ശേഖറും ഭാസിയും മുതലക്കണ്ണീര് പൊഴിച്ചുകൊണ്ടു് കുഞ്ചുപിള്ളയുടെ വീട്ടില്‍ ചെന്നു. അവര്‍ തങ്ങളുടെ അതിയായ ദുഃഖം രേഖപ്പെടുത്തി സര്വ്വവിധവും അയാളെ സഹായിക്കാന്‍ തയ്യാറായി. പക്ഷെ ശാന്ത ആയിരുന്നു അവരുടെ ലക്ഷ്യം. അവസാനം ഭാസി അതു് തുറന്നുപറഞ്ഞു. ഉത്തരമായി വൃദ്ധന്റെ കരുത്തുറ്റ കൈകള്‍കൊണ്ടു് കണ്ണീല് നിന്നും പൊന്നീച്ച പറക്കുമാറുള്ള അടി കിട്ടി. താന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നു് ഗത്യന്തരമില്ലാതെ കണ്ണുരോടെ കുഞ്ചുപിള്ള ശാന്തയോടൊപ്പം പുറപ്പെട്ടു.
ആത്മസ്നേഹിതന്റെ അകാലമൃത്യുവില്‍ നീറിനീറിക്കഴിഞ്ഞിരുന്ന തേവനെ ഈ സംഭവം വല്ലാതെ ഉലച്ചു. അക്രമത്തിനും അനീതിക്കുമെതിരായി അയാള്‍ ശബ്ദമുയര്‍ത്തി. ശങ്കറിന്റെ അനുയായികള്‍ അയാളെ കൊലക്കുറ്റം ചുമത്തി തടവിലാക്കി. പക്ഷെ അര്‍ദ്ധരാത്രിയില്‍ അയാള്‍ വേലക്കാരന് പാച്ചന്റെ സഹായത്തോടെ രക്ഷപെട്ടു.
ആറ്റില്‍ക്കൂടി തുഴഞ്ഞുപൊയ്ക്കൊണ്ടിരുന്ന കുഞ്ചുപിള്ള ഒരപകടസ്ഥാനത്തു് ഒറ്റയ്ക്കു് നിന്നു കുളിക്കുന്നതു് കണ്ടു. അയാള്‍ അവനെ രക്ഷിച്ചു. അവന് വളര്‍ന്നു വലുതായി. ശാന്ത ഒരു മകളെ പ്രസവിച്ചു. അവളും വളര്‍ന്നു വലുതായി.
ഇതിനിടയില്‍ കുട്ടിയെ കാണാതായപ്പോള്‍ അവന് ആറ്റില്‍ വീണുമരിച്ചു എന്നുതന്നെ ശങ്കറും ഭാര്യയും വിശ്വസിച്ചു. ശങ്കരിന്റെ ഭാര്യ ഒരു ഉന്മാദിനിയെപ്പോലെ എല്ലാ കുട്ടികളിലും സ്വന്തം മകന്റെ രൂപം കണ്ടുതുടങ്ങി. ഭര്‍ത്താവിന്റെ ദുര്‍വൃത്തികളില്‍ മനം മടുത്ത അവളുടെ ജീവനെ ബന്ധിച്ചിരുന്ന ഒരു സുവര്‍ണ്ണ ശൃംഗലയായിരുന്നു മകന്.
കുഞ്ചുപിള്ള രക്ഷിച്ച ശേഖറിന്റെ മകനു് പതിമൂന്നു് വയസ്സായി. അനീതിയോടു് കടുത്തവിദ്വേഷമുള്ള ഒരു യുവാവായിത്തീര്‍ന്ന രാമു എന്നു് പേരുള്ള അവന് അയല്പക്കത്തെ ഒരു പയ്യനുമായി വഴക്കിട്ടു. പരാതിയുമായെത്തിയ അവന്റെ അമ്മയുടെ മുന്നിലിട്ടുതന്നെ ആ വൃദ്ധന് അവനെ തല്ലി. അവന് വീടു് വിട്ടൊളിച്ചോടി പട്ടണത്തിലെ തെരുവീഥിയുടെ സന്തതിയായിത്തീര്ന്നു.
ഭാസിയുടെ ഭാര്യ കോമളവും ശേഖറും ആയുള്ള രഹസ്യ വേഴ്ച ശാരദ അറിഞ്ഞു. അവള് ഭര്‍ത്താവിന്റെ മുക്കത്തു് നോക്കി ഇതേപ്പറ്റി ചോദിച്ച ചോദ്യങ്ങള്‍ക്കു് ശേഖറിനു് ഉത്തരം ഇല്ലായിരുന്നു.
മകന്റെ ചരമദിനങ്ങള്‍ അവനു് ഇഷ്ടമുണ്ടായിരുന്ന പാല്‍പ്പായസം വെയ്ക്കുക പതിവായിരുന്നു. ആ വര്‍ഷവും അതു് നടന്നു. വിശപ്പു് സഹിക്കവയ്യാതായ രാമു അതിലല്പം എടുത്തു കുടിച്ചു. ഇതു് കണ്ടു് കുപിതനായ ശേഖ അവനെ ചവുട്ടിത്തൊഴിച്ചു് ഓടിച്ചു. രാമു ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
താങ്ങാനാവാത്ത കദനഭാരത്താല്‍ ശാരദ തന്റെ ജീവന്റെ ജീവനായിരുന്ന പൊന്നുമകന്റെ ചിത്രം മാറോടു് ചേര്‍ത്തുവെച്ചു് പൊട്ടിക്കരഞ്ഞു. മരിച്ചതിന്റെ പടംവെച്ചു് ഇനി എന്തിനു് മോങ്ങുന്നു എന്നു് പറഞ്ഞു് ശേഖര്‍ പടം വലിച്ചെടുത്തു് ദീരെ എറിഞ്ഞു. അതു് കുഞ്ചുപിള്ളയുടെ കാല്ക്കല് ചെന്നു് വീണു പൊട്ടിച്ചിതറി. ശേഖറിന്റെ മകന് മരിച്ചില്ലെന്നും രാമു ആണു് അതെന്നും മറ്റുമുള്ള വിവരങ്ങള്‍ അയാള്‍ അവരെ പറഞ്ഞുമനസ്സിലാക്കി. എല്ലാം മനസ്സിലാക്കിയ ശേഖറും ഭാര്യയും സന്തോഷിച്ചു. അവസാനം എല്ലാവരും സുഹൃത്തുക്കളായി. കഥ മംഗളമായവസാനിക്കുന്നു.
കൈലാസു് പിക്ചേഴ്സിനുവേണ്ടി കെ. കെ. നാരായണന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തതു് ആര്. വേലപ്പന് ആണു്. ഒ. എന്‍. വി. കുറുപ്പും തിരുനായിനാര്‍ കുറിച്ചിയും എഴുതിയ ഏഴു് ഗാനങ്ങള്‍ക്കു് ജി. ദേവരാജനും ബ്രദര്ലക്ഷ്മണനും ഈണം പകര്‍ന്നു. തിക്കുറിശ്ശി, കൊട്ടാരക്കര, മുത്തയ്യ, കാമ്പിശ്ശേരി കരുണാകരന്, ഒ. മാധവന്, നാണുക്കുട്ടന്, സുലോചന, പങ്കജവല്ലി, ആറന്മുള പൊന്നമ്മ, ചാന്തിനി സുധര്‍മ്മ, കുമാരി ഷീബ, കുമാരി ലീല, മാസ്റ്റര്‍ മോഹന്‍, മുട്ടത്തറ സോമന്, മുട്ടത്തറ വേലായുധന്, ജെ. ശ്രീധരന് എന്നിവരാണു് അഭിനേതാക്കള്‍.
ആര്. വേലപ്പനും, കെ. രാജഗോപാലും ചേര്‍ന്നു് ഛായാഗ്രഹണവും, കൃഷ്ണ ഇളമണ്‍ ശബ്ദലേഖനവും, എം. വി. കൊച്ചാപ്പു കലാസംവിധാനവും, സി. വി. ശങ്കര്‍ വേഷവിധാനവും നിര്‍വ്വഹിച്ചു.
കെ. എസു്. ജോര്‍ജ്ജു്, കമുകറ പുരുഷോത്തമന്, ജയവിജയന്മാര്, കവിയൂര്‍ രേവമ്മ, സുലോചന, ശാന്താ പി. നായര്‍, ലളിതാതമ്പി, ലക്ഷ്മി, ലീല എന്നിവര്‍ പിന്നണി പാടി.
തിരുവിതാംകൂര്‍ വിഭാഗത്തുള്ള കൈലാസു് ഫിലിംസു് ഡിസ്ട്രിബ്യൂട്ടേര്‍സും, കൊച്ചി-മലബാര്‍ പ്രദേശത്തു് ചന്ദ്രതാരാ പിക്ചേഴ്സും വിതരണം നടത്തി.
ഈ ചിത്രം 1955 ഏപ്രില്‍ മാസത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |