കാലങ്ങൾ നീങ്ങുമ്പോൾ വളർന്നു വരുന്ന എന്നെ ആത്മാവു പോലെ സ്നേഹിക്കുന്ന എന്റെ അച്ഛനു ഞാനൊരു വേദനയയൈ തീരില്ലേ ? എനിക്കും എന്റെ ചേച്ചിയ്ക്കും വേണ്ടി ഞങ്ങളുടെ അച്ഛൻ എന്നും കൻണീരൊഴുക്കി.
ഒരിക്കൽ…. മൂകമായ എന്റെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർന്നു, രവിച്ചേട്ടൻ !! അതു ഒരു വീണക്കമ്പിയുടെ സംഗീതം പോലെയല്ലായിരുന്നു.മുളങ്കാട്ടിന്റെ മന്ത്രനാദവുമല്ലായിരുന്നു.പക്ഷേ സ്നേഹം വിങ്ങി നിൽക്കുന്ന വാക്കുകൾ ഞാൻ കേട്ടു. എന്റെ സ്വപ്നങ്ങളിൽ ഒരു സംഗീതമായി അതലിഞ്ഞു ചേർന്നു.
എന്റെ സിരകളിൽ ഒഴുകുന്ന ചോരയ്ക്ക് ലഹരിയുണ്ടായി.കണ്ണില്ലെങ്കിലും എനിക്ക് എന്റേതായ കാഴ്ചയുണ്ടായി.
അന്നും എന്റെ മുൻപിൽ പുകയുന്ന തീവണ്ടി ഓടിക്കൊണ്ടിരുന്നു. വീണ്ടും വരുമെന്ന് പറഞ്ഞ് രവിച്ചേട്ടൻ യാത്രയായി.മരണത്തേക്കാൾ വലിയ വേദനയുണ്ടാക്കിയ ആ വേർപാടിന്റെ വേദനകളുമായി ഞാൻ കാത്തിരുന്നു. രവിച്ചേട്ടൻ തിരിച്ചു വന്നില്ല.
കാഴ്ചയില്ലാത്ത ഞാൻ മറ്റുള്ളവരുടെ സഹായത്തോടെ രവിച്ചേട്ടന്റെ അടുത്തെത്തി.ഒരന്ധയായ പെൺകുട്ടിയ്ക്ക് ഒരിക്കലും സാധിക്കുന്നതല്ലായിരുന്നു ആ യാത്ര. ഞാൻ രവിച്ചേട്ടനെ കണ്ടു. ഒരാശുപത്രി വരാന്തയിലെ രോഗശയ്യയിൽ.അദ്ദേഹത്തെ രക്ഷിച്ചിരുന്ന മഹാമനസ്കനായ ഡോക്ടർ എന്നെ ശ്രദ്ധിച്ചു. എന്റെ കണ്ണുകൾ ചികിത്സിച്ചു.എന്നെ രക്ഷിച്ചു. എനിക്കു കാഴ്ച കിട്ടി. ഞാൻ എന്റെ അച്ഛനെ കണ്ടു. ഞാൻ രവിച്ചേട്ടനെ കണ്ടു. വാസുവിനെ കണ്ടു. എന്നാലും തിരിച്ചു പോയത് ഞാൻ ഒറ്റ്യ്ക്കായിരുന്നു. എന്നോടൊപ്പം എന്റെ രവിച്ചേട്ടൻ വന്നില്ല. അദ്ദേഹത്തിനു വരാൻ കഴിവില്ല. അദ്ദേഹത്തിനു വേണ്ടി ഞാൻ എന്റെ മുറ്റത്ത് ഓരോ തീവണ്ടികളെയും കാത്തിരുന്നു. എന്റെ കളിക്കൂട്ടുകാരനായ വാസു എനിക്കു വേണ്ടി രവിച്ചേട്ടനെ അന്വേഷിച്ചു പോയി.
എന്റെ പകലുകളും രാത്രികളും വീണ്ടും അന്ധതയിലായി.
വാസു തിരിച്ചു വന്നു. രവിച്ചേട്ടൻ ഇനി ഒരിക്കലും തിരിച്ചു വരില്ല. ജീവിതത്തിന്റെ അടുത്ത പടിയിലേക്കു നീങ്ങാൻ ശക്തമല്ലാത്ത ആ ജീവിതം മരണവും കാത്തു കഴിയുകയാണ്.
എന്റെ ഹൃദയം പൊട്ടി. എന്റെ ആത്മാവിന്റെ വിളക്കു കെട്ടു. എന്റെ കാഴ്ചയുള്ള കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ ഞാൻ തയ്യാറായി. എന്റെ എല്ലാമായ അച്ഛൻ ഹൃദയം പൊട്ടിക്കരഞ്ഞു. ആ സ്പന്ദനത്തിൽ എന്റെ രവിച്ചേട്ടൻ തിരിച്ചെത്തി. എത്തിയത് എന്നെ കാണാനല്ലായിരുന്നു.എന്റെ വിവാഹം കാണാനായിരുന്നു.അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിവാഹിതയായി. ആ വലിയ ഹൃദയത്തിന്റെ ഉടമയായ മനുഷ്യനെ പിന്നെ ഞാൻ കണ്ടിട്ടില്ല.എന്റെ വീടിന്റെ ഉമ്മറത്തെ റയില്പ്പാളത്തിലൂടെ അന്നും അലറി വിളിച്ചു കൊണ്ട് തീവണ്ടി പാഞ്ഞു പോയി. എന്നേപ്പോലുള്ള നിങ്ങൾക്കെല്ലാ പേർക്കും ജീവിതം പുകഞ്ഞു കൊണ്ടിരിക്കും.അതുകൊണ്ട് സ്നേഹിക്കാതിരിക്കുക.
നിങ്ങളുടെ അന്ധയായ ശാന്ത.
കടപ്പാട് : പാട്ടുപുസ്തകം