കഥാസാരം
മാധവൻ തമ്പിക്ക് രവി, നിർമ്മല , ശകുന്തള എന്നീ മൂന്ന് മക്കളാണുൾലത്. നിർമ്മല യൗവനം വന്നുദിച്ചിട്ടും കുട്ടിക്കളി മാറാതെ , ആരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു. വേലപ്പൻ എന്ന ഒരു തെമ്മാടി ചതിയും വഞ്ചനയും കൊണ്ട് നെയ്തെടുത്ത ഒരു വലയിൽ നിർമ്മലയെ കുടുക്കി. നാട്ടുകാരൊക്കെ നിർമ്മല പിഴച്ചവൾ ആണെന്ന് വിധിയെഴുതി. ഈ അപമാനവും സങ്കടവും സഹിക്ക വയ്യാതെ സഹോദരനായ രവി നാടു വിട്ടു പോയി.വേലപ്പന്റെ കള്ള പ്രചരണവും ഊമക്കത്തുകളും കാരണം നിർമ്മലക്കു വന്ന വിവാഹാലോചനകളെല്ലാം അലസിപ്പിരിഞ്ഞു.നാടുവിട്ടു പോയ രവി അമൃത സരസ്സിലെത്തി. അവിടെ വെച്ച് അവനു രഘു എന്നൊരു സ്നേഹിതനെ കിട്ടി.രഘുവിന്റെ സഹായം കൊണ്ട് രവിക്ക് ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ഉദ്യോഗം ലഭിച്ചു. രഘുവിന്റെ സഹായത്തോടു കൂടി ലത എന്നൊരു പെൺകുട്ടിയെ രവി വിവാഹം ചെയ്യുകയും ചെയ്തു. രഘുവിന്റെ മാതാപിതാക്കൾ അവനും ഒരു പെൺകുട്ടിയെ നിശ്ചയിച്ചു. രഘു പെണ്ണു കാണുവാനായി നാട്ടിൽ വന്നു.രഘുവിനു പെണ്ണിനെ ഇഷ്ടപ്പെട്ടു.രവിയുടെ അഭിപ്രായം അറിയുന്നതിനായി അവളുടെ ഫോട്ടോ രഘു അയച്ചു കൊടുത്തു. ഫോട്ടോ കണ്ടു രവി അന്തം വിട്ടു.അവന്റെ സഹോദരി നിർമ്മലയുടെ ഫോട്ടോ ആയിരുന്നു അത്.രവി രഘുവിനു മറുപടി എഴുതി. യാതൊരു കാരണവശാലും വിവാഹത്തിനു സമ്മതിക്കരുത് എന്ന്. നിർമ്മല വഴി പിഴച്ചു പോയ ഒരു പെൺകുട്ടി ആണെന്നു, ഒരിക്കലും ഈ വിവാഹത്തിനു രവി അനുകൂലിക്കയില്ലെന്നും കൂടി എഴുതിയിരുന്നു. രഘു കത്തുമായി നിർമ്മലയുടെ വീട്ടിൽ ചെന്നു. രഘു ശകുന്തളയെയാണു കണ്ടത്. ഒരു തരത്തിലും തന്റെ അച്ഛൻ ഈ എഴുത്തു കാണുവാൻ ഇടയാകരുതെന്ന് കരുതി ശകുന്തള രഘുവിൽ നിന്നും ഈ കത്തു വാങ്ങി ഒളിച്ചു വെച്ചു.കത്തു രവിയുടേതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. അവൾ രവിക്കു കത്തെഴുതുവാൻ തീരുമാനിച്ചു.രഘു അമൃതസരസ്സിലെത്തി.ശകുന്തളയുടെ കത്ത് രവി വീട്ടിലില്ലാതിരുന്നതിനാൽ രഘുവിന്റെ കൈയ്യിലാണു കിട്ടിയത്. സാധാരണ ഇരുവർക്കും കിട്ടുന്ന കത്തുകൾ രണ്ടുപേരും പൊട്ടിച്ചു നോക്കാറുള്ളതു കൊണ്ട് രഘു കത്തു പൊട്ടിച്ചു നോക്കി.രഘുവിനു നിർമ്മലയുടെ സഹോദരൻ ആണു രവി എന്നു മനസ്സിലായി. രവി ഓഫീസിൽ നിന്നും മടങ്ങിയപ്പോൾ എന്തിനാണു നാട്ടിൽ നിന്നും ഒളിച്ചോടിയതെന്ന് രഘു അന്വേഷിച്ചു.തന്നെയല്ല , സഹോദരസ്നേഹമില്ലാത്ത ഒരു ഭീരുവാണെന്നും മറ്റും പറഞ്ഞ് രവിയെ ഭർസിക്കുകയും ചെയ്തു.രവി നിർമ്മലയുമായുള്ള വിവാഹം നടത്തുവാൻ ഉറച്ചു കൊണ്ട് വീണ്ടും നാട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ മാല വാങ്ങിയ ബില്ല് തിരഞ്ഞ കൂട്ടത്തിൽ മാധവൻ തമ്പി ശകുന്തള ഒളിപ്പിച്ചു വെച്ചിരുന്ന രവിയുടെ കത്തു കാണുവാനിടയായി. തമ്പി അത്ഭുതപ്പെട്ടു പോയി. കോപവും സങ്കടവും കൊണ്ട് തമ്പി നിർമ്മലയെ അതിരറ്റു ശകാരിച്ചു. നിർമ്മലയെ ശകുന്തള സമാശ്വസിപ്പിച്ചു.ശകുന്തള എന്തെല്ലാം പറഞ്ഞിട്ടും തമ്പിക്ക് നിർമ്മലയൊടുള്ള കോപവും വെറുപ്പും മാറ്റുവാൻ സാധിച്ചില്ല.രഘു വീട്ടിൽ വന്നപ്പോൾ വേലപ്പൻ അവന്റെ വീട്ടിൽ ഉണ്ടായിരുന്നു.ഏഷണിയും കൊള്ളരുതായ്മകളും പറഞ്ഞു രഘുവിന്റെ അമ്മയെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു വേലപ്പൻ. രഘു വേലപ്പനെ അടിച്ചു പുറത്താക്കി.താൻ നിർമ്മലയെ തന്നെ വിവാഹം കഴിക്കുവാൻ ഉറച്ചതായി അമ്മയെ അറിയിച്ചിട്ട് രഘു തമ്പിയുടേ വീട്ടിലെത്തി.നിർമ്മലയെ വിളിച്ചു കൊണ്ടു വരാൻ ശകുന്തളയോടപേക്ഷിച്ചു.മാധവൻ തമ്പി രഘുവിനോട് അവളെ വിവാഹം കഴിക്കരുതെന്നും അവൾ പിഴച്ചു പോയ പെൺകുട്ടിയാണെന്നും പറഞ്ഞു.എങ്കിലും രഘു ആ ഉപദേശം കൈക്കൊണ്ടില്ല.നിർമ്മലയെ വിളിക്കുവാൻ പോയ ശകുന്തള മയങ്ങിക്കിടക്കുന്ന തന്റെ സഹോദരിയെ ആണു കണ്ടത്.അവൾ താങ്ങിപ്പിടിച്ച് നിർമ്മലയെ രഘുവിന്റെ അടുത്തെത്തിച്ചു.പക്ഷേ നിരാശയും സങ്കടവും അപമാനഭീതിയും കൊണ്ട്, ഉറക്കഗുളികകൾ കഴിച്ചിരുന്ന നിർമ്മല ,മരിക്കുന്നതിനു മുൻപ് രഘുവിന്റെ അടുത്തെത്തിയിരുന്നതിനാൽ അവൻ അവളുടെ കഴുത്തിൽ താലി കെട്ടി. അപ്പോൾ രവിയും വന്നു ചേർന്നു. നിർമ്മല കണ്ണു തുറന്നു എല്ലാവരെയും നോക്കി ഒന്നു ചിരിച്ചിട്ടു ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്