വേമ്പനാട്ടു കായലിന്റെ തീരത്ത് ചീനവല വലിച്ച് ഉപജീവനം കഴിച്ചു വന്ന മൂന്നു കുടുംബങ്ങളാണ് റാണായുടെയും കോന്തിയുടെയും പപ്പുവിന്റെയും.പരന്നു കിടക്കുന്ന കായലിലെ മത്സ്യ സമ്പത്തുകൾ കന്റു കൊണ്ട് മൂവരും ഭാവിജീവിതം സ്വപ്നം കാണും.തങ്ങളുടെ മക്കളെ ഡോക്ടറാക്കണം , വക്കീലാക്കണം, ഒരു മീൻ ബോട്ടുണ്ടാക്കണം. അങ്ങനെ മധുരപ്രതീക്ഷകളുമായി ആ ചീനവല ആയിരമായിരം തവണ താഴുകയും പൊങ്ങുകയും ചെയ്തു.പക്ഷേ സൗഭാഗ്യമുണ്ടായത് റാണായ്ക്ക് മാത്രമാണു.അയാൾ പൊടുന്നനവേ വലിയൊരു പണക്കാരനായി.ഏകമകനായ പ്രതാപചന്ദ്രനുമൊത്ത് ആ കായൽത്തീരത്ത് ഒരു മണിമാളികയിൽ ജീവിക്കുന്നു.കോന്തിയും പപ്പുവും ഇന്നും പഴയ ചീനവലക്കരുകിലിരുന്നു പഴയ സ്മരണകൾ അയവിറക്കും.കോന്തിയുടെ മകൻ പുഷ്കരൻ സ്ക്കൂൾ ഫൈനൽ വരെ പഠിച്ചു.അവനു പൂർവികന്മാരുടെ ജോലിയോട് വെറുപ്പാണ്.ഫോട്ടോഗ്രാഫി പഠിക്കുന്നതിനായി അവൻ അന്യനാട്ടിലാണ്.പപ്പുവിന്റെ മകൾ പെണ്ണാളിനു വിവാഹപ്രായമായി.പുഷ്കരനും പെണ്ണാളും കുഞ്ഞുന്നാൾ മുതലേ സ്നേഹത്തിലായിരുന്നു.പുഷ്കരൻ അടുത്തു തന്നെ വീട്ടിൽ വരും.ആ അവസരത്തിൽ പെണ്ണാളിനെ പുഷ്കരനു കല്യാണം കഴിച്ചു കൊടുക്കാമെന്നും സ്ത്രീധനം 1000 രൂപയെന്നും പപ്പുവും കോന്തിയും കൂടി തീരുമാനിച്ചു.വീടു പണയം വെച്ച് സ്ത്രീധനത്തുകയുണ്ടാക്കുന്നതിനായി പപ്പുവും ഭാര്യ പാറുവും പെണ്ണാളും കൂടി പഴയ സുഹൃത്തായ റാണായെ സമീപിച്ചു.പക്ഷേ റാണ ആളു മാറിപ്പോയി.അയാൾ അവരെ ആട്ടിപ്പായിച്ചു.റാണായുടെ മകൻ പ്രതാപചന്ദ്രനു ഇത് തീരെ ഇഷ്ടപ്പെട്ടില്ല.അവൻ പപ്പുവിനെയും കുടുംബത്തെയും കാറിൽ കയറ്റി വീട്ടിലെത്തിക്കുകയും സ്ത്രീധനതുകയായ 1000 രൂപ സ്വന്തം കൈയ്യിൽ നിന്നും കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.പുറം നാട്ടിൽ പോയിരുന്ന പുഷകരൻ നാട്ടിലെത്തി.രണ്ടു വീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ഇതിനിടയിൽ കായൽത്തീരത്തെ ഒരു റൗഡിയായ പാച്ചൻ പെണ്ണാളിനെ ഇടക്കിടെ ഏറുകണ്ണിടുമായിരുന്നു. പെണ്ണാൾ ഒരു ദിവസം പുഷ്കരനോട് ഈ കഥ പറഞ്ഞു.ഒരു ദിവസം രണ്ടു പേരും കണ്ടു മുട്ടി.അത് ഉഗ്രനൊരു ഇടിയിൽ കലാശിച്ചു.പാച്ചൻ പുഷ്കരന്റെ ഇടി കൊണ്ടോടി.അവൻ പ്രതികാരത്തിനു വേണ്ടി പാമ്പിനെപ്പോലെ പുഷ്കരനെ കാത്തു നടന്നു.
പെണ്ണാളിന്റെ സ്ത്രീധനത്തുക കൊടുക്കാമെന്നേറ്റ പ്രതാപചന്ദ്രനു പെണ്ണാളിനെ കണ്ടതു മുതൽ ഒരാശ.അവൻ സ്വയം ചോദിച്ചു. എന്തിനു താനീ രൂപ കൊടുത്ത് സൗന്ദര്യവതിയായ പെണ്ണാളെ മറ്റൊരാൾക്ക് കൊടുക്കുന്നത്. ഒടുവിൽ പപ്പുവിനോട് തന്നെ പ്രതാപൻ തന്റെ ആഗ്രഹമറിയിച്ചു.പപ്പു അന്തം വിട്ടു പോയി.തന്റെ ജീവിതത്തിൽ പുതിയൊരു ഭാഗ്യനക്ഷത്രം ഉദിച്ചിരിക്കുന്നു.ഭാര്യ പാറുവും ഭർത്താവിനോട് യോജിച്ചു.അതിനുള്ള ഒത്താശകൾ രഹസ്യമായി ആരംഭിച്ചു. പക്ഷേ ഉള്ള കാര്യം പെണ്ണാളിനോട് തുറന്നു പറയുവാൻ അവർ ധൈര്യപ്പെട്ടില്ല.
ശുദ്ധഗതിക്കാരിയായ പെണ്ണാൾ ഇതൊന്നുമറിഞ്ഞില്ല.പുഷ്കരനും പെണ്ണാളും കായൽത്തീരത്തു കൂടി വിവാഹത്തിന്റെ മധുരസ്വപ്നങ്ങൾ അയവിറക്കി നടന്നു.കോന്തിയും മാണിക്കനും കല്യാണത്തിനുള്ള ചട്ടവട്ടങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു.പ്രതാപചന്ദ്രൻ പെണ്ണാളെ വിവാഹം കഴിക്കുവാനുള്ള തന്റെ ആഗ്രഹം റാണായെ അറിയിച്ചു. റാണാ ഒന്നു ഞെട്ടി.അയാൾ മകനു വേണ്ടി വളരെ സ്വത്തുള്ള ഒരു കുലീനജാതയെ ആലോചിച്ചു കൊണ്ടിരിക്കുകയയൈരുന്നു. പപ്പു പെണ്ണാളോട് പുഷ്കരനുമായുള്ള നടപ്പും കൂത്തുമൊന്നും അധികമാകരുതെന്ന് വിലക്കി.പെണ്ണാൾ സ്തംഭിച്ചു നിന്നു.
പപ്പു കോന്തിയോട് പഴയ സ്നേഹബന്ധങ്ങൾ മറന്നു ചില ധിക്കാരങ്ങൾ കാണിച്ചു തുടങ്ങി.മൂന്നു വീടുകളിലും അസ്വസ്ഥതകൾ തലയുയർത്തി.പെണ്ണാളിന്റെ മനസ്സ് പുഷ്കരനിൽ നിന്നും പിടിച്ചു മാറ്റാൻ പലതും പയറ്റി നോക്കി.ഒക്കില്ലെന്ന് മനസ്സിലാക്കിയ പ്രതാപചന്ദ്രനും പപ്പുവും മറ്റൊരു കുറുക്കുവഴി കണ്ടു പിടിച്ചു.പുഷ്കരനെ വയനാട്ടിലെ വന്യമൃഗസങ്കേതത്തിലേക്ക് ഫോട്ടോയെടുക്കാനായി കൊണ്ടു പോവുക.അവിടെ വെച്ചു വകവരുത്തുക. ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം കൊണ്ട് പുഷ്കരൻ എല്ലാം മറന്നു.ചതിവുകൾ അയാൾ ആലോചിച്ചില്ല. പ്രതാപചന്ദ്രനുമായി പുഷ്കരൻ മലബാറിലേക്ക് തിരിച്ചു.കൂടെ പുഷ്കരന്റെ ജന്മശത്രുവായ പാച്ചനും ഉണ്ടായിരുന്നു.അവർ മലബാറിലെ വനങ്ങളിൽ കടന്ന് വന്യമൃഗങ്ങളുടെ ജീവിതരീതികൾ ക്യാമറയിൽ പകർത്തി.പുഷ്കരനെ വനാതരത്തിൽ വെച്ച് സൗകര്യം പോലെ കൊല്ലുന്നതിനായി ഒരു റിവോൾ വർ പ്രതാപൻ പാച്ചനെ ഏല്പ്പിച്ചു. കൊടിയ വനത്തിലൂടെ ക്യാമറയും തൂക്കിയിട്ടു കൊണ്ടു സഹായത്തിനെന്നോണം യാത്ര ചെയ്യുന്ന പാച്ചന്റെ വെടിയുണ്ട പുഷ്കരന്റെ ശരീരത്തിലേക്ക് ഏതു നിമിഷവും പായാം.പക്ഷേ ആ റിവോൾ വർ ഉപയോഗിക്കാതെ തന്നെ പുഷ്കരൻ അപകടത്തിലായി.ഒരു ദിവസം കാടിന്റെ ഹൃദയാന്തർഭാഗത്ത് ഒരു പുലി പ്രസവിക്കാൻ സമയമായി നിൽക്കുന്നത് കാട്ടുമക്കളിൽ നിന്ന് പുഷ്കരൻ മനസ്സിലാക്കി.ഇന്നു വരെ മറ്റാർക്കും ഫിലിമിലാക്കാൻ സാധിക്കാത്ത ആ ചിത്രം എടുക്കണമെന്ന് അവന്റെ മനസ്സു കൊതിച്ചു.പക്ഷേ ജീവൻ അപകടത്തിലാകുന്ന ആ രംഗത്തേക്ക് പോകുന്നതിനെ കാട്ടുമക്കളും സഹപ്രവർത്തകരും വിലക്കി.പുഷ്കരൻ അതു വക വെയ്ക്കാതെ കാട്ടിലേക്ക് കടന്നു.മരണത്തെ മറി കടക്കാൻ ഒരു മരക്കൊമ്പിലേക്ക് കയറി പതുങ്ങിയിരുന്നു.പുലി പ്രസവിക്കാൻ പിന്നെയും സമയമുണ്ടായിരുന്നു.പുഷ്കരൻ കൊടും കാട്ടിൽ മരക്കൊമ്പിൽ ക്ഷമയോടെ കാത്തിരുന്നു.ഒടുവിൽ അസാധാരണമായ പ്രസവരംഗം അവൻ ക്യാമറയിൽ പകർത്തി.ഇതേ സമയം പ്രതാപചന്ദ്രനും പാച്ചനും ദൂരെ ഒരു പാറമുകളിൽ പുഷ്കരന്റെ സാഹസിക പ്രവൃത്തി കണ്ടു കൊണ്ടിരുന്നു.പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ പുലിയുടെ പ്രസവം ഫിലിമിലാക്കുന്ന ശ്രദ്ധയിലിരുന്ന പുഷ്കരന്റെ പിന്നിലൂടെ ഒരു ആൺപുലി ആക്രമിക്കാൻ കയറുന്നത് അവനറിഞ്ഞില്ല.ഈ രംഗം കണ്ടു കൊണ്ടിരുന്ന പ്രതാപചന്ദ്രൻ പുലിയെ വെടി വെയ്ക്കാൻ തോക്കുയർത്തി.പക്ഷേ നിറയൊഴിച്ചില്ല.അയാൾക്ക് മറ്റൊരു ക്രൂരബുദ്ധി തോന്നി.തന്റെ ആഗ്രഹസാഫല്യത്തിനെതിരായി നിന്നിരുന്ന പുഷ്കരൻ മരിക്കട്ടെ.മനുഷ്യനെ മൃഗം പിടിച്ചു കൊന്നു തിന്നുന്ന രംഗം ഫിലിമിലാക്കി അതു മറ്റു ഫിലിം കമ്പനിക്കാർക്കും ടെലിവിഷനും കൊടുത്ത് ധാരാളം പണമുണ്ടാക്കാം.പ്രതാപചന്ദ്രൻ ക്യാമറ ഓൺ ചെയ്തു.പുലി പുഷ്കരനോടടുത്തു.പുഷ്കരൻ സഹായത്തിനായി വാവിട്ടു നിലവിളിച്ചു.രക്ഷപ്പെടാൻ അവൻ നാലുപാടും നോക്കി.ഉയർന്ന മരക്കൊമ്പിൽ നിന്നും അവൻ എടുത്തു ചാടി.മൃഗം പിറകേ ചാടി.മൃഗവും മനുഷ്യനും ഏറ്റുമുട്ടി.ക്രൂരമൃഗം ഞൊടിയിട കൊണ്ട് പുഷ്കരനെ പിച്ചിച്ചീന്തി.പ്രതാപചന്ദ്രന്റെ ക്യാമറ ഓടിക്കൊണ്ടിരുന്നു.രംഗം മുഴുവനും അവൻ അഭ്രത്തിലാക്കി.
പുഷ്കരനെ പുലി കടിച്ചു കൊന്ന വിവരം പ്രതാപചന്ദ്രൻ തന്നെ നാട്ടിലെല്ലാം വേദനയോടു കൂടി പറഞ്ഞു പരത്തി. പെണ്ണാൾ ഒരു ഭ്രാന്തിയെപ്പോലെ പൊട്ടിക്കരഞ്ഞു.പുഷ്കരന്റെ മാതാപിതാക്കൾ എല്ലാം നഷ്ടപ്പെട്ട നിരാശയോടു കൂടി കഴിഞ്ഞു.
ദിവസങ്ങൾ ചിലതു കടന്നു പോയി.പ്രതാപചന്ദ്രനും പപ്പുവും പാറുവും കൂടി പെണ്ണാളിന്റെ സമ്മതം കൂടാതെ തന്നെ വിവാഹം നിശ്ചയിച്ചു.വിവാഹ ദിവസം വന്നു.കതിർമണ്ഡപത്തിലേക്ക് പെണ്ണാളിനെ എല്ലാവരും കൂടി എടുത്തിരുത്തി. തുടർന്നുണ്ടായ സംഭവവികാസങ്ങൾ സ്ക്രീനിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം