കഥാസാരം
സമ്പന്നനായ ശേഖരമേനോന്റെ ആഗ്രഹം തന്റെ ഏകമകള്‍ മാലതിയെ മരുമകനായ രവിക്കു വിവാഹം കഴിച്ചുകൊടുക്കണമെന്നതായിരുന്നു. മാലതിയും രവിയും മെഡിക്കല്‍ കോളേജില്‍ സഹപാഠികളാണു്. കുട്ടനാട്ടില്‍ ഉണ്ടായ കൊടുങ്കാറ്റില്‍നിന്നും പേമാരിയില്‍നിന്നും അവിടുത്തെ ജനങ്ങളെ രക്ഷിക്കാനായി മറ്റു വിദ്യാര്‍ത്ഥികൾക്കൊപ്പം രവിയും മാലതിയും എത്തി. അവിടെവെച്ചു് ഒരത്യാപത്തില്പെട്ട മാലതിയെ ഹരിദാസ് എന്ന പത്രപ്രവര്ത്തകന് രക്ഷിച്ചു. അവൾ അതോടുകൂടി ഹരിദാസിനെ സ്നേഹിച്ചുതുടങ്ങി. മാത്രമല്ല, സ്വാർത്ഥമതിയും തന്റെ തടിയോടു മാത്രം സ്നേഹമുള്ളവനുമായ രവിയെ വെറുക്കുകയും കൂടി ചെയ്തു.
ഉപരിപഠനാർത്ഥം വിദേശത്തേയ്ക്കുപോയ രവി, കൂട്ടുകാരി രേഖയുമൊത്തു മടങ്ങിവന്നപ്പോഴേക്കും ഹരിദാസും മാലതിയുമായുള്ള പ്രേമബന്ധം മൂര്ദ്ധന്യദശയിലെത്തിയിരുന്നു. അച്ഛന്റെ ഇഷ്ടത്തിനു വിപരീതമായി അവര്‍ തമ്മിലുള്ള വിവാഹവും നടന്നു. മനസ്സു നൊന്ത രവിയെ രേഖ സമാധാനപ്പെടുത്തി. സ്വന്തമായി ഒരു നേഴ്സിങ്ങ് ഹോം തുടങ്ങുവാനുള്ള പണം കൊടുത്തു് രേഖ രവിയെ വിവാഹം ചെയ്തു. പക്ഷെ വിവാഹത്തിനു ശേഷവും രവി, മാലതിയെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടു ജീവിച്ചു. രേഖയോടു് ഒരു നല്ല വാക്കുപോലും ഉരിയാടുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
സഹോദരന് ദിവാകരനും അയാളുടെ ഭാര്യ ജാനമ്മയും, വൃദ്ധനായ പിതാവു് രാഘവന് നായരും, സ്ത്രീധനം കൊടുത്തില്ലെന്ന കാരണത്താല്‍ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കപ്പെട്ട സഹോദരി ഉഷയും, ദിവാകരന്റെ രണ്ടുമൂന്നു കുട്ടികളും ഉള്‍പ്പെട്ടതാണു് ഹരിദാസന്റെ കുടുംബം. ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയ ജാനമ്മ മുന്‍കോപിയും ദുഷ്ടയുമായിത്തീർന്നു. ഈ വീട്ടിലേക്കാണു് പണക്കാരിയും ഡോക്ടറുമായ മാലതി കടന്നുവന്നതു്. അസൂയാലുവായ ജാനമ്മ മാലതിയെ പലവിധത്തില്‍ ദ്രോഹിച്ചുതുടങ്ങി. പക്ഷെ എല്ലാം സഹിച്ചും മാലതി സന്തോഷത്തോടുകൂടി ആ വീട്ടില്‍ത്തന്നെ കഴിഞ്ഞു. വൃത്തികെട്ടു കിടന്നിരുന്ന വീട്ടില്‍ മാലതിയുടെ വരവോടുകൂടി വെളിച്ചം കടന്നുവന്നു. രാഘവന് നായർക്കും ദിവാകരനും മാലതിയുടെ പ്രവൃത്തികളില്‍ സന്തോഷം ജനിക്കുന്നതോടെ ജാനമ്മയുടെ അസൂയയും വര്‍ദ്ധിച്ചു.
ജാനമ്മയുടെ പുത്രനായ വേണുവിനു് കാലിനു സുഖമില്ല. അവനെ ചികിത്സിക്കുവാനായി ഒരു ദിവസം മാലതി രവിയെ കൂട്ടിക്കൊണ്ടു വന്നു. കുട്ടിയെ കാണുവാന്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന രവിയേയും മാലതിയേയും ചേര്‍ത്തിണക്കി കെട്ടുകഥകള്‍ പറഞ്ഞുപരത്തി ജാനമ്മ ഹരിദാസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ ഫലമായി മാലതിയെ ഹരിദാസ് അവളുടെ വീട്ടിലേക്കു പറഞ്ഞയച്ചു. മാലതി പോയ സങ്കടം കൊണ്ടു് വേണുവിന്റെ സുഖക്കേടു വര്‍ദ്ധിച്ചു. രാഘവൻ നായർ മാലതിയെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്നു. വേണുവിന്റെ സുഖക്കേടു പരിപൂര്ണ്ണഭേദമായതോടുകൂടി മാലതി വീണ്ടും അവളുടെ വീട്ടിലേക്കു മടങ്ങിപ്പോയി.
മനം മാറിയ ജാനമ്മ ഹരിദാസിനോടു് സത്യം തുറന്നുപറഞ്ഞു. താന്‍ ചെയ്ത തെറ്റിനു മാപ്പിരക്കുവാനും, മാലതിയെ തിരിച്ചുകൊണ്ടുവരുന്നതിനുമായി പുറപ്പെട്ട ഹരിദാസ് വഴിമദ്ധ്യേ ഒരു കാറപകടത്തിൽപ്പെട്ടു് അവശനിലയിലായി. ഓപ്പറേഷന് വേണമെന്നും ന്യൂറോസര്‍ജനായ രവിയെക്കൊണ്ടു മാത്രമേ ഓപ്പറേഷന് വിജയകരമായി ചെയ്യുവാന്‍ സാധിക്കുകയുള്ളുവെന്നും മറ്റു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ദിവാകരനും, ശേഖരമേനോനും, രേഖയും മറ്റും വളരെയധികം നിര്‍ബ്ബന്ധിച്ചിട്ടും തനിക്കു ദേഹസുഖമില്ലെന്നു പറഞ്ഞു് രവി ഒഴിഞ്ഞു മാറി.
അവസാനം മാലതിതന്നെ രവിയെ സമീപിച്ചു. ഓപ്പറേറ്റു ചെയ്താല്‍ ഹരി മരിച്ചുപോകുമെന്നും മറ്റും പറഞ്ഞു് ആദ്യം അവളെ ഭയപ്പെടുത്തിയെങ്കിലും മാലതിയുടെ അപേക്ഷയ്ക്കു് അയാള്‍ അവസാനം വഴങ്ങുവാന്‍ തീരുമാനിച്ചു. പക്ഷെ രവി ആവശ്യപ്പെടുന്ന ഫീസ് കൊടുക്കണം. എന്തായിരുന്നു ഫീസ്? മാലതി രവിയുടെ ഇംഗിതത്തിനു വഴങ്ങണം. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ ജീവിതസഖാവിനു വേണ്ടി മാലതി, രവി ആവശ്യപ്പെട്ട ഫീസ് കൊടുക്കാമെന്നേറ്റു.
വിജയകരമായ ഓപ്പറേഷന് മൂലം ഹരിദാസ് രക്ഷപെട്ടു. വിഷഗുളികകളും കയ്യിലേന്തി മാലതി, രവിയുടെ മുന്നിലെത്തി. ഇതുകണ്ടു പശ്ചാത്താപവിവശനായ രവി, മാലതിയെ ഹരിദാസിനോടു ചേരുവാന്‍ വിടുകയും രേഖയുമൊത്തു് കല്ക്കട്ടയിലേക്കു് പോകുകയും ചെയ്തു.
സത്യൻ, മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി.ജെ. ആന്റണി, നെല്ലിക്കോടു ഭാസ്ക്കരൻ, ബഹദൂർ, അടൂര്‍ഭാസി, സദൻ, സി.എ.ബാലൻ, മാസ്റ്റര്‍ സത്യൻ, ശാരദ, സുകുമാരി, ഇന്ദിരാ തമ്പി, മീന, കെ.എസ്.പാർവ്വതി, സി.പി.കദീജ, കോട്ടയം ശാന്ത,
വഞ്ചിയൂര്‍ രാധ, ശ്രീകല, ബേബി ഉഷ മുതലായവരാണു് മനസ്വിനിയിലെ അഭിനേതാക്കള്‍.
എച്ച്. ശാന്താറാം കലാസംവിധാനവും, സുധാകര്‍, ഗോവിന്ദരാജ് എന്നിവര്‍ വേഷസംവിധാനവും ആര്.ഗണപതി, എം.മുസ്തഫ എന്നിവര്‍ ശബ്ദലേഖനവും കെ.നാരായണന്, കെ.ശങ്കുണ്ണി എന്നിവര്‍ ചിത്രസംയോജനവും, ഇ.എൻ.ബാലകൃഷ്ണന് ഛായാഗ്രഹണവും നിര്‍വ്വഹിച്ച ഈ ചിത്രം ജിയോ പിൿച്ചേഴ്സ് വിതരണം നടത്തി. 13-4-1968 ൽ ആണു് പ്രദര്‍ശനം തുടങ്ങിയതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|