എങ്ങു നിന്നോ അവൻ വന്നു.ജയൻ. ചായങ്ങളും ബ്രഷുകളും ചായം കൂട്ടുന്ന കത്തിയുമായി അവൻ ആ ചേരിയിലേക്കു വന്നു.
പോക്കറ്റടിക്കാരും വ്യാജവാറ്റുകാരും വേശ്യകളും താമസിക്കുന്ന ചേരിയിൽ അവൻ ഒരു ഏകാന്ത പഥികനായിരുന്നു.അവന്റെ ജീനിയസ് അവനെ അന്യരിൽ നിന്നും അകറ്റി നിർത്തി. ജീനിയസ് മാത്രമല്ല അവന്റെ ഒടുങ്ങാത്ത അന്വേഷണവും.
അമ്മയെക്കുറിച്ചാണ് അവൻ അന്വേഷിച്ചത് . ഭ്രാന്തനെപ്പോലെ ക്യാന്വാസിൽ ചായം തേക്കുമ്പോൾ തെരുവുഗായകന്റെ പാട്ടു കേൾക്കുമ്പോൾ, പഞ്ചകല്യാണിയുടെ കുടിലിനു മുൻപിൽ ലക്കറ്റു കിടക്കുമ്പോൾ , പഞ്ചകല്യാണിയുടെ മകൾ അമ്മിണിയുമൊന്നിച്ച് സമയം ചെലവഴിക്കുമ്പോൾ….. അപ്പോഴൊക്കെയും അവൻ അത്ഭുതപ്പെട്ടു.” ആരാണെന്റെ അമ്മ “
അച്ഛനെപ്പറ്റി അവൻ തിരക്കിയില്ലേ ?ചിത്രകലയഭ്യസിപ്പിച്ച ഭാസ്കരവർമ്മ തന്റെ ഗുരു മാത്രമായിരുന്നില്ലെന്ന് അവൻ അറിഞ്ഞിരുന്നോ ?അവൻ പ്രസിദ്ധനായപ്പോൾ , അവന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ അവന്റെ പരിചയ വലയം ചേരി വിട്ടു വളർന്നു. ആ വളർച്ചയിലാണ് അവന്റെ ജീവിതത്തിലേക്ക് ഇന്നും സുന്ദരിയായ ഒരു മദ്ധ്യവയസ്ക കടന്നു വന്നത് – പത്മാവതിയമ്മ.
അവരുടെ സൗന്ദര്യം അവനെ അസ്വസ്ഥനാക്കി. കള്ളും കഞ്ചാവും തേടാൻ മാത്രമല്ല അവൻ ചേരിയിലേക്ക് മടങ്ങിയത്.അമ്മിണിയെ കാണാനും കൂടേയാണ്.
പക്ഷേ അവനു അവളെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കാറ്റും മഴയുമുള്ള കരാളരാത്രി.
അവൻ മടങ്ങി വന്നു.പതമാവതിയമ്മയുടെ ബംഗ്ലാവിലേക്ക്.
അവൻ ഉന്മത്തനായിരുന്നു.
ലഹരിയുടെ നിമിഷങ്ങളിൽ അവൻ കൊടും പാതകത്തിന്റെ വക്കത്ത് വേച്ചു വേച്ചു നിന്നു.
എന്നെ ഭൂമുഖത്തിലെത്തിച്ച അസ്ഥിത്തളിരെവിടെ ? പുഷ്പച്ചൊടിയെവിടെ ? അമ്മേ, അമ്മേ !!
എല്ലാ പാതകളും അവസാനിക്കുന്നു. എല്ലാ മോഹങ്ങളും എല്ലാ നൈമിഷികാഹ്ലാദങ്ങളും ഒടുങ്ങുന്ന അന്തിമശൂന്യതയുടെ നിമിഷങ്ങളിലേക്കുള്ള ഈ യാത്ര
അമ്മേ , ഇതെവിടെ ചെന്നെത്തുന്നു ?
കടപ്പാട് : പാട്ടുപുസ്തകം