കഥാസാരം
കടല്പ്പുറത്ത് ഒരു വേലിയ്ക്കിരുപുറവും താമസിക്കുന്ന സ്നേഹിതന്മാരാണ് കൊറുക്ക ഇബിറാഹിമും ഇട്യാതിപ്രമാണിയും.ഇബിറാഹിമിന്റെ രണ്ടാണ്മക്കളാണ് സാലിയും ഹമീദും. സാലി ജന്മനാ തന്നെ ഒരു അര പിരിയനായിരുന്നു.ഹമീദാകട്ടെ കന്നം തിരിഞ്ഞ ഒരു കുസൃതിക്കുടുക്കയും.ഇബിരാഹിമിന്റെ ഭാര്യ സുഹറ അയാളുടെ നാലാം കെട്ടാണ്.ഇട്യാതിപ്രമാണിയുടെ കുടുംബത്തിൽ ഭാര്യ ചീരമ്മയും ഏകമകൾ നീലിയും മാത്രമേയുള്ളൂ
ഡ്രൈവർ നാരായം എന്ന് പട്ടണത്തിലറിയപ്പെടുന്ന നാരായണൻ പ്രമാണിയുടെ അന്നതിരവനാണ്. നീലിയുടെ മുറച്ചെറുക്കനും .സൗഹൃദത്തിന്റെ മണിത്തൊട്ടിലായ ആ രണ്ടു പൂമുറ്റങ്ങളിലും വസന്തത്തിന്റെ പൂമ്പൊടി വിതറിക്കൊണ്ട് വർഷങ്ങൾ കടന്നു പോയി.നീലിയും സാലിയും അനുരാഗത്തിലമർന്നു.
എഴുത്തും വായനയുമറിഞ്ഞുകൂടാത്ത സാലി നീലി അയയ്ക്കുന്ന പ്രണയലേഖനങ്ങൾ വായിക്കുവാൻ നിവൃത്തിയില്ലാതെ കുഴങ്ങി.ഒടുവിൽ അവന്റെ മുൻപിൽ ഒരാശാദീപം ഉയർന്നു വന്നു.നീലിയുടെ കത്തുകൾ ഹമീദ് സാലിയെ വായിച്ചു കേൾപ്പിക്കും.അതു കേട്ടു സാലി രോമാഞ്ചം കൊള്ളും.
അവരുടെ അടുപ്പം വളർന്നു വളർന്നു നീലിയ്ക്കും സാലിയ്ക്കും കൂടി ഒരു ഹൃദയം എന്ന നിലയിലെത്തി.ഒരിക്കൽ ഇബിറാഹിമിന്റെ പലചരക്കുകടയിൽ സാമാനം വാങ്ങാൻ ചെന്ന നീലിയുടെ കുട്ടയിൽ സാലി മണമുള്ള ഒരു സോപ്പ് ഇട്ടുകൊടുത്തു. സാലിയുടെ ബാപ്പ അതു കണ്ടുപിടിച്ചു.അയാൾ അവനെ കടയിൽ നിന്നും പുറത്താക്കി.എന്നുതന്നെയല്ല നീലിയുടെ അച്ഛനെ വിളിച്ച് ഉപദേശിച്ചു.പക്ഷേ ഇട്യാതി പ്രമാണിയ്ക്ക് തന്റെ മകളിൽ കുറ്റം കാണാൻ സാധിച്ചില്ല.
ആത്മാർത്ഥ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന ആ രണ്ടു കുടുംബങ്ങൾ ഉൾക്കെറുവിലായി.നീലിസാലിമാർക്ക് തമ്മിൽ കണ്ടുമുട്ടുവാൻ സൗകര്യമില്ലാതായി. ഒടുവിൽ സാലി സൂത്രത്തിൽ നീലിയെ ഒരു ചായക്കടയിൽ വരുത്തി രഹസ്യമായി സമ്മേളിച്ചു. പക്ഷേ ഈ സന്ദർശനം ഭയങ്കര വിപത്തുകൾ ഉണ്ടാക്കുമെന്ന് അവരിരുവരും ധരിച്ചില്ല.നീലിയുടെയും സാലിയുടെയും ആൾക്കാർ ആ കടയിൽ യദൃച്ഛയാ എത്തി. അവർ തമ്മിലേറ്റുമുട്ടലായി. ആ ഏറ്റുമുട്ടൽ ഒരു സാമുദായിക ലഹളയിൽ ചെന്നെത്തി.നീലിയും സാലിയും അവരവരുടെ വീടുകളിൽ ബന്ധനസ്ഥരായി.പ്രേമത്തിന്റെ പവിത്രതയെ ചോദ്യം ചെയ്യാൻ മുതിർന്ന തന്റെ വാപ്പയെയും സമുദായത്തെയും ശപിച്ചുകൊണ്ട് സാലി ദിനങ്ങൾ കഴിച്ചു കൂട്ടി.
ഒരു ദിവസം തന്റെ ഏകാവലംബമായ അനുജൻ ഹമീദ് ഒരു നാടക നോട്ടീസുമായി എത്തി. അനാർക്കലി നാടകം. കഥ വായിച്ചു കേട്ട സാലിയ്ക്ക് ഒരു പുതിയ ഉണർവുണ്ടായി. തന്റെ വാപ്പായെ ഈ നാടകം കാണിച്ചാൽ നീലിയെ നിക്കാഹു കഴിക്കാൻ സമ്മതിക്കുമെന്ന് അവനു തോന്നി.
നാടകം കാണാൻ ബാപ്പ സമ്മതിച്ചു. എല്ലാവരും നാടകക്കൊട്ടകയിലെത്തി. അക്ബർ സലീമിനു കൈ കൊടുക്കുന്ന രംഗം കണ്ടപ്പോൾ തന്റെ ബാപ്പ തനിക്കും കൈ തരുമെന്ന് പ്രതീക്ഷിച്ച സാലിയ്ക്കു കിട്ടിയത് ചെകിട്ടത്ത് ഒരടിയാണ്.സാലി നിരാശയോടെ വീട്ടിലേയ്ക്കു മടങ്ങി.ഇട്യാതിപ്രമാണിയ്ക്ക് മകളെ ഇങ്ങനെ നിർത്തുന്നത് അപകടകരമാണെന്ന് തോന്നി. നാരായവും നീലിയുമായുള്ള വിവാഹത്തിനു അയാൾ വാക്കു കൊടുത്തു.
ആശ നശിച്ച നീലിയും സാലിയും കൂടി ഒരർദ്ധരാത്രിയിൽ വീടു വിട്ടിറങ്ങിപ്പോയി. കല്യാണപ്പന്തലിലേയ്ക്കു ഒരുങ്ങി വന്ന നാരായത്തിനു നീലിയുടെ ഒഴിഞ്ഞ കട്ടിലു മാത്രമാണ് കാണുവാൻ സാധിച്ചത്. പ്രതികാര വാഞ്ചയോടു കൂടി നാരായവും കൂട്ടരും കൂടി നീലിയെയും സാലിയെയും തേടി പുറപ്പെട്ടു.
നീലിസാലിമാർ ഒരു ബോട്ടിൽക്കയറി പോകുന്നത് നാരായവും കൂട്ടരും കണ്ടു.അവർ പിന്നാലെ പാഞ്ഞെത്തി. ബോട്ടിലും കായലിലും വെച്ച് അവർ ഏറ്റുമുട്ടി. നീലി നാരായത്തിന്റെ കൈയ്യിലകപ്പെട്ടു.അയാൾ നീലിയെ ഒരു ഹോട്ടൽമുറിയിലടച്ച് താക്കോൽ കൈയ്യിലാക്കി തൃപ്തിയടഞ്ഞു.
പക്ഷേ സാലി അത്ഭുതകരമാം വണ്ണം നീലിയെ രക്ഷിച്ചു. അന്നൊരു ക്രിസ്തുമസ് ദിനമായിരുന്നു.അപകട സന്ധിയിൽ നിന്നും രക്ഷപെട്ട നീലിസാലിമാർ ഒരു പള്ളിയിലെത്തി.നൂറു രൂപായ്ക്കു വേണ്ടി അവർ ഹൃദയം തുറന്നു പ്രാർത്ഥിച്ചു.ജനസഞ്ചയത്തിനിടയിൽ നിന്നും അവർ ആഗ്രഹിച്ച തുക കിട്ടി.തുകയുമായി രണ്ടുപേരും കൊല്ലത്തെത്തി. തെരുവുനർത്തകരായി ജീവിതം കഴിച്ചു..
നീലിയെത്തേടി പുറപ്പെട്ട നാരായം കൊല്ലത്തെത്തി. പോലീസിനെക്കൊണ്ടു അറസ്റ്റു ചെയ്യിച്ചു നീലിസാലിമാരെ അവരുടെ വീട്ടിലെത്തിച്ചു.വീട്ടുകാരുടെ കടുത്ത മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്ന അവർ ജീവിതാശകൾ വെടിഞ്ഞ് തങ്ങൾ ജനിച്ചു വളർന്ന പരിസരത്തിന്റെ ദൃക്സാക്ഷിയായ കടലിൽ ചാടി മരിക്കുവാൻ തീരുമാനിച്ചു.കടലിൽ ചാടുവാൻ തയ്യാറായ അവരുടെ ഹൃദയത്തിൽ അലയടിച്ച വികാരവിചാരങ്ങൾ അവരെ ഒരു സ്വപ്നലോകത്തെത്തിച്ചു.
അതാ പശുവിനെ അറക്കുന്ന കത്തിയുമായി ബീരാമിക്കാ വരുന്നു.അവരുടെ രണ്ടുപേരുടെയും തല അയാൾ ആ വലിയ കത്തി കൊണ്ടു വെട്ടി അരിഞ്ഞു. അവരിരുവരും സ്വർഗ്ഗ കവാടത്തിലെത്തി. സ്വർഗ്ഗത്തിൽ നടക്കുന്ന അത്ഭുതസംഗതികൾ കണ്ട് അവർ അതിശയിച്ചു നിൽക്കുമ്പോൾ കടപ്പുറത്തെത്തിയ പ്രമാണിയും ഇബിറാഹിമും കൂടി നീലിസാലിമാരെ പിടികൂടി വീട്ടിലെത്തിച്ചു.
എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 20.12.1960 മുതൽ പ്രദർശനമാരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്