മാധവിയമ്മയുടെ ഒരകന്ന ബന്ധു , പണക്കാരനും ബാങ്കറുമായ കുറുപ്പും മകൾ ഇന്ദുവും കൂടി പുണ്യസ്ഥലങ്ങളിൽ തീർത്ഥാടനവും കഴിഞ്ഞു മടങ്ങുന്ന വഴി മാധവിയമ്മയുടെ വീട്ടിലെത്തി.മാധവിയമ്മയുടെ നിർബന്ധപ്രകാരം ശേഖറിനു പട്ടണത്തിൽ ഒരു ജോലി കൊടുക്കാമെന്നേറ്റ കുറുപ്പ് അവനെ കൂട്ടിക്കൊണ്ടു പോയി.ശേഖറിനു അമ്മയെയും മീനയെയും വിട്ടു പിരിയുന്നത് തീരെ ഇഷ്ടമായിരുന്നില്ല.
ഇന്ദുവിന്റെ വിവാഹപ്രശ്നം കുറുപ്പിനെ അലട്ടിക്കൊണ്ടിരുന്നു.കാര്യസ്ഥൻ ഉണ്ണിപ്പിള്ളയുടെ അഭിപ്രായ പ്രകാരം ശേഖറിനെ തന്റെ മകളുടെ ഭർത്താവായി സ്വീകരിക്കുവാൻ കുറുപ്പ് ഉറച്ചു.വിവരം വിവരം മാധവിയമ്മയെ അറിയിച്ചു.സന്തോഷാധിക്യത്താൽ അവർ തുള്ളിച്ചാടി.അതിന്റെ കാരണം മാധവിയമ്മയ്ക്കറിയാമായിരുന്നു.
അവർ മീനയെ സമീപിച്ചു.തന്റെ കുടുംബത്തിനും , ശേഖരനും ശോഭനമായ ഒരു ഭാവിയുണ്ടാക്കുന്നതിനു മീനയുടെ സഹായം മാധവിയമ്മ അപേക്ഷിച്ചു. മീന ധർമ്മസങ്കടത്തിലായി.
മീനയുടെ സ്ണേഹപൂർവമായ നിർബന്ധപ്രകാരം ശേഖരൻ വിവാഹത്തിനു സമ്മതം മൂളി. ഇന്ദു ശേഖരന്റെ ഭാര്യയായി. മാസങ്ങൾ കടന്നു പോയി. ശേഖരൻ തന്നെ തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് ഇന്ദുവിനു തോന്നിത്തുടങ്ങി. മീനയാണ് അതിനു കാരണമെന്നും അവൾ സംശയിക്കാതിരുന്നില്ല.
ശാന്തിക്കാരൻ നമ്പൂതിരിയ്ക്കു വയസ്സായി. മീനയ്ക്ക് അദ്ദേഹം ഒരു വിവാഹം ആലോചിച്ചു കൊണ്ടുവന്നു.ആയുസ്സിന്റെ മദ്ധ്യാഹ്നം താണ്ടിയ , വിഭാര്യനും മൂന്നു കുട്ടികളുടെ പിതാവും ആസ്ത്മാ രോഗിയുമായ ഒരു സ്കൂൾ മാസ്റ്റർ, മാതാവില്ലാത്ത തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ് മാസ്റ്റർ വിവാഹത്തിനു മുതിർന്നത്. അച്ഛന്റെ തൃപ്തിക്കു വേണ്ടി മീന വിവാഹിതയായി.യഥാകാലം രണ്ടാം ഭാര്യയിലും മാസ്റ്റർക്കു കുട്ടികളുണ്ടായി. മീനയെയും മാസ്റ്ററെയും ശേഖരൻ ഇടയ്ക്കിടെ വന്നു സന്ദർശിച്ചു കൊണ്ടിരുന്നു. തന്നാൽ കഴിയുന്ന സഹായവും അവർക്കു ചെയ്യുവാൻ ശേഖരൻ മടിച്ചില്ല.
കുറുപ്പ് രോഗബാധിതനായി. തന്റെ സ്വത്തുക്കൾ ശേഖരന്റെയും ഇന്ദുവിന്റെയും പേർക്കെഴുതി വെയ്ക്കുവാൻ അദ്ദേഹം തീരുമാനിച്ചു.പക്ഷേ ശേഖരൻ സ്വത്തുക്കൾ മീനയ്ക്ക് ഇഷ്ടദാനം കൊടുത്തോ മറ്റോ നശിപ്പിക്കുമെന്ന് ഭയന്ന ഇന്ദു അച്ഛനെ നിർബന്ധിച്ച് എല്ലാം തന്റെ പേർക്ക് എഴുതി വാങ്ങിച്ചു.ശേഖരനതിൽ വിഷമം തോന്നിയില്ല. തന്റെ മകളുടെ തെറ്റുകൾ പൊറുക്കണമെന്ന് കുറുപ്പ് അപേക്ഷിച്ചപ്പോൾ ഇന്ദുവിനെ താൻ അളവറ്റു സ്നേഹിക്കുന്നുവെന്നും അവളെ വേദനിപ്പിക്കുകയില്ലെന്നും ശേഖരൻ ഹൃദയം തുറന്നു പറഞ്ഞു.
മനഃശാന്തി നഷ്ടപ്പെട്ട ശേഖരൻ നാട്ടിലേയ്ക്കു പോയി. തിരിച്ചു പോരുമ്പോൾ അയാൾ മാസ്റ്ററും മീനയും താമസിക്കുന്ന വീട്ടിലും കയറി. ശയ്യാവലംബിയായ മാസ്റ്റർ സന്തോഷത്തോടെ ശേഖരനെ സ്വീകരിച്ചു. അന്നവിടെ താമസിക്കുവാൻ ശേഖരൻ നിർബന്ധിതനായി.
പക്ഷേ അന്നു രാത്രിയിൽ കുറുപ്പ് മരിച്ചു. മീനയുടെ വീട്ടിലാണ് ശേഖരൻ രാത്രി തങ്ങിയതെന്നറിഞ്ഞ് ഇന്ദു കോപാകുലയായി.മീനയെ സഹായിക്കുവാൻ പണം കൂടി കൊടുത്തുവെന്നറിഞ്ഞ അവൾ നിയന്ത്രണം വിട്ടു പോയി.തന്റെ സ്വത്തുക്കൾ മുഴുവൻ ശേഖർ ദുർവിനിയോഗം ചെയ്യുമെന്ന് വിശ്വസിച്ച ഇന്ദു ഒരു മാനേജരെ നിയമിച്ചു.
മാസ്റ്ററുടെ രോഗം മൂർച്ഛിച്ചു.വിവരമറിഞ്ഞ ശേഖരൻ മീനയെയും മാസ്റ്ററെയും ചികിത്സാർത്ഥം പട്ടണത്തിലെത്തിച്ചു.കുറുപ്പിന്റെ വക ഒരു കെട്ടിടത്തിൽ താമസിപ്പിച്ചു. സദാസമയവും മാസ്റ്റരുടെ പരിചരണാർത്ഥം അവിടെ കഴിഞ്ഞു കൂടിയ ശേഖരനെയും മീനയെയും മാസ്റ്റർ പോലും സംശയിച്ചു തുടങ്ങി.ഇന്ദുവിനും സ്വഭർത്താവിലുണ്ടായിരുന്ന സംശയങ്ങൾ ദൃഢീകരിച്ചു. മീനയെയും മാസ്റ്ററെയും ഇരക്കി വിടുവാൻ ഇന്ദു ഒരു സംഘം റൗഡികളെ നിയോഗിച്ചു.അവർ രാത്രി വീടു കയ്യേറി.തുടർന്നു നടന്ന സംഘട്ടനത്തിൽ മീനയുടെ തലയ്ക്കു പരുക്കു പറ്റി.ശേഖരൻ അവളെ ആശുപത്രിയിലാക്കി.അവളുടെ മരണ ശയ്യയിൽ വെച്ച് മീനയുടെ സ്ത്രീത്വത്തിന്റെയും , തന്നോടുള്ള അളവറ്റ സ്നേഹത്തിന്റെയും വലിപ്പം മാസ്റ്റർക്കു മനസ്സിലായി.തന്റെ തെറ്റിദ്ധാരണകളിലും അനാവശ്യമായ സംശയങ്ങളിലും മാസ്റ്റർ പശ്ചാത്തപിച്ചു.വിവരങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ഇന്ദുവിനും മനസ്സു മാറ്റമുണ്ടായി.
മീന ആശുപത്രിയിൽ വെച്ചു മരിച്ചു.ശേഖരനും ഇന്ദുവും സംതൃപ്തവും സന്തുഷ്ടവുമായ ദാമ്പത്യജീവിതം ആരംഭിച്ചു.
ടി ആൻഡ് ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ സംവിധായകനായ ജെ ഡി തോട്ടാന്റേതാണ്. ജഗതി എൻ കെ ആചാരി സംഭാഷണങ്ങൾ തയ്യാറാക്കി. പി ഭാസ്കരന്റെ 6 ഗാനങ്ങൾക്ക് എൽ പി ആർ വർമ്മ സംഗീതം പകർന്നു. ജിക്കി, എ എം രാജ, എന്നീ പിന്നണിഗായക ദമ്പതികൾ ശബ്ദം നൽകി. ആർ ബി എസ് മണി കലാസംവിധാനവും, ഈ എൻ സി നായർ ച്ഛായാഗ്രഹണവും, ഡാൻസർ തങ്കപ്പൻ നൃത്തസംവിധാനവും ടി എൻ ശ്രീനിവാസലു ചിത്ര സംയോജനവും നിർവഹിച്ചു.
അംബിക, ചാന്ദ്നി , സി ആർ ലക്ഷ്മി ,സരസ്വതി , വിജയം, പാപ്പുക്കുട്ടി , പ്രേം നവാസ്, ടി എസ് മുത്തയ്യ , കൊട്ടാരക്കര ശ്രീധരൻ നായർ, എസ് പി പിള്ള , കൊച്ചപ്പൻ,ശ്രീനാരായണപിള്ള എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
കേരളാ ഫിലിം കോർപ്പറേഷൻ വിതരണം ചെയ്ത സ്ത്രീ ഹൃദയം 2.12.1960 ൽ പ്രദർശനം ആരംഭിച്ചു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്