ഒരു ഹര്‍ത്താല്‍ ദിവസം. മൂന്നു് പ്രധാനകഥാപാത്രങ്ങള്‍. വഴിയില്‍ വെച്ചു് പരിചയപ്പെടുന്ന മറ്റനേകം വിവിധ തരം ആള്ക്കാര്. ഹര്‍ത്താല്‍ ദിവസത്തെ ക്ലേശങ്ങള്‍. ഹര്‍ത്താല്‍ എങ്ങനെ ജനജീവിതത്തെ ബാധിക്കുന്നു എന്ന സന്ദേശം. ഇവ എല്ലാം അടങ്ങിയതാണു് ഈ സിനിമയിലെ കഥ.
ബുദ്ധിജീവിയും സോഫ്റ്റ്വേര്‍ പ്രോഗ്രാമിങ്ങില്‍ അതി വിദഗ്ദ്ധനും ആണു് ഹരികൃഷ്ണന്. വ്യക്തി സുചിത്വം, പരിസര സുചിത്വം, ജീവിത ചിട്ടകള്‍ എന്നിവ അടങ്ങുന്ന ഹരിയുടേതു മാത്രമായ ഒരു ലോകത്തേക്കു് വേറെ ആര്‍ക്കും പ്രവേശനം ഹരി അനുവദിക്കുന്നില്ല. ഒരു തരം ഒബ്സെസിവു് കമ്പള്സിവ് രീതി തന്നെ. ഹരിയുടെ പ്രഫഷനെപ്പറ്റി പരിജ്ഞാനം ഇല്ലെങ്കിലും മകനെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കാന്‍ ശ്രമിക്കുന്ന ആളാണു് ഹരിയുടെ അച്ഛന്. വക്കീലായ അമ്മയാണെങ്കില്‍ ജോലിത്തിരക്കിലാണു്. അനിയന് സിദ്ദു എഫ് എം റേഡിയോ സ്റ്റേഷനില്‍ ഒരു ജോലിയുണ്ടു്. തികച്ചും പ്രഫണനലായി ഓഫീസില്‍ പെരുമാറുന്ന ഹരിയ്ക്കു് അവിടെ കൂട്ടുകാരായി ആരും തന്നെ ഇല്ല. അവിടെ എന്നല്ല എങ്ങും ഇല്ല. മേലുദ്യോഗസ്ഥനും കമ്പനിയിലെ വിദേശ ഉപഭോക്താക്കളും ഹരിയുടെ കഴിവില്‍ മതിപ്പുള്ളവര്‍. സഹപ്രവര്‍ത്തകരുമായി പൊരുത്തപ്പെട്ടു പോകാന്‍ ഹരി ശ്രമിക്കുതേയില്ല. അതിനാല്‍ ഏതു വിധേനയും ഹരിയുടെ പതനം ആഗ്രഹിക്കുന്നവാരാണു് സഹപ്രവര്‍ത്തകരെല്ലാം. കമ്പനി ആവശ്യത്തിനായി മേലധികാരി ഹരിയെ തിരുവനന്തപുരത്തേക്കു് നിയോഗിക്കുന്നു. പോകാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ ഹരി രാജി സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നു. വിവരമറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഹരിയുടെ വിടപറയല്‍ ഒരു ആഘോഷമായി കൊണ്ടാടാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന ഹരി രാജി വെക്കാതെ തിരുവനന്തപുരത്തു് പോകാന്‍ തന്നെ തയ്യാറാവുന്നു. പോകുന്നതിനു മുമ്പായി താന്‍ നിത്യം കാണുന്ന മാനസികരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുന്നു. ഹരിയുടെ അസാന്നിദ്ധ്യം കുറച്ചു് ദിവസത്തേക്കെങ്കിലും തങ്ങള്‍ക്കു് സ്വസ്തത നല്കുമെന്നതില് മാതാപിതാക്കള്‍ സന്തോഷിക്കുകയാണു്.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഹരി തന്റെ വികേന്ദ്രീകൃത സ്വഭാവം കൈവിടുന്നില്ല. തന്റെ ഭാര്യയ്ക്കു് കലശലായ അസുഖമാണെന്നു പറഞ്ഞു് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുന്ന സഹയാത്രികനായ വൃദ്ധന് കുഴഞ്ഞു വീഴുന്നതു് കണ്ടിട്ടും അയാളെ സഹായിക്കാന്‍ ഹരി കൂട്ടാക്കുന്നില്ല. ഹരിക്കു് തന്റെ സ്വന്തം കാര്യം. മറ്റുള്ളവരുടെ കാര്യം അവര്‍ നോക്കട്ടെ. ഇതാണു് ഹരിയുടെ നിലപാടു്. ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം നാരായണി എന്ന നാണി വൃദ്ധന്റെ സഹായത്തിനായി പ്രത്യക്ഷപ്പെടുന്നു. അപ്പോഴേക്കും വണ്ടി കൊല്ലം സ്റ്റേഷന് വിട്ടു കഴിഞ്ഞിരിക്കുന്നു. അടുത്ത സ്റ്റേഷന് പരവൂറില്‍ ഇറങ്ങി തനിക്കു് നാട്ടിലേക്കു് തിരിച്ചു പോകണം എന്നു വൃദ്ധന് പറയുമ്പോള്‍ തന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ചുകൊണ്ടു് വൃദ്ധനെ സഹായിക്കാനായി വൃദ്ധനോടൊപ്പം റെയില്‍വേസ്റ്റേഷനില്‍ നാണി കൂടെ ഇറങ്ങുന്നു. ഹരി കമ്പാര്‍ട്ട്മെന്റില്‍ ഇരിക്കുമ്പോള്‍ വൃദ്ധന് മറന്നിട്ടു പോയ ഫോണ്‍ ശബ്ദിക്കുന്നു. ഗത്യന്തരമില്ലാതെ ഫോണ്‍ കൈകാര്യം ചെയ്യുന്ന ഹരി അതിലൂടെ വന്ന സന്ദേശം ശ്രവിക്കുന്നു. വൃദ്ധനെ ഫോണ്‍ ഏല്‍പ്പിക്കാന്‍ ഹരി സ്റ്റേഷനില്‍ ഇറങ്ങുന്നു. പുറപ്പെട്ടു പോകുന്ന ട്രെയിനില്‍ തന്റെ ഒരു ബാഗ് പെട്ടുപോയിട്ടും ട്രയിനില്‍ തിരിച്ചു കയറാന്‍ ഹരി എന്തുകൊണ്ടോ ശ്രമിക്കുന്നില്ല. എന്നാല്‍ വൃദ്ധന്റെ അടുത്തെത്തുന്ന ഹരി ഫോണ്‍ കൈമാറാതെ കയ്യിലിരിക്കുന്ന ബാഗില്‍ അതു് ഒളിപ്പിച്ചു വെയ്ക്കുന്നു.
കോഴിക്കോട്ടേക്കു് പോകുന്ന വണ്ടികള്‍ പരവൂറില്‍ നിര്‍ത്തില്ല. വേറെ ഏതെങ്കിലും വാഹനത്തില്‍ കൊല്ലത്തെത്തി തിരിച്ചു് കോഴിക്കോട്ടെത്തണം എന്ന വൃദ്ധന്റെ ആഗ്രഹസാദ്ധ്യത്തിനായി നാണി വൃദ്ധനെ സഹായിക്കാന്‍ ഒരുങ്ങുന്നു. അവരുടെ യാത്രയില്‍ അവരോടൊപ്പം ഹരിയും പങ്കുചേരുന്നു. തുടര്‍ന്നുള്ള രംഗങ്ങളില്‍ നമ്മള് ഉടനീളം കാണുന്നതു് ഹര്‍ത്താല്‍ ദിവസത്തില്‍ അവരുടെ യാത്രയും അതിനിടയില്‍ അവര്‍ കണ്ടുമുട്ടുന്ന വിവിധ തരക്കാരെയും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു് ഹര്‍ത്താലിനെ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നതു് ഈ ചിത്രത്തില്‍ ഉടനീളം കാണാം.
ഹര്‍ത്താല്‍ തുടങ്ങാന്‍ ഏതാനം നിമിഷം മാത്രം ബാക്കിയുള്ള വേളയില്‍ അവര്‍ ആദ്യം നേരിടുന്നതു് ഓട്ടോറിക്ഷാക്കാരനെയാണു്. കൊല്ലം സ്റ്റേഷനില്‍ എത്തിക്കാന്‍ ഓട്ടോക്കാരന് അന്യായ കൂലി ആവശ്യപ്പെടുന്നു. നാണിയുടെ എതിര്‍പ്പു് വക വയ്ക്കാതെ വൃദ്ധന് തന്നെ കൂലി നല്കി അവര്‍ കൊല്ലത്തു് ഇറങ്ങുന്നു. ഹര്‍ത്താല്‍ ആയതിനാല്‍ ട്രെയിന്‍ വരുന്ന സമയം തിട്ടമില്ലാത്തതിനാല്‍ അവര്‍ കെഎസ്ആര്‍ടിസി സ്റ്റാന്ഡിലേക്കു് പോകുന്നു. അവിടെയാണെങ്കില്‍ ഹര്‍ത്താല്‍ കാരണം കുടുങ്ങിപ്പോയ യാത്രക്കാരുടെ വന്‍ തിരക്കും. സ്റ്റാന്റിലെ വൃത്തിശൂന്യമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഹരിക്കു് സാധിക്കുന്നില്ല. ഫോണ്‍ നഷ്ടപ്പെട്ടതിനെപ്പറ്റിയും വൃദ്ധന്റെ ഭാര്യയുടെ രോഗത്തെപ്പറ്റിയും വൃദ്ധനും നാണിയും സംസാരിക്കുന്നതു് ഹരിയെ അസ്വസ്തനാക്കുന്നുണ്ടെങ്കിലും തന്റെ കയ്യില്‍ വൃദ്ധന്റെ ഫോണുള്ള വിവരം ഹരി വെളിപ്പെടുത്തുന്നില്ല. അവര്‍ അവിടെ നിന്നും കയറുന്ന ബസ്സ് വഴിയില്‍ വച്ചു് ബ്രേക്ക്ഡൗണ്‍ ആകുന്നതോടുകൂടി അവര്‍ വീണ്ടും കാല്‍നടയായി തുടരുന്നു. വഴിക്കുള്ള പുഴ കടക്കാന്‍ അവര്‍ മത്സ്യബന്ധനത്തിനു് ഇറങ്ങിയ വള്ളത്തില്‍ അക്കര കടക്കുന്നു. ആശുപത്രി ആംബുലന്‍സിലുള്ള ഹൃസ്വയാത്രയ്ക്കു് ശേഷം വീണ്ടും കാല്‍നട തന്നെ.
അപ്പോഴേക്കും നേരം വെളുത്തിരിക്കുന്നു. ഭക്ഷണശാലകള്‍ തുറക്കാത്തതിനാല്‍ വഴിയില്‍ കാണുന്ന കള്ളു ഷാപ്പില് കയറി വൃദ്ധനും നാണിയും ഭക്ഷണം കഴിക്കുന്നു. ഹരി ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല. വൃത്തിയില്ലായ്മ തന്നെ പ്രശ്നം. ഷാപ്പില് ഒരു പെണ്‍കുട്ടിയുടെ സാന്നിധ്യം അവിടെ ഇരിക്കുന്നവരിലും കാണികളിലും കൗതുകം ഉളവാക്കുന്നു. അവിടെ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ മൂവര്‍ക്കും തങ്ങളുടെ ബൈക്കുകളില്‍ ലിഫ്റ്റ് നല്കുന്നു. നാണി യാത്ര ചെയ്തിരുന്ന ബൈക്കു് ഓടിച്ചിരുന്നവന്റെ പെരുമാറ്റത്തില്‍ പന്തികേടു് തോന്നിയ നാണി വഴിയില്‍ ചാടിയിറങ്ങുന്നു. നാണിയെ കാണാനില്ലാതെ വലയുന്ന വൃദ്ധനും ഹരിയും ചേര്‍ന്നു് നാണിയെ തിരഞ്ഞു കണ്ടുപിടിക്കുന്നു.
കോണ്‍ഫറന്‍സിനായി തിരുവനന്തപുരത്തു് ഹരി എത്തിയിട്ടില്ല എന്ന വിവരം സഹപ്രവര്‍ത്തകയായ പ്രതിഭയും പ്രതിഭ പറഞ്ഞു് അമ്മയും വീട്ടുകാരും അറിയുന്നു. ആഫീസില്‍ ഉള്ളവരും ഹരിയുടെ അനിയനും ഹരിയെ തിരക്കി ഇരുചക്രവാഹനങ്ങളില്‍ ലക്ഷ്യമില്ലാതെ കറങ്ങുകയാണു്.
പ്രകൃതിരമണീയത ആസ്വദിക്കുവാന്‍ സഹയാത്രികരില്‍ നിന്നും ഹരി പഠിക്കുകയാണു്. ഹരിക്കു് ഇതെല്ലാം ഒരു പുതിയ അനുഭവമാണു്. എക്സൈസുകാര് ഓടിച്ചിട്ടു പിടിക്കുന്ന കാട്ടിലെ കള്ളവാറ്റുകാരോടൊപ്പം കുടുങ്ങിപ്പോകുന്ന ഹരിയുടെ രക്ഷയ്ക്കായി വൃദ്ധനും നാണിയും എത്തുന്നു. മൂവ്വരുടെ ബുദ്ധിമുട്ടു് എക്സൈസ് ഓഫീസര്‍ മനസ്സിലാക്കുന്നു. കോട്ടയത്തു് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു് പോകുന്ന സര്‍ക്കാര്‍ ജീപ്പില്‍ അവരെ കയറ്റി കൊണ്ടുപോകുന്നു. എറണാകുളത്തു് ചികിത്സയില്‍ കഴിയുന്ന കളപ്പുരയ്ക്കല്‍ ബിഷപ്പിനെ കാണാന്‍ എറണാകുളത്തേക്കു് പുറപ്പെടാനിരിക്കുകയാണു് താനെന്നു് മാദ്ധ്യമക്കാരോടു് പറയുന്ന അദ്ദേഹത്തൊടു് തങ്ങളെ കൂടി കൊണ്ടുപോകുമോ എന്ന നാണി ചോദിക്കുന്നു. അപ്പോഴത്തെ സാഹചര്യത്തില്‍ എതിരു പറയാന്‍ ആവാതെ അദ്ദേഹം അവരേയും തന്റെ കാറില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നു. നാണി കാണിച്ച മിടുക്കു് ഹരിയെ അത്ഭുതപ്പെടുന്നു. പക്ഷെ സമരക്കാര്‍ പലയിടങ്ങളിലായി നിരത്തിയ തടസ്സങ്ങള്‍ മറികടക്കാന്‍ മന്ത്രി തുനിയുന്നില്ല. എറണാകുളത്തേക്കുള്ള യാത്ര മാര്‍ഗ്ഗമദ്ധ്യേ ഉപേക്ഷിക്കുന്നു. കൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരു പോലീസ് ജീപ്പു് ഏര്‍പ്പാടാക്കാമെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും അവര്‍ വീണ്ടും വഴിയാധാരമാവുകയാണു്.
ഇടയ്ക്കിടയ്ക്കുള്ള നുറുങ്ങു് സംഭാഷണങ്ങളിലൂടെ മൂവരുടെയും ജീവിത സാഹചര്യങ്ങള്‍ പ്രേക്ഷകരറിയുന്നുണ്ടു്. തിരുവനന്തപുരത്തു് ഒരു സര്‍ക്കാരേതര സ്വയം സേവന സംഘടനയില്‍ സാമൂഹിക സേവികയായി ജോലി നോക്കുന്ന ആളാണു് നാണി. വൃദ്ധന് ഒരു റിട്ടയര്‍ഡ് അദ്ധ്യാപകനും.
വഴിക്കു് വച്ചു് ബ്രേക്ക്ഡൗണ്‍ ആയി കിടക്കുന്ന പോലീസ് ജീപ്പ് കണ്ടു് അതു് മന്ത്രി ഏര്‍പ്പാടാക്കിയ വാഹനം ആയിരിക്കുമെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു. നാണിയുടെ ബുദ്ധി അവിടെയും പ്രവര്‍ത്തിക്കുന്നു. മന്ത്രിയെ പഠിപ്പിച്ച ആള് ആണു് മാഷ് എന്നു പറഞ്ഞു ഫലിപ്പിക്കാന്‍ നാണിക്കു് ആവുന്നുണ്ടു്. കേടായ വണ്ടി ശരിയായാല്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാം എന്ന ആഫീസറുടെ വാഗ്ദാനം കേട്ടു നിന്ന ഹരി ആരോടൊന്നും ചോദിക്കാതെ വണ്ടിയുടെ അടുത്തേക്കു് നീങ്ങി അതു് നന്നാക്കുന്നു. എറണാകുളത്തു് എത്തിയ സ്ഥിതിക്കു് ഹരി വീട്ടിലേക്ക് പോവുകയാവും എന്നു് ധരിച്ച മാഷെ അത്ഭുതപ്പെടുത്തിക്കൊണ്ടു് താനും കോഴിക്കോട്ടേക്കു് വരുന്നെന്നു പറഞ്ഞു് ഹരി അവരോടൊപ്പം പോലീസ് ജീപ്പില്‍ യാത്ര തുടരുന്നു. എയര്‍പോര്‍ട്ടിന്റെ അടുത്തെത്തി ഇറങ്ങിയ അവര്‍ അടുത്ത കഥാപാത്രത്തെ കണ്ടു മുട്ടുന്നു. തന്റെ കടിഞ്ഞൂല്‍ കുഞ്ഞിനെ കാണുവാന്‍ ആശിച്ചു് മോഹിച്ചു് ദുബായില്‍ നിന്നും ഫ്ലൈറ്റില്‍ എത്തിയ ഇദ്ദേഹം ചാവക്കാട്ടേക്കു് പോകാനുള്ള ആളാണു്. തന്നെ കൂട്ടിക്കൊണ്ടു പോകാനുള്ള വണ്ടി ഹര്‍ത്താലുകാര്‍ വഴിക്കു് തടഞ്ഞു വച്ചിരിക്കുകയാണു്.
അവിടെ നിന്നും ഒരു കല്യാണ പാര്‍ട്ടിയുടെ വണ്ടിയില്‍ ഇടം കിട്ടി നാലുപേരും കുറച്ചു ദൂരം പോകുന്നു. വീണ്ടും കാട്ടിലൂടെയുള്ള യാത്രയില്‍ അവര്‍ തമിഴനായ യോംകേശിനെയും കുടുംബത്തേയും കണ്ടുമുട്ടുന്നു. ഇനി തമിഴന് യോംകേശിന്റെ വാനില്‍. തമിഴന്റെ ഗുജറാത്തി ഭാര്യ ലജ്ജയ്ക്കു് അറിയാവുന്ന ഏക ഭാഷ യോകേശിനു അറിയാന്‍ പാടില്ലാത്ത കച്ചിയാണു്. സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റില്ല അനുഭവിച്ചുതന്നെ അറിയണം എന്നാണു് യോകേഷിന്റെ അഭിപ്രായം.
ദുബായ്ക്കാരന്റെ വീട്ടില്‍ എത്തുന്ന അവര്‍ നവജാതശിശുവിനെ കണ്ടതിനു ശേഷം അമ്പുസാക്കയുടെ ഏര്‍പ്പാടില്‍ കുഞ്ഞുമോന്റെ ബോട്ടില്‍ ബേപ്പൂര്‍ വരെ യാത്ര ചെയ്യുന്നു. ബോട്ടിലെ അസഹനീയത അതിജീവിച്ചു് സന്ധ്യയോടെ മൂവരും ബേപ്പൂര്‍ എത്തുന്നു. തുടര്‍ന്നുള്ള യാത്ര ഓട്ടോറിക്ഷയില്‍. തന്റെ ഭാര്യയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മാഷു് അയവിറക്കുന്നു. മാഷിനെ എതിരേല്ക്കാന് കാത്തിരിക്കുന്ന കറുത്ത ബാഡ്ജ് ധരിച്ച ആള്‍ക്കാരുടെ ശരീരഭാഷയിലൂടെ അവിടെ ഒരു മരണം നടന്നിരിക്കുന്നു എന്നു് പ്രേക്ഷകര്‍ക്കു് മനസ്സിലാവുന്നുണ്ടെങ്കിലും മാഷിന്റെ മനസ്സിലേക്കു് അതു് പതിയുന്നതു് ആശാട്ടിയുടെ മൃതശരീരം ദര്ശ്ശിക്കുമ്പോള് മാത്രമാണു്.
മരണാനന്തര ചടങ്ങുകള്‍ കഴിയുമ്പോള്‍ ബാഗിലിരുന്ന മാഷിന്റെ ഫോണ്‍ നാണി കാണ്കേ ഹരി മേശപ്പുറത്തു് വയ്ക്കുമ്പോള്‍ മരണവിവരം ഹരി അറിഞ്ഞിരുന്നു എന്നും അതു് മനപ്പൂര്‍വ്വം പറയാതിരുന്നതായിരുന്നു എന്നും നാണി മനസ്സിലാക്കുന്നു. അടുത്ത ആഴ്ച ചടങ്ങിനു് തിരിച്ചെത്തണം എന്നു നാണി പറയുന്നെങ്കിലും ഹരി അതിനു മറുപടി പറയുന്നില്ല. ഹരിയുടെ മനസ്സില്‍ വേറെ എന്തൊക്കെയോ ചിന്തകളാണു്. നാണിയുടെ വീടു് ഷോര്ണ്ണൂരാണെന്നും ജോലിക്കായാണു് തിരുവനന്തപുരത്തേക്കു് എല്ലാ ആഴ്ചയും പോകുന്നതെന്നും നാണി പറയുന്നതു് ഹരി മൗനമായി കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളു. നാണി ഹരിക്കു് വൃത്തിരാക്ഷസന്‍ എന്നു പേരിടുന്നതു് ഹരി പുഞ്ചിരിയോടെ അംഗീകരിക്കുന്നു. പിരിഞ്ഞു കഴിയുമ്പോള്‍ അവര്‍ക്കിടയില്‍ എന്തൊ ഒന്നുണ്ടെന്നു് ഇരുവരും തിരിച്ചറിയുന്നുണ്ടെങ്കിലും അതു് പ്രകടിപ്പാക്കാനാവാതെ ഇരുവരും പിരിയുന്നു. ഒരു പുതിയ മനുഷ്യനായിട്ടാണു് ഹരി മടങ്ങുന്നതു്. ജോലി പൂര്‍ത്തീകരിച്ചു് നാട്ടില്‍ തിരിച്ചെത്തുന്ന ഹരിയുടെ സ്വാഭാവത്തില്‍ വന്ന മാറ്റം വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും അത്ഭുതപ്പെടുത്തുന്നുണ്ടു്.
നാണിയെ പ്രതീക്ഷിച്ചു് ഹരി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുന്നു. ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഈ പുനഃസമാഗമം താന്‍ ആഗ്രഹിച്ചിരുന്നതായു് നാണിയുടെ മുഖം പറയുന്നിടത്തു് സിനിമ അവസാനിക്കുന്നു.
അധികം ഡയലോഗ് ഇല്ലയെങ്കിലും തന്റെ ശരീരഭാഷയിലൂടെ മനസ്സിലുള്ളതു് പ്രകടിപ്പിക്കാന്‍ ഹരി എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസിലിനു് സാധിച്ചിട്ടുണ്ടു്. നാണിയായി സ്വാതിയും മാഷ് ആയി നെടുമുടി വേണുവും അവരവരുടെ വേഷം ഭംഗിയാക്കി. ഗായകര്‍ ഗാനരചയിതാക്കള്‍ എന്നിവരുടെ ഒരു വലിയ പട്ടിക തന്നെ ഉണ്ടെങ്കിലും പോരുമോ എന്ന ഗാനം വളരെ അവസരോചിതമായി അനുഭവപ്പെട്ടു. പലരുടെയും വിഭിന്ന അനുഭവങ്ങള്‍ ഒരൊറ്റ നൂലില്‍ തന്മയത്തോടെ കോര്‍ത്തിണക്കുന്ന കാര്യത്തില്‍ അനില്‍ രാധാകൃഷ്ണന് എന്ന സംവിധായകന് തന്റെ മിടുക്കു് കാണിച്ചിട്ടുണ്ടു്.
ഇത്രയും അധികം തടസ്സങ്ങള്‍ അതിജീവിച്ചു് വ്യത്യസ്ത യാത്രോപാധികളും സ്വീകരിച്ചു് വഴിയിലെ പല കൂടിക്കാഴ്ചകളും കഴിഞ്ഞു് രാവിലെ അഞ്ചു മണിക്കു് കൊല്ലത്തു നിന്നും പുറപ്പെട്ടവര്‍ സന്ധ്യയോടെ കോഴിക്കോട്ടു് എത്താന്‍ പറ്റുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. കഥയില്‍ ചോദ്യം പാടില്ല.