്ലായിരുന്നു "ഒളിവിളക്ക്" ലേതു്. "മക്കൾതിലക" ത്തിന്റെ ആകാരവും കഥാപാത്രത്തിനു ചേർന്നതല്ലായിരുന്നു. എം.ജി.ആറിന്റെ താരമൂല്യം കൊണ്ടു മാത്രമായിരിക്കാം ചിത്രം വിജയിച്ചത്. ഒരു "നെഗറ്റീവ്"റോളിൽ എം.ജി.ആർ വിജയിച്ച അപൂർവ്വ ചിത്രങ്ങളിലൊന്നായിരുന്നു "ഒളിവിളക്ക്". ചിത്രത്തിന്റെ ക്ലൈമാക്സ് മക്കൾതിലക"ത്തിന്റെ ഇമേജിനു കളങ്കം വരാത്തവിധത്തിൽ മാറ്റി തമിഴ് ചിത്രത്തിൽ! മൂലകഥയിൽ നായകന്റെ പ്രേമഭാജനം വെടിയേറ്റു മരിക്കുകയും നായകൻ വിധവയെ സ്വീകരിക്കുകയും ചെയ്യുന്നതായിട്ടാണ്. എന്നാൽ തമിഴിൽ നായകൻ പ്രേമഭാജന (ജയലളിത) ത്തെ ജീവിതസഖിയായി സ്വീകരിക്കുന്നു, വിധവയെ സഹോദരിയായിട്ടും. മലയാളത്തിൽ ജയൻ വിധവയായ ശ്രീവിദ്യയെ ജീവിതത്തിലേക്കു ക്ഷണിക്കുന്നു. പ്രേഭാജനം ജയഭാരതി വെടിയേറ്റു മരിക്കുന്നു. ഹിന്ദിയിൽ ധർമ്മേന്ദ്രയുടെ പ്രേമഭാജനം ശശികലയായിരുന്നു. മൂലകഥയോടു നീതി പുലർത്തിയ റീമേക്ക് ആയിരുന്നു "പുതിയ വെളിച്ചം". സലിൽ ചൗധരി ഈണം പകർന്ന ഗാനങ്ങളും ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയത്തിനു കാരണമായി.
ശരത് ചന്ദ്ര ചാറ്റർജിയുടെ അനശ്വര പ്രണയകഥ "ദേവദാസ്" സാമൂഹ്യനോവലുകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം വെള്ളിത്തിരയിലെത്തിയത് "ദേവദാസ് ്" തന്നെ. 1935 ൽ റിലീസായ "ന്യൂ തീയേറ്റഴ്സ്്" ന്റെ ഹിന്ദി ചിത്രത്തിൽ കെ.എൽ. സൈഗാൾ , ജമുന, 1955 -ൽ റിലീസായ ബിമൽ റോയ് ചിത്രത്തിൽ ദിലീപ് കുമാർ സുചിത്രസെൻ; 1953 ൽ പുറത്തിറങ്ങിയ തമിഴ് /തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൽ നാഗേശ്വര റാവു, സാവിത്രി; 1974 -ൽ റിലീസായ വിജയനിർമ്മല സംവിധാനം ചെയ്ത തെലുങ്കു, ചിത്രത്തിൽ കൃഷ്ണ, വിജയ നിർമ്മല - അനശ്വര പ്രണയജോടികളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടീനടന്മാർ എല്ലാവരും തന്നെ കഥയോടും കഥാപാത്രങ്ങളോടും നീതി പുലർത്തി. ഏറ്റവും മികച്ച ദേവദാസ് - പാർവ്വതി ജോടിയായിട്ട് പൊതുവെ അംഗീകരിക്കപ്പെടുന്നത് ഹിന്ദിയിൽ ദിലീപ് കുമാർ -സുചിത്രാ സെൻ ജോടിയും ദക്ഷിണേന്ത്യൻ ഭാഷകളിൽ നാഗേശ്വരറാവു-സാവിത്രി ജോടിയുമാണ്. 1955 ലെ ഹിന്ദി ചിത്രത്തിൽ ചന്ദ്രമുഖിയായി അഭിനയിച്ച വൈജയന്തിമാലയും 1953 ലെ തമിഴ്/ തെലുങ്കു ചിത്രങ്ങളിൽ അതേ കഥാപാത്രത്തെ അവതരിപ്പിച്ച ലളിതയും (തിരുവിതാംകൂർ സഹോദരിമാരിൽ മൂത്ത സഹോദരി) കഥാപാത്രത്തെ അനശ്വരമാക്കി. മലയാളത്തിലും വന്നു 1989 ൽ ഒരു "ദേവദാസ്" ചിത്രം. വേണു നാഗവള്ളി - പാർവ്വതി മുഖ്യവേഷങ്ങളിൽ ദേവദാസും പാർവ്വതിയുമായി. ചിത്രം വന്നതും പോയതും ആരും അറിഞ്ഞില്ല. സംവിധാനം "ക്രോസ്ബെല്റ്റ്" മണി.
എന്തിനായിരുന്നുവോ ഈ സാഹസം. കെ.രാഘവൻ ഈണം പകർന്ന ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. ഒരു ഗാനം മാത്രം അൽപ്പം ശ്രദ്ധ പിടിച്ചുപറ്റി. "സ്വപ്നമാലിനി തീരത്ത്......." (യേശുദാസ്, അരുന്ധതി) ദേവദാസ് ചിത്രങ്ങളുടെ ശ്രേണിയിൽ ഏറ്റവും മോശമായ അവതരണമായിരുന്നു മലയാളം "ദേവദാസ്" മിക്ക ചിത്രങ്ങളിലും അന്തർമുഖനായ നിരാശാകാമുക പരിവേഷമുള്ള കഥാപാത്രങ്ങളെ അവതിരിപ്പിച്ച വേണുനാഗവള്ളിയെക്കൊണ്ട് മലയാളത്തിലും ശരത് ചന്ദ്ര ചാറ്റർജിയുടെ അനശ്വര പ്രണയകഥയെ അവതരിപ്പിച്ചു പണം വാരാനായിരുന്നിരിക്കാം നിർമ്മാതാക്കളായ പൊന്നമ്പലം എം. സാമുവൽ, സേതുനാഥ് എന്നീ ഹതഭാഗ്യരുടെ പദ്ധതി. ബോക്സ് ആഫീസിൽ ഇതുപോലെ ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങൾ അധികം ഉണ്ടാകില്ല. "ദേവദാസ്" പോലുള്ള ക്ളാസിക്കുകളെ അവതരിപ്പിക്കുമ്പോൾ എല്ലാ മേഖലകളിലും അതീവ ജാഗ്രത പുലർത്തണം. പ്രത്യേകിച്ചും അന്യഭാഷകളിൽ വിജയിച്ച സാഹിത്യകൃതികളുടെ കാര്യത്തിൽ. മലയാളസിനിമയ്ക്കും ഭാഷയ്ക്കും തന്നെ നാണക്കേടാണ് അത്തരം ക്ളാസിക്കുകൾ മലായളസിനിമയിൽ തകർന്നടിയുന്നതു്.
അന്യഭാഷാ ചിത്രങ്ങളുടെ റീമേക്കുകളുടെ കഥ അങ്ങനെ. ഇനി മലയാളത്തിൽ പരാജയപ്പെട്ട ചില ചിത്രങ്ങളുടെ കാര്യം. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നല്ല സാഹിത്യ കൃതികൾ അഭ്രപാളികളിൽ പരാജയപ്പെട്ട സന്ദർഭങ്ങളുമുണ്ട്. അത്തരം മലയാള ചിത്രങ്ങളാണ് "റീമേക്കു" ചെയ്യപ്പെടേണ്ടത്. സംവിധാനത്തിലുള്ള പോരായ്മ, എഡിറ്റിങ്ങ് തുടങ്ങിയ സാങ്കേതിക വശങ്ങളുടെ പരാജയം. ഇതൊക്കെയാകാം നല്ല കെട്ടുറപ്പുള്ള കഥകൾ വെള്ളിത്തിരയിൽ പരാജയപ്പെടാൻ കാരണം. ഉദാഹരണത്തിന് ചന്തുമേനോന്റെ "ഇന്ദുലേഖ" യുടെ 1966 ലെ ചലച്ചിത്രാവിഷ്കാരം. കലാനിലയം കൃഷ്ണൻനായർ സവിധാനം ചെയ്ത "ഇന്ദുലേഖ" യുടെ അതേപേരിലുള്ള ചലച്ചിത്രരൂപം പരാജയപ്പെട്ടു. "പുള്ളിമാൻ " (1972) എസ്.കെ.പൊറ്റക്കാടിന്റെ അതേപേരിലുള്ള ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച "പരാജയ" ചിത്രമായിരുന്നു. കാട്ടാക്കട ദിവാകരന്റെ "അനന്തശയനം" എന്ന നോവലിനെ ആസ്പദമാക്കി അതേപേരിൽ 1972 ൽ കെ.സുകുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രവും പരാജയ ചിത്രങ്ങളുടെ കൂട്ടത്തിൽപെടുന്നു. വി.ടി.നന്ദകുമാറിന്റെ "ദൈവത്തിന്റെ മരണം" ആണ് 1972 ൽ പുറത്തിറങ്ങിയ "തീർത്ഥയാത്ര" എന്ന ചിത്രത്തിന് ആധാരമായത്. അതീവ ജനപ്രീതി നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരം പരാജയപ്പെടാൻ കാരണം അവതരണത്തിലുള്ള പാകപ്പിഴകളായിരുന്നിരിക്കാം. എം.ടി വാസുദേവൻനായരുടെ കഥയെ ആസ്പദമാക്കി നിർമ്മിച്ച "വിൽക്കാനുണ്ട് സ്വപ്നങ്ങൾ" (1980), സാറാ തോമസിന്റെ "പവിഴമുത്ത്" എന്ന നോവലിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരം. ഈ ചിത്രങ്ങളുടെ പരാജയകാരണം മേല്പറഞ്ഞതുപോലെ അവതരണത്തിലും സാങ്കേതികതയിലുമുണ്ടായ പോരായ്മകളായിരുന്നിരിക്കാം. ശക്തമായ ഇത്തരം കഥകളുടെ "റീമേക്കു" കളാണ് നമുക്കാവശ്യം. ചരിത്രം പരിശോധിച്ചുനോക്കിയാൽ നല്ല കെട്ടുറപ്പുള്ള കഥയായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങിയ മലയാളചിത്രങ്ങൾ നിരവധി ഉണ്ട്. ആ വഴിക്ക് സഞ്ചരിച്ചു് അത്തരം കഥകളുടെ പുനരാവിഷ്കാരമാണ് കൂടുതൽ അഭികാമ്യം, വിജയചിത്രങ്ങളുടെ "റീമേക്കു" കളേക്കാൾ.
മലയാളത്തിൽ ഉള്ളതുപോലെ "റീമേക്കു" പ്രവണത ഇതര ദക്ഷിണേന്ത്യൻ ഭാഷകളിൽ ഉണ്ടെന്നു തോന്നുന്നില്ല. "താളവട്ടം" (1986) തമിഴിൽ "മനസ്സുക്കുൾ മത്താപ്പൂ" (1988) എന്ന പേരിൽ റീമേക്ക് ചെയ്തു വിജയം നേടി. എന്നാൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ലഭിച്ച അംഗീകാരം തമിഴിൽ പ്രഭുവിനു ലഭിച്ചില്ല. "അടിമകൾ " (1969) തമിഴിൽ കെ. ബാലചന്ദ്രർ "നിഴൽകൾ നിജമാകിറത് " (1978) എന്ന ശീർഷകത്തിൽ പുനർനിർമ്മിച്ചു വിജയിപ്പിച്ചു. "റീമേക്കു" ഒരു കലയാണെങ്കിൽ ആ കലയിൽ മലയാളസിനിമാ പ്രവർത്തകർ ഇതര ദക്ഷിണേന്ത്യൻ ഭാഷാസിനിമാ പ്രവർത്തകരേക്കാൾ നിപുണരാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഹിന്ദിയിൽ നിന്നും മലയാളത്തിലെന്നപോലെ തമിഴിലും റീമേക്കുകൾ സാധാരണം. അത്തരം റീമേക്കുകളുടെ താരതമ്യം നമ്മളെ എത്തിക്കുന്നത് മേല്പറഞ്ഞ നിഗമനത്തിൽ. ഹിരൺ നാഗ് സംവിധാനം ചെയ്ത "സുനയന " (1979) എന്ന ഹിന്ദിചിത്രം മലയാളത്തിൽ "നിന്നിഷ്ടം എന്നിഷ്ടം" (1986) എന്ന പേരിലും തമിഴിൽ "നീലകുയിൽ" (1995) എന്ന പേരിലും പുനർനിർമ്മിക്കപ്പെട്ടു. മലയാള റീമേക്ക് മൂലഹിന്ദി ചിത്രത്തേക്കാൾ വിജയം നേടി. തമിഴ് റീമേക്ക് അത്ര സഫലമായില്ല. അതുപോലെ ഋഷികേശ് മുഖർജിയുടെ "ഖൂബ്സൂരത്ത് " (1980) എന്ന ഹിന്ദി ചിത്രം മലയാളത്തിൽ "വന്നു കണ്ടു കീഴടക്കി " (1985) എന്ന പേരിലും തമിഴിൽ "ലക്ഷ്മി വന്താച്ച് " (1986) എന്ന പേരിലും പുറത്തിറങ്ങി. റീമേക്കുകൾ ജനപ്രീതിയുടെ കാര്യത്തിലും ബോക്സ് ആഫീസ് വിജയത്തിലും മൂലചിത്രത്തിന്റെ അടുത്തെങ്ങും എത്തിയില്ല. എന്നാൽ മലയാള ചിത്രം തമിഴ് ചിത്രത്തേക്കാൾ വളരെ മുന്നിലായിരുന്ന ബോക്സ് ആഫീസ് വിജയത്തിലും ജനപ്രീതിയിലും.
"റീമേക്കുകൾ"ക്കു സ്വാഗതം തന്നെ. എന്നാൽ മലയാളത്തിൽ വിജയിച്ച കഥകൾ തന്നെ വീണ്ടും പുതിയരൂപത്തിൽ അവതരിപ്പിക്കുന്നതിനേക്കാൾ അഭികാമ്യം ആ പഴയ ക്ളാസ്സിക്കുകൾ വേറിട്ടു നിൽക്കുന്നതു തന്നെയായിരിക്കും. "ചട്ടക്കാരി" എന്നാൽ ലക്ഷ്മി അഭിനയിച്ച "ചട്ടക്കാരി", ചിത്രത്തിലെ കഥാപാത്രം അത്രയ്ക്ക് ചേർന്നിരിക്കുന്നു അവതരിപ്പിച്ച അഭിനേത്രിയുമായിട്ട്. മാത്രമല്ല ചിത്രത്തന്റെ അവതരണവും കുറ്റമറ്റതായിരുന്നു. "രതി നിർവ്വേദം" എന്നാൽ ജയഭാരതിയുടെ ചിത്രം. അങ്ങനെ തന്നെയായണ് വേണ്ടത്. ഈ രണ്ടു ചിത്രങ്ങളും പുനർനിർമ്മിച്ചുവല്ലോ. മൂല ചിത്രങ്ങൾക്ക് ലഭിക്കാതിരുന്ന എന്തു അംഗീകാരമാണ് പുതിയ ആവിഷ്കാരങ്ങൾക്ക് ലഭിച്ചതു്? അവാർഡുകളല്ല ഉദ്ദേശിച്ചത്. പ്രേക്ഷകരുടെ അംഗീകാരമാണ് പ്രധാനം. മൂലചിത്രങ്ങൾക്ക് പ്രേക്ഷക ഹൃദയങ്ങളിൽ ലഭിച്ച സ്ഥാനത്തിന്റെ അടുത്തെങ്ങും എത്തുകയില്ല പുതിയ "റീമേക്കുകൾ".
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പഴയ മലയാള ചിത്രങ്ങൾ. കെട്ടുറപ്പുള്ള കഥയായിരുന്നാലും സാങ്കേതികതയുടെ പോരായ്മയോ താരനിർണയത്തിലുള്ള അപാകതയോ കാരണം പരാജയപ്പെട്ട ചിത്രങ്ങൾ. അത്തരം ചിത്രങ്ങളായിക്കൊള്ളട്ടെ ഇനി മുതൽ "റീമേക്ക്" എന്ന പ്രക്രിയയ്ക്ക് ലക്ഷ്യം. അന്യഭാഷാ ചിത്രങ്ങൾ റീമേക്ക് ചെയ്യുമ്പോൾ "ദോ ആംഖേം ബാരഹ് ഹാത്ത്"(ഹിന്ദി 1957) "തുറന്ന ജയിൽ”(1982) ആക്കി പുനരവതരിപ്പിക്കുന്ന രീതിയിലുള്ള ദുഃസാഹസത്തിൽ നിന്നും വിട്ടു നിൽക്കുക. ബിമൽ റോയിയുടെ ലോകോത്തര ക്ളാസിക് ഹിന്ദി ചിത്രം "ദോ ബിഗാ സമീൻ" (1953) മാതൃഭാഷയിൽ "കിടപ്പാടം" (1954) ആക്കി നാണംകെട്ടതാണ് മലയാളത്തിലെ സിനിമാപ്രവർത്തകർ. ഇനിയും അത്തരത്തിലുള്ള സാഹസങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
വാൽക്കഷ്ണം -
* "ആഭിജാത്യം", "തെക്കൻകാറ്റ് ", "ആരണ്യകാണ്ഡം", "അഭിമാനം" തുടങ്ങിയ മലയാള ചിത്രങ്ങളുടെ നിർമ്മാതാവ് ശ്രീ. ആർ. എസ്. പ്രഭു ഇന്നു സിനിമാലോകത്തു നിന്നും അകന്നു ജീവിക്കുകയാണ് ചെന്നൈയിൽ. "ആയുധം" (1981) എന്ന മൽട്ടി സ്റ്റാർ ചിത്രത്തിന്റെ പരാജയത്തോടെ സിനിമാ ലോകത്തുനിന്നും വിട്ടുമാറി നിൽക്കുന്ന ആർ. എസ്.പ്രഭു "ആഭിജാത്യം", "അഗ്നിവ്യൂഹം", "അധികാരം" എന്നീ ചിത്രങ്ങളുടെ റൈറ്റ്സ് നൽകാൻ തയ്യാറാണെന്ന് ഒരു അഭിമുഖത്തിൽ ഈയിടെ പറഞ്ഞതായി റിപ്പോർട്ട് (ചിത്രഭൂമി 2013 ജനുവരി 31) റീമേക്കിന് തയ്യാറാകുന്ന നിർമ്മാതാക്കളും സംവിധായകരും ഇങ്ങനെയുള്ള പഴയ നിർമ്മാതാക്കളെ സഹായിക്കുക - റീമേക്കിനു് സാധ്യതയുള്ള ചിത്രങ്ങളുടെ റൈറ്റ്സ് അവരിൽ നിന്നും വാങ്ങിച്ചുകൊണ്ട്. ആ നിർമ്മാതാക്കൾക്കും അതു് സഹായകരമാകും.
* "മദർ ഇന്ത്യ", (ഹിന്ദി, 1957) യെ പോലെയുള്ള ക്ളാസിക് ചിത്രങ്ങൾ "റീമേക്കു" ചെയ്യാനുള്ള "അതിസാഹസം" കാണിക്കാതിരിക്കുക. കാരണം പൂർണ്ണത കൈവരിച്ച ആ കലാസൃഷ്ടിയെ അനുകരിച്ചു വേറെ ചിത്രമാകാം, പക്ഷെ ആ ചിത്രത്തിന്റെ കഥ പുനരാവിഷ്കരിക്കുന്നതു് ആ ചിത്രത്തോടു കാണിക്കുന്ന നന്ദികേടാകും. "മദർ ഇന്ത്യ" യെക്കാൾ മികവോടെ ആ കഥയോ, കഥയിലെ സന്ദേശമോ ഇനിയും അഭ്രപാളികളിൽ പകർത്താൻ ഒരിക്കലും കഴിയുകയില്ല.
|