കഥാസാരം
മായാവി നാട്ടുകാരെ അമ്പരപ്പിക്കുന്ന ഒരു വ്യക്തി ആയിരുന്നു.വിക്രമനാണ് മായാവിയെന്ന് ചിലർ വിശ്വസിച്ചു.ദൈവത്തിന്റെ അവതാരമാണ് മായാവിയെന്നായിരുന്നു ഹെഡ് കോൺസ്റ്റബിൾ പപ്പുപിള്ളയുടെ അഭിപ്രായം.ആ കൊള്ളത്തലവനെ പിടിക്കാൻ ഇൻസ്പെക്ടർ ശേഖരപിള്ള തന്റെ സർവകഴിവുകളും പ്രയോഗിച്ചു.
വിഭാര്യനും പണക്കാരനുമായ പണിക്കരുടെ ഏകപുത്രിയായ ശോഭയെ പണിക്കരുടെ സഹോദരിയും വിധവയുമായ ശാന്തയായിരുന്നു വളർത്തിക്കൊണ്ടു വന്നിരുന്നത്. ശോഭയെ വിവാഹം കഴിക്കാൻ എന്തു സാഹസവും ചെയ്യാൻ മടിക്കാത്ത വിജയന്റെ വിക്രിയകൾ മനസ്സിലാക്കിയ പണിക്കർ, തന്റെ മകൾക്ക് അനുരൂപനായ ഒരു വരനെ അന്വേഷിച്ചു തുടങ്ങി.
വിജയന്റെ കിങ്കരനായ വിക്രമനെക്കൊണ്ട് വിജയൻ ശോഭയെ അപഹരിപ്പിച്ചു. തന്റെ സഖാക്കളിൽ നിന്ന് ഈ വിവരമറിഞ്ഞ മായാവി ശോഭയെ വിജയന്റെ കൈയ്യിൽ നിന്ന് മോചിപ്പിച്ച് തന്റെ മലമുകളിലുള്ള ബംഗ്ലാവിലേക്ക് കൊണ്ടു പോയി.ശോഭയ്ക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു.തസ്ക്കരവീരനെന്നു പേരു കേട്ട മായാവി വളരെ നല്ലവനാണെന്നും , ആ കൊള്ളത്തലവൻ കവർന്നിട്ടുള്ളത് തന്റെ ഹൃദയം മാത്രമാണെന്നും ശോഭയ്ക്ക് മനസ്സിലായി.മായാവിയും ശോഭയെ ആരാധിച്ചു തുടങ്ങി.വീട്ടിൽ തിരിച്ചെത്തിയ പണിക്കർ മകളെ കാണാതെ വിഷമിച്ചു. മായാവിയാണ് അവളെ അപഹരിച്ചതെന്ന് പരക്കെ വിശ്വസിച്ചു പോന്നു.പക്ഷേ ഒരു ദിവസം ഖാൻ സാഹേബ് അബ്ദുൾ റഹീമിന്റെ വണ്ടിയിൽ ശോഭ വീട്ടിൽ വന്നെത്തി.
വിജയന്റെ മറ്റൊരു കിങ്കരനായ നന്ദൻ കാട്ടിൽ ശ്രീകണ്ഠൻ തമ്പി പണിക്കരെ സൂത്രത്തിൽ തന്റെ വീട്ടിൽ വരുത്തി അയാളെ ബന്ധനസ്ഥനാക്കി.എന്നിട്ട് അദ്ദേഹത്തിന്റെ പേരു വെച്ച് ഒരു കത്ത് വിജയന്റെ കാമുകിയായ ജാനകി വശം ശോഭയ്ക്ക് കൊടുത്തയച്ചു.അച്ഛനു പറ്റിയ ആപത്തറിഞ്ഞ് ഓടിയെത്തിയ ശോഭയെ അയാൾ ബലാത്സംഗത്തിനൊരുങ്ങി.പക്ഷേ തക്ക സമയത്തിനവിടെയെത്തിയ മായാവി ശോഭയെ വീണ്ടും രക്ഷിച്ചു.ഖാൻ സാഹേബിനിന്റെ സഹായത്തോടേ ഇൻസ്പെക്ടർ തമ്പിയുടെ വീടു വളഞ്ഞു. പണിക്കരെ മോചിപ്പിച്ച് വിക്രമിനെയും വിജയനെയും തമ്പിയെയും തടങ്കലിലാക്കി. മായാവി കൊന്നു കളഞ്ഞു എന്നു വിചാരിച്ചിരുന്നവരെല്ലാം തിരിച്ചു വന്നു.അയാൾ കൊള്ള ചെയ്തു എന്നു പറയപ്പെട്ടിരുന്ന ധനമെല്ലാം റാവു സാഹബ് ഇൻസ്പെക്ടറെ തിരിയേ ഏല്പിച്ചു.മായാവി മാന്യനായ ഒരു ചെറുപ്പക്കാരനായി തീർന്നു.
പണിക്കർ നടത്തിയ ഒരു വിരുന്നു സൽക്കാരത്തിൽ പങ്കു കൊണ്ട ഖാൻ സാഹേബ് തന്റെ സ്നേഹിതനായ മായാവിക്ക് ശോഭയെ വിവാഹം കഴിച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിച്ചു. പക്ഷേ അക്കാര്യം ശാന്തയ്ക്കിഷ്ടപ്പെട്ടില്ല.എന്നാൽ മായാവിയുടെ വീരപരാക്രമങ്ങളും മറ്റും ഖാൻ സാഹേബ് വിവരിച്ചപ്പോൾ എല്ലാവരും അത്ഭുതവും ആനന്ദവും കൊണ്ട് മതി മറന്നു.ഖാൻ സാഹേബും ശോഭയും കൂടിയിരുന്ന് സ്വൈര സല്ലാപം നടത്തുന്നതു കണ്ട ശാന്ത കുപിതയായി. പണിക്കർ അപമാനിതനായി.ഇൻസ്പെക്ടറും ഹെഡ് കോൺസ്റ്റബിളും സ്ഥലത്തെത്തി.
ഖാൻ സാഹേബ് പെട്ടെന്ന് അപ്രത്യക്ഷനായി.ഇതെല്ലാവരെയും ഞെട്ടിപ്പിച്ചു. ഖാൻ സാഹേബും മായാവിയും ഒരാൾ തന്നെയോ ? ഈ സംശയം എല്ലാവരിലും ഉദിച്ചു. പക്ഷേ എല്ലാവരും ഞെട്ടലിൽ നിന്നും വിമുക്തരാകുന്നതിനു മുൻപ് മറ്റൊരാൾ രംഗത്തു പ്രത്യക്ഷപ്പെട്ടു.കുമാർ.
നാട്ടിലെ അശരണർക്ക് അഭയവും റൗഡികൾക്കും കൊള്ളക്കാർക്കും പേടിസ്വപ്നവുമായിരുന്ന മായാവിയായും , നല്ലവനും സൽഗുണസമ്പന്നനുമായ ഖാൻ സാഹേബായും പ്രത്യക്ഷപ്പെട്ടിരുന്നത് കുമാറായിരുന്നു.
താൻ ഏതൊരു സംരഭത്തിനു വേണ്ടിയാണോ ഈ വേഷങ്ങൾ എടുത്തത് അത് എല്ലാം ശുഭമായി പര്യവസാനിച്ചതു കൊണ്ട് മാത്രമാണ് കുമാർ തന്റെ വിവരമെല്ലാം പുറത്താക്കിയത്.പണിക്കർ സന്തുഷ്ടനായി.ശോഭയെ അദ്ദേഹം കുമാറിനു വിവാഹം ചെയ്തു കൊടുത്തു.
മലൈക്കള്ളൻ എന്ന പേരിൽ ശ്രീ നായിഡു നിർമ്മിച്ച ചിത്രത്തിന്റെ മലയാള പതിപ്പാണ് തസ്ക്കര വീരൻ. ഇതേ കഥ ഹിന്ദിയിലും ശ്രീ. നായിഡു തന്നെ ചലച്ചിത്രമാക്കി അവതരിപ്പിച്ചിട്ടുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്