കഥാസാരം :
അയല്‍ക്കാരായ രാമന്‍നായരും മമ്മുട്ടുയും ഇണപിരിയാത്ത സുഹൃത്തുക്കളാണു്. കല്‍ക്കരി ഖനിയില്‍ പണി ചെയ്യുന്ന മമ്മുട്ടിയുടെ ഒരു കാലു് നഷ്ടപ്പെട്ടു. മമ്മുട്ടിയും രാമന് നായരും കുട്ടന്‍വൈദ്യരുടെ വൈദ്യശാലയില്‍ പകലന്തിയോളം ചതുരംഗക്കളിയില്‍ മുഴുകി കഴിഞ്ഞുകൂടിവന്നു. റഹീമും ഖദീജയും മമ്മുട്ടിയുടെ മക്കളാണു്. കുഞ്ഞുന്നാളിലേ ഉമ്മ നഷ്ടപ്പെട്ടുപോയ അവരെ ആ കുറവറിയിക്കാതെ വളര്‍ത്തിയതു് രാമന്നായരുടെ ഭാര്യ കാത്തമ്മയാണു്. മമ്മുട്ടിക്കു് സ്വന്തം മകനേക്കാള്‍ രാമന്നായരുടെ മകന് ഗോപിയോടാണു് സ്നേഹം. ഭിന്നമതക്കാരായിരുന്നെങ്കിലും ആ അയല്‍ക്കാരുടെ സ്നേഹബന്ധങ്ങള്‍ ഒരിക്കലും പിരിയാത്തവണ്ണം കെട്ടുപിണഞ്ഞു കിടന്നിരുന്നു. വൈദ്യരുടെ ഏക മകളായ രാധയും കളിത്തോഴനായ ഗോപിയും ഭാവിജീവിതം ഒന്നിച്ചു നയിക്കാന്‍ സ്വപ്നം കണ്ടു നാളുകള്‍ കഴിച്ചു.
അദ്ധ്വാനശീലനായ ഗോപി പഠനം കഴിഞ്ഞു് മമ്മുട്ടിയുടെ നിര്‍ദ്ദേശപ്രകാരം കല്ക്കരിഖനിയില് ഉദ്യോഗം സ്വീകരിച്ചു. ദുര്‍ബലമനസ്കനായ റഹീം തന്റെ വാപ്പായുടെ കാലു് അപഹരിച്ച ഖനിയെ ഭയപ്പെട്ടിരുന്നു. അറുപതുകാരനായ ഹാജിയാര്ക്കു് ഖദീജയെ സ്വന്തമാക്കണമെന്ന ഒരു മോഹം ഉണ്ടായി. ഒരു ദിവസം തേങ്ങ ഇടീക്കുവാന്‍ വന്ന അയാള്‍ ഘദീജ ഒറ്റയ്ക്കാണു് വീട്ടിലെന്നു് അറിഞ്ഞു് അവളെ ബലാല്ക്കാരം ചെയ്യുവാന്‍ ശ്രമിച്ചു. അവിചാരിതമായി അവിടെ കടന്നുവന്ന ഗോപിയെ കണ്ടു് അയാള്‍ ഭയന്നോടി. പക്ഷെ ഗോപിയും ഖദീജയും അവിഹിതബന്ധം പുലര്‍ത്തുന്നു എന്നു് റഹീമിനോടു് ആ ദ്രേഹി പറഞ്ഞു ധരിപ്പിച്ചു. മൃദുലമനസ്കനായ റഹീം വികാരവിവശനായി വീട്ടില്‍ പാഞ്ഞെത്തി ഖദീജയെ കഠിനമായി മര്‍ദ്ദിച്ചു. തടസം പിടിക്കുവാനെത്തിയ ഗോപിയെ ആട്ടി പുറത്താക്കി. ഗോപിയ്ക്കു് വേണ്ടി രാമന്നായര് കൊണ്ടുവന്ന വിവാഹാലോക്കാര് ഈ അപവാദം കേട്ടു് മടങ്ങിപ്പോയപ്പോള്‍ അയാള്‍ ക്ഷുഭിതനായി. പക്ഷെ ഇതു് വെറും കെട്ടുകഥകളാണെന്നു് പറയാനെത്തിയ മമ്മുട്ടിയെ രാമന് നായര്‍ ആക്ഷേപിച്ചു. ഈ ഉറ്റ ചങ്ങാതികള്‍ ബദ്ധവിരോധികളായി. തെറ്റിദ്ധാരണയുടെ കരിധൂമം രാധയുടെ ഹൃദയത്തെയും കലുഷിതമാക്കി. നിരാശനായ ഗോപി ജോലിസ്ഥലത്തേയ്ക്കു് മടങ്ങിപ്പോയി. ഈ സമയത്തു് ഹാജിയാര് വിവാഹാലോചനയുമായി മമ്മുട്ടിയെ സമീപിച്ചു. പക്ഷെ മമ്മുട്ടി അയാളെ ആട്ടിയോടിച്ചു. അയാള്‍ വേറെ വഴികള്‍ ആരാഞ്ഞു.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ റഹീമിന്റെ കണ്ണു് തുറപ്പിച്ചു. അവന് ജോലി തേടി ഖനിയില്‍ എത്തി. ഗോപിയുടെ കീഴില്‍ ഒരു പണി കിട്ടി. പക്ഷെ ഗോപി അവനോടു് തീരെ നിര്ദ്ദയമായിട്ടാണു് പെരുമാറിയതു്. ഗോപിയോടു് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. കത്തിയുമായി അവന്റെ മുറിയുടെ ജനാലയ്ക്കരികില്‍ എത്തിയ റഹീം അകത്തെ സംസാരം കേട്ടു. ഖനിയില്‍ ഉദ്യോഗക്കയറ്റത്തിനു് റഹീമിനെ ശുപാര്‍ശ ചെയ്യുകയും അവന്റെ വളര്‍ച്ചയ്ക്കു് വേണ്ടി ക്രൂരതയുടെ മൂടുപടം അണിയുകയും ചെയ്യേണ്ടിവന്നതില് വേദനിക്കുകയും ചെയ്യുന്ന ഗോപിയുടെ ശബ്ദമായിരുന്നു അതു്. റഹീം വിതുമ്പിക്കരഞ്ഞുപോയി. ആ കൂട്ടുകാര്‍ വീണ്ടും ഒന്നായി.
ലീവില്‍ നാട്ടിലെത്തിയ റഹീം ഖദീജയുടെ വിവാഹം ഉറപ്പിച്ചു. പരിഭവിച്ചു കഴിയുന്ന വാപ്പായേയും രാമന്‍നായരേയും വീണ്ടും ഒന്നിപ്പിക്കുവാനുള്ള ശ്രമവും നടത്തി. പക്ഷെ അതു് സാധിക്കുന്നതിനുമുമ്പായി ജോലിസ്ഥലത്തു നിന്നു ലഭിച്ച അടിയന്തിരസന്ദേശമനുസരിച്ചു് സ്ഥലം വിടേണ്ടിവന്നു. ഖനനസ്ഥലം ഇടിഞ്ഞുവീണു് അപകടത്തില്‍ പെട്ട ഗോപിയും മറ്റും അവിരാമമായ ശ്രമം മൂലം റഹീമും കൂട്ടരും രക്ഷപെടുത്തി. ക്ഷീണിതനായി ആശുപത്രിയില്‍ കിടന്ന ഗോപി ഖദീജയുടെ വിവാഹവാര്‍ത്ത അറിഞ്ഞയുടനെ ക്ഷീണം അവഗണിച്ചുകൊണ്ടു് റഹീമിനോടൊപ്പം നാട്ടിലേക്കു് തിരിച്ചു.
വിവാഹം നടത്തുകയില്ലെന്ന ഉഗ്രശപഥം ചെയ്ത ഹാജിയാര് മറ്റു മാര്‍ഗ്ഗങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ മമ്മുട്ടിയുടെ വീടിനു് തീ വച്ചു. അതു് കഴിഞ്ഞു് തിരിച്ചുപോകുംവഴി അയാളെ പാമ്പു് കടിച്ചു. തീയില്‍ അകപ്പെട്ട മമ്മുട്ടിയുടെ ദീനരോദനം കേട്ടു് പഴയകൂട്ടുകാരനായ രാമന്നായര് അയാളെ രക്ഷിക്കാന്‍ ഓടിയെത്തി. ആളിക്കത്തുന്ന തീയില്‍ നിന്നും മമ്മുട്ടിയെ രക്ഷിക്കാന്‍ രാമന്നായര് നടത്തിയ ശ്രമത്തിനിടയില്‍ വീടു് തകര്‍ന്നു് ആ മനുഷ്യസ്നേഹിയുടെ മേല്‍ പതിച്ചു.
ഖദീജയുടെ വിവാഹത്തില്‍ സംബന്ധിക്കുവാന്‍ വീട്ടിലെത്തിയ ഗോപിയും റഹീമും കണ്ട കാഴ്ച ദയനീയമായിരുന്നു. കത്തിയെരിഞ്ഞ വീട്ടിനുള്ളില്‍ ഇണപിരിയാത്ത കൂട്ടുകാരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. മരണത്തിലും അവര്‍ കെട്ടിപ്പുണര്‍ന്നു തന്നെ കിടന്നിരുന്നു.
ആ ഗ്രാമത്തിലൂടെ ഒരു വിലാപയാത്ര കടന്നുപോയി. കൂട്ടുകാരുടെ അന്തിമഘോഷയാത്ര. മുക്കവലയില്‍ വച്ചു് അവര്‍ പിരിഞ്ഞു. ഒരാള്‍ ശ്മശാനത്തിലേക്കും മറ്റെയാള്‍ ശവപറമ്പിലേക്കും. പക്ഷെ അനന്തമായ സ്വര്‍ഗ്ഗസീമയില്‍ ആ കൂട്ടുകാര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞു.
തിരുമേനി പിക്ചേഴ്സു് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂണ്‍ 30 നു് റിലീസായി.
എഴുതിയതു് : മാധവാ ഭദ്രന്
ആശ്രയം : മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍
Old is Gold by B Vijayakumar |