വിശ്വോത്തര കവിയായ കാളിദാസന്റെ മൂലകഥയ്ക്കു് തിരക്കഥയും സംഭാഷണങ്ങളും ശ്രീ. നാഗവള്ളി ആര്. എസ്. കുറുപ്പു് തയ്യാറാക്കി. ശ്രീ. വയലാര്‍ രാമവര്‍മ്മ ഈ ചിത്രത്തിനുവേണ്ടി ആറു ഗാനങ്ങളും, ശ്രീ. ബാലമുരളി എട്ടു ഗാനങ്ങളും രചിച്ചു. ശ്രീ. പരവൂര്‍ ദേവരാജന്‍ ഈ പതിനാലു ഗാനങ്ങള്‍ക്കും രാഗവും താളവും നല്കി. യേശുദാസ്, കമുകറ പുരുഷോത്തമന്, പി. ബി. ശ്രീനിവാസന്, എം. ജി . രാധാകൃഷ്ണന്, പി.ലീല, രാധാജയലക്ഷ്മി, രേണുക, പി.സുശീല, ബി.വസന്ത, മാധുരി എന്നിവര്‍ പിന്നണിയില്‍ പാടി.
തിരുവനന്തപുരം മെരിലാൻഡു് സ്റ്റുഡിയോയിൽ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീ. യു. രാജഗോപാലാണു് നിര്‍വ്വഹിച്ചതു്. ഗുരുഗോപിനാഥും, തങ്കപ്പനും, പാർത്ഥസാരഥിയും ചേര്‍ന്നു നൃത്തങ്ങള്‍ ഒരുക്കി. കലാസംവിധാനം ശ്രീ. ഗംഗയും, ശബ്ദലേഖനം ശ്രീ. കൃഷ്ണ ഇളമണ്ണും നടത്തി. ചെല്ലയ്യ വേഷവിധാനങ്ങളും, കെ. നാരായണന് വസ്ത്രാലങ്കാരവും, സി. വേലപ്പന് നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ സഹസംവിധായകരായി ശിവന്‍കുട്ടി, അപ്പു എന്നിവര്‍ പ്രവര്‍ത്തിച്ചു. വി. എം. സദാശിവനായിരുന്നു പ്രോഡൿഷന് എക്സിക്യൂ ട്ടീവു്. ബഞ്ചമിന്, വി. കരുണാകരന് (ഛായാഗ്രഹണം), ഭാസ്ക്കര്‍, മൊയ്തീന്, പരമേശ്വരന് (ശബ്ദലേഖനം), പി. കെ. ആചാരി (കല), വിക്രമന് നായര്‍ (മേക്കപ്പു്) എന്നിവർ ചിത്രനിര്‍മ്മാണത്തില്‍ സഹായികളായിരുന്നു. മദ്രാസ് ജമിനി കളര്‍ ലാബറട്ടറിയിൽ പ്രോസസ് ചെയ്ത കുമാരസംഭവത്തിന്റെ ചിത്രസംയോജനം ശ്രീ. ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു. വി.ചെല്ലമായിരുന്നു അദ്ദേഹത്തിന്റെ സഹായി.
പത്മിനി, ജമിനിഗണേശന്, ശ്രീദേവി, രാജശ്രീ, ശ്രീവിദ്യ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, അടൂര്‍ പങ്കജം, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, ടി. കെ. ബാലചന്ദ്രന്, എസ്. പി. പിള്ള, ജോസ് പ്രകാശ്, കുണ്ടറ ഭാസി എന്നിവര്‍ അഭിനയിച്ച ഈ ചിത്രം1969 ഡിസംബര്‍ 25 - നു് പ്രദര്‍ശനം ആരംഭിച്ചു. കുമാരസ്വാമി ആന്‍ഡ് കമ്പനി ആണു് വിതരണം ചെയ്തതു്.
1969 ലെ ഏറ്റവും നല്ല ചിത്രത്തിന്റെ സംവിധായകനിമ്മാതാവെന്ന നിലയിൽ ശ്രീ. സുബ്രഹ്മണ്യത്തിനും, നല്ല സംഗീതസംവിധായകൻ എന്നതിനു് ശ്രീ. പരവൂര്‍ ദേവരാജനും, നല്ല ഗായിക എന്ന നിലയിൽ ശ്രീമതി പി.ലീലയ്ക്കും സ്റ്റേറ്റ് അവാർഡുകൾ നേടിക്കൊടുത്തതു് കുമാരസംഭവമാണു്.
കഥാസാരം
ദക്ഷന്റെ യാഗശാലയില്‍ ആത്മാഹൂതി ചെയ്ത സതിയില്‍ തുടങ്ങി താരകാസുര നിഗ്രഹം വരെയുള്ള സാക്ഷാല്‍ സുബ്രഹ്മണ്യഭഗവാന്റെ അവതാരവും, അവതാരോദ്ദേശവും ആണു് കുമാരസംഭവത്തിന്റെ കഥ.
പിതൃഹിതം തേടാതെയാണു് ദക്ഷപുത്രിയായ സതി പരമശിവനെ ഭര്‍ത്താവായി വരിച്ചതു്. കലുഷചിത്തനായ ദക്ഷന് കോപാക്രാന്തനായി. പരമശിവനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ യാഗശാലയില്‍ ക്ഷണിക്കപ്പെടാതെ വന്ന സതിയെ അവമതിച്ചു. അപമാനിതയായി മടങ്ങുകയില്ലെന്നു പ്രതിജ്ഞചെയ്തുവന്ന സതി അഗ്നിദേവനെ ധ്യാനിച്ചു ആത്മാഹൂതി നടത്തി. സതിയുടെ ആത്മാഹൂതി പരമശിവനെ സംഹാരാവേശഭരിതനാക്കി. നന്ദികേശനും അനുചരരും ദക്ഷന്റെ യാഗശാലയില്‍ കടന്നു. ദക്ഷന്റെ തലവെട്ടി ഹോമകുണ്ഡത്തിലെറിഞ്ഞു.
സംഹാരമൂര്‍ത്തിയുടെ താണ്ഡവനൃത്തത്തില്‍ ദിഗന്തങ്ങള്‍ നടുങ്ങി. ലോകം കിടിലം കൊണ്ടു. മഹാവിഷ്ണുവും ബ്രഹ്മാവും ദേവലോകവാസികളും കൈലാസത്തിലെത്തി പ്രാർത്ഥിച്ചു. മഹേശന് ശാന്തനായി. തുടര്‍ന്നു തപോമഗ്നനും.
താരാകാസുരന്റെ അക്രമങ്ങള്‍ ത്രിലോകങ്ങളെ ഞെട്ടിച്ചു. ദേവേന്ദ്രന് സ്ഥാനഭ്രഷ്ട്ടനായി. ദേവഗണങ്ങള്‍ താരാകാസുരന്റെ പീഡകൊണ്ടു മടുത്തു. ദുരിതമോചനത്തിനുള്ള മാര്‍ഗ്ഗം ഒന്നേയുള്ളൂ. മഹേശ്വരപുത്രന് അവതാരം ചെയ്യണം. പക്ഷെ കൈലാസപതി തപോമഗ്നനാണു്.
ഹിമവാന്റെ പുത്രിയായി പുനരവതാരം ചെയ്ത സതി പരമശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ വിധിക്കപ്പെട്ടവളാണു്. പരമശിവന്റെ ധ്യാനം ഭഞ്ജിക്കുവാന്‍ നിയുക്തനായ കാമദേവന് അദ്ദേഹത്തിന്റെ കോപാഗ്നിയില്‍ ചാമ്പലായി. പക്ഷെ പാര്‍വ്വതിയുടെ തപസ്സു ഫലപ്രദമായി. പാര്‍വ്വതീ പരിണയം നടന്നു.
സുബ്രഹ്മണ്യന്റെ അവതാരോദ്ദേശം നിര്‍വ്വഹിക്കേണ്ട ഘട്ടമായി. കുമാരന് താരകാസുരനിഗ്രഹം സാധിച്ചു. ദേവേന്ദ്രനെ വീണ്ടും ലോകാധിപതിയാക്കി വാഴിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍