സ്നേഹസമ്പന്നനായ മുല്ലേക്കാടനും വേലക്കാരൻ ജനകനും രാജനെ വല്ലാതെ ആകർഷിച്ചു. കോളേജ് വിട്ട് വീട്ടിലെത്തിയാൽ സാഹിത്യരചനയ്ക്കായി തന്റെ പണിപ്പുരയിൽ കയറി വാതിലടച്ച് ഏകാന്ത തപസ്സിൽ മുഴുകുന്ന മുല്ലേക്കാടൻ , ആലുവാ ശിവരാത്രിയ്ക്ക് കുളിച്ചു തൊഴാനെന്ന പോലെ അദ്ദേഹത്തെ തേടി വരുന്നൻ വിവിധ സ്വഭാവക്കാരായ ആരാധകന്മാർ .ആരാധകരെന്നു കേട്ടാൽ എല്ലാം മറന്ന് സൽക്കാരങ്ങളും സൗകര്യങ്ങളും ചെയ്യാനുള്ള മുല്ലേക്കാടന്റ്യെ പരവേശം, പരോപജീവികളായ ആരാധകരെ കണ്ടു മടുത്ത ജനകന്റെ ധർമ്മ സങ്കടം. രസകരമായ ഈ ചുറ്റുപാടിൽ രാജനു ജീവിതം ഒരു വസന്ത പ്രവാഹം പോലെ തോന്നി.
മുല്ലേക്കാടന്റെ വീടിന്റെ തൊട്ടടുത്ത മാളികവീട്ടിൽ താമസിക്കുന്നത് ഒരു ഉയർന്ന സർക്കാരുദ്യോഗസ്ഥനായ ചന്ദ്രശേഖരനും മകൾ ഇന്ദുവുമാണ്. ഒരു മകനുള്ളത് ഡെൽഹിയിൽ ജോലി നോക്കുന്നു. അച്ഛനാഫീസിൽ പോയിക്കഴിഞ്ഞാൽ വേലക്കാരി ജാനു വാങ്ങിക്കൊടുക്കുന്ന പുസ്തകങ്ങൾ മാത്രമാണ് അവളുടെ പ്രിയപ്പെട്ട സഖികൾ.
സ്വന്തം മുറിയുടെ ജനാലയ്ക്കൽ നിൽക്കുമ്പോഴൊക്കെ അങ്ങേ വീട്ടിലെ മുകളിലത്തെ ജനലിലൂടെ വിടർന്ന ശംഖുപുഷ്പങ്ങളെപ്പോലെ രണ്ടു കണ്ണുകൾ രാജൻ കാണാറുണ്ടായിരുന്നു. തന്നെത്തന്നെ നോക്കി നിൽക്കുന്ന രാജന്റെ പ്രസാദാദ്മകമായ മുഖമാണ് പ്രഭാതത്തിന്റെ കുളിർമ്മയിൽ എന്നും ഇന്ദു കണി കാണാറ്.
ഒരു പാതിരാപ്പൂമൊട്ടു പോലെ ആ അടുപ്പം വികസിച്ചു.. കോളേജിൽ പോകുന്നതിനു മുൻപും പോയി തിരിച്ചു വന്നാലും കൊത്തി വെച്ച പ്രതിമ പോലെബ് രാജൻ ജനാലക്കൽ ചടഞ്ഞു കൂടും. പാതിയടഞ്ഞു കിടക്കുന്നൻ ജനലിനു മുൻപിൽ ഇന്ദു പ്രത്യക്ഷപ്പെടും. സൗന്ദര്യത്തിന്റെ ആ മനുഷ്യാവതാരം എത്ര കണ്ടാലും അയാൾക്ക് മതി വരില്ല.
ഒരു ദിവസം മുല്ലേക്കാടൻ ഇതു കണ്ടു പിടിച്ചു. താനും ഇന്ദുവും പ്രണയത്തിലാണെന്നും വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നുവെന്നും രാജൻ മുല്ലേക്കാടനെ അറിയിച്ചു. യുവത്വത്തിന്റെ ചാപല്യമേശാത്ത ആലോചിച്ചുറപ്പിച്ച തീരുമാനമാണെങ്കിൽ തനിക്കീ കാര്യത്തിൽ എതിർപ്പില്ലെന്ന് മുല്ലേക്കാടൻ രാജനെ അറിയിച്ചു.
ഈയിടെ രാജന്റെ കോളേജിൽ പുതിയതായി ഒരു ലെക്ചറർ എത്തി.രാജലക്ഷ്മി. രാജലക്ഷ്മിയുടെ സ്വപ്നങ്ങൾ രാജനെപ്പറ്റിയാണ് വളർന്നത്. തന്നിലേക്ക് രാജനെ അടുപ്പിക്കാനുള്ള രാജലക്ഷ്മിയുടെ ശ്രമങ്ങളിൽ നിന്ന് ബോധപൂർവം ഒഴിഞ്ഞു മാറാൻ രാജൻ ശ്രദ്ധിച്ചു.
ഇന്ദുവിനെ തനിക്കു വേണ്ടി പെണ്ണു കാണാൻ വരണമെന്ന രാജന്റെ കത്ത് കിട്ടിയ ഗോവിന്ദമേനോൻ മകന്റെ തന്നിഷ്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.എങ്കിലും ഭാര്യയുടെ പ്രേരണയ്ക്ക് വഴങ്ങി രാജന്റെ അടുത്തേക്ക് പുറപ്പെട്ടു. നടക്കാൻ പോകുന്ന നല്ല വിവാഹത്തെക്കുറിച്ച് മനോരാജ്യത്തിൽ മുഴുകിയിരുന്ന രാജനെ ഉണർത്തിയത് അമ്മയുടെ ശകാരവാക്കുകളാണ്.ഇന്ദുവിനെ ഇഷ്ടപ്പെടാതെ അച്ഛനും അമ്മയും രാജനുമായി പിണങ്ങി പോകുന്നു.രഹസ്യം പിടി കിട്ടാതെ രാജൻ മിഴിച്ചു നിന്നു.എന്തു സംഭവിച്ചു എന്നറിയാൻ അവൻ ജനൽ തുറന്നു.അവിടെക്കണ്ട ഇന്ദു അവൻ അതേവരെ കണ്ട ഇന്ദുവല്ലായിരുന്നു
അച്ഛനുമമ്മയും പിണങ്ങിപ്പോയതെന്തിനാണ് ? ഇന്ദുവിന്റെയും രാജന്റെയും പ്രേമബന്ധം എങ്ങനെ അവസാനിച്ചു ?രാജലക്ഷ്മിയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുമോ ? രാജനെന്തു തീരുമാനമെടുത്തു ?ശേഷം സ്ക്രീനിൽ
കടപ്പാട് : പാട്ടുപുസ്തകം