"പ്രായം കൂടുംതോറും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ; അതുണ്ടാക്കുന്ന അകലം.....നമുക്കിടയിലും സംഭവിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഒരു പോലെ. വീട്, ബസ്സ്, ഓഫീസ്....ഒക്കെക്കൂടി ഒരു മടുപ്പാ....ഇതൊക്കെ അതിനൊരു കാരണമായിട്ടുണ്ടാവാം. ജീവിതത്തിൽ ചില കാര്യങ്ങൾക്കൊക്കെ റീ-ടേക്കുകളുണ്ട്, ആനിയമ്മേ….”
"എന്തിന്?"
“നിൻറെ ഈ സങ്കടം തീരാനും എൻറെ മടുപ്പ് മാറാനും ഒരു കാര്യം നമ്മൾ തിരിച്ചു പിടിച്ചാൽ മതി - നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പ്രണയം”
ഉന്നച്ചൻ എന്ന് എല്ലാവരും വിളിക്കുന്ന ഉലഹന്നാൻ തൻറെ ഭാര്യ ആനിയോട് പറയുന്ന വാക്കുകളാണ് ഇത്.
ശ്രീ വി.ജെ. ജയിംസ് എഴുതിയ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കാലിക പ്രസക്തമായ പ്രമേയം മദ്ധ്യ വയസ്സിൽ ഒട്ടു മിക്ക ദമ്പതികളും അനുഭവിക്കുന്ന ദാമ്പത്യ മുരടിപ്പിനെക്കുറിച്ചാണ്.
ഉലഹന്നാൻ (മോഹൻ ലാൽ) കീഴാറ്റൂർ പഞ്ചായത്തിലെ സെക്രട്ടറിയാണ്. ഭാര്യ ആനി (മീന), പ്ലസ് ടുവിനു പഠിക്കുന്ന മകൾ ജിനി (ഐമ സെബാസ്റ്റ്യൻ) ജിനിയുടെ അനുജൻ ജെറി (സനൂപ് സന്തോഷ്) എന്നിവരടങ്ങുന്ന കുടുംബം ഒരു ഹൗസിങ് കോളനിയിലെ ഫ്ലാറ്റിൽ താമസിക്കുന്നു. അതേ കോളനിയിലെ താമസക്കാരായ വേണുക്കുട്ടൻ (അനൂപ് മേനോൻ) ഭാര്യ ലത (ശ്രിന്ദ), അവരുടെ മകൾ - ജേക്കബ് ചേട്ടൻ (അലൻസിയർ) ഭാര്യ എൽസി - ജോലിയില്ലാതെ വീട്ടുഭരണം നടത്തുന്ന മോനായി (കലാഭവൻ ഷാജോൺ), നഴ്സായ ഭാര്യ ആലീസ് (രശ്മി ബോബൻ) - ദാസൻ (ലിഷോയ്) ഭാര്യ ഗിരിജ (ബിന്ദു പണിക്കർ) എന്നിവർ കുടുംബ സുഹൃത്തുക്കളാണ്. ദാസൻറെ മകൾ രേഷ്മ ജിനിയുടെ ക്ലാസ്സിലാണ് പഠിക്കുന്നത്.
വേണുക്കുട്ടന് മറ്റു സ്ത്രീകളുമായി സൗഹൃദമുണ്ട്. അവരുടെ പേരുകൾക്ക് പുരുഷ രൂപം നൽകി ഫോണിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂട്ടുകാർക്ക് ഇത് അറിയാമെങ്കിലും ലത വിശ്വസിക്കുന്നത് ഭർത്താവിന് തന്നോട് അഗാധ സ്നേഹമാണെന്നാണ്.
മദ്ധ്യ വയസ്സ് പിന്നിട്ട ഉലഹന്നാൻറെ ജീവിതം യാന്ത്രികമായി മുന്നോട്ടു പോവുകയാണ്. എന്നും ജോലിത്തിരക്കു കഴിഞ്ഞു വീട്ടിലെത്തിയാൽ സുഹൃത്തുക്കളായ വേണുക്കുട്ടൻ, ജേക്കബ് ചേട്ടൻ, മോനായി, കോളനിയിലെ പ്ലംബർ ബെന്നി (രാജേഷ് പറവൂർ) എന്നിവർ ചേർന്ന് മദ്യപിക്കും. രാത്രി ഭക്ഷണം കഴിഞ്ഞു ഒറ്റയ്ക്ക് ഉറങ്ങാൻ കിടക്കുന്ന അയാൾ പിറ്റേ ദിവസവും ഇതേ ജീവിതശൈലി പിൻതുടരുന്നു. പള്ളിയിൽ പോകാനോ നാട്ടിലുള്ള അച്ഛനമ്മമാരെ സന്ദർശിക്കാനോ പോലും താൽപ്പര്യമില്ല. എല്ലാറ്റിനും ഒഴിവു കഴിവിനായി അയാൾ സ്വന്തം ജോലിക്കു പ്രാധാന്യം കൊടുത്തിരിക്കുന്നു. ഓഫീസിലെ കീഴ്ജീവനക്കാരിയായ ലില്ലിക്കുട്ടിയുടെ (മഞ്ജു പത്രോസ്) ശൃംഗാര ചേഷ്ടകൾ പോലും അയാളിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.
ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ ടെലിവിഷൻ സീരിയൽ കാണുകയാണ് ആനിയുടെ ഒരേയൊരു നേരം പോക്ക്. അതും ചിലപ്പോൾ വൈകിട്ട് മദ്യലഹരിയിൽ ഉലഹന്നാൻ തടസ്സപ്പെടുത്തും. കുട്ടികളുടെ കൂടെയാണ് ആനി ഉറങ്ങുന്നത്. ആനിയുടെ ഭാഷയിൽ പറഞ്ഞാൽ വെയ്ക്കാനും വിളമ്പാനും ഒരാൾ എന്ന നിലയിലേക്ക് മാത്രമായി ജീവിതം ചുരുങ്ങിയിരിക്കുന്നു. ഉലഹന്നാനും ആനിയും തമ്മിൽ സ്നേഹത്തോടെ സംസാരിച്ചിട്ടു തന്നെ എത്ര കാലമായെന്ന് ഇരുവർക്കും അറിയില്ല; അത്യാവശ്യത്തിന് ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞാലായി. താൻ അടക്കം കോളനിയിലെ മറ്റു സ്ത്രീകളും ഭർത്താവിൻറെ അവഗണന നേരിടുന്നവരാണെന്നും എന്നാൽ ആരും ഇതൊന്നും തുറന്നു പറയുന്നില്ല എന്നുമുള്ള ഗിരിജയുടെ തുറന്നു പറച്ചിൽ നിസ്സംഗതയോടെ കേട്ടു നിൽക്കാനേ ആനിക്കു കഴിയുന്നുള്ളൂ.
അങ്ങിനെയിരിക്കെ പഴയ സഹപാഠികളുടെ മീറ്റിങ്ങിൽ വച്ച് ഉലഹന്നാൻ തൻറെ കോളേജ് കാലത്തെ പ്രണയിനി ആയിരുന്ന ഇന്ദുലേഖയോട് (ആശ ശരത്) മനസ്സു തുറക്കുന്നു. ഉലഹന്നാൻറെ ബോറടി മാറ്റാൻ ഇന്ദുലേഖ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഉന്നച്ചൻ പണ്ട് ഊർജ്ജസ്വലനായിരിക്കാൻ കാരണം ഉള്ളിലുണ്ടായിരുന്ന പ്രണയമായിരുന്നു; ആ പ്രണയം വീണ്ടെടുക്കുക തന്നെ വേണം.
പഞ്ചായത്ത് ഓഫീസിലെത്തിയ ജൂലി (നേഹ സക്സേന) എന്ന യുവതിയോട് ഉലഹന്നാന് ആകർഷണം തോന്നുന്നു. ജൂലിയുടെ ഭർത്താവ് അഗസ്റ്റിൻ (സുരേഷ് കൃഷ്ണ) വിദേശത്താണ്. അവർ പരസ്പ്പരം ഫോൺ നമ്പർ കൈമാറുന്നു. ഇതിനിടെ ഗൾഫിൽ ജോലിയുള്ള ആനിയുടെ സഹോദരൻ ജോസ്മോൻ (രാഹുൽ മാധവ്) ആനിയെയും കുടുംബത്തെയും കാണാൻ എത്തുന്നു. സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉലഹന്നാന് വില കൂടിയ സ്മാർട്ട് ഫോണും കൊണ്ടുവന്നിട്ടുണ്ട്. അന്നു വൈകിട്ട് കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടയിൽ ജൂലി ഉലഹന്നാനെ വിളിച്ചു ദീർഘനേരം സംസാരിച്ചു. ഒടുവിൽ വീട്ടിലേക്ക് ക്ഷണിക്കയും ചെയ്തു.
പിറ്റേന്ന് രാവിലെ അയാൾ ജൂലിയെ കാണാൻ പുറപ്പെട്ടു. പക്ഷേ അയാൾ ജൂലിയെ വിളിച്ചപ്പോൾ അവളുടെ ഭർത്താവ് അഗസ്റ്റിൻ ഫോൺ എടുത്തു. സംഭ്രമിച്ചു പോയ ഉലഹന്നാൻ ഓഫീസിലേക്കു പുറപ്പെട്ടു എങ്കിലും ഓഫീസ് സ്റ്റാഫ് റജി (ഷറഫുദീൻ) അയാളെ വിളിച്ചു അഗസ്റ്റിൻ എന്നൊരാൾ കാണാൻ വന്നു എന്നറിയിച്ചു. വീട്ടിലേക്കു തിരിച്ച ഉലഹന്നാനെ കാണാൻ അഗസ്റ്റിൻ അവിടെ എത്തി. എന്നാൽ ഉലഹന്നാൻ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. ജൂലി ഉലഹന്നാനോട് പതിനായിരം രൂപ കടം വാങ്ങിയത് തിരികെ നൽകാനാണ് അയാൾ എത്തിയത്. രക്ഷപ്പെടാൻ ജൂലി അങ്ങനെ ഒരു കളവു പറയുകയായിരുന്നു. വേറെയും ആളുകൾക്ക് ജൂലി പണം തിരികെ കൊടുക്കാനുണ്ടെന്ന് അഗസ്റ്റിൻ പറഞ്ഞത് അയാളുടെ കണ്ണ് തുറപ്പിച്ചു.
അലസിപ്പോയ ആ പ്രണയത്തിൻറെ പേരിൽ അന്ന് വൈകുന്നേരം കൂട്ടുകാർ കളിയാക്കിയപ്പോൾ തനിക്ക് ഏതെങ്കിലും സ്ത്രീയോട് സംസാരിക്കണം എന്ന് നിർബന്ധിച്ച ഉലഹന്നാന് വേണു ഒരു നമ്പർ വിളിച്ചു കൊടുക്കുന്നു. "ഹലോ...ഹൌ ആർ യു..." എന്ന് സ്നേഹത്തോടെ സംസാരിക്കാൻ ആരംഭിച്ച ഉലഹന്നാൻ അപ്പുറത്തു നിന്നും വന്ന ആനിയുടെ ശബ്ദം കേട്ടു ഞെട്ടി. ഉലഹന്നാനെ കളിപ്പിക്കാൻ വേണു ഒപ്പിച്ച ഒരു തമാശയായിരുന്നു അത്. അതിനെച്ചൊല്ലി അവർ വഴക്കിട്ടപ്പോൾ ജേക്കബ് ചേട്ടൻറെ ഫോണിലേക്കു അയാളുടെ ഭാര്യ അയച്ച ഒരു ഗാനം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ആനി പാടിയ ഏതാനും വരികളായിരുന്നു അത്. ഫ്ലാറ്റിൽ തിരിച്ചെത്തിയ ഉലഹന്നാൻ താൻ ഫോൺ ചെയ്തില്ലെന്നു പറഞ്ഞെങ്കിലും ആനിക്കും മക്കൾക്കും അത് കളവാണെന്ന് മനസ്സിലായി.
പിറ്റേന്ന് മാതാവിൻറെ മുൻപിൽ മെഴുകുതിരി കത്തിക്കുന്ന ഉലഹന്നാനെ കണ്ട് ജേക്കബ് ചേട്ടൻ ഞെട്ടിപ്പോയി. കുർബാന കഴിഞ്ഞു പുറത്തിറങ്ങിയ ആനിയോട് അയാൾ മനസ്സു തുറന്നു സംസാരിച്ചു - വളരെ നാളുകൾക്കു ശേഷം. ആനിയും സന്തോഷത്തിലായിരുന്നു. അറിയാതെയാണെങ്കിലും ഭർത്താവിൻറെ സ്നേഹപൂർവ്വമുള്ള സംസാരം ഫോണിലൂടെ കേൾക്കുവാൻ സാധിച്ചല്ലോ.
ഇവിടം മുതൽ കഥ പുതിയ ട്രാക്കിലേക്ക് നീങ്ങുകയാണ്. ഉലഹന്നാൻറെയും ആനിയുടെയും മനസ്സിൽ ഉണങ്ങി വരണ്ടു കിടന്നിരുന്ന പ്രണയത്തിൻറെ മുന്തിരി വള്ളികൾ വീണ്ടും തളിരിടാൻ തുടങ്ങി. അവർ ജിനിയുടെ ബർത്ത് ഡേ ആഘോഷിച്ചു; വിനോദ യാത്രക്കും നാട്ടിലും മറ്റും പോയി. ഉലഹന്നാൻറെ ജീവിത വീക്ഷണം 'My life is my wife' എന്നായി മാറി. ഇപ്പോൾ അവർ ഒന്നിച്ചാണ് ഉറങ്ങുന്നത്. അയാൾ തനിക്കു സംഭവിച്ച അബദ്ധങ്ങൾ ഭാര്യയോട് തുറന്നു പറഞ്ഞു.
ഇതിനിടയിൽ ജിനി ഒരു പ്രണയ ബന്ധത്തിൽ കുടുങ്ങി. അവൾ ജിതിൻ (ഗണപതി) എന്ന ചെറുപ്പക്കാരനുമായി സല്ലപിക്കാനും മറ്റും പോയിത്തുടങ്ങി. അവൻ കൊടുത്ത ഫോണിൽ കൂടി രഹസ്യമായി അവർ ബന്ധം പുലർത്തിപ്പോന്നു. ജെറിക്ക് ഇതറിയാമെങ്കിലും ജിനിയുടെ ഭീഷണിക്കു വഴങ്ങി ആരോടും പറയുന്നില്ല.
അപ്പോഴാണ് വേണുക്കുട്ടന് ഒരു അപകടം പറ്റിയത്. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ഒരു കാർ വന്നിടിച്ചു. ഹോസ്പിറ്റലിൽ അഡ്മിറ്റായ അയാളുടെ രണ്ടു ഫോണും ഭാര്യ ലതയുടെ കൈവശം വന്നു ചേർന്നു. അതിൽ നിന്നും അവൾ വേണുക്കുട്ടൻറെ തരികിട ബന്ധങ്ങളെ പറ്റി മനസ്സിലാക്കി. നിവൃത്തിയില്ലാതെ എല്ലാ സ്ത്രീകൾക്കും അവൾ ഒരു മെസ്സേജ് അയച്ചു "Venukkuttan has passed away in an accident". ഇതോടെ അയാളുടെ ഫോണിലേക്ക് ആരും വിളിക്കാതായി. ആ സംഭവത്തോടെ വേണുക്കുട്ടൻ ആകെ മാറി. അയാൾ പഴയ സ്വഭാവമെല്ലാം ഉപേക്ഷിച്ചു.
ജിനിയുടെ അലമാരിയിൽ നിന്നും ജിതിൻ കൊടുത്ത ബർത്ത്ഡേ സമ്മാനം ആനി കണ്ടെത്തുന്നതോടെ കുടുംബത്തിലെ സമാധാനം ഇല്ലാതാവുന്നു. രേഷ്മയിൽ നിന്നും ജിനിയുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ആനി, അവളെ ഉപദേശിക്കാൻ ഉലഹന്നാനോട് നിർബന്ധിക്കുന്നു. ഒരു ദിവസം ജിനി നേരത്തെ സ്കൂളിൽ നിന്നും പോയ വിവരം രേഷ്മയിൽ നിന്നും ആനി അറിയുന്നു. വിവരം അറിഞ്ഞ ഉലഹന്നാൻ ജിനിയുടെ സൈക്കിളിനെ പിന്തുടർന്ന് ഒരു ഹോട്ടലിൽ എത്തി. അവിടെ റെസ്റ്റോറൻറ്റിൽ ജിതിൻ കാത്തിരിപ്പുണ്ടായിരുന്നു. അവൻ ജിനിയെ ഹോട്ടലിലെ മുറിയിലേക്ക് പോകാൻ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങുന്നില്ല. അവരുടെ ശ്രദ്ധയിൽ പെടാതെ ഉള്ളിൽ പ്രവേശിച്ചു ഉലഹന്നാൻ അവരുടെ സംസാരം ശ്രദ്ധിച്ചു.
ജിനി പറയുകയാണ്, "ഒരു ദിവസം അപ്പ എന്നോട് ചോദിച്ചു നിനക്കാരോടെങ്കിലും അഫക്ഷൻ, ലവ് അങ്ങിനെ എന്തെങ്കിലും ഉണ്ടോന്ന്. അന്നു രക്ഷപെടാൻ ഇല്ല എന്ന് ഞാൻ കള്ളം പറഞ്ഞു. ആ കള്ളം എനിക്ക് തിരുത്തണം. ഞാൻ പറഞ്ഞത് സത്യമാകണം." ബാഗിൽ നിന്നും ജിതിൻ കൊടുത്ത ഗിഫ്റ്റ് എടുത്തു മേശപ്പുറത്തു വെച്ചിട്ട് ജിനി തുടർന്നു, "എല്ലാം ഞാൻ നിറുത്തി."
"ശരിക്കും ആലോചിച്ചോ?"
"യെസ്. ഒരുപാട്. അപ്പോൾ എനിക്ക് തോന്നി, ഇപ്പോ പ്രേമിച്ചു നടക്കേണ്ട സമയമല്ല. പഠിക്കേണ്ട സമയമാണെന്ന്. തോന്നലല്ല; അതാണ് ശരി. പ്രേമിക്കാൻ ഈ ജീവിത കാലം മുഴുവൻ സമയമുണ്ട്. കല്യാണം കഴിഞ്ഞും പ്രേമിക്കാം. അതാണു കൂടുതൽ മനോഹരം. അതിപ്പോ എനിക്ക് നേരിട്ടു ബോധ്യമുള്ള കാര്യമാണ്. അതു കണ്ടു കണ്ട് എനിക്കും അത് മതിയെന്ന് ഞാൻ തീരുമാനിച്ചു.......എന്നാ ഞാനിനി ഇരിക്കുന്നില്ല. ജെറി എത്തുമ്പോഴേക്കും എനിക്കും എത്തണം. പോട്ടേ ...?"
ബാഗ് എടുത്ത് നടക്കുന്ന ജിനിയെ ഉലഹന്നാൻ ചേർത്തു പിടിച്ചു. "അപ്പയ്ക്ക് ടെൻഷനായി, ഇല്ലേ?"
"ഒരുപാട്. പക്ഷേ ഇപ്പോഴില്ല. ഇനി ജീവിത കാലം മുഴുവനും അപ്പയ്ക്ക് നിന്നെയോർത്തു ടെൻഷൻ ഇല്ല."
ജിതിനോട് ഒന്നും ഉരിയാടാതെ അപ്പനും മകളും നടന്നകന്നു.
അവസാനത്തെ സീനിൽ ആനി ഉലഹന്നാനോട് പറയുകയാണ്, "അച്ചായൻ പറഞ്ഞത് ശരിയാണെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. മക്കൾ അച്ഛൻറെയും അമ്മയുടെയും സ്നേഹം കണ്ടു വളരണം."
"ഉറങ്ങണ്ടേ?"
"ഉറങ്ങീട്ട്..?"
"അതി കാലത്ത് എണീറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്നു നോക്കണം. അവിടെ വച്ച് ഞാൻ നിനക്ക് എൻറെ പ്രേമം തരും."
ചിരിച്ചുകൊണ്ട് രണ്ടു പേരും ഒരു പുതപ്പിനടിയിലേക്കു മറയുന്നതോടെ ചിത്രം അവസാനിക്കുന്നു.