കഥാസാരം
നല്ല ആസ്പത്രിയോ ഡോക്ടറോ ഇല്ലാതിരുന്ന ഒരു നാട്ടിൻ പുറം.അവിടെ അമേരിക്കയിൽ പോയി ഉപരിപഠനം നടത്തിവന്ന ഡോക്ടർ ചന്ദ്രശേഖരൻ താമസമാക്കിയപ്പോൾ ജനം സന്തോഷിച്ചു.പക്ഷേ കോളറ പിടിപെട്ട പന്തലുകെട്ടുകാരൻ രാമുവിന്റെ ഭാര്യയ്ക്ക് വൈദ്യ സഹായം ചെയ്യണമെങ്കിൽ നൂറ്റിയൊന്നു രൂപ ഫീസ് നൽകണമെന്നാവശ്യപ്പെട്ടപ്പോൾ അവർ പകച്ചു നിന്നു പോയി. ശുശ്രൂഷയും മരുന്നും ഇല്ലാതെ രാമുവിന്റെ ഭാര്യയും കൊച്ചുമകനും മരണമടഞ്ഞു. തന്റെ മകനെ കൊന്നത് ഡോക്ടറാണെന്നു കരുതിയ രാമു അദ്ദേഹത്തിന്റെ കൊച്ചു മകനെ മോഷ്ടിച്ചു കൊണ്ടുപോകുന്നു.രാമു കുഞ്ഞിന് മോഹനനെന്ന പേരു നൽകി ഒരു കോൺ വെന്റിലാക്കി.മകനു കൊടുക്കാൻ വാങ്ങിയിരുന്ന ഒരു പാവ ഒരു മരത്തിന്റെ പോട്ടിൽ രാമു ഒളിച്ചു വെച്ചിരുന്നത് നാട്ടുകാർ കണ്ടു. സ്വയംഭൂവെന്ന് ജനം ആർത്തു വിളിച്ചു.നിമിഷം കൊണ്ട് ദേവാലയവും ആരാധനയും കാണിക്കയും ആരംഭിച്ചു.രാമു കഴകക്കാരനുമായി.മോഹനൻ വളർന്നു.നാട്ടുകാരുടെ ഒത്താശ കൊണ്ട് രാമു അവനെ ഒരു ഡോക്ടറാക്കാൻ മദ്രാസിനയച്ചു.റിക്ഷാ വലിച്ച് അവനു പണമയച്ചു.പ്രശസ്ത കണ്ണുവിദഗ്ധനായ പ്രൊഫസർ ചന്ദ്രശേഖരന്റെ സഹായം മോഹനനു ബിരുദം നേടാൻ സൗകര്യം നൽകി.പ്രൊഫസ്സറുടെ മകൻ രവി മോഹനന്റെ ആത്മമിത്രവും മകൾ സുമതി കാമുകിയുമായിത്തീർന്നു.വിദ്യാഭ്യാസം പൂർത്തിയാക്കി പരീക്ഷയിൽ പ്രശസ്തവിജയം നേടി ചന്ദ്രശേഖരന്റെ പ്രത്യേക ശിക്ഷണത്തിൽ ഒന്നാം തരം ഒരു കണ്ണുഡോക്ടറായി. മോഹനൻ അച്ഛന്റെ ആഗ്രഹമനുസരിച്ച് നാട്ടിൽ പ്രാക്ടീസ് ആരംഭിക്കാൻ വന്നെത്തി.തന്റെ മകളെ വിവാഹം ചെയ്യിപ്പിച്ച് മദ്രാസിൽ മോഹനനെ താമസിപ്പിക്കണമെന്ന ചന്ദ്രശേഖരന്റെ ഹിതം സാധിക്കാത്തതിൽ അയാൾ പരിഭവിച്ചു.നാട്ടിൽ സമീപകാലത്തു വന്നു താമസമാക്കിയ ധനികനും ഉദാരമതിയുമായ മാധവൻ തമ്പിയും മകൾ വിജയയും മോഹനനു നേഴ്സിംഗ് ഹോം ആരംഭിക്കുവാൻ ധനവും ധൈര്യവും നൽകി.വിജയ ആതുരശുശ്രൂഷയിൽ മോഹനനെ സഹായിക്കുവാൻ കൂടിയതോടൊപ്പം അവന്റെ ഹൃദയത്തിൽ കുടി വെയ്ക്കയും ചെയ്തു.വെറുതെയിരുന്നു മടുത്ത രാമു വിശ്രമത്തിനെന്നും പറഞ്ഞ് ഒരു അണക്കെട്ടിൽ പണിക്കു പോയി.അച്ഛനെ സന്ദർശിക്കുവാൻ അവിടെയെത്തിയ മോഹനന്റെ കൂടെ വന്ന വിജയക്കു പറ്റിയ അപകടത്തിൽ നിന്നും അവളെ രക്ഷിച്ച മോഹനന്റെ കാലൊടിഞ്ഞു. വെല്ലൂർ ആസ്പത്രിയിൽ വെച്ച് കാലു മുറിച്ചു.ഒറ്റക്കാലനായതോടേ മോഹനനു ഓപ്പറേഷൻ ചെയ്യാനുള്ള ആത്മവിശ്വാസം നഷടപ്പെട്ടു.അതു വീണ്ടെടുക്കുവാൻ രാമു തന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു മകനെക്കൊണ്ട് ഓപ്പറേഷൻ ചെയ്യിച്ചു. രാമുവിനു കണ്ണും മോഹനനു ആത്മവിശ്വാസവും വീണ്ടു കിട്ടി.മോഹനനു വിജയയെ വിവാഹം ചെയ്തു കൊടുക്കുവാൻ തമ്പി തീരുമാനിച്ചു. രാമു അതിനോടനുകൂലിച്ചു.പക്ഷേ മോഹനൻ സുമതിയുടേ കാര്യവും തന്റെ നിസ്സഹായതയും വെളിപ്പെടുത്തി.ഹൃദയക്ഷോഭം താങ്ങാനാവാതെ തമ്പി അന്ത്യശ്വാസം വലിച്ചു.സഹോദരീഭാവം സ്വീകരിക്കുവാൻ വിജയ തയ്യാറായി. ,മറ്റൊരു വിവാഹത്തിനു സമ്മതിച്ചു.വിവാഹദിവസം മോഹനന്റെ ശത്രുവായ കിട്ടു ആശാന്റെ അപവാദ പ്രചരണഫലമായി വരനും കൂട്ടരും പരിഭവിച്ചു പിരിഞ്ഞു.സുമതിയ്ക്നു മറ്റൊരു വിവാഹാലോചന വന്നതിൽ നിന്നും രക്ഷപ്പെടാൻ രവി അവളെയും കൂട്ടി നാട്ടിലെത്തിയതും അന്നായിരുന്നു.രവി വിജയയെയും മോഹനൻ സുമതിയെയും വിവാഹം ചെയ്തു.മക്കളെ അന്വേഷിച്ചു വന്ന പ്രൊഫസ്സറെ രാമു കാണുമ്പോഴാണ് പഴയ ഡോക്ടർ ചന്ദ്രശേഖരൻ ആണ് അദ്ദേഹമെന്ന് മനസ്സിലാകുന്നത്. മോഹനന്റെ സഹോദരിയാണ് സുമതിയെന്നു പഴയ സംഭവം വിവരിച്ചു രാമു കരയുമ്പോഴാണ് രാമു അപഹരിച്ച പൈതൽ ഡോക്ടറുടെ മകനല്ല അനന്തിരവനാണെന്ന സത്യം മനസ്സിലാകുന്നത്.അങ്ങനെ അത്യന്തം ശുഭകരമായി കഥ അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്