കഥാസാരം :
ലക്ഷ്മിയമ്മ സാമാന്യം ഭേദപ്പെട്ട ഒരു ഗ്രാമീണ കര്‍ഷകന്റെ ഭാര്യ. അവരുടെ രണ്ടു് മക്കള്‍ വേണുവും ശാരദയും. വിധിയുടെ ക്രൂരകരങ്ങള്‍ ലക്ഷ്മിയമ്മയെ വിധവയാക്കി. തന്റെ ഭര്‍ത്താവിന്റെ അന്തിമാഭാലാഷം വേണുവിനെ ഉന്നത വിദ്യാഭ്യാസത്തിനയയ്ക്കണമെന്നതായിരുന്നു. അതു് അവര്‍ സാധിച്ചു. കടം വാങ്ങലില്കൂടിയും കടുത്ത യാതനയില്‍ കൂടിയും വേണുവിനെ മദ്രാസിലയച്ചു് ബിരുദധാരിയാക്കി. വേണു മടങ്ങിയെത്തി. ബിരുദത്തോടൊപ്പം സതീര്‍ത്ഥ്യയും സമ്പന്നനായ ഒരു ഡോക്ടറുടെ ഏക സന്താനവുമായ രാധയുടെ പ്രേമവും അയാള്‍ സമ്പാദിച്ചിരുന്നു.
പണക്കാരിയായ ഒരു പരിഷ്കൃത വനിതയുമായുള്ള മകന്റെ വേഴ്ചയില്‍ ലക്ഷ്മിയമ്മയ്ക്കു് പന്തികേടു തോന്നി. വാഗ്വാദങ്ങള്‍ക്കു ശേഷം അമ്മ മകന്റെ അഭിലാഷത്തിനു സമ്മതം മൂളി. ആ സാധ്വി പട്ടണത്തില്‍ ചെന്നു് ഡോക്ടറെ കണ്ടു് വിവരം അറിയിച്ചു. കോപാകുലനായ ഡോക്ടര്‍ അവരെ അപമാനിച്ചാട്ടിപ്പായിച്ചു. പ്രണയപരവശയായ രാധ അനുനയത്തിലടങ്ങാത്ത അച്ഛനെ ഉപേക്ഷിച്ചു് കാമുകനോടൊപ്പം വീടുവിട്ടു. മകന്റെ വിവാഹച്ചിലവിനു് ലക്ഷ്മിയമ്മ പണമുണ്ടാക്കിയതു് ജന്മിയായ കര്‍ത്താവില്‍ നിന്നു കടം വാങ്ങിയാണു്.
വേണുവിനു് മദ്രാസില്‍ ഒരു ബാങ്കിന്റെ അക്കൗണ്ടന്റായി ജോലി കിട്ടി. പ്രിയനെ പിരിഞ്ഞ രാധയ്ക്കു് ഗ്രാമജിതം മടുത്തു. അധികം താമസിയാതെ അവളും വേണുവിനോടൊത്തു ജീവിക്കുവാന്‍ മദ്രാസിലേക്കു പോയി. അതോടെ അവളുടെ അമിതോല്ലാസജീവിതതൃഷ്ണയും വളര്‍ന്നു. അമ്മയ്ക്കയക്കേണ്ട പണം ആര്ഭാടങ്ങള്ക്കായി വേണു ചെലവിടേണ്ടി വന്നു.
കടം വീടാനാവാത്ത ലക്ഷ്മിയമ്മയുടെ വീടും പുരയിടവും കര്‍ത്താവു് ജപ്തി ചെയ്തു. മറ്റു വഴി കാണാഞ്ഞു് അമ്മയും മകള്‍ ശാരദയും മദ്രാസിലെത്തി വേണുവിന്റെ കൂടെ താമസമാക്കി. നിറം മാറിയ രാധയുടെ ഭാവം കണ്ടു് വേണുവിനോടുപോലും പറയാതെ അവര്‍ അവിടവും വിട്ടുപോയി.
ഒരു സ്നേഹിതനില് നിന്നും രാധയുടെ പെരുമാറ്റത്തെപ്പറ്റി അറിഞ്ഞ വേണു മാതാവിനെ തേടി നടന്നു. പക്ഷെ കണ്ടുകിട്ടിയില്ല. ഈ സന്ദര്‍ഭത്തില്‍ ഭാര്യയുടെ ധൂര്‍ത്തിനായി ബാങ്കില്‍ നിന്നും എടുത്തു മറിച്ച മൂവായിരം രൂപയ്ക്കായി വേണു പിടിക്കപ്പെട്ടു. രാധ സ്വപിതാവിനെ സമീപിച്ചെങ്കിലും അയാള്‍ കനിവു് കാട്ടിയില്ല.
ഒരു കാറപകടത്തില്‍ പെട്ടു് കാറുടമയുടെ സംരക്ഷണയില്‍ കഴിയേണ്ടിവന്ന ലക്ഷ്മിഅമ്മ വേണുവിനെ അറസ്റ്റു് ചെയ്ത വിവരം അറിഞ്ഞു. ആതിഥേയന്റെ സേഫില്‍ നിന്നും ആ തുക മോഷ്ടിക്കുവാന്‍ പുത്രസ്നേഹം അവരെ പ്രേരിപ്പിച്ചു. പണം തിരിച്ചു കിട്ടിയപ്പോള്‍ വേണു മോചിതനായി. പക്ഷെ അപഹരണത്തിനു് ലക്ഷ്മിയമ്മ സ്റ്റേഷനിലും.
ശാരദയില്‍ അനുരക്തനായിക്കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ മകന് മോഹനന് താനാണു് പണം എടുത്തതെന്നു കള്ളവും പറഞ്ഞു് ലക്ഷ്മിയമ്മയേയും ശാരദയേയും സംശയത്തില്‍ നിന്നു രക്ഷിക്കുന്നു. വേണു അമ്മയെ കാണാന്‍ ജയിലില്‍ എത്തുന്നു. മകന്റെ സമീപത്തേക്കു് ഓടിയടുക്കുന്ന അമ്മയുടെ മുറിവു് പറ്റിയിരിക്കുന്ന തല വീണ്ടും ജയിലഴിയില്‍ തട്ടി അവര്‍ താഴെ വീണു് പിടഞ്ഞു് മരിക്കുന്നു.
പശ്ചാത്താപവിവശയായ രാധ പിതാവുമൊത്തു് പട്ടടയില്‍ ഓടിയെത്തുന്നു. വേണു അവളെ ഭത്സിക്കന്നുണ്ടെങ്കിലും അവസാനം രമ്യതയിലെത്തുന്നു. ശാരദാമോഹനന്മാരുടെ വിവാഹത്തോടുകൂടി കഥ അവസാനിക്കുന്നു.
ലളിത, ബി. എസു്. സരോജ, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, എം. എന്‍. നമ്പ്യാര്‍, പി. എം. ദേവന്, ഗോപാലന് നായര്‍, മുത്തയ്യാ, ഫ്രണ്ടു് രാമസ്വാമി, ശര്‍മ്മ മുതലായവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. പി. ലീല, കവിയൂര്‍ രേവമ്മ, ജാനമ്മ ഡേവിഡു്, ഘണ്ഠശാല കുട്ടപ്പന് ഭാഗവതര്‍, ഗോകുലപാലന്‍ എന്നിവര്‍ പിന്നണിഗാനങ്ങള്‍ പാടി. വി. രാജഗോപാല്‍ ഛായാഗ്രഹണം നടത്തിയ ഈ ചിത്രം ആര്. ഗോപാരകൃഷ്ണന് എഡിറ്റു് ചെയ്തു. ഹരി ബാബു മേക്കപ്പു് ചെയ്തു. നൃത്തസംവിധാനം നടത്തിയതു് തൃപ്പൂണിത്തുറ മാധവമേനോനാണു്.
ഈ ചിത്രം വിതരണം നടത്തിയതു് അസ്സോഷിയേറ്റഡു് പിക്ചേഴ്സാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍