കഥാസാരം
ഒരു പാവപ്പെട്ട പ്രൈമറിസ്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന അപ്പു മേനവന്റെ മക്കളാണ് സുകുവും ലതയും. മേനവൻ വളരെ കഷ്ടപ്പെട്ടു സുകുവിനെ പഠിപ്പിച്ച് ഒരു വക്കീലാക്കി. സുകു സഹപാഠിയായിരുന്ന നളിനിയെ വിവാഹം ചെയ്തു.നളിനിയുടെ വരവ് അപ്പു മേനോന്റെ കൊച്ചു കുടുംബത്തിന്റെ സമാധാന ജീവിതത്തിൽ കോളിളക്കങ്ങളുണ്ടാക്കി.ഭാര്യയുടെ നിർബന്ധപ്രകാരം വാത്സല്യനിധിയായ ലതയെയും സ്നേഹമയിയായ പിതാവിനെയും ദുഃഖത്തിലാഴ്ത്തി സുകു വീടുവിട്ട് വേറെ താമസം തുടങ്ങി.ധനികനായ വാസുക്കുറുപ്പിന്റെ ഏകപുത്രൻ, എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രവി , പഠനസൗകര്യാർത്ഥം അപ്പു മേനവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.രവിയും ലതയുമായി അടുക്കുവാനും പ്രേമബദ്ധരാകുവാനും അതൊരു കാരണമായിരുന്നു.അച്ഛനോടൊപ്പം വിവാഹാലോചനയ്ക്ക് വരാമെന്ന് രവി ഏറ്റിരുന്ന സന്ദർഭത്തിലാണ് അയാൾക്ക് ഉപരിപഠനാർത്ഥം സ്കോളർഷിപ്പു കിട്ടിയത്.അതു കൊണ്ട് വിവാഹാലോചന നീട്ടിവെച്ചു രവി വിദേശത്തേയ്ക്ക് പുറപ്പെട്ടു.യാത്രാമദ്ധ്യേയുള്ള അപകടം മൂലം വിമാനം തകരുകയും രവി മരിച്ചു പോകുകയും ചെയ്തു എന്ന വാർത്ത ലതയെയും കുറുപ്പിനെയും അതീവദുഃഖിതരാക്കി.പക്ഷേ യഥാർത്ഥത്തിൽ രവി മരിച്ചിരുന്നില്ല.കണ്ണു രണ്ടും നഷ്ടപ്പെട്ടു , പരുക്കകളോടെ കിടന്ന രവിയെ ഏതോ പ്രാകൃത വർഗ്ഗക്കാർ രക്ഷപ്പെട്ടു.വക്കീൽ പണിയിൽ ലേശവും ശ്രദ്ധ ചെലുത്താതെ ,ചീട്ടുകളിയും കുതിരപന്തയവുമായി കഴിഞ്ഞ സുകു ഭാര്യയുടെ ധാരാളിത്വവും കൂടിയായപ്പോൾ ഒരു വലിയ കടത്തിന്റെ ബാദ്ധ്യസ്ഥനായി.സുകുവിന്റെ ധൂർത്തിനു ജോണി എന്ന സ്നേഹിതൻ ധാരാളം സാമ്പത്തിക സഹായം നൽകിക്കൊണ്ടിരുന്നു.ഇതു നളിനിയേയും ജോണിയെയും പറ്റി പല അപവാദങ്ങൾക്കും കാരണമായി.തരം കിട്ടുമ്പോഴൊക്കെ ജോണി നളിനിയോടൊത്തു കഴിയുവാൻ തുനിയാതിരുന്നില്ല. ഒരു ദിവസം തന്റെ പത്നിയെ പ്രാപിക്കുവാൻ നടത്തിയ വിഫലശ്രമത്തിനിടയിൽ ജോണിയെ സുകു പിടികൂടി.നല്ലതു പോലെ മർദ്ദിക്കുകയും ചെയ്തു.കടക്കാരുടെ ശല്യം മൂലം പൊറുതിമുട്ടിയ സുകു ആരോടും ഒന്നും പറയാതെ ഒരു ദിവസം സ്ഥലം വിട്ടു.നിസ്സഹായയായിത്തീർന്ന നളിനി നേരെ അപ്പുമേനവന്റെ വീട്ടിലെത്തി.അവളെ ആട്ടിപ്പുറത്താക്കുവാൻ തുനിഞ്ഞ മേനവനെ ലത സമാധാനപ്പെടുത്തി.ലതയുടെ അഭ്യർത്ഥൻ പ്രകാരം നളിനിയ്ക്കു മേനവന്റെ വസതിയിൽ അഭയം കിട്ടി.പുത്രന്റെ മരണം കാരണം മനസ്സമാധാനം നഷ്ടപ്പെട്ട കുറുപ്പ് സ്ഥലം മാറിത്താമസിച്ചു.സ്നേഹിതന്മാരുടെയും ആശ്രിതന്മാരുടെയും നിരന്തരമായ സമ്മർദ്ദം മൂലം വാസുക്കുറുപ്പ് രണ്ടാമതൊരു വിവാഹത്തിനു സമ്മതിച്ചു.വിവാഹാലോചന വന്നത് ലതയുമായിട്ടായിരുന്നു.അച്ഛനും ചേട്ടത്തിയമ്മയും എതിർത്ത് ഉപദേശിച്ചിട്ടും തന്റെ ജ്യേഷ്ഠന്റെ കടം വീട്ടുവാൻ കുറുപ്പുമായുള്ള ബന്ധം സഹായകരമാകും എന്നു കരുതിയ ലത വിവാഹത്തിനു സമ്മതം മൂളി.വാർദ്ധക്യത്തിലേയ്ക്കു കാലൂന്നിക്കഴിഞ്ഞിരുന്ന കുറുപ്പിന്റെ രണ്ടാംഭാര്യയായി തീരേണ്ട ഗതികേട് തന്റെ മകൾക്കുണ്ടായതിൽ ദുഃഖം പൂണ്ട മേനവൻ വിവാഹദിവസം തന്നെ പരലോകം പൂകി.ആദ്യരാത്രിയിൽ മണിയറ പൂകിയ വാസുക്കുറുപ്പ് ലതയുടെ കൈയ്യിൽ കണ്ടത് രവിയുടേ ഫോട്ടോയാണ്. മകളാകേണ്ടവളുടെ കഴുത്തിൽ മംഗല്യം ചാർത്തിയ മഹാപാപിയാണ് താനെന്ന ബോദ്ധ്യം കുറുപ്പിനുണ്ടായി.വിവാഹിതനായ കുറുപ്പ് തികച്ചും തകർന്ന നിലയിലായി.തന്റെ അപരാധം ക്ഷമിക്കുവാനും പൊറുക്കുവാനും വേണ്ടി ഈശ്വരഭജനയിലേർപ്പെട്ടു.അദ്ദേഹം പുണ്യക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടു.വീട്ടിലേയ്ക്കു വരുവാനാവശ്യപ്പെട്ടുകൊണ്ട് ലത പത്രങ്ങളിൽ കൊടുത്ത പരസ്യപ്രകാരം സുകു മടങ്ങിയെത്തി.വിവരങ്ങളെല്ലാമറിഞ്ഞ സുകു തന്റെ സഹോദരിയുടെ ത്യാഗത്തിനു മുന്നിൽ തലകുനിച്ചു. ഭർത്താവിനെ കാണുവാൻ ആവശ്യപ്പെട്ട സുകുവിനു കുറുപ്പ് എഴുതി വെച്ച കത്താണ് ലത കാണിച്ചു കൊടുത്തത്. സുകു അന്തം വിട്ടു നിന്നുപോയി. പുണ്യക്ഷേത്രങ്ങൾ ദർശിച്ച് കാശിയിലെത്തിയ കുറുപ്പ് , മരിച്ചു പോയി എന്നു താൻ വിശ്വസിച്ചിരുന്ന പുത്രൻ രവിയെ അവിടെ വെച്ച് കണ്ടുമുട്ടി.എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയി എന്നു കരുതിയ മകനെ തിരിച്ചു കിട്ടിയ കുറുപ്പും പ്രതീക്ഷിക്കാത്ത തരത്തിൽ അച്ഛനുമായി ഒത്തു ചേരുവാനുള്ള സൗഭാഗ്യം കിട്ടിയ രവിയും അത്യധികം സന്തോഷിച്ചു.അന്ധനായ പുത്രനു വേണ്ടി എന്തുത്യാഗവും സഹിക്കുവാൻ കുറുപ്പു തയ്യാറായി. രവിയുടെ നിർബന്ധപ്രകാരം അവരിരുവരും നാട്ടിൽ മടങ്ങിയെത്തി.അങ്ങനെ രവിയും ലതയും തമ്മിൽ വീണ്ടും കണ്ടുമുട്ടുവാനിടയായി. പ്രേമത്തിന്റെയും കടമയുടെയും നടുവിൽ നട്ടം തിരിഞ്ഞു ലത വീർപ്പു മുട്ടി.സുകുവിന്റെ ഉപദേശപ്രകാരം രവി ഓപ്പറേഷനു വിധേയനായി.വിജയകരമായ ശസ്ത്രക്രിയ മൂലം രവിയ്ക്കു നഷ്ടപ്പെട്ട കാഴ്ച വീണ്ടു കിട്ടി.തന്റെ അച്ഛനാണ് പ്രിയപ്പെട്ട കാമുകിയുടെ ഭർത്താവെന്നറിഞ്ഞ രവി മനഃപ്രയാസം കൊണ്ട് തരിച്ചു നിന്നു പോയി.മനഃശാന്തി തീരെ നഷ്ടപ്പെട്ട വാസുക്കുറുപ്പ് പിന്നീട് അധികനാൾ ജീവിച്ചില്ല. രവിയുമായുള്ള വിവാഹം ആദർശധീരയായ ലത ഇഷ്ടപ്പെട്ടില്ല.അവൾ നിത്യകന്യകയായി ബാക്കി ജീവിതം കഴിക്കുവാൻ തീരുമാനിച്ചു.
സത്യൻ,തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ് പി പിള്ള , കാമ്പിശ്ശേരി കരുണാകരൻ, ബഹദൂർ,സാൻഡോ കൃഷ്ണൻ, വേലായുധൻ നായർ, വിജയൻ, ആനന്ദ് , രാഗിണി , അംബിക , അടൂർ പങ്കജം ,എന്നിവരാണ് നിത്യകന്യകയിലെ അഭിനേതാക്കൾ.തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 22.2.1963 മുതൽ പ്രദർശനം തുടങ്ങി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്