കഥാസാരം
കേരളത്തിലെ മലയോരപ്രദേശത്തു് എട്ടുപത്തു് ആടുകളേയും മേയിച്ചു നാടന്‍ പാട്ടുകളും പാടി നടന്ന ജമീലയെന്ന ഇടയത്തിപ്പെണ്ണിന്റെ ഗാനമാധുരിയിലലിഞ്ഞുചേര്ന്ന അബു എന്ന ആലുവാക്കാരന് മരം വെട്ടുവാന്‍ അബ്ദുൾകരീം മുസലിയാരുടെ കൂപ്പില് ജോലിക്കു വന്നവനാണു്. യുവത്വത്തിന്റെ കാന്തശക്തിയായ അനുരാഗം മൂത്തു് അബു, ജമീലയുടെ സമീപം വിവാഹാഭ്യര്‍ത്ഥനയുമായി എത്തി. പക്ഷെ, പ്രായമായ വാപ്പയേയും തളര്‍വാതം വന്നു തളര്‍ന്നു കിടക്കുന്ന സഹോദരനേയും ഉപേക്ഷിച്ചു് ഭർത്താവുമൊന്നിച്ചു ജീവിക്കുന്നതു് ആ ഗ്രാമസുന്ദരി ഇഷ്ടപ്പെട്ടില്ല. പ്രണയവിവശനായ അബു അതിനു പ്രതിവിധി കണ്ടുപിടിച്ചു. ഉമ്മ മാത്രം സ്വന്തം വീട്ടിലുള്ള അയാള്‍ അവരെക്കൂടി കൂട്ടി അവിടെ വന്നു താമസിച്ചുകൊള്ളാമെന്നു് ഉറപ്പു പറഞ്ഞു. ജമീല സമ്മതിച്ചു. അമ്മയോടനുവാദം വാങ്ങാന്‍ അബു ആലുവായ്ക്കു പോയി.
അബുവിന്റെ മുതലാളി അബ്ദുൾകരീം മുസലിയാർ നല്ല മനസ്സുള്ളവനും മതഭക്തനുമായ ഒരു തടി ബിസിനസ്സുകാരനാണു്. നാലു മക്കളുള്ള
അയാളുടെ ഭാര്യ ആമിന യുവത്വം മങ്ങുന്നതിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു. സുശീലയും സ്നേഹവതിയുമായിരുന്ന ആമിനയുടെ
ഓര്‍മ്മകളില്‍ നിന്നും വിമുക്തനാവാന്‍ കഴിയാത്ത മുസലിയാര്‍ പുനർവിവാഹം ചെയ്യുവാന്‍ തന്റെ മാതാവു് പ്രേരിപ്പിച്ചിട്ടും വഴങ്ങാതെ കഴിഞ്ഞു വന്നു. അയാള്‍ കൂപ്പു സന്ദർശിക്കുന്നതിനായി വരുന്ന വഴി കാറിന്റെ മുമ്പില്‍ വന്നുപെട്ട ആട്ടിന്‍കുട്ടിയെ രക്ഷിക്കുവാന്‍ ചാടിവീണ ജമീലയെ കണ്ടു. ആട്ടിന്‍കുട്ടിയുടെ ജീവനില്‍ തന്റെ ജീവനേക്കാള്‍ സ്നേഹമര്പ്പിച്ച ആ നാടന്‍ പെണ്ണിനെ അയാൾക്കു് ഇഷ്ടമായി. അബു ഉമ്മയോടു് അനുവാദവും വാങ്ങി കൂപ്പിലെത്തി. അപ്പോഴേയ്ക്കും ജമീല മുസലിയാരുടെ കെട്ടിയവളായിക്കഴിഞ്ഞിരുന്നു. മോഹഭംഗത്തിന്റെ എരിതീയില്‍ ഉരുകിയ ഹൃദയവുമായി ശോകാകുലനായി അവന് കഴിഞ്ഞു.
മുസലിയാർക്കു് മണവറ വേദനാജനകമായി അനുഭവപ്പെട്ടു. അത്തറിന്റെ മണവും അലങ്കാരവസ്തുക്കളും ആമിനയുമൊത്തു കഴിഞ്ഞ ആദ്യരാത്രിയെ ഓര്‍മ്മിപ്പിച്ചു. അസ്വസ്ഥനായ ആ നല്ല മനുഷ്യന് ജമീലയെ കുട്ടികളുടെ കിടക്ക മുറിയിലേയ്ക്കു പറഞ്ഞുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞു. ആമിനയുടെ സ്മരണയുണർത്തുന്ന എല്ലാ സാധനങ്ങളും അയാള്‍ മുറിയില്‍ നിന്നു നീക്കി. മുസലിയാര്‍ ജമീലയുടെ മുറിയിലേയ്ക്കു കടന്നു ചെല്ലുമ്പോള്‍ അവള് ഒരു കത്തു വായിക്കുന്നതു കണ്ടു് അതാവശ്യപ്പെട്ടു. അവള് അതു കൊടുക്കാതെ ഓടിച്ചെന്നു് അടുപ്പിലിട്ടു. എരിയുന്ന തീയില്‍നിന്നും ലഭിച്ച പ്രണയലേഖനത്തിന്റെ അവശിഷ്ടങ്ങളില്ക്കൂടി വഞ്ചനയുടെ കഥയറിഞ്ഞ മുസലിയാര്‍ അന്നുതന്നെ ജമീലയെ മൊഴി ചൊല്ലി.
കളങ്കമേശാത്ത കാട്ടുമങ്ക വീട്ടിലേക്കു മടങ്ങി. ആടുകളില്ലാതെ അവള് കാമുകസങ്കേതങ്ങളില് തേടി നടന്നു.ഹൃദയവേദനകൊണ്ടു് പ്രാകൃതനായ അബുവിനെ അവള് കണ്ടു മുട്ടി. അവള്‍ക്കുവേണ്ടി വാങ്ങിക്കൊണ്ടുവന്ന കുപ്പിവളകള്‍ അവന് നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നു.
മുസലിയാര്‍ വീണ്ടും അവളുടെ വീട്ടിലെത്തി. അയാള്‍ ആമിനയ്ക്കു് എഴുതിയ കത്തുകളില്‍ ഒന്നായിരുന്നു അതെന്നു് പിന്നീടു മനസ്സിലാക്കിയ മുസലിയാര്‍ മാപ്പു ചോദിക്കുവാനും അവളെ വീണ്ടും തന്റെ ഭാര്യയാക്കുവാനുമായിട്ടാണു് അവിടെയെത്തിയതു്. പക്ഷേ വെറും സംശയത്തിന്റെ പേരില്‍ ഒരിക്കല്‍ തന്നെ മൊഴിചൊല്ലിയ ആ മനുഷ്യനെ സ്വീകരിക്കുവാന്‍ ജമീല തയ്യാറായില്ല. അനുരാഗം മാത്രം തനിക്കു നല്കുവാന് കഴിയുന്ന മരം വെട്ടുകാരനായ അബുവിനെ അവള് ജീവിതസഖാവായി സ്വീകരിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍